Trending

കാലവർഷം:റെഡ് അലർട്ട് പിന്‍വലിച്ചു,ഓറഞ്ച് അലർട്ട് തുടരുന്നു,

തിരുവനന്തപുരം :അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന്‌ കേരളത്തിൽ പ്രഖ്യാപിക്കപ്പെട്ടിരുന്ന റെഡ് അലർട്ട്‌ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിൻവലിച്ചു. അതേസമയം ജൂൺ 10, 11, 12 തീയതികളിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്‌ തുടരുന്നു. അതേസമയം തെക്കുപടിഞ്ഞാറൻ കാലവർഷം ഞായറാഴ്ച കേരളത്തിൽ എത്തും.


ജൂൺ 10 ന് എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലും ജൂൺ 11 ന് എറണാകുളം, തൃശ്ശൂര്, മലപ്പുറം, എന്നീ ജില്ലകളിലും ജൂൺ 12 ന് എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലുമാണ്‌ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലർട്ട് പ്രഖ്യാപിച്ചത്‌. 


ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണുള്ളത്‌. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട്‌.

ജൂൺ 8 ന് കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും, ജൂൺ 9 ന് കൊല്ലം, ആലപ്പുഴ, കോട്ടയം,  എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലും, ജൂൺ  10 ന് കോട്ടയം, തൃശ്ശൂർ,  കോഴിക്കോട്, കണ്ണൂർ, വയനാട്, കാസറഗോഡ് എന്നീ ജില്ലകളിലും, ജൂൺ 11 ന് കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ജൂൺ 12  ന് ആലപ്പുഴ, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ‘യെല്ലോ(മഞ്ഞ) അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്‌. 


മലയോരങ്ങളിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം. എല്ലാ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ ആരംഭിക്കാനുമുള്ള നിർദേശം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നൽകി.

കാലവർഷമെത്തി; മുന്നൊരുക്കം ശക്തമാക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: കാലവര്‍ഷം കണക്കിലെടുത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നൊരുക്കം ഊര്‍ജ്ജിതമാക്കി. അണക്കെട്ടുകള്‍ തുറക്കുന്നതിന് 36  മണിക്കൂര്‍ മുമ്പെങ്കിലും അറിയിപ്പ് നല്‍കണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മുന്നറിയിപ്പില്ലാതെ ഡാമുകള്‍ തുറന്നുവിട്ടതാണ് കഴിഞ്ഞ വര്‍ഷം പ്രളയത്തിന് വഴിവച്ചതെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ചെയ്തത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കേന്ദ്ര ജല കമ്മീഷന്‍റെയും വിദഗ്ധ സമിതിയുടേയും നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇത് നിഷേധിച്ചിരുന്നു. 

വീണ്ടും ഒരു കാലവര്‍ഷം എത്തിയ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് തയ്യാറെടുപ്പിന് നിര്‍ദ്ദേശം നല്‍കി. അണക്കെട്ടുകളില്‍ ഓരോ മാസവും നിശ്ചിത ദിവസങ്ങളില്‍ സംഭരിക്കാവുന്ന പരമാവധി  വെള്ളത്തിന്‍റെ അളവ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തയ്യാറാക്കണം.

സംസ്ഥാനത്തെ 12 വലിയ അണക്കെട്ടുകളുടെ നിയന്ത്രണം വൈദ്യുതി ബോര്‍ഡിനാണ്. ഈ അണക്കെട്ടുകളുടെ എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി കഴിഞ്ഞു. ഇതിന്  കേന്ദ്ര ജലകമ്മീഷന്‍റെ അംഗീകാരവും കിട്ടി. 

മൊത്തം 59 അണക്കെട്ടുകളാണ് സംസ്ഥാനത്തുള്ളത്. എല്ലാ അണക്കെട്ടുകളിലേയും ജലനിരപ്പ് കൈകാര്യം ചെയ്യുന്ന ഇന്‍റഗ്രേറ്റ്ഡ് വാട്ട‍ർ റിസോഴ്സ് മാനേജ്മെന്‍റ് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

താഴെപ്പറയുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ കൈയിൽ എമർജൻസി കിറ്റ് കരുതുകയും മാറേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം.

1. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ താമസിക്കുന്നവർ
2. പ്രളയത്തിലും ഉരുൾപൊട്ടലിലുമായി പൂർണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂർത്തീകരിക്കാത്തതുമായ വീടുകളിൽ താമസിക്കുന്നവർ
3. പ്രളയത്തിൽ ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും അറ്റകുറ്റപ്പണികൾ ഇത് വരെ നടത്തിത്തീർക്കാത്തതുമായ വീടുകളിൽ താമസിക്കുന്നവർ
ഇത്തരം ആളുകൾക്ക് വേണ്ടി സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ട് ആവശ്യമായ ക്യാമ്പുകൾ ആരംഭിക്കുന്നതിന് വേണ്ടിയുള്ള നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.

എമർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട വസ്തുക്കൾ (ഒരു വ്യക്തിക്ക് എന്ന കണക്കിൽ):

- ടോര്‍ച്ച്
- റേഡിയോ
- 500 ml വെള്ളം
- ORS പാക്കറ്റ്
- അത്യാവശ്യം വേണ്ടുന്ന മരുന്ന്
- മുറിവിന് പുരട്ടാവുന്ന മരുന്ന്
- ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ
- 100 ഗ്രാം കപ്പലണ്ടി
- 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില് ഈന്തപ്പഴം
- ചെറിയ ഒരു കത്തി
- 10 ക്ലോറിന് ടാബ്ലെറ്റ്
- ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില് ടോർച്ചിൽ ഇടാവുന്ന ബാറ്ററി
- ബാറ്ററിയും, കോൾ പ്ലാനും ചാര്ജ് ചെയ്ത ഒരു സാധാരണ മൊബൈല് ഫോണ്
- അത്യാവശ്യം കുറച്ച് പണം, എടിഎം കാര്‍ഡ്

 പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയർന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക.
എമർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും അത് വീട്ടിൽ എല്ലാവർക്കും എടുക്കാൻ പറ്റുന്ന തരത്തിൽ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തിൽ ആരെയും കാത്ത് നിൽക്കാതെ എമെർജൻസി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാനുതകുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക.

അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിൽ പാലിക്കേണ്ട പൊതു നിർദേശങ്ങൾ:

1. ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക.
2. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാനൻ സാധ്യതയുണ്ട് എന്നതിനാലൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങളൾ  നിർത്തരുത്.
3. മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.
4. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ ഒരു കാരണവശാലും പ്രചരിപ്പിക്കരുത്
5. ഒരു കാരണവശാലും നദി മുറിച്ചു കടക്കരുത്
6. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്ഫി എടുക്കൽ ഒഴിവാക്കുക.
7. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാൻ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികൾ ഇറങ്ങുന്നില്ല എന്ന് മുതിർന്നവർ ഉറപ്പുവരുത്തണം. നദിയിൽ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.
8. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദേശം നല്കുക.
9. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങൾ റേഡിയോയില്‍ ശ്രദ്ധിക്കുക
1. Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz
2. Alappuzha ആലപ്പുഴ MW (AM Channel): 576 kHz
3. Thrissur തൃശൂര് MW (AM Channel): 630 kHz
4. Calicut കോഴിക്കോട് MW (AM Channel): 684 kHz
10. തൊട്ടടുത്തുള്ള ക്യാമ്പുകളിലേക്ക് ആവശ്യമെങ്കില് മാറി താമസിക്കുക. ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതാതു പ്രാദേശിക ഭരണകൂടങ്ങൾ നിങ്ങളെ അറിയിക്കും. അവിടേക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാൻ ശ്രമിക്കുക. സഹായങ്ങൾ വേണ്ടവർ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക.
11. ജലം കെട്ടിടത്തിനുള്ളിലൽ പ്രവേശിച്ചാൽ, വൈദ്യുത ആഘാതം ഒഴിവാക്കുവാനായി മെയിന് സ്വിച്ച് ഓഫ് ആക്കുക
12. ജില്ലാ എമെർജൻസി ഓപ്പറേഷന്സ് സെന്റര് നമ്പരുകൾ  1077, ജില്ലയ്ക്ക് പുറത്തുനിന്നാണ് വിളിക്കുന്നതെങ്കില് STD code ചേര്ക്കുക
13. പഞ്ചായത്ത് അധികാരികളുടെ ഫോൺ നമ്പര് കയ്യില് സൂക്ഷിക്കുക.
14. വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല് അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കിൽ, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കുക.
15. വൈദ്യുതോപകരണങ്ങൾ വെള്ളം വീട്ടിൽ കയറിയാലും നശിക്കാത്ത തരത്തിൽ ഉയരത്തിൽ വെക്കുക.
16. വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങൾക്ക് പൊതുവിൽ നീന്താൻ അറിയുമെന്നോർക്കുക.
17. വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക് ചെയ്യുക.
18. താഴ്ന്ന പ്രദേശത്തെ ഫ്ലാറ്റുകളിൽ ഉള്ളവർ ഫ്ലാറ്റിന്റെ സെല്ലാറിൽ കാർ പാർക്ക് ചെയ്യാതെ കൂടുതൽ ഉയർന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക.
19. രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നല്കുവാന് പോകുക. മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക.
20. ആരും പരിഭ്രാന്തരാവാതെ ജാഗ്രതയോടയും ഒരുമയോടെയും പരിശ്രമിച്ചാൽ പരമാവധി പ്രയാസങ്ങൾ ലഘൂകരിച്ചു കൊണ്ട്  മോശം സ്ഥിതികളെ  നമുക്ക് അതിജീവിക്കാം.
Previous Post Next Post
3/TECH/col-right