ആരാമ്പ്രം: മടവൂർ ഗ്രാമപഞ്ചായത്ത് ബോർഡിന്റെ ആവശ്യപ്രകാരം കൊടുവള്ളി എം.എൽ.എ പി.കെ. ഫിറോസ് പടനിലം പാലം സന്ദർശിച്ചു. നിലവിൽ പാലത്തിന്റെ നിർമ്മാണത്തിന് യാതൊരുവിധ തടസ്സങ്ങളുമില്ലെന്ന് സന്ദർശനത്തിനു ശേഷം അദ്ദേഹം വ്യക്തമാക്കി.
ആരാമ്പ്രത്ത് കഴിഞ്ഞാഴ്ച ആബിദ് പുതിയോട്ടിലിന്റെയും, മുഹമ്മദ് പൂളക്കാടിയുടെയും നേതൃത്വത്തിൽ നടന്ന ജനകീയ കൂട്ടായ്മ സബ് കമ്മിറ്റിയും, സർവ്വകക്ഷി നിവേദക സംഘവും കഴിഞ്ഞ ദിവസങ്ങളിൽ എംഎൽഎ യെ കണ്ട് നിവേദനം സമർപ്പിക്കുകയും പാലം പണി വേഗത്തിൽ പൂർത്തികരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുത്ത് പാലം ഭാഗത്ത് പതിവായ ഗതാഗത കുരുക്കഴിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.
അപ്രോച്ച് റോഡിനായി ലാൻഡ് അക്വിസിഷൻ സർവേയറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയും, ഭൂവുടമകൾക്ക് അതിൽ വ്യക്തത വരുത്തുകയും ചെയ്തിട്ടുണ്ട്. നിർമ്മാണം വേഗത്തിലാക്കാൻ കുന്ദമംഗലം എം.എൽ.എയുമായി ചേർന്ന് ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. വിഷയത്തിൽ പൊതുമരാമത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരുമായി പ്രത്യേക ചർച്ച നടത്തിയിട്ടുണ്ടെന്നും ഈ മാസം 11 ന് കോഴിക്കോട് യോഗം വിളിച്ച് ചേർത്തിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു
പാലം നിർമ്മാണം വൈകുന്നതിന് പൂർണ്ണ ഉത്തരവാദി കരാറുകാരാണ്. 2023 ഡിസംബർ 18 ന് തുടങ്ങിയ പാലം പണിപൂർത്തീകരിക്കാനുള്ള സമയ പരിധി അവസാനിച്ചു കഴിഞ്ഞു. അവസാനം പറഞ്ഞ തിയ്യതി ആഗസ്റ്റ് 31 ആയിരുന്നു. അതും കഴിഞ്ഞു
പാലം പണി ഉടൻ പൂർത്തിയാക്കാൻ തയ്യാറായില്ലെങ്കിൽ കരാറുകാർക്കെതിരെ ശക്തമായ നിയമനടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മടവൂർ പഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഗിരീഷ്, വാർഡ് മെമ്പർ സക്കീന മുഹമ്മദ്, മെമ്പർമാരായ സാലിഹ ഇബ്രാഹിം, അസറുദ്ദീൻ, കാസിം കുന്നത്ത്, കുഞ്ഞാമു, റിയാസ് ഖാൻ, ഖാദർ മാസ്റ്റർ, സലാം മാസ്റ്റർ, സമിതി അംഗം വി. മുഹമ്മദ് കോയ, ആബിദ് ആരാമ്പ്രം.മുഹമ്മദ് പൂളക്കാടി തുടങ്ങി നിരവധി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും എം.എൽ.എയ്ക്കൊപ്പം ഉണ്ടായിരുന്നു.
Tags:
KODUVALLY