Trending

പ്രവാസികളുടെ മടക്കയാത്ര; കേന്ദ്ര പ്രഖ്യാപനം പ്രവാസ ലോകത്ത് ആശ്വാസമാകുന്നു

വ്യാഴാഴ്ച മുതൽ പ്രവാസികളുടെ മടക്കയാത്ര ആരംഭിക്കുമെന്ന കേന്ദ്ര പ്രഖ്യാപനത്തില്‍ പ്രവാസലോകത്ത് ആശ്വാസം. എന്നാൽ മടക്കയാത്രാ നിരക്ക് പ്രവാസികൾ തന്നെ വഹിക്കണമെന്ന നിലപാട് തിരുത്തണമെന്ന ആവശ്യമാണ് പ്രവാസികൾ ഉന്നയിക്കുന്നത്. യാത്ര പുറപ്പെടുന്നവരുടെ കോവിഡ് ടെസ്റ്റ് സംബന്ധിച്ച നടപടിക്രമത്തിലും കൂടുതൽ വ്യക്തത വേണ്ടി വരും.




ശക്തമായ സമ്മർദത്തിനൊടുവിലാണ് പ്രവാസികളെ ഘട്ടംഘട്ടമായി മടക്കി കൊണ്ടു പോകാനുള്ള തീരുമാനം. ഗർഭിണികൾ, അടിയന്തര ചികിത്സ ആവശ്യമുളള രോഗികൾ എന്നിവർക്കായിരിക്കും മുൻഗണന. തൊഴിൽ നഷ്ടപ്പെട്ട് ലേബർ ക്യാമ്പുകളിൽ തങ്ങുന്നവരെ കപ്പൽ മാർഗം കൊണ്ടുപോകാനും നീക്കമുണ്ടെന്നറിയുന്നു. മറ്റു പല രാജ്യങ്ങളും സ്വന്തം പൗരൻമാരെ തിരികെ കൊണ്ടു പോയിട്ടും ഇന്ത്യ കുറ്റകരമായ നിസ്സംഗത പുലർത്തുകയായിരുന്നു. ആ നിലക്ക് പുതിയ പ്രഖ്യാപനത്തെ പ്രവാസികൾ സ്വാഗതം ചെയ്യുകയാണ്.

അതേസമയം ടിക്കറ്റ് ചെലവുകൾ പ്രവാസികൾ തന്നെ വഹിക്കണമെ‌ന്ന നയം തിരുത്തണമെന്ന് വിവിധ പ്രവാസി കൂട്ടായ്മകളും സാമൂഹിക പ്രവർത്തകരും ആവശ്യപ്പെട്ടു.

ആദ്യ രണ്ട് വിമാനങ്ങള്‍ യുഎഇയില്‍ നിന്ന് കേരളത്തിലേക്ക്; ടിക്കറ്റ് നിരക്കിലും ധാരണ

ദുബായ്: യുഎഇയില്‍ നിന്ന് ഇന്ത്യക്കാരുടെ മടക്കയാത്രയില്‍ ആദ്യ രണ്ട് വിമാനം പറക്കുക കേരളത്തിലേക്ക്. രണ്ടു ലക്ഷത്തോളം പേർക്ക് ക്വാറന്‍റൈന്‍ സൗകര്യം ഏർപ്പെടുത്തിയ സാഹചര്യത്തില്‍ ആദ്യ ദിനം കേരളത്തിലേക്ക് പ്രവാസികളെയെത്തിക്കുന്നതിന് കേന്ദ്ര സർക്കാർ നേരത്തേതന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നതായി യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ പറഞ്ഞു.

അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കാണ് ഗൾഫിൽ നിന്നുള്ള ആദ്യ വിമാനം പറന്നിറങ്ങുക. വ്യാഴാഴ്ച തന്നെ രണ്ടാമത്തെ വിമാനം ദുബായിൽ നിന്ന് കരിപ്പൂരിലേക്കായിരിക്കുമെന്നാണ് സൂചനകള്‍. രണ്ട് വിമാനങ്ങളാണ് പ്രധാനമായും ഗള്‍ഫ് മേഖലയിലേക്ക് എത്തുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ ഗള്‍ഫ് നാടുകളിലേക്ക് എത്തും.

1,92,500 പേരുടെ പട്ടികയാണ് ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയാറാക്കിയിരിക്കുന്നത്. 13,000 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുകയെന്ന സൂചനകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ഗൾഫിൽ നിന്നുള്ള തിരികെ എത്തിക്കുന്നതിലാണ് ഇന്ത്യ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അയൽ രാജ്യങ്ങളിൽ നിന്നുള്ളവരെയും മടക്കിക്കൊണ്ടു വരും.

മാലദ്വീപിൽ നിന്ന് 750 പേരെ നാവിക സേനയുടെ കപ്പലിൽ എത്തിക്കും.ഗൾഫിലടക്കം ലോകത്തെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാൻ കേന്ദ്രസർക്കാർ അനുമതി നൽകിയ സാഹചര്യത്തില്‍ ആദ്യ വിമാനം യുഎഇയില്‍ നിന്നായിരിക്കുമെന്ന് ഉന്നതതല വൃത്തങ്ങള്‍ അറിയിച്ചിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്കും വിമാനങ്ങള്‍ അയക്കും. പ്രത്യേക വിമാന സര്‍വീസുകളായിരിക്കും നടത്തുക.

കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പ്രവാസികളെ മടക്കി കൊണ്ടു വരാനുള്ള നടപടികൾക്ക് വ്യാഴാഴ്ച തുടക്കം കുറിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരളത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ രാവിലെ 10 മണിക്കായിരിക്കും യോഗം.
Previous Post Next Post
3/TECH/col-right