Trending

പ്രഭാത വാർത്തകൾ

2026  സെപ്റ്റംബര്‍ 8 | ചൊവ്വ 
1202  ചിങ്ങം 23 | പൂയം
1448  റ: അവ്വൽ 26

◾  ചിറയിന്‍കീഴ് സംഭവത്തില്‍ കെപിസിസി സസ്പെന്റ് ചെയ്ത പാളയം പ്രദീപിനെ മുന്‍കാല പ്രാബല്യത്തോടെ തന്റെ അഡീഷണല്‍ പിഎ ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമ്യ ഹരിദാസ് എംഎല്‍എ നിയമസഭ സെക്രട്ടറിയുടെ ഓഫീസില്‍ കത്തു നല്‍കി. യുഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റ മേയ് 21 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിയമിക്കണമെന്നാണ് ആവശ്യം. അന്നു മുതല്‍ പാളയം പ്രദീപ് തന്റെ കൂടെ ജോലി ചെയ്യുന്നുണ്ടെന്നാണ് വിശദീകരണം. സെപ്റ്റംബര്‍ നാല് എന്നു തീയതി വച്ച കത്ത് പഴയ തീയതി വച്ചുള്ളതായതിനാല്‍ സ്വീകരിക്കാനാവില്ലെന്നു പറഞ്ഞ് ഓഫിസ് മടക്കി നല്‍കി.  

◾  വിശാല കരട് റിപ്പോര്‍ട്ടിനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം. നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ചകള്‍ സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ ഒഴിവാക്കിയാണു കരട് റിപ്പോര്‍ട്ട് തയാറാക്കിയതെന്നാണ് ആരോപണം. സംഘടനാ വീഴ്ചകള്‍, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകത തുടങ്ങിയവ ഒഴിവാക്കിയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് വിശാല കരടു റിപ്പോര്‍ട്ട് തയാറാക്കിയതെന്നു വിമര്‍ശനം ഉയര്‍ന്നു.

◾  അധ്യാപക നിയമനത്തിനായുളള 18 റാങ്ക് ലിസ്റ്റുകള്‍ നീട്ടാനുള്ള മന്ത്രിസഭയുടെ തീരുമാനം ഉത്തരവാക്കി പി എസ് സിക്ക് കൈമാറാതെ സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ തീരുമാനത്തില്‍ നിയമപ്രശ്നങ്ങളുണ്ടെന്ന് ഉപദേശം ലഭിച്ചതായാണു റിപ്പോര്‍ട്ട്.

◾  ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറുകള്‍ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇനിമുതല്‍ 25 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഉപഭോക്താക്കള്‍ക്ക് അടുത്ത സിലിണ്ടര്‍ ബുക്ക് ചെയ്യാം. നേരത്തെ നഗരപ്രദേശങ്ങളില്‍ 25 ദിവസവും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസവും കഴിഞ്ഞ ശേഷമേ ബുക്കു ചെയ്യാനാകുമായിരുന്നുള്ളൂ. പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് എല്‍.പി.ജി ലഭ്യത കുറഞ്ഞതിനാലായിരുന്നു നിയന്ത്രണം.  

◾  നിയമസഭാ തിരഞ്ഞെടുപ്പിനു സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ ഭാര്യയുടെ സ്വത്തു വിവരങ്ങള്‍ മറച്ചുവച്ചെന്ന ഹര്‍ജിയില്‍ ബേപ്പൂര്‍ എംഎല്‍എ പി. എ. മുഹമ്മദ് റിയാസും ഭാര്യ വീണയും കോടതിയില്‍ നേരിട്ട് ഹാജരാകാന്‍  തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്  കോടതിയുടെ ഉത്തരവ്. നെയ്യാറ്റിങ്കര നാഗരാജ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി.  



◾  കരുവാറ്റയില്‍ വയോധികനെ കൊന്ന കേസിലെ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പ്രതികളെയും വിശദമായി ചോദ്യം ചെയ്യാന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് കൗമാരക്കാരെ പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടത്.

◾  കയ്പ്പമംഗലം ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തിലെ ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് മുഖ്യമന്ത്രി വി ഡി സതീശന്‍ കത്തയച്ചു.

◾  ഈ മാസം 14 ന് ആരംഭിക്കുന്ന ഗണേശോത്സവത്തിനു വിഗ്രഹ നിമജ്ജനത്തിനു പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. പ്ലാസ്റ്റര്‍ ഓഫ് പാരീസ്, പ്ലാസ്റ്റിക്, തെര്‍മോകോള്‍ തുടങ്ങിയ പ്രകൃതിക്കു ദോഷമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യരുത്. വിഗ്രഹത്തിലെ  വസ്ത്രങ്ങള്‍, മാലകള്‍, പൂക്കള്‍, ഇലകള്‍, അലങ്കാര വസ്തുക്കള്‍ എന്നിവ നീക്കം ചെയ്ത ശേഷമേ നിമജ്ജനം ചെയ്യാവൂ. വലിയ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ ഉപയോഗിക്കരുതെന്നും രാത്രി 10 മുതല്‍ രാവിലെ ആറു വരെ ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്നും ബോര്‍ഡ് അറിയിച്ചു.

◾  മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ കുറുപ്പിനെതിരെ  കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തു. കാസര്‍കോട് സ്വദേശി അബ്ദുല്‍ ഹക്കീം നല്‍കിയ പരാതിയിലാണു നടപടി.

◾  തൊടുപുഴയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ടു തൊഴിലാളികള്‍ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. തൊടുപുഴ മുതലക്കൊടത്താണ് അപകടമുണ്ടായത്.

◾  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കട്ടിലില്‍നിന്ന് വീണു രോഗി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ചടയമംഗലം സ്വദേശി സുകുമാരപിള്ളയാണ് കഴിഞ്ഞ മാസം 28-നു കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ ഓഗസ്റ്റ് 31-ന് മരിച്ചത്.

◾  കൊല്ലം ചാത്തന്നൂരില്‍ പരാതി നല്‍കാന്‍ പോയ ഭാര്യയെ പിന്തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ എത്തിയ ഭര്‍ത്താവ് എംഡിഎംഎയുമായി അറസ്റ്റിലായി. ആറ്റിങ്ങല്‍ സ്വദേശി സനല്‍കുമാറാണ് എംഡിഎംഎയും കത്തിയും കൊണ്ട് സ്റ്റേഷനില്‍ എത്തിയത്. ഇയാളുടെ അസ്വാഭാവിക പെരുമാറ്റത്തില്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് എംഡിഎംഎയും ആയുധവും പിടികൂടിയത്.

◾  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി മുഖ്യമന്ത്രി വിഡി സതീശന്‍ പ്രഖ്യാപിക്കും. നാളെ വൈകുന്നേരം ഏഴുമണിക്ക് മാസ്‌കറ്റ് ഹോട്ടലിലെ ചടങ്ങിലാണ് പ്രഖ്യാപനം. ചടങ്ങില്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ അധ്യക്ഷനാകും.

◾  ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഒന്‍പതംഗ ബെഞ്ചിന്റെ വിധി പുറത്തുവന്നതിന് ശേഷം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിക്ക് ദര്‍ശനം അനുവദിക്കുന്നതില്‍ നിലപാട് വ്യക്തമാക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിധി ഒക്ടോബര്‍ ആദ്യവാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതുവരെ കാത്തിരിക്കുന്നതാണ് ഉചിതമെന്നും അഡ്വ. ജനറല്‍ ജെയ്ജു ബാബു കോടതിയെ അറിയിച്ചു.

◾  മുഖ്യമന്ത്രി വി.ഡി. സതീശനെ വിമര്‍ശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം'  'മര്യാദയ്ക്ക് സംസാരിക്കണം എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചതു മുഖപ്രസംഗമല്ല, ലേഖനമാണെന്ന് സുപ്രഭാതം മാനേജിങ് എഡിറ്റര്‍ ടിപി ചെറൂപ്പ. വ്യക്തിവിചാരം എന്ന കോളമാണത്. സുപ്രഭാതത്തിന്റെ തലക്കെട്ട് അല്ല, 'ക്വാട്ട്' നല്‍കിയാണ് ആ തലക്കെട്ട് കൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.


◾  പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാരിനെയും അപമാനിക്കുന്ന ഫെയ്സ്ബുക് പോസ്റ്റുകള്‍ പങ്കിട്ടെന്ന ആരോപണത്തില്‍ ഇടുക്കി ക്രൈംബ്രാഞ്ചിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സജിത സലീമിനെ സസ്പെന്‍ഡ് ചെയ്തു.

◾  ചലച്ചിത്ര സംവിധായകനും തിരക്കഥാ കൃത്തുമായ ആര്‍. ശരത് അന്തരിച്ചു. 63 വയസായിരുന്നു. ഏഴു സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്.

◾  വടകര കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ 5 കോടി 80 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് സുധീര്‍ കുമാറിന് ജാമ്യം. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.  തട്ടിപ്പിനിരയായ തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിംഹാജി തീ കൊളുത്തി ആത്മഹത്യ ചെയ്തതോടെയാണ് വന്‍ ക്രമക്കേട് പുറത്തായത്.

◾  തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിംഗ് കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ചിത്രങ്ങള്‍ പ്രചരിച്ച ടെലഗ്രാം ഗ്രൂപ്പിലെ അംഗം ആലപ്പുഴ സ്വദേശി സനീഷാണ് അറസ്റ്റിലായത്. മുഖ്യപ്രതിയായ വിദ്യാര്‍ഥി ശ്രീഹരിയെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

◾  കൊച്ചിയില്‍ കൈക്കൂലി കേസില്‍ വിജിലന്‍സിന്റെ വീഴ്ചയെ തുടര്‍ന്ന് പ്രതിയെ കോടതി വിട്ടയച്ച സംഭവത്തില്‍ ഇടനിലക്കാരനായ മുന്‍ റവന്യു ഉദ്യോഗസ്ഥന്‍ എന്‍ കെ കൃപയെ വീണ്ടും അറസ്റ്റു ചെയ്യാന്‍ കോടതിയുടെ അനുമതി തേടി വിജിലന്‍സ്. വിജിലന്‍സ് നല്‍കിയ അപേക്ഷ കോടതി ഇന്നു പരിഗണിക്കും.



◾  തൃശൂര്‍ കുന്നംകുളത്ത് മൂന്നു പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. കുന്നംകുളം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. അപകടശേഷം ഒളിവില്‍ പോയിരുന്ന ബെന്‍(31)ആണ് കുന്നംകുളം പോലിസിന്റെ പിടിയിലായത്. അപകടത്തില്‍ ചാവക്കാട് എടക്കഴിയൂര്‍ സ്വദേശികളായ മുനീര്‍, ഭാര്യ ഷിഫ്ന, മൂന്ന് വയസ്സുകാരനായ മകന്‍ എമ്മില്‍ ഐബക്ക് എന്നിവരാണ് മരിച്ചത്.

◾  തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന് 25 വര്‍ഷം കഠിന തടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കേസിലെ രണ്ടാം പ്രതി രണ്ടാഴ്ചമുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ആകെ 28 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാമത്തെ കേസിലെ വിധിയാണ് തൊടുപുഴ കോടതി കഴിഞ്ഞ ദിവസം പറഞ്ഞത്.

◾  കളരിയില്‍ പഠിക്കാനെത്തിയ 12 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരി ആശാന് 17 വര്‍ഷം കഠിനതടവും 1,25,000 രൂപ പിഴയും ശിക്ഷ. കളരി ഗുരുവായ കരുവാറ്റവടക്ക് മുറിയില്‍ എണ്ണയ്ക്കാട്ടുചാലില്‍ വീട്ടില്‍ പ്രദീപി (47) നെയാണ് ഹരിപ്പാട് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.

◾  പീഡനക്കേസില്‍ നൃത്താധ്യാപകന്‍ അറസ്റ്റില്‍. പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് അറവുകാട് ശ്രീ മംഗലം വീട്ടില്‍ അനന്തന്‍ എസ് മധു (29)വിനെയാണ് അറസ്റ്റു ചെയ്തത്. ഇയാള്‍ ഡാന്‍സ് അക്കാദമിയില്‍ നൃത്തം അഭ്യസിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് ലൈംഗിക പീഡനത്തിനിരയാക്കിയത്.

◾  വൈദ്യുതി പോസ്റ്റില്‍നിന്ന് ഷോക്കേറ്റ് കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ മരിച്ചു. മരത്താക്കര സെക്ഷന്‍ ഓഫീസിലെ കരാര്‍ ജീവനക്കാരനായ പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി കോട്ടായി പരുത്തിപ്പുള്ളി സ്വദേശി തോട്ടക്കര വീട്ടില്‍ രാധാകൃഷ്ണനാണ് (50) മരിച്ചത്.

◾  തൃശൂര്‍ മേലൂരില്‍ നഴ്സിനെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പന്ത്രണ്ടാം വാര്‍ഡില്‍ ഹൈസ്‌കൂളിന് സമീപം കിഴക്കനേടത്ത് മിനു ജിബിന്‍(37) ആണ് മരിച്ചത്. അടുക്കളയിലെ പാചക വാതക സിലിണ്ടര്‍ തുറന്ന നിലയിലായിരുന്നു. ഭര്‍ത്താവ് ജിബിന്‍ വിദേശത്താണ്. ഭര്‍ത്താവിന്റെ അമ്മ മേരിക്കൊപ്പമാണ് താമസിച്ചിരുന്നത്.

◾  ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളുടെ മര്‍ദ്ദനം. കോഴിക്കോട് കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മര്‍ദനമുണ്ടായത്. നടപടി ആവശ്യപ്പെട്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിച്ചു.

◾  തെക്കന്‍ ഡല്‍ഹിയിലെ സത്യനികേതനില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് ഏഴു പേര്‍ മരിച്ച സംവത്തില്‍ കെട്ടിടമുടമ ഹരിറാം ഗുപ്തയെ പോലീസ് അറസ്റ്റു ചെയ്തു. കെട്ടിടമുടമ ഹരിറാം ഗുപ്തയുടെ ഭാര്യ ഊര്‍മ്മിള, മകന്‍ മഹേഷ് എന്നിവരും പിടിയിലായി. കെട്ടിടം ഭാര്യയുടെ പേരിലും വൈദ്യുതി കണക്ഷന്‍ മകന്റെ പേരിലുമാണ്.

◾  തമിഴ്നാട് സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ ജഗദീശ്വരിയുടെ കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. തിരുച്ചിറപ്പള്ളി - ചെന്നൈ ദേശീയപാതയില്‍ കാട്ടാന്‍കുളത്തൂരില്‍ ഉണ്ടായ അപകടത്തില്‍ 28 കാരനായ ഇരയിന്‍പ് ആണ് മരിച്ചത്.

◾  തമിഴ്നാട്ടില്‍ അണ്ണാഡിഎംകെ എംഎല്‍എമാര്‍ രാജിവച്ച 2 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ധാരാപുരം, മധുരാന്തകം മണ്ഡലങ്ങളില്‍ ഒക്ടോബര്‍ ആറിന് പോളിംഗും ഒന്‍പതിന് വോട്ടെണ്ണലും നടക്കും.

◾  മുംബൈയില്‍ തുരങ്കത്തിലൂടെ റേസിങ് നടത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. വാഹനയാത്രികന്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

◾  2010 മുതല്‍ 2026 വരെയുള്ള കാലയളവില്‍ രാജ്യത്ത് 32 ഐഎഎസ് ഉദ്യോഗസ്ഥര്‍ രാജിവച്ചതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. പശ്ചിമ ബംഗാള്‍ കേഡറിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രാജിവെച്ചത്.

◾  റഷ്യന്‍ പോലീസ് തടവിലാക്കിയ ഭര്‍ത്താവിനെ റഷ്യന്‍ സൈന്യത്തില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നെന്ന പരാതിയുമായി ഇന്ത്യന്‍ യുവതി. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ സ്വദേശിയും മോസ്‌കോയില്‍ എഞ്ചിനീയറുമായ ചന്ദന്‍ ഗുപ്തയെയാണ് റഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തത്.  

◾  റിലയന്‍സ് അഖിലേന്ത്യ അണ്ടര്‍ 19 ചാമ്പ്യന്‍ഷിപ്പില്‍ ജമ്മു കശ്മീരിനെതിരെ തകര്‍പ്പന്‍ വിജയവുമായി കേരളം. ഒരിന്നിങ്‌സിനും 215 റണ്‍സിനുമാണു കേരളത്തിന്റെ വിജയം. ആദ്യ ഇന്നിങ്‌സില്‍ 352 റണ്‍സിന്റെ ലീഡ് വഴങ്ങിയ ജമ്മു കശ്മീര്‍ രണ്ടാം ഇന്നിങ്‌സില്‍ 137 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. കേരളത്തിന് വേണ്ടി സെഞ്ചുറി നേടിയ അമയ് മനോജാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

◾  കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ മൂന്നാം വിജയവുമായി സഫയര്‍. എമറാള്‍ഡിനെ 54 റണ്‍സിനാണ് സഫയര്‍ കീഴടക്കിയത്. മറ്റൊരു മത്സരത്തില്‍ ആംബര്‍ റൂബീസിനെ നാല് വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ചു. എമറാള്‍ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത സഫയര്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ എമറാള്‍ഡ് 15.1 ഓവറില്‍ വെറും 57 റണ്‍സിന് ഓള്‍ ഔട്ടായി. രണ്ടാം മത്സരത്തില്‍ ആംബറിനെതിരെ ആദ്യം ബാറ്റ് ചെയ്ത റൂബീസ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആംബര്‍ 16.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

◾  ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിനെതിരെ ഈസ്റ്റ് സോണിന് കൂറ്റന്‍ സ്‌കോര്‍. ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ ഇരട്ട സെഞ്ചുറിയുടെയും (270) കുമാര്‍ കുഷാഗ്രയുടെ സെഞ്ചുറിയുടെയും (101) മികവില്‍ ഈസ്റ്റ് സോണ്‍ ഒന്നാം ഇന്നിംഗ്‌സില്‍ 708 റണ്‍സ് നേടി എല്ലാവരും പുറത്തായി. മത്സരത്തിന്റെ രണ്ടാം ദിനം പൂര്‍ണ്ണമായും ആധിപത്യം സ്ഥാപിച്ച ഈസ്റ്റ് സോണ്‍ സൗത്ത് സോണിനെ പ്രതിരോധത്തിലാക്കി. 163 ഓവറുകള്‍ ബാറ്റ് ചെയ്ത ശേഷമാണ് ഈസ്റ്റ് സോണിന്റെ ഇന്നിംഗ്‌സ് അവസാനിച്ചത്.

◾  മലപ്പുറം ആസ്ഥാനമായ എജെസി ജുവല്‍ മാനുഫാക്ചേഴ്സ് ലിമിറ്റഡ് യുഎഇയിലെ ജ്വല്ലറി നിര്‍മാണ കമ്പനിയായ എജെസി ജുവല്‍ മാനുഫാക്ചേഴ്സിന്റെ 80 ശതമാനം ഓഹരി സ്വന്തമാക്കുന്നു. ഏകദേശം 9.60 കോടി മൂല്യമുള്ള ഏറ്റെടുക്കലിന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കി. മൂന്നു മുതല്‍ ആറു മാസത്തിനുള്ളില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാകും. പണം നല്‍കുന്നതിന് പകരം ഓഹരികള്‍ കൈമാറുന്ന 'ഷെയര്‍ സ്വാപ്പ്' മാതൃകയിലാണ് ഇടപാട്. ഓഹരിയുടമകളുടെയും ബന്ധപ്പെട്ട നിയന്ത്രണ ഏജന്‍സികളുടെയും അനുമതി ലഭിച്ചാല്‍ ഷാര്‍ജ ആസ്ഥാനമായ കമ്പനി എജെസി ജുവല്‍ മാനുഫാക്ചേഴ്സ് ലിമിറ്റഡിന്റെ ഉപകമ്പനിയാകും. ഏറ്റെടുക്കലിന്റെ ഭാഗമായി ഓഹരികള്‍ യുഎഇയിലെ കമ്പനിയുടെ പ്രമോട്ടര്‍ ഗ്രൂപ്പ് അംഗത്തിന് എജെസി ജുവല്‍ മാനുഫാക്ചേഴ്സ് ലിമിറ്റഡിന്റെ 5,67,492 ഓഹരികള്‍ അനുവദിക്കും. ഓഹരിയൊന്നിന് 169.16 എന്ന നിരക്കിലാണ് കൈമാറ്റം. സെബിയുടെ ഐസിഡിആര്‍ ചട്ടങ്ങള്‍ പാലിച്ചായിരിക്കും ഇടപാട്.

◾  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുമ്പോള്‍, മനുഷ്യന്റെ നിയന്ത്രണങ്ങള്‍ക്കപ്പുറത്തേക്ക് ഇവ വളരുന്നതിനെക്കുറിച്ച് കടുത്ത മുന്നറിയിപ്പുമായി ഓപ്പണ്‍എഐ ചീഫ് സയന്റിസ്റ്റ് ജാക്കൂബ് പാചോക്കി. 'ആന്‍ ഏലിയന്‍ മൈന്‍ഡ്' എന്ന പേരില്‍ പ്രസിദ്ധീകരിച്ച ബ്ലോഗിലാണ് അദ്ദേഹം ഈ നിര്‍ണായക ആശങ്കകള്‍ പങ്കുവെച്ചത്. ഭാവിയില്‍ മനുഷ്യനേക്കാള്‍ ബുദ്ധിശക്തിയുള്ള അത്യാധുനിക എഐ സംവിധാനങ്ങള്‍ മനുഷ്യനെ സ്വാധീനിക്കാനും അവരുമായി വിലപേശലുകള്‍ നടത്താനും അല്ലെങ്കില്‍ ഭീഷണിപ്പെടുത്താനും വരെയുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മനുഷ്യസഹായമില്ലാതെ കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാനും മറ്റുള്ളവരുമായി സഹകരിക്കാനും സ്വയം ഗവേഷണങ്ങള്‍ നടത്താനും പ്രാപ്തിയുള്ള സ്വയംഭരണാധികാരമുള്ള സംവിധാനങ്ങളായി ഇവ മാറും. ഏറ്റവും പുതിയ ജിപിടി-6 ആസ്ട്ര മോഡല്‍ പുറത്തിറക്കിയ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.

◾  മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ ചങ്കിടിപ്പേറ്റുന്ന ട്രെയിലര്‍ പുറത്ത്. നേര്‍ക്കുനേര്‍ പോരടിക്കുന്ന ഉര്‍വശിയും ജോജുവും ആണ് ട്രെയിലറില്‍ ഉളളത്. ഉര്‍വശിയുടെ മകളായി ഐശ്വര്യയും മറ്റൊരു പ്രധാന വേഷത്തില്‍ വിജയരാഘവനും എത്തുന്നു. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫര്‍ സനലാണ്. ജോജു ജോര്‍ജ്ജും രമേഷ് ഗിരിജയും സഫര്‍ സനലും ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. ആകസ്മികമായുണ്ടാകുന്ന ഒരു അപകടവും തുടര്‍ന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് സൂചന. ഏറെ പ്രതീക്ഷ നല്‍കുന്ന ചടുലമായ ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്.

◾  തെലുങ്കു സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഗ്ലിമ്പ്സ്, റിലീസ് തീയതി എന്നിവ പുറത്ത്. 'ദാദ' എന്ന് പേരിട്ടിരിക്കുന്ന ഈ വമ്പന്‍ ആക്ഷന്‍ ചിത്രം 2026 ഡിസംബര്‍ 24 ന് ക്രിസ്മസ് റിലീസായി ആഗോള തലത്തില്‍ തിയേറ്ററുകളിലെത്തും. വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. 'വീര സിംഹ റെഡ്ഡി' എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുന്ന ചിത്രമാണിത്. കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായിക. എസ് തമന്‍ ഒരുക്കിയ പശ്ചാത്തല സംഗീതവും, ബാലകൃഷ്ണയുടെ തകര്‍പ്പന്‍ പഞ്ച് ഡയലോഗും ഗ്ലിമ്പ്സ് വീഡിയോയുടെ ഹൈലൈറ്റ് ആണ്. മനോജ് മഞ്ചു ആണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

◾  മഹീന്ദ്ര ഗ്രൂപ്പിന്റെ ഉപ കമ്പനിയായ ക്ലാസിക് ലെജന്‍ഡ്‌സ് ജാവ 42 ബോബര്‍ ഓള്‍ സ്റ്റാര്‍സ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 2.09 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ വില. സ്റ്റാന്‍ഡേര്‍ഡ് 42 ബോബറിന് സമാനമായ മെക്കാനിക്കല്‍ ഫീച്ചറുകളാണ് ഈ പുതിയ എഡിഷനിലും ഉള്ളത്. താഴ്ന്ന സിംഗിള്‍ സീറ്റ്, റൗണ്ട് ഹെഡ്‌ലാമ്പ്, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഹാന്‍ഡില്‍ബാര്‍ എന്‍ഡ് മിററുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 29.5 ബിഎച്ച്പി കരുത്തും ( 7500 ആര്‍പിഎം) 30 എന്‍എം ടോര്‍ക്കും (5500 ആര്‍പിഎം) ഉല്‍പ്പാദിപ്പിക്കുന്ന 334 സിസി സിംഗിള്‍- സിലിണ്ടര്‍ എന്‍ജിനാണ് ജാവ 42 ബോബറിന് കരുത്തുപകരുന്നത്. ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കും പിന്നില്‍ മോണോഷോക്ക് സസ്‌പെന്‍ഷനും ഇതിലുണ്ട്. ഡ്യുവല്‍ ചാനല്‍ എബിഎസിന്റെ പിന്തുണയോടെയുള്ള ഡിസ്‌ക് ബ്രേക്കുകളാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. അഞ്ചു നിറങ്ങളില്‍ ഈ ബൈക്ക് ലഭ്യമാണ്.

◾  സ്ത്രീയുടെ എഴുത്തിനെയും എഴുത്തിടത്തെയും കുറിച്ച് സ്ത്രീയോട് സ്ത്രീയുടെ സംഭാഷണം എന്നതാണ് സ്വന്തമായൊരു മുറി എന്ന ഈ ആധുനിക ക്ലാസിക്കിന്റെ പ്രധാനപ്പെട്ട സവിശേഷത. നോവലിസ്റ്റും കഥാകൃത്തും സൈദ്ധാന്തികയുമെന്നനിലയില്‍ സ്ത്രീയോടു സംസാരിച്ച സ്ത്രീ എന്ന സ്ഥാനം കൂടിയാണ് ഇരുപതാം നൂറ്റാണ്ടിലെ ധൈഷണിക ജീവിതത്തില്‍ വെര്‍ജീനിയ വുള്‍ഫിനുള്ളത്. നിലപാടുകളില്‍ വൈരുദ്ധ്യങ്ങളുണ്ടെങ്കിലും ഈ പുസ്തകം ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തിലുണ്ടായ ഏറ്റവും മഹത്തായ മാനിഫെസ്റ്റോകളിലൊന്നാണ്. 'സ്വന്തമായൊരു മുറി'. സംഗൃഹീത പുനരാഖ്യാനം : ബി.എം. സുഹ്റ. ജനറല്‍ എഡിറ്റര്‍: ഡോ. പി.കെ. രാജശേഖരന്‍. ഡിസി ബുക്സ്. വില 133 രൂപ.

◾  രാവിലെ ബ്രേക്ക്ഫാസ്റ്റിന് മുന്‍പ് തന്നെ ഒരു ഗ്ലാസ് കാപ്പി അല്ലെങ്കില്‍ ചായ കുടിക്കുന്ന പതിവ് പലര്‍ക്കുമുണ്ട്. ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിന് മുമ്പ്, വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? ആരോഗ്യമുള്ള മിക്കാവാറും ആളുകളില്‍ ഇത് വലിയ അപകടമുണ്ടാക്കില്ലെങ്കിലും ചിലരില്‍ ഇത് അസിഡിറ്റി, നെഞ്ചെരിച്ചില്‍, വയറിലെ അസ്വസ്ഥത, വിറയല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ കൂടുതല്‍ പ്രകടമാക്കാം. ഭക്ഷണം കഴിച്ചശേഷം കാപ്പി കുടിക്കുന്നത് കഫീന്‍ ആഗിരണം കുറച്ച് മന്ദഗതിയിലാക്കാന്‍ സഹായിക്കാം. രാവിലെ കാപ്പി കുടിക്കുന്നത് ഊര്‍ജ്ജം വര്‍ധിപ്പിക്കുകയും ഏകാഗ്രത മെച്ചപ്പെടുത്തുകയും ചെയ്യുമെങ്കിലും, ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തുന്ന കാപ്പി ഹൃദയാഘാതത്തിനും അസിഡിറ്റിക്കും കാരണമാകുകയോ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിപ്പിക്കുകയോ മലബന്ധത്തിന് കാരണമാവുകയോ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാവിലെ കാപ്പി കുടിക്കുന്നവര്‍ക്ക് അത് തുടരാം. എന്നാല്‍ ആരോഗ്യത്തിന് പ്രശ്നമായി തുടങ്ങുമ്പോള്‍ രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
ശുഭദിനം.
Previous Post Next Post
3/TECH/col-right