*🟨ഇംഗ്ലണ്ട് പൊരുതി വീണു; ഇന്ത്യ ഫൈനലിൽ*
മുംബൈ: ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തോൽപ്പിച്ച് ടീം ഇന്ത്യ ട്വന്‍റി-20 ലോകകപ്പിന്‍റെ ഫൈനലിൽ കടന്നു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡിനെ നേരിടും.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 253 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ടി20 ലോകകപ്പിന്‍റെ നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ എന്ന റെക്കോർഡും ഈ ഇന്നിങ്സിലൂടെ ഇന്ത്യ സ്വന്തമാക്കി.
സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. വെറും 42 പന്തുകളിൽ നിന്ന് ഏഴ് സിക്സറുകളും എട്ട് ഫോറുകളും ഉൾപ്പെടെ 89 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. സഞ്ജുവിന് പുറമെ ശിവം ദുബെ 25 പന്തിൽ 43 റൺസും ഇഷാൻ കിഷൻ 18 പന്തിൽ 39 റൺസും നേടി മികച്ച പിന്തുണ നൽകി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് വിട്ടുകൊടുക്കാൻ തയ്യാറാകാതെ പൊരുതിയതോടെ മത്സരം ആവേശത്തിന്റെ കൊടുമുടിയിലെത്തി. യുവതാരം ജേക്കബ് ബെഥേൽ നേടിയ തകർപ്പൻ സെഞ്ചുറി ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയിരുന്നു.
48 പന്തുകളിൽ നിന്ന് 105 റൺസ് നേടിയ ബെഥേലിന്റെ പ്രകടനം ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നൽകിയെങ്കിലും അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ കരുത്തുകാട്ടി.
അവസാന ഓവറിൽ 30 റൺസ് ജയിക്കാൻ വേണ്ടിയിരിക്കെ ഹാർദിക് പാണ്ഡ്യയുടെ തകർപ്പൻ ത്രോയിൽ ബെഥേൽ റണ്ണൗട്ടായതോടെ ഇംഗ്ലണ്ടിന്റെ പോരാട്ടം അവസാനിച്ചു.
നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് എടുക്കാനേ ഇംഗ്ലണ്ടിന് സാധിച്ചുള്ളൂ. ജസ്പ്രീത് ബുംറ തന്റെ നാല് ഓവറിൽ 33 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിൽ നിർണ്ണായകമായി.
അർഷ്ദീപ് സിങ്ങും ഹാർദിക് പാണ്ഡ്യയും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി സമ്മർദ്ദം നിലനിർത്തി. ഈ വിജയത്തോടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ആദ്യ സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് കിവികൾ ഫൈനലിലെത്തിയത്.
*🟨അർജുൻ ടെൻഡുൽക്കർ വിവാഹിതനായി; ആശംസകളർപ്പിച്ച് പ്രമുഖർ*
മുംബൈ: സച്ചിൻ ടെൻഡുൽക്കറിന്റെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെൻഡുൽക്കർ വിവാഹിതനായി. ദക്ഷിണ മുംബയിലെ ഒരു സ്വകാര്യ റിസോർട്ടിൽ നടത്തിയ ചടങ്ങിൽ വ്യാവസായിക, സിനിമ, ക്രിക്കറ്റ് മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ ഗ്രൂപ്പും ഐസ് ക്രീം ബ്രാന്‍ഡായ ബ്രൂക്ലിന്‍ ക്രീമറിയും ഘായി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിസ്റ്റര്‍ പാസ് പെറ്റ് സ്പാ ആന്‍ഡ് സ്റ്റോര്‍ എല്‍എല്‍പിയുടെ ഡയറക്ടറാണ് സാനിയ.
ഐസിസി ചെയർമാൻ ജയ് ഷാ, മുകേഷ് അംബാനി, നിതാ അംബാനി, മഹേന്ദ്ര സിംഗ് ധോണി, സാക്ഷി ധോണി, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, യുവ്രാജ് സിംഗ്, ഇർഫാൻ പത്താൻ, ശ്രേയസ് അയ്യർ, പൃഥ്വി ഷാ, സുരേഷ് റെയ്ന, അമിതാഭ് ബച്ചൻ, ജയ ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇരുപത്തഞ്ചുകാരനായ അര്ജുന് ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ്. മുംബൈ സ്വദേശിയാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയുടെ താരമാണ് അര്ജുന്.
*🟨ഹോട്ടൽ ജീവനക്കാരിയോട് പാക് ക്രിക്കറ്റ് താരം മോശമായി പെരുമാറി; മാപ്പ് പറഞ്ഞ് മാനേജർ*
കൊളംബോ: ടി20 ലോകകപ്പിനിടെ ഹോട്ടൽ ജീവനക്കാരിയോട് പാക് ക്രിക്കറ്റ് താരം മോശമായി പെരുമാറിയ സംഭവത്തിൽ മാനേജർ മാപ്പു പറഞ്ഞു. ആതിഥേയരായ ശ്രീലങ്കയ്ക്കെതിരായ പാക്കിസ്ഥാന്റെ അവസാന സൂപ്പർ എട്ട് മത്സരത്തിന് മുൻപാണ് സംഭവം.
ജീവനക്കാരി നിലവിളിച്ചതോടെ ഹോട്ടൽ ജീവനക്കാർ ഓടിയെത്തുകയും വിവരം പാക്കിസ്ഥാൻ ടീം മാനേജർ നവീദ് ചീമയെ അറിയിക്കുകയുമായിരുന്നു. തുടർന്ന് അദ്ദേഹം മാപ്പ് പറയുകയായിരുന്നു. സംഭവത്തിൽ താരത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് ബോർഡ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് പാക് താരങ്ങൾ നാട്ടിലേക്ക് മടങ്ങിയത്. സംഭവത്തിലുൾപ്പെട്ട താരത്തിനോട് അച്ചടക്ക സമിതിക്ക് മുൻപാകെ ഹാജരാകാൻ നിർദേശം നൽകിയെന്നും കടുത്തശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ടൂർണമെന്റിലെ ടീമിന്റെ പ്രകടനത്തിൽ ബോർഡ് അംഗങ്ങൾക്ക് കടുത്ത അതൃപ്തിയുണ്ട്.
*🟨ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് യുദ്ധ വിമാനം തകര്‍ന്നു വീണതായി റിപ്പോര്‍ട്ടുകള്‍.*
സുഖോയ് -30 എംകെ 1 യുദ്ധവിമാനം റഡാറിൽ നിന്ന് ബന്ധം നഷ്ടമായതായാണ് പ്രതിരോധ വകുപ്പ് അറിയിക്കുന്നത്. വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതായുള്ള വിവരത്തെതുടര്‍ന്ന് പരിശോധന ആരംഭിച്ചതായി ഗുവാഹത്തി പ്രതിരോധ പിആര്‍ഒ അറിയിച്ചു. വ്യോമസേനയാണ് ഇതുസംബന്ധിച്ച പരിശോധന നടത്തുന്നത്. അസമില്‍ വെച്ചാണ് സംഭവം. വിമാനത്തിന്‍റെ പൈലറ്റിനെയും കാണാനില്ലെന്നാണ് വിവരം. ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. അസമിലെ കര്‍ബി ആംഗ്ലോങ് മേഖലയിലാണ് പരിശോധന നടക്കുന്നത്. വ്യോമസേനയുടെ സുഖോയ് വിമാനം അസമിലെ ജോര്‍ഹട്ട് വ്യോമതാവളത്തിൽ നിന്നാണ് ടേക്ക് ഓഫ് ചെയ്തതെന്നും രാത്രി 7.42നാണ് അവസാനമായി ബന്ധപ്പെടാനായതെന്നും രക്ഷാദൗത്യം ആരംഭിച്ചതായും വ്യോമസേന അറിയിച്ചു.
*🟨പശ്ചിമേഷ്യ സംഘര്‍ഷം; പ്രവാസി മലയാളികള്‍ക്ക് 24 മണിക്കൂറും ടെലിമനസ്സ് സേവനം*
തിരുവനന്തപുരം: പശ്ചിമേഷ്യ സംഘര്‍ഷം കാരണം മാനസിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ആരോഗ്യ വകുപ്പിന്റെ കൗണ്‍സിലര്‍മാരുടെയും മാനസികാരോഗ്യ വിദഗ്ധരുടെയും സേവനം ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കിലും അല്ലാതെയും ബന്ധപ്പെടുന്നവര്‍ക്ക് കൗണ്‍സിലിംഗ് ഉറപ്പാക്കുന്നതാണ്. പ്രവാസി കേരളീയര്‍ക്കും കുടുംബാംഗങ്ങള്‍ക്കും +91-4712430001 നമ്പറിലോ ഇന്ത്യയില്‍ നിന്നുളളവര്‍ക്ക് 14416 എന്ന ടോള്‍ ഫ്രീ നമ്പറിലോ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.
*🟨ആരോഗ്യ രംഗത്ത് ഡിജിറ്റല്‍ മുന്നേറ്റം, ആരോഗ്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: എംഇ ഹെല്‍ത്ത്*
*തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളും സേവനങ്ങളും എളുപ്പത്തില്‍ അറിയാം*
തിരുവനന്തപുരം: തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളും, സേവനങ്ങളും എളുപ്പത്തില്‍ അറിയാന്‍ എംഇ ഹെല്‍ത്ത് (MeHEALTH) ആപ്പ് സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൊട്ടടുത്തുള്ള ആശുപത്രികള്‍, അവിടെ ലഭ്യമായ സ്പെഷ്യാലിറ്റി ഉള്‍പ്പടെയുള്ള സേവനങ്ങള്‍, ലാബ് പരിശോധനകള്‍, അവയുടെ നിരക്കുകള്‍ തുടങ്ങിയവ അറിയാനാകും. ഇത് കൂടാതെ ആശുപത്രികളിലെ ബ്ലഡ് ബാങ്ക്, പേവാര്‍ഡ്, റേഡിയോളജി സേവനങ്ങള്‍, ഫാര്‍മസികള്‍, എന്നിവ സംബന്ധിച്ച വിവരങ്ങളും അറിയാനാകും. ഇ ഹെല്‍ത്ത് നടപ്പിലാക്കിയ ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള അപ്പോയ്മെന്റ് എടുക്കാനും സാധിക്കും. ഇത് കൂടാതെ തൊട്ടടുത്തുള്ള ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രികള്‍, കാരുണ്യ ഫാര്‍മസികള്‍ എന്നിവയുടെ വിവരങ്ങളും ലഭ്യമാണ്. എംഇ ഹെല്‍ത്ത് ആപ്പില്‍ നിയര്‍ ബൈ സര്‍വീസ് ഓപ്ഷന്‍ കൂടി സജ്ജമാക്കിയാണ് ഈ സേവനങ്ങള്‍ സാധ്യമാക്കിയത്. ഇത് ജനങ്ങള്‍ക്ക് ഏറെ സഹായകരമാകുമെന്ന് മന്ത്രി വ്യക്തമാക്കി.
ആദ്യമായി എംഇ ഹെല്‍ത്ത് (https://play.google.com/store/apps/details?id=in.gov.kerala.ehealth.mhealth&hl=en_IN) എന്ന മൊബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഫോണ്‍ നമ്പരും ഒടിപിയും നല്‍കി ലോഗിന്‍ ചെയ്യുക. ആധാര്‍ നല്‍കി യുണീക്ക് ഹെല്‍ത്ത് ഐഡി സൃഷ്ടിച്ചാല്‍ ഈ ആപ്പിലൂടെ തന്നെ ഓണ്‍ലൈനായി ഒപി ടിക്കറ്റും ഡോക്ടറുടെ അപ്പോയ്‌മെന്റും എടുക്കാന്‍ സാധിക്കും. ആശുപത്രിയിലേക്കുള്ള ദൂരവും റൂട്ടും കൃത്യമായി ഈ ആപ്പ് കാണിച്ച് തരും. അതിലുള്ള ഗൂഗിള്‍ മാപ്പിലൂടെ കൃത്യമായി ചികിത്സാ കേന്ദ്രത്തില്‍ എത്താന്‍ സഹായിക്കും.
തൊട്ടടുത്തുള്ള ആശുപത്രികളും സേവനങ്ങളും അറിയാന്‍ എംഇ ഹെല്‍ത്തിന്റെ ഹോം പേജിലെ നിയര്‍ ബൈ സര്‍വീസ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യണം. അപ്പോള്‍ കാണുന്ന ഫൈന്റ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ക്ലിക്ക് ചെയ്താല്‍ 10 കിലോമീറ്റര്‍ വരെയുള്ള ആശുപത്രികളും അവയിലേക്കുള്ള ദൂരവും അറിയാനാകും. ഏത് ആശുപത്രികളില്‍ കാര്‍ഡിയോളജി, സര്‍ജറി തുടങ്ങിയ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ ഉണ്ടെന്നറിയാന്‍ ഫെന്റ് സ്പെഷ്യാലിറ്റിയില്‍ ക്ലിക്ക് ചെയ്യണം. തൊട്ടടുത്തുള്ള ആംബുലന്‍സ്, ബ്ലഡ് ബാങ്ക്, ലബോറട്ടറി, പേ വാര്‍ഡ്, റേഡിയോളജി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ഫൈന്റ് സര്‍വീസസ് ക്ലിക്ക് ചെയ്യണം. ഫൈന്റ് ജെഎകെ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ തൊട്ടടുത്തുള്ള ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ അറിയാനാകും. ഫൈന്റ് ഫാര്‍മസിയിലൂടെ തൊട്ടടുത്തുള്ള ഫാര്‍മസിയും ഫൈന്റ് ഹോമിയോപ്പതിയിലൂടെ ഹോമിയോപ്പതി ക്ലിനിക്കും അറിയാവുന്നതാണ്. ഇതോടൊപ്പം അപ്പോയ്മെന്റെടുക്കാനും സാധിക്കും
*🟨നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദബോസ് രാജിവെച്ചു.* മൂന്നരവർഷം ഗവർണർ പദവിയിലിരുന്നശേഷമാണ് അപ്രതീക്ഷിത രാജി. രാജിക്കത്തിൽ കാരണം വ്യക്തമാക്കിയിട്ടില്ല. 2022 നവംബർ മുതൽ പശ്ചിമ ബംഗാൾ ഗവർണറായി സേവനമനുഷ്ഠിച്ചിരുന്ന സിവി ആനന്ദബോസ് കോട്ടയം മണ്ണാനം സ്വദേശിയാണ്. റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമാണ് ആനന്ദബോസ്. പശ്ചിമ ബംഗാൾ സർക്കാരുമായി നിരന്തരം പോരടിച്ചശേഷമാണിപ്പോൾ ഗവർണർ സ്ഥാനത്ത് നിന്ന് രാജിവെച്ചുകൊണ്ടുള്ള കത്ത് സിവി ആനന്ദബോസ് നൽകുന്നത്. ഗവർണ്ണർ പദവിയിൽ മതിയായ സമയം ചെലവഴിച്ചു കഴിഞ്ഞെന്ന് ആനന്ദബോസ് വാർത്താഏജൻസിയോട് പ്രതികരിച്ചു. നിലവിലെ തമിഴ്നാട് ഗവർണർ ആർ എൻ രവിയെ പുതിയ പശ്ചിമ ബംഗാൾ ഗവർണറായി നിയമിക്കും. അതേസമയം, ഗവർണ്ണറെ സമ്മർദ്ദത്തിലാക്കി രാജിവെപ്പിച്ചതെന്നും രാജി ഞെട്ടിച്ചെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. ലഡാക്ക് ലഫ് ഗവർണ്ണർ കവീന്ദർ ഗുപ്തയും രാജിവെച്ചു. കൂടുതൽ ഗവർണ്ണർമാർ രാജിവെച്ചേക്കുമെന്നാണ് വിവരം. പുതിയ നിയമനങ്ങൾ നടന്നേക്കുമെന്ന സൂചനയാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്നത്. പുതിയ ഗവർണർമാരുടെ പട്ടിക വൈകാതെ പുറത്തുവരും. രാജി കത്ത് നൽകിയശേഷം സിവി ആനന്ദ ബോസ് ദില്ലിയിലെ ബംഗാൾ ഭവനിൽ എത്തി.
*🟨പദ്ധതി വിനിയോഗത്തിൽ മലപ്പുറം ഒന്നാമത്; ചരിത്ര നേട്ടം കുറിച്ച് ജില്ലാ പഞ്ചായത്ത്; 28 തദ്ദേശ സ്ഥാപനങ്ങളുടെ കൂടി വാർഷിക പദ്ധതികൾക്ക് അംഗീകാരം.*
*മലപ്പുറം ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. 2025-26 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതി ഫണ്ട് വിനിയോഗത്തിൽ 53.94 ശതമാനം വിഹിതം ചെലവഴിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മികച്ച നേട്ടം കൈവരിച്ചു.*
*ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ നടന്ന അവലോകനത്തിലാണ് ഈ നേട്ടം വ്യക്തമായത്. ജില്ലയിലെ ഗ്രാമ-ബ്ലോക്ക്-നഗരസഭ വിഭാഗങ്ങളിലായി 28 തദ്ദേശ സ്ഥാപനങ്ങളുടെ 2026-27 വർഷത്തെ വാർഷിക പദ്ധതികൾക്ക് കൂടി അംഗീകാരം നൽകി.*
*എടപ്പാൾ, വെട്ടത്തൂർ, ഊരകം, പറപ്പൂർ തുടങ്ങി 16 ഗ്രാമപഞ്ചായത്തുകളുടെയും കുറ്റിപ്പുറം, പെരിന്തൽമണ്ണ ഉൾപ്പെടെയുള്ള 7 ബ്ലോക്ക് പഞ്ചായത്തുകളുടെയും താനൂർ, കൊണ്ടോട്ടി, മഞ്ചേരി, വളാഞ്ചേരി, പൊന്നാനി നഗരസഭകളുടെയും പദ്ധതികളാണ് അംഗീകരിച്ചത്.*
*ഇതോടെ ജില്ലയിലെ ആകെ 100 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്ക് അംഗീകാരമായിട്ടുണ്ട്. ഇനി 22 സ്ഥാപനങ്ങളുടെ പദ്ധതികൾക്ക് കൂടി അംഗീകാരം ലഭിക്കാനുണ്ട്.*
*🟨യുദ്ധം കരിപ്പൂരിന് 'ഷോക്കായി'; ആകാശ പാതകൾ വഴിമുടക്കി, പച്ചക്കറി കയറ്റുമതി കൂപ്പുകുത്തി; കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം.*
*പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെത്തുടർന്ന് വ്യോമപാതകൾ അടച്ചതോടെ കരിപ്പൂർ വിമാനത്താവളം വഴിയുള്ള പഴം, പച്ചക്കറി കയറ്റുമതി മേഖല പ്രതിസന്ധിയിൽ. ഗൾഫ് നാടുകളിലേക്കും യൂറോപ്പിലേക്കുമുള്ള കയറ്റുമതിയിൽ വൻ ഇടിവ് രേഖപ്പെടുത്തിയതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്.*
*കയറ്റുമതി ഏജൻസികളെ കൂടാതെ ജില്ലയിലെയും അയൽ സംസ്ഥാനങ്ങളിലെയും നൂറുകണക്കിന് കർഷകരെയും തൊഴിലാളികളെയും യുദ്ധം പരോക്ഷമായി ബാധിച്ചു.*
*കരിപ്പൂർ വഴി പ്രതിദിനം 40 മുതൽ 45 മെട്രിക് ടൺ വരെ കയറ്റുമതി നടന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ ഇത് 10 മുതൽ 15 മെട്രിക് ടണ്ണായി ചുരുങ്ങി. റംസാൻ സീസണിലെ വിദേശ വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തിരുന്ന കർഷകർക്ക് ഇത് വലിയ തിരിച്ചടിയായി.*
*വിദേശത്തേക്ക് അയക്കാൻ പാകത്തിന് പ്രത്യേക പരിചരണം നൽകി വളർത്തിയെടുത്ത നേന്ത്രപ്പഴം, ചക്ക, മറ്റ് പച്ചക്കറികൾ എന്നിവ ഇപ്പോൾ പ്രാദേശിക മാർക്കറ്റുകളിൽ കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കേണ്ടി വരികയാണ്.*
*യാത്രാ വിമാനങ്ങളെ മാത്രം ആശ്രയിച്ച് ചരക്ക് നീക്കം നടത്തുന്ന കരിപ്പൂരിൽ നിന്ന് പ്രതിദിനം 25 വിമാനങ്ങളിലെങ്കിലും കയറ്റുമതി നടക്കാറുണ്ടായിരുന്നു. എന്നാൽ നിലവിൽ ഗൾഫിലേക്കുള്ള വിമാനങ്ങളുടെ എണ്ണം കുറഞ്ഞതും കണക്ഷൻ വിമാനങ്ങൾ വഴി യൂറോപ്പിലേക്ക് അയച്ചിരുന്ന സംവിധാനം നിലച്ചതും പ്രതിസന്ധി രൂക്ഷമാക്കി.*
*കൊച്ചി തുറമുഖം വഴി അയച്ച കണ്ടെയ്നറുകൾ പോലും തിരിച്ചെത്തിക്കേണ്ട സാഹചര്യമാണുള്ളത്. പെട്ടെന്ന് നശിച്ചുപോകുന്ന സാധനങ്ങളായതിനാൽ ഇവ സംഭരിച്ചുവെക്കാനും കഴിയാത്തത് കയറ്റുമതി ഏജൻസികളെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്കാണ് തള്ളിവിടുന്നത്.*
*🟨ഖാംനഈ വധം: ഒടുവിൽ മൗനം വെടിഞ്ഞ് ഇന്ത്യ; ഇറാൻ എംബസിയിലെത്തി അനുശോചനം രേഖപ്പെടുത്തി വിദേശകാര്യ സെക്രട്ടറി*
ന്യൂഡല്‍ഹി: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ വധിച്ചതിനെ അപലപിക്കാത്തതില്‍ വിമര്‍ശനമുയരുന്നതിനിടെ മൗനം വെടിഞ്ഞ് ഇന്ത്യ. കേന്ദ്ര സർക്കാരിന് വേണ്ടി അനുശോചന പുസ്തകത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഒപ്പുവച്ചു. ഡൽഹിയിലെ ഇറാൻ എംബസിയിൽ നേരിട്ട് എത്തിയാണ് അനുശോചനം അറിയിച്ചത്. എംബസിയിൽ തയാറാക്കിയ അനുശോചന പുസ്തകത്തിൽ അദ്ദേഹം ഒപ്പിടുകയും ഇറാൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
വധത്തിൽ ഇതുവരെയും പ്രതികരിക്കാത്തതിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഖാംനഈ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ലെന്നും പരമാധികാര രാഷ്ട്രത്തിന്റെ നേതാവിനെ കൊലപ്പെടുത്തിയത് കടന്നുകയറ്റമായി കാണണമെന്നും 'ഇന്ത്യന്‍ എക്‌സ്പ്രസി'ലെ ലേഖനത്തില്‍ സോണിയ ഗാന്ധി വിമർശിച്ചിരുന്നു. ഇന്ത്യയുടെ വിദേശനയത്തിന്റെ ദിശയെ കുറിച്ചും വിശ്വാസ്യതയെ കുറിച്ചും സോണിയ സംശയങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു.
'പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഇസ്രായേല്‍-യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മാര്‍ച്ച് ഒന്നിന് ഇറാന്‍ സ്ഥിരീകരിച്ചു. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ അധികാരത്തിലുള്ള ഒരു രാഷ്ട്രത്തലവനെ കൊലപ്പെടുത്തിയത് അന്താരാഷ്ട്ര ബന്ധങ്ങളില്‍ വലിയൊരു വിള്ളല്‍ വീഴ്ത്തുന്നു. അതിന്റെ ഞെട്ടലിനപ്പുറം നില്‍ക്കുകയാണ് ഇന്ത്യയുടെ നിശബ്ദത. തുടക്കത്തില്‍, യുഎസ്-ഇസ്രായേല്‍ ആക്രമണത്തെ അവഗണിച്ച പ്രധാനമന്ത്രി, യുഎഇയിലെ ഇറാന്റെ പ്രതികാര ആക്രമണത്തെ അപലപിക്കുന്നതിലേക്ക് ഒതുങ്ങി' -സോണിയ ഗാന്ധി ലേഖനത്തില്‍ പറഞ്ഞു.
ഇന്ത്യയുടെ സ്വതന്ത്ര നിലപാടാണ് രാജ്യത്തിന് എന്നും വിശ്വാസ്യത നല്‍കിയത്. എന്നാല്‍, ഖാംനഈ വധത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നിശബ്ദത ലോകക്രമത്തിന്റെ തകര്‍ച്ച എളുപ്പമാക്കും. ഖാംനഈയെ വധിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പാണ് മോദി ഇസ്രായേലില്‍ നിന്ന് തിരിച്ചെത്തിയത്. അവിടെ, നെതന്യാഹുവിനുള്ള പിന്തുണ പ്രഖ്യാപിക്കുകയാണ് അദ്ദേഹം ചെയ്തത്. ഗസ്സയില്‍ കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെ ആയിരങ്ങളെ കൊലപ്പെടുത്തിയതില്‍ അന്താരാഷ്ട്ര പ്രതിഷേധം ഉയരുന്നതിനിടെയാണിത്. ഇറാന്‍ മണ്ണിലെ ആക്രമണങ്ങളെയും കൊലപാതകങ്ങളെയും കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നുവെന്നും സോണിയ പറഞ്ഞു. 2001ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഇറാന്‍ സന്ദര്‍ശിച്ചതും ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധം പുതുക്കിയതും ഇപ്പോഴത്തെ സര്‍ക്കാര്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കുമെന്നും സോണിയ പറഞ്ഞു.
*🟨ആറ് വർഷത്തെ ദുരിതം;ഫ്രഷ് കട്ട് സമരസമിതി കൊടുവള്ളിയിലും തിരുവമ്പാടിയിലും സ്ഥാനാര്‍ഥികളെ നിർത്തുമെന്ന്*
താമരശേരി: ആറ് വർഷത്തെ ദുരിതത്തിന് പരിഹാരം കാണുന്നതിന് കൊടുവള്ളിയിലും തിരുവമ്പാടിയിലും സ്വതന്ത്ര സ്ഥാനാർത്ഥികളെ നിർത്തി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ഫ്രഷ്കട്ട് വിരുദ്ധ സമരസമിതി. ആദ്യപടിയായി രാഷ്ട്രീയപാർട്ടികളെ സമീപിക്കുമെന്നും അനുകൂല സമീപനം ഉണ്ടായില്ലെങ്കിൽ മത്സര തീരുമാനവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു."ആറ് വർഷമായി എല്ലാ വാതിലുകളും മുട്ടിത്തളർന്ന ജനതയുടെ അവസാന ആയുധമെന്ന നിലയിലാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള തീരുമാനമെന്ന് ഫ്രഷ്കട്ട് സമരസമിതി ചെയർമാൻ പറഞ്ഞു. നഗ്നമായ നിയമലംഘനം നടത്തുന്ന പ്ലാന്റിനെതിരെ സ്റ്റോപ്പ് മെമ്മോ നൽകാൻ പോലും യു.ഡി.എഫ് ഭരിക്കുന്ന കട്ടിപ്പാറ പഞ്ചായത്ത് ഭരണസമിതി തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ പാണക്കാട് എത്തി മുസ്‌ലിംലീഗ് നേതാക്കളെ കണ്ട സമരസമിതി പ്രവർത്തകർ, മത്സര സന്നദ്ധത അറിയിച്ചു കഴിഞ്ഞു. വരുംദിവസങ്ങളിൽ മറ്റു രാഷ്ട്രീയ പാർട്ടി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.
*🟨മർകസ് യുനാനി മെഡിക്കൽ കോളജിന് എയിഡഡ് പദവി നൽകാൻ മന്ത്രിസഭാ തീരുമാനം*
കോഴിക്കോട് : മർകസ് നോളജ് സിറ്റിയിലെ മർകസ് യുനാനി മെഡിക്കൽ കോളജിന് എയിഡഡ് പദവി നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരളത്തിലെ ഏക യുനാനി മെഡിക്കൽ കോളജായ മർകസ് യുനാനി കോളജിന് ഈ പദവി ലഭിക്കുന്നത് സംസ്ഥാനത്തെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ നിർണ്ണായക ചുവടുവെപ്പായി മാറും.
മർകസുസ്സഖാഫത്തിസ്സുന്നിയ്യയുടെ കീഴിൽ 2010-ലാണ് ഈ സ്വപ്ന പദ്ധതിക്ക് തുടക്കമിട്ടത്. പൊതുജനങ്ങൾക്ക് യുനാനി ചികിത്സാ രീതിയിൽ മികച്ച പ്രൊഫഷണൽ വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോളേജ് സ്ഥാപിതമായത്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും നാഷണൽ കമ്മീഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിന്റെയും (NCISM) അംഗീകാരമുള്ള ഈ സ്ഥാപനം, നിലവിൽ കേരള ആരോഗ്യ സർവകലാശാലയുടെ (KUHS) കീഴിലാണ് പ്രവർത്തിക്കുന്നത്.
ജില്ലയിലെ പുതുപ്പാടിയിൽ, ദേശീയപാത 766-ന് അരികിലായി മർകസ് നോളജ് സിറ്റിയിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 40 കിലോമീറ്ററും കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 60 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാതയോരത്തായതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ഇവിടേക്ക് എളുപ്പത്തിൽ എത്താനാകും.
എയിഡഡ് പദവി ലഭിക്കുന്നതോടെ കേരളത്തിലെ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചിലവിൽ യുനാനി മെഡിസിൻ (BUMS) പഠിക്കാനുള്ള അവസരം കൈവരും. ആയുർവേദത്തിനും ഹോമിയോപ്പതിക്കും നൽകുന്ന പ്രാധാന്യം യുനാനി ചികിത്സാ വിഭാഗത്തിനും ലഭ്യമാകുന്നതോടെ സംസ്ഥാനത്തെ ആരോഗ്യ മേഖല കൂടുതൽ വൈവിധ്യപൂർണ്ണമാകും. ഗവേഷണ രംഗത്തും ഉന്നത നിലവാരമുള്ള ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിലും പുതിയ തീരുമാനം വലിയ മാറ്റങ്ങൾ കൊണ്ടുവരും.
ശുഭദിനം.
Tags:
KERALA