Trending

മൊബൈല്‍ ഷോപ്പുകള്‍ ഞായറാഴ്ചകളില്‍ തുറക്കും, വാഹന വര്‍ക്ക്‌ഷോപ്പുകള്‍ ഞായര്‍, വ്യാഴം ദിവസങ്ങളിലും.

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് മൊബൈല്‍ ഷോപ്പുകളും വാഹന വര്‍ക്ക്‌ഷോപ്പുകളും തുറക്കുമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞായറാഴ്ചകളിലാണ് മൊബൈല്‍ ഷോപ്പുകള്‍ തുറക്കുക. മറ്റു ദിവസങ്ങളില്‍ സാധാരണ പോലെ അടച്ചിടണം.


വാഹന വര്‍ക്ക്‌ഷോപ്പുകള്‍ ആഴ്ചയില്‍ രണ്ടുദിവസം തുറന്നിടും. ഞായറാഴ്ച, വ്യാഴാഴ്ച എന്നീ ദിവസങ്ങളിലാവും വര്‍ക്ക്‌ഷോപ്പുകള്‍ പ്രവര്‍ത്തിക്കുക. അന്നേ ദിവസങ്ങളില്‍ സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ കൂടി തുറക്കാന്‍ അനുവദിക്കും.

ഫാന്‍, എ.സി ഇവ വില്‍ക്കുന്ന കടകള്‍ ഒരു ദിവസം തുറക്കുന്ന കാര്യവും പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിന്റെ ഭക്ഷ്യശേഖരം വർധിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 


ചരക്ക് ഗതാഗതത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിവരും. തമിഴ്‌നാട്, കർണാടക അതിർത്തി വഴി ചൊവ്വാഴ്ച 1745 ട്രക്കുകളാണ് കേരളത്തിലേക്ക് വന്നത്. ഇതിൽ 43 എണ്ണം എൽ. പി. ജി ടാങ്കറുകളും 65 എണ്ണം സിലിണ്ടറുകളുമായെത്തിയവയാണ്. കൂടുതൽ ട്രക്കുകൾ എത്തുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കർണാടക അതിർത്തി വഴി രോഗികളെ കടത്തി വിടുന്നത് സംബന്ധിച്ച് കർണാടകം ഉത്തരവിറക്കിയിട്ടുണ്ട്. 


മൊബൈൽ കടകൾ ഞായറാഴ്ചയും വർക്ക്‌ഷോപ്പുകൾ ഞായർ, വ്യാഴം ദിവസങ്ങളിലും തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. വർക്ക്‌ഷോപ്പുകൾ തുറക്കുന്ന ദിവസങ്ങളിൽ സ്‌പെയർപാർട്‌സ് കടകളും തുറക്കും. ഫാൻ, എ. സി വിൽപനശാലകൾ ആഴ്ചയിൽ ഒരു ദിവസം തുറക്കുന്നത് പരിഗണിക്കും. രജിസ്‌റ്റേഡ് ഇലക്ട്രീഷ്യൻമാർക്ക് വീടുകളിൽ അറ്റകുറ്റപ്പണിക്ക് പോകുന്നതിന് അനുമതി നൽകും. ഫ്‌ളാറ്റുകളിലെ കേന്ദ്രീകൃത സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താനും അനുമതി നൽകും.

വിഷു, ഈസ്റ്റർ മുന്നിൽക്കണ്ട് അധിക ഉത്പാദനം നടത്തിയ പച്ചക്കറി കർഷകരിൽ നിന്ന് കൃഷിവകുപ്പ് കർഷക വിപണികൾ വഴി ഉത്പന്നം സംഭരിക്കും. പഴം, പച്ചക്കറി വ്യാപാരികൾ പ്രാദേശിക ഉത്പന്നങ്ങൾ കർഷകരിൽ നിന്ന് സംഭരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
കമ്മ്യൂണിറ്റി കിച്ചനുകൾ ഫലപ്രദമായാണ് നടക്കുന്നത്. എന്നാൽ ചിലയിടങ്ങളിൽ അനാവശ്യ മത്‌സരം കാണുന്നു. പത്തനംതിട്ടയിൽ നിന്നാണ് ഇത്തരമൊരു വിവരം ലഭിച്ചത്. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം ഫലപ്രദമായി ഇടപെടാൻ നിർദ്ദേശിച്ചിട്ടുണ്ട്.


തദ്ദേശസ്ഥാപനങ്ങൾക്കാണ് ഭക്ഷണവിതരണത്തിന്റെ ചുമതല. ഇതുമായി സഹകരിക്കുകയും പിന്തുണയ്ക്കുകയുമാണ് വേണ്ടത്. ഭാരതപ്പുഴയിലെ മണൽക്കടത്ത് തടയാൻ കർശന നിർദ്ദേശം പോലീസിന് നൽകിയിട്ടുണ്ട്. കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, അമിതവില എന്നിവയുമായി ബന്ധപ്പെട്ട് 326 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 144 കടകൾക്കെതിരെ നടപടി ശുപാർശ ചെയ്തു.


മത്സ്യപരിശോധനയിൽ ഗുരുതരമായ പ്രശ്‌നങ്ങളാണ് കണ്ടെത്തിയത്. വളത്തിൽ സൂക്ഷിച്ച മത്‌സ്യമടക്കം വിൽപനയ്‌ക്കെത്തുന്നു. ഇക്കാര്യത്തിൽ കൂടുതൽ ശക്തമായ നടപടികളിലേക്ക് നീങ്ങും. റേഷൻ വിതരണത്തിൽ വലിയ മുന്നേറ്റമാണ് നടത്തിയത്. ചെറിയ പരാതികൾ പോലും ഗൗരവമായെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. റേഷൻകടകളിലേക്ക് ലഭിച്ച ധാന്യത്തിൽ കുറവുണ്ടായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കും.
മൃഗശാലകൾ അണുമുക്തമാക്കാൻ നടപടി സ്വീകരിക്കും. വളർത്തുമൃഗങ്ങളുടെ കൂട് അണുമുക്തമാക്കാൻ വീട്ടുടമകൾക്കൊപ്പം തദ്ദേശസ്ഥാപനങ്ങളും ശ്രദ്ധിക്കണം. 


മാനസികപ്രശ്‌നങ്ങൾക്കും വൃക്ക രോഗത്തിനുമുള്ള മരുന്നുകൾ ആവശ്യക്കാർക്ക് എത്തിക്കാൻ ആരോഗ്യം, ഫയർഫോഴ്‌സ്, പോലീസ് വിഭാഗങ്ങൾ ശ്രദ്ധിക്കുന്നുണ്ട്.
അട്ടപ്പാടിയിൽ അയൽസംസ്ഥാനത്തിൽനിന്ന് മദ്യം കടത്തുന്നത് തടയാൻ കർശന നടപടി സ്വീകരിക്കാൻ എക്‌സൈസ് വകുപ്പിന് നിർദ്ദേശം നൽകി. കുട്ടികൾക്ക് വീടുകളിലിരുന്ന് വായിക്കാൻ പുസ്തകം എത്തിക്കുന്നതിന് വായനശാലകൾ നടപടി സ്വീകരിക്കണം.


മലബാറിലെ ക്ഷേത്രം ജീവനക്കാർക്ക് ലോക്ക്ഡൗൺ കാലത്തെ അടിയന്തര ആവശ്യങ്ങൾക്കായി അഞ്ച് കോടി രൂപ ചെലവഴിക്കും. മാനേജ്‌മെന്റ് ഫണ്ടിൽ നിന്ന് ശമ്പളത്തിന് അർഹതയുള്ള ക്ഷേത്രജീവനക്കാർക്ക് പതിനായിരം രൂപ വീതം നൽകും. ബി, സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളിലെ ക്ഷേമനിധി അംഗത്വമുള്ള ജീവനക്കാർക്കും ക്ഷേത്രം ഫണ്ടിൽ നിന്നുള്ള ശമ്പളം മുടങ്ങിയ എ ഗ്രേഡ് ക്ഷേത്രങ്ങളിലെ ജീവനക്കാർക്കും 2500 രൂപ വീതം നൽകും. മലബാർ ദേവസ്വം ബോർഡിൽ നിന്ന് സഹായം ലഭിക്കുന്ന ഉത്തരമലബാറിലെ കാവുകളിലെ ആചാരസ്ഥാനികൾ, കോലധാരികൾ, അന്തിത്തിരിയൻ വിഭാഗത്തിൽപെട്ടവർക്ക് കുടിശികയിൽ നിന്ന് 3600 രൂപ വീതം നൽകും.
20 രൂപയ്ക്ക് ഭക്ഷണം നൽകുന്ന കുടുംബശ്രീയുടെ 238 ജനകീയ ഹോട്ടലുകൾ ആരംഭിച്ചിട്ടുണ്ട്. സാക്ഷരത പ്രേരക്മാർക്കുള്ള ഹോണറേറിയം സംസ്ഥാന സാക്ഷരത സമിതിയുടെ ഫണ്ടിൽ നിന്ന് നൽകും.


വിവിധ വിഭാഗത്തിൽപെട്ടവർക്കെല്ലാം സർക്കാർ സഹായം എത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എം. എൽ. എമാരായ വി. എസ്. അച്യുതാനന്ദൻ, പി. ജെ. ജോസഫ്, രാജു എബ്രഹാം, പി. ടി. തോമസ്, മോൻസ് ജോസഫ് എന്നിവർ തങ്ങളുടെ നിയോജകമണ്ഡലത്തിലെ ആശുപത്രികൾക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് എം. എൽ. എ ഫണ്ട് വിനിയോഗിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിന് ധനവകുപ്പ് പ്രത്യേക അനുമതി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Previous Post Next Post
3/TECH/col-right