എളേറ്റിൽ: ഭാര്യാവീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയുടെ പിതാവിനെയും, സഹോദരനെയും ആക്രമിക്കുകയും വീടിന്റെ പോർച്ചിന്റെ ഗ്ലാസ് തകർക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരെ കൊടുവള്ളി പോലീസ് കേസെടുത്തു. പ്രതിയായ ഇയ്യാട് മക്കുണ്ടിക്കൽ ദിൽകർ അലി (36) യെ പോലീസ് പിടികൂടി.
ഇന്നലെ രാത്രി 10:30യോടെ എളേറ്റിൽ ചെറ്റക്കടവിൽ പുതിയോട്ടിൽ അബ്ദുൽ മജീദിന്റെ വീട്ടിലാണ് സംഭവം നടന്നത്. പ്രതിയായ ദിൽകർ അലി മജീദിന്റെ മകളുടെ ഭർത്താവാണ്.
വീടിന്റെ മുൻവശത്തെ വരാന്തയിലേക്ക് പ്രതി അതിക്രമിച്ചു കയറി കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും, കയ്യിൽ കരുതിയ മാരകായുധമായ കത്തി ഉപയോഗിച്ച് ഭാര്യാപിതാവായ അബ്ദുൽ മജീദിന്റെ ഇടതു കൈമുട്ടിന് വെട്ടിപരുക്കേൽപ്പിച്ചു.
പിതാവിനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച ഭാര്യാ സഹോദരൻ മുഹമ്മദ് മൻസൂറിന്റെ നെഞ്ചത്തും, ഇടുപ്പിലും പ്രതി കടിച്ചു പരിക്കേൽപ്പിക്കുകയും വീടിന്റെ ജനലിന്റെ ഗ്ലാസ് അടിച്ച് പൊട്ടിച്ച് നാശനഷ്ടം വരുത്തുകയും ചെയ്തു.
പ്രതിയുടെ ഭാര്യ പ്രതിക്കെതിരെ പോലീസിൽ പരാതി നൽകിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. പ്രതി ലഹരിക്കടിമയും, ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ട ആളുമായതിനെതിരെയാണ് ഭാര്യ പരാതി നൽകിയിരുന്നത്.
Tags:
ELETTIL NEWS