Trending

രോഗലക്ഷണങ്ങളില്ല:കൂടത്തായി സ്വദേശിനി നഴ്സിനും ,കണ്ണൂരില്‍ 9 വയസുകാരിക്കും കൊവിഡ്

കോഴിക്കോട്:കൊവിഡ് രോഗിയെ ചികിത്സിച്ച കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്സിന് രോഗം സ്ഥിരീകരിച്ചു. നേരത്തെ കൊവിഡ് ബാധിച്ച എടച്ചേരി സ്വദേശിയെ ചികിത്സിച്ച കൂടത്തായി സ്വദേശിയായ നഴ്സിനാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിച്ചിരുന്നില്ല. രണ്ട് ദിവസം മുൻപാണ് ഇവരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചത്. എടച്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രിയിലെ  42 ജീവനക്കാർ നിരീക്ഷണത്തിലായിരുന്നു. ഇവരില്‍ പലരുടേയും പരിശോധനാഫലം ഇനിവരാനുണ്ട്. 


കോട്ടയത്ത് രോഗം സ്ഥിരീകരിച്ച 69 വയസുകാരി ഓസ്ട്രേലിയയിൽ നിന്നും മാർച്ച് 21 ന് ദില്ലിയിൽ തിരിച്ചെത്തിയ പാല സ്വദേശിനിയാണ്. ഇവര്‍ നിലവില്‍ ഇടുക്കിയിലാണ് ചികിത്സയിലുള്ളത്.

മലപ്പുറം ജില്ലയില്‍ 4 മാസം പ്രായമായ കുഞ്ഞിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഹൃദ്രോഗം ഉൾപ്പെടെയുള്ള അസുഖങ്ങൾക്ക് ചികിത്സയിൽ ആയിരുന്നു കുട്ടി. നിലവില്‍ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച 7 പേരിൽ 4 പേർ ദുബായിൽ നിന്നെത്തിയവരാണ്. 3 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇവരില്‍ 9 വയസുകാരിയുമുണ്ട്. 


അതോടൊപ്പം സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചവരിൽ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ സഞ്ചരിച്ച ട്രെയിനിൽ ഉണ്ടായിരുന്ന യുവതിയും ഉള്‍പ്പെടുന്നുണ്ട്. ചെങ്ങളായി സ്വദേശിയായ യുവതിക്കാണ് ട്രെയിൻ യാത്രക്കിടെ കൊവിഡ് ബാധിച്ചത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണുള്ളത്.

കോവിഡ്-19 ജില്ലയില്‍ രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു:1413 പേര്‍ കൂടി നിരീക്ഷണത്തില്‍ നിന്നൊഴിവായി 
കോഴിക്കോട് ജില്ലയില്‍ ഇന്നലെ (22.04.20) രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 22 ആയി. 11 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടതിനാല്‍ 11 പേരാണ് ചികിത്സയില്‍ തുടരുന്നത്. ചികിത്സയിലുണ്ടായിരുന്ന 4 ഇതര ജില്ലക്കാര്‍ നേരത്തെ രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു.

ഇന്നലെ  കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഇഖ്‌റ ഹോസ്പിറ്റലില്‍ ഐ.സി.യു.വില്‍ ജോലി ചെയ്തിരുന്ന നേഴ്‌സ് ആണ്. ഈ മാസം 11 ന് കോവിഡ് സ്ഥിരീകരിച്ച എടച്ചേരി സ്വദേശി ഇഖ്‌റ ആശുപത്രിയില്‍ ഉണ്ടായിരുന്ന സമയത്ത് അവരെ പരിചരിച്ചിരുന്നു. അവരുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നതെന്ന് കരുതുന്നു. ഏപ്രില്‍ 5, 6, 7, 8 തീയ്യതികളില്‍ ഇവര്‍ ഇഖ്‌റ ആശുപത്രിയില്‍ ഐ.സി.യു.വില്‍ ജോലി ചെയ്തിരുന്നു. 9, 10, 11 തീയതികളില്‍ ഇവര്‍ അവധിയിലായിരുന്നു. 11 ന് എടച്ചേരി സ്വദേശിയുടെ കോവിഡ് പരിശോധനാഫലം  പോസിറ്റീവ് അതിനെത്തുടര്‍ന്ന് ഈ നഴ്‌സ് ഉള്‍പ്പെടെ അദ്ദേഹത്തെ പരിചരിച്ച മുഴുവന്‍ പേരെയും ക്വാറന്റയിനിലേക്ക് മാറ്റിയിരുന്നു.

തുടര്‍ന്ന് 20.04.3020 ന് അച്ഛനോടൊപ്പം സ്വന്തം കാറില്‍ രാവിലെ 7 മണിക്ക് ഇഖ്‌റ ഹോസ്പിറ്റല്‍ വരികയും സ്രവപരിശോധ നടത്തി ഒമ്പതര മണിയോടെ തിരിച്ച് വീട്ടില്‍ പോവുകയും ചെയ്തു. ഇന്ന് പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്
ഇപ്പോള്‍ രോഗലക്ഷണങ്ങള്‍ ഒന്നുമില്ല, നില തൃപ്തികരമാണ്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തി മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഡോക്ടര്‍ ആണ്. ഇദ്ദേഹം മാര്‍ച്ച് 20 ന് നിസാമുദ്ദീന്‍ ട്രിവാന്‍ഡ്രം എക്‌സ്പ്രസ്സില്‍ യാത്ര ചെയ്ത ആളാണ്. 11.40 ന് ഡല്‍ഹിയില്‍ നിന്ന്  ട്രെയിനില്‍  കയറുകയും
മാര്‍ച്ച് 22 ന് വൈകിട്ട് 6 30ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റഫോം നമ്പര്‍ ഒന്നില്‍ എത്തിച്ചേരുകയും ചെയ്തു. അവിടെ നിന്ന് റെയില്‍വേ സ്‌ക്വാഡ് പരിശോധിക്കുകയും 14 ദിവസം ക്വാറന്റയിനില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചതു പ്രകാരം ക്വാറന്റയിനില്‍ കഴിയുകയുമായിരുന്നു

മാര്‍ച്ച് 3ന് ആലപ്പുഴ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച
ഡല്‍ഹിയിലെ തബ്‌ലീഗി ജമാഅത്ത് മര്‍ക്കസിലെ മത ചടങ്ങില്‍ പങ്കെടുത്ത വ്യക്തി  സഞ്ചരിച്ച അതേ കോച്ചിലാണ് ഇദ്ദേഹവും യാത്ര ചെയ്തത് എന്ന വിവരം ലഭിച്ചതിനാല്‍ കോഴിക്കോട് ജില്ലയിലെ ആരോഗ്യ വിഭാഗം ഇദ്ദേഹത്തെ ബന്ധപ്പെടുകയും 28 ദിവസം  നിര്‍ബന്ധമായും ക്വാറന്റയിനില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത് പ്രകാരം ക്വാറന്റയിന്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

ക്വാറന്റയിന്‍ പൂര്‍ത്തിയായതിനുശേഷം
ഈ മാസം  20 ന് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍  തിരികെ ജോയിന്‍ ചെയ്യാന്‍ സമയത്ത്  നടത്തിയ സ്‌ക്രീനിങ്ങില്‍ കോവിഡ് സ്വീകരിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ഇപ്പോള്‍ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല, നില തൃപ്തികരമാണ്.

ജില്ലയില്‍ ഇന്നലെ  1413 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ എണ്ണം 19,010 ആയി. 3803 പേരാണ് നിരീക്ഷണത്തില്‍ ബാക്കിയുള്ളത്. ഇന്നലെ  പുതുതായി വന്ന 12 പേര്‍ ഉള്‍പ്പെടെ ആകെ 28 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 11 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

ഇന്നലെ  15 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 747 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 731 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 704 എണ്ണം നെഗറ്റീവ് ആണ്. 16 പേരുടെ ഫലം ലഭിക്കാനുണ്ട്.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 19 പേര്‍ക്ക് ഇന്നലെ  കൗണ്‍സലിംഗ് നല്‍കി. മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 743 പേര്‍ക്ക് ഫോണിലൂടെ സേവനം നല്‍കി.
ജില്ലയില്‍ ഇന്നലെ  3274 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 9264 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി. പെരുമണ്ണ, പന്തീരാങ്കാവ് പ്രദേശങ്ങളില്‍ മൈക്ക് പ്രചാരണം നടത്തി.
Previous Post Next Post
3/TECH/col-right