ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ട് ഒരു വര്‍ഷം. വുഹാനിൽ തുടങ്ങി ലോകമാകെ പടർന്ന് കൊണ്ടിരുന്ന കൊവിഡ് രാജ്യത്താദ്യമായി 2019 ജനുവരി 30 തിന് കേരളത്തിലാണ് റിപ്പോർട്ട് ചെയ്തത്. വുഹാനിലെ മെഡിക്കൽ വിദ്യാര്‍ഥിയായിരുന്ന തൃശൂര്‍ സ്വദേശിനിക്ക് രോഗം ബാധിച്ചതിൻറെ ഞെട്ടലിലായിരുന്നു കേരളം. പിന്നാലെ വുഹാനില്‍ നിന്നുമെത്തിയ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
ആദ്യഘട്ട പ്രതിരോധത്തിന് പിന്നാലെ മാർച്ചിൽ വീണ്ടും ആശങ്ക ഉയർത്തി ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികൾക്ക് രോഗം സ്ഥിരീകരിച്ചു. പിന്നെ മെല്ലെ മെല്ലെ കേരളം കൊവിഡ് പിടിയിലേക്ക് വീണു. രോഗബാധക്കൊപ്പം ആശങ്ക കൂട്ടി മരണങ്ങളും. ലോകത്തെ വിറപ്പിച്ച മഹാമാരിക്ക് മുന്നിൽ പക്ഷെ നമ്മുടെ കേരളം ആദ്യ ഘട്ടത്തിൽ പകച്ചുനിന്നില്ല. കൊവിഡിനെ പിടിച്ചുകെട്ടാൻ എല്ലാവരും വീട്ടിലേക്കൊതുങ്ങി.
ലോക്ക് ഡൗണ്‍. ക്വാറൈൻറൈൻ, റിവേഴ്സ് ക്വാറന്‍റൈൻ, മാസ്ക്, ശാരീരിക അകലം എല്ലാം മലയാളിയുടെ ജീവിത്തിൻറെ ഭാഗമായി. മെയ് മൂതൽ ഇളവുകൾ വന്നതോടെ വിദേശത്ത് നിന്നും ആളുകളെത്തിത്തുടങ്ങി. ഒപ്പം രോഗനിരക്കും കുതിച്ചു. അപ്പൊഴും കേരളത്തിൽ സ്ഥിതി കൈവിട്ടുപോയില്ല. കൊവിഡിനെ പിടിച്ചുനിർത്തിയ കേരള മാതൃകക്ക് ആഗോളതലത്തിൽ തന്നെ പ്രശംസ ലഭിച്ചു.
പക്ഷെ ഒക്ടോബർ മുതൽ മറ്റ് സംസ്ഥാനങ്ങളിലും രാജ്യത്തും രോഗവ്യാപനം വരുതിയിലേക്കായെങ്കിലും കേരളത്തിൽ ആശങ്കയൊഴിയുന്നില്ല. നിലവിൽ ഏറ്റവും അധികം രോഗികളും ഏറ്റവും ഉയർന്ന പ്രതിദിന രോഗികളും ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്കും. കേരളത്തിനിപ്പോൾ ആശ്വാസമായിട്ടുള്ളത് മരണ നിരക്ക് 0.4 ശതമാനത്തില്‍ നിര്‍ത്താനായത് മാത്രം എന്നാൽ മരണക്കണക്കിൽ തന്നെ ആരോഗ്യരംഗത്തെ വിദഗ്ധർ സർക്കാറിനെതിരെ സംശയങ്ങളുയർത്തുന്നുണ്ട്.
Tags:
HEALTH