Trending

പച്ചമീനിനും , പച്ചക്കറിക്കും നിയന്ത്രണമില്ലാതെ വിലക്കയറ്റം

താമരശ്ശേരി : മഴക്കാലമെത്തിയതോടെ മീനിനും പച്ചക്കറിക്കും വില കുതിച്ചുയരുന്നു. ട്രോളിങ് തുടങ്ങി ഒരാഴ്ചയാകുന്നതിനുമുന്നേയാണ് ഇരട്ടിവിലയുമായി മീൻവിപണി കുതിക്കുന്നത്. സംസ്ഥാനത്ത് ജൂൺ ഒമ്പതുമുതലാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയത്.


കാലാവസ്ഥ പ്രതികൂലമായതിനാൽ പരമ്പരാഗത തൊഴിലാളികൾക്കും കടലിൽ പോകാനായിട്ടില്ല. ഇത് മത്സ്യവില ഉയരാനിടയാക്കിയിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്ന്‌ ശീതീകരിച്ചെത്തുന്ന മത്സ്യങ്ങളാണ് വിൽപ്പനയ്ക്കായി മാർക്കറ്റുകളിലേക്ക് എത്തുന്നത്. ഗുജറാത്ത്, ഗോവ, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നാണ് കോഴിക്കോട്ടേക്ക് ഇപ്പോൾ മത്സ്യങ്ങൾ എത്തിക്കുന്നത്.


120 രൂപയുണ്ടായിരുന്ന മത്തി വ്യാഴാഴ്ച സെൻട്രൽ മാർക്കറ്റിൽ വിൽപ്പന നടത്തിയത് 230 രൂപയ്ക്കാണ്.അത് താമരശ്ശേരിയിലും ,പുതുപ്പാടിയിലും എത്തുമ്പോഴേക്കും 300 കഴിയും . അയലയ്ക്ക് 240 രൂപയും. അയക്കൂറ 800-ൽനിന്ന്‌ കുതിച്ച് 1300 വരെയെത്തി. ആവോലി 500-ൽനിന്ന്‌ 700-ലെത്തി. ട്രോളിങ്ങും കാലവർഷവും കാരണം മീൻലഭ്യത കുറഞ്ഞെന്നും ഇതാണ് വിലകൂടാൻ ഇടയാക്കിയതെന്നും  താമരശ്ശേരിയിൽ മത്സ്യവിൽപ്പന നടത്തുന്ന കാരാടി ഉസ്സയിൻ പറഞ്ഞു.

പച്ചമീനിന്റെ വിലകേട്ട് കണ്ണുതള്ളിയവർ ഉണക്കമീൻ വാങ്ങാമെന്ന പ്രതീക്ഷയുമായിപ്പോയാൽ അവിടെയും കാത്തിരിക്കുന്നത് വിലക്കയറ്റം തന്നെയാണ്. ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ഉണക്കമുള്ളനെ കടകളിൽ കാണാനേയില്ല. ഉണക്കമീനിന് 100 രൂപയിലധികമാണ് വർധിച്ചിരിക്കുന്നത്. അയലയ്ക്ക് 300 രൂപയും നത്തോലിക്ക് 250 രൂപയും സ്രാവിന് 450 രൂപയും മാന്തയ്ക്ക് 300 രൂപയുമാണ് വില.




മത്സ്യഫെഡ് സ്റ്റാളുകളിലും മീൻ കിട്ടാനില്ല. നെയ്മീനും മത്തിയുമാണ് വിൽപ്പന നടത്തുന്നത്. കടൽമത്സ്യങ്ങൾ കുറഞ്ഞതോടെ വളർത്തുമത്സ്യത്തിന്റെ വിൽപ്പന മത്സ്യഫെഡ് പരീക്ഷിക്കുന്നുണ്ട്.

പച്ചക്കറിവിലയിലും വർധനയുണ്ടായിട്ടുണ്ട്. തക്കാളി, കയ്പ, വെണ്ട എന്നിവയ്ക്ക് ഇരട്ടിവിലയായി. ജില്ലയിലേക്ക് പച്ചക്കറി എത്തിക്കുന്ന കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ ഉത്പാദനം കുറഞ്ഞതാണ് വിലവർധനയ്ക്കു കാരണമെന്ന് പുതുപ്പാടിയിലെ പച്ചക്കറി വ്യാപാരികൾ പറയുന്നു.

തക്കാളിക്ക് 25-ൽനിന്ന്‌ 50 രൂപയായി. 30-ൽനിന്ന്‌ 70 രൂപയായി വെണ്ടയുടെ വില വർധിച്ചു. 70 രൂപയായ കയ്പ മാർക്കറ്റിൽ കിട്ടാനില്ല. പയറിന് 60 രൂപയാണ് കഴിഞ്ഞദിവസത്തെ വില.
Previous Post Next Post
3/TECH/col-right