*🟨മോസ്കോയിൽ കനത്ത ഡ്രോൺ ആക്രമണം ; വിമാനത്താവളങ്ങൾ അടച്ചു*
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം. തന്ത്രപ്രദാനമായ നാലു വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് 11 ഡ്രോണുകൾ യുക്രെയ്ൻ തൊടുത്തെന്നും എല്ലാം തകർത്തെന്നും റഷ്യൻ അധികൃതർ വ്യക്തമാക്കി.
ആക്രമണത്തെ തുടർന്ന് നാല് വിമാനത്താവളങ്ങളും അടച്ചു. ഞായറാഴ്ച മാത്രം 71 ഡ്രോണുകൾ റഷ്യയിലേക്ക് യുക്രെയ്ൻ അയച്ചെന്നും വ്യോമപ്രതിരോധ സംവിധാനം എല്ലാം വീഴ്ത്തിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അധിനിവേശത്തിന്റെ നാലാം വാർഷികത്തിന് രണ്ട് നാൾ മാത്രം ശേഷിക്കെയാണ് റഷ്യക്കെതിരായ അതിശക്തമായ ആക്രമണമുണ്ടായത്. ഡ്രോൺ ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളില്ല. ശക്തമായ തിരിച്ചടിക്ക് റഷ്യൻ സൈന്യം തയാറെടുക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.
ആഭ്യന്തര, രാജ്യാന്തര സർവീസുകൾക്കായി പ്രവർത്തിക്കുന്ന നാല് വിമാനത്താവളങ്ങളുടെ പ്രവർത്തനമാണ് തടസപ്പെട്ടത്. എന്നാൽ മോസ്കോയിലെ ആക്രമണത്തിൽ യുക്രെയ്ന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ലഭ്യമായിട്ടില്ല.
*🟨ആരോഗ്യരംഗത്ത് വീഴ്ചയുണ്ടായാൽ ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കണ്ട; കടുപ്പിച്ച് മുഖ്യമന്ത്രി*
തിരുവനന്തപുരം: ആരോഗ്യരംഗത്ത് വീഴ്ചയുണ്ടായാൽ ഒരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനാരോഗ്യ സംവിധാനത്തിൽ ജനങ്ങൾക്കാണ് മുൻഗണന. അതിൽ യാതൊരു വിട്ടു വീഴ്ചയും ആരും പ്രതീക്ഷിക്കേണ്ടതില്ല.
വീഴ്ചകളിൽ കർശന നടപടികളുണ്ടാകും. ചില പ്രശ്നങ്ങൾ ഉയന്നു വന്നത് പരിഹരിക്കാൻ ഉത്തരവാദിത്വപൂണമായ നടപടികൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
*🟨പ്രണയിനിയെ കാണാനെത്തിയ യുവാവിനെ മോഷ്ടാവെന്ന് ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്നു*
പലാമു: ജാർഖണ്ഡിലെ പലാമു ജില്ലയിൽ 22 വയസ്സുകാരനായ ദളിത് യുവാവിനെ നാട്ടുകാർ മർദ്ദിച്ചു കൊലപ്പെടുത്തി. ട്രാക്ടർ ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണമെങ്കിലും, തന്റെ പ്രണയിനിയെ കാണാനെത്തിയ യുവാവിനെ പിടികൂടി വ്യാജ ആരോപണം ഉന്നയിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് സംശയിക്കുന്നു.
കൊല്ലപ്പെട്ട പവൻ റാം എന്ന യുവാവിന്റെ പക്കൽ നിന്ന് മോഷണം പോയെന്നു പറയുന്ന ബാറ്ററിയോ മറ്റ് സാധനങ്ങളോ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതോടെയാണ് മോഷണാരോപണം ഒരു മറ മാത്രമാണെന്ന സംശയം ബലപ്പെട്ടത്. യുവാവ് ഒരു പെൺകുട്ടിയെ കാണാൻ എത്തിയതാണെന്നും ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇയാളെ പിടികൂടി മർദ്ദിച്ചതാകാമെന്നും പാലമു എസ്പി രേഷ്മ രമേശൻ പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
ശനിയാഴ്ച രാത്രി തെലിയാഹി ഗ്രാമത്തിൽ വെച്ച് യുവാവിനെ കെട്ടിയിട്ട് വടികളും മറ്റും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പോലീസ് എത്തി ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആൾക്കൂട്ടക്കൊലപാതകത്തിന് കേസെടുത്ത പോലീസ് ഒരു പ്രതിയെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.
*🟨ധീരതയുടെ പര്യായമായി 'ടൈസൺ'; വെടിയേറ്റിട്ടും ഭീകരരുടെ ഒളിത്താവളം കാട്ടിക്കൊടുത്തു*
കിഷ്ത്വാർ: ജമ്മു കാഷ്മീരിലെ കിഷ്ത്വാറിലെ ഇടതൂർന്ന വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ജെയ്ഷെ ഭീകരരെ വധിക്കാൻ സൈന്യത്തെ സഹായിച്ചത് ടൈസൺ എന്ന സൈനിക നായയുടെ അസാമാന്യ ധീരത. ഏറ്റുമുട്ടലിന്റെ തുടക്കത്തിൽ തന്നെ വെടിയേറ്റിട്ടും പിൻമാറാതെ ഭീകരരുടെ കൃത്യമായ സ്ഥാനം സൈന്യത്തിന് കാട്ടിക്കൊടുത്ത ടൈസൺ ഇപ്പോൾ മരണത്തോട് പോരാടുകയാണ്.
2 പാരാ സ്പെഷ്യൽ ഫോഴ്സിലെ അംഗമായ ടൈസൺ, ഭീകരർ ഒളിച്ചിരുന്ന മൺവീടിന് നേരെ സൈന്യത്തെ നയിക്കുകയായിരുന്നു. തിരച്ചിലിനിടെ ഭീകരർ വെടിയുതിർത്തപ്പോൾ ആദ്യത്തെ വെടിയുണ്ട ടൈസന്റെ കാലിലാണ് കൊണ്ടത്. ഗുരുതരമായി പരിക്കേറ്റിട്ടും ടൈസൺ കുരച്ചുകൊണ്ട് ഭീകരർക്ക് നേരെ കുതിക്കുകയും അവരുടെ കൃത്യമായ സ്ഥാനം സൈനികർക്ക് മനസിലാക്കി കൊടുക്കുകയും ചെയ്തു. ഇതോടെ സൈന്യത്തിന് ഭീകരരെ വളയാനും മൂന്ന് പേരെയും വധിക്കാനും സാധിച്ചു.
ഏറ്റുമുട്ടലിന് ശേഷം ടൈസണെ ഹെലികോപ്റ്റർ മാർഗം ഉധംപൂരിലെ സൈനിക വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയയ്ക്ക് ശേഷം ടൈസന്റെ നില ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും നിരീക്ഷണത്തിലാണ്.
*🟨കിഷ്ത്വാറിൽ മൂന്ന് ജെയ്ഷെ ഭീകരരെ വധിച്ച് സൈന്യം, മരിച്ചവരിൽ കൊടുംഭീകരൻ സെയ്ഫുള്ള ബലൂചും*
കിഷ്ത്വാർ: ജമ്മു കാഷ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ കനത്ത ഏറ്റുമുട്ടലിൽ പാക്കിസ്ഥാൻ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിലെ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. കൊല്ലപ്പെട്ടവരിൽ ഒരാൾ പാക്കിസ്ഥാൻ സ്വദേശിയും ജെയ്ഷെ കമാൻഡറുമായ സെയ്ഫുള്ള ബലോച് ആണെന്ന് തിരിച്ചറിഞ്ഞു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
കിഷ്ത്വാറിലെ ഛത്രു വനമേഖലയിൽ കരസേനയും ജമ്മു കാഷ്മീർ പോലീസും സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്. ഭീകരർ ഒളിച്ചിരുന്ന മൺവീട് വളഞ്ഞ സൈന്യം ശക്തമായ ആക്രമണത്തിലൂടെ മൂന്ന് പേരെയും വധിക്കുകയായിരുന്നു.
സൈനിക നായയായ ടൈസൺ ആണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തുന്നതിൽ നിർണായക പങ്ക് വഹിച്ചത്. തിരച്ചിലിനിടെ ഭീകരരുടെ വെടിയേറ്റ ടൈസൺ നിലവിൽ വിദഗ്ധ ചികിത്സയിലാണ്.
സംഭവസ്ഥലത്ത് നിന്ന് മൂന്ന് എകെ-47 റൈഫിളുകളും ഗ്രനേഡുകളും വൻതോതിൽ വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്.
*🟨ഇന്ത്യൻ സമുദ്രമേഖലയിൽ സാറ്റലൈറ്റ് ഫോണുകളുടെ അനധികൃത ഉപയോഗം: സുരക്ഷാ ഏജൻസികളുടെ കർശന മുന്നറിയിപ്പ്*
ന്യൂഡൽഹി: ഇന്ത്യൻ സമുദ്രമേഖലയിൽ സാറ്റലൈറ്റ് ഫോണുകൾ അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെ സുരക്ഷാ ഏജൻസികളുടെ ജാഗ്രതാ നിർദ്ദേശം. തീരപ്രദേശങ്ങളിലെ സുരക്ഷയ്ക്ക് ഇത് വലിയ ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഇന്ത്യയിൽ സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങളുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിന്റെ അനുമതിയില്ലാതെ വിദേശ കപ്പലുകളോ വ്യക്തികളോ ഇത്തരം ഫോണുകൾ ഉപയോഗിക്കുന്നത് കുറ്റകരമാണ്.
മുംബൈ ഭീകരാക്രമണം ഉൾപ്പെടെയുള്ള സംഭവങ്ങളിൽ ഭീകരർ ആശയവിനിമയത്തിനായി സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇത്തരം ഫോണുകളിൽ നിന്നുള്ള സിഗ്നലുകൾ ട്രാക്ക് ചെയ്യുന്നത് പ്രയാസകരമായതിനാൽ രാജ്യസുരക്ഷയ്ക്ക് ഇത് വെല്ലുവിളിയാകുന്നുണ്ട്.
വിദേശ കപ്പലുകൾ ഇന്ത്യൻ അതിർത്തിയിൽ പ്രവേശിക്കുമ്പോൾ അവരുടെ കൈവശമുള്ള 'തുരായ' 'ഇറിഡിയം'തുടങ്ങിയ സാറ്റലൈറ്റ് ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യണമെന്നും അവ സീൽ ചെയ്ത് സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. നിയമം ലംഘിക്കുന്ന കപ്പലുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കും.
ഇന്ത്യൻ കോസ്റ്റ് ഗാർഡ്, നേവി, ഇന്റലിജൻസ് ബ്യൂറോ എന്നിവർ സംയുക്തമായാണ് നിരീക്ഷണം നടത്തുന്നത്. സംശയാസ്പദമായ സിഗ്നലുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പരിശോധന നടത്താൻ തീരദേശ പോലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ തീരദേശ സുരക്ഷാ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
*🟨നാസയുടെ ചാന്ദ്രദൗത്യം വീണ്ടും നീളുന്നു; മാർച്ചിലെ വിക്ഷേപണം റദ്ദാക്കി*
വാഷിംഗ്ടൺ: സാങ്കേതിക തടസങ്ങളെത്തുടർന്ന് നാസയുടെ ആർട്ടിമിസ് 2 ചാന്ദ്രദൗത്യം വീണ്ടും നീട്ടിവെച്ചു. 2026 മാർച്ചിൽ നടക്കാനിരുന്ന വിക്ഷേപണം നിലവിലെ സാഹചര്യത്തിൽ സാധ്യമല്ലെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ ഔദ്യോഗികമായി അറിയിച്ചു.
സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിലെ ഹീലിയം പ്രവാഹവുമായി ബന്ധപ്പെട്ട തടസമാണ് വിക്ഷേപണം നീട്ടാൻ പ്രധാന കാരണം. ഇത് പരിഹരിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് പരിശോധനയിൽ കണ്ടെത്തി.
തകരാർ വിശദമായി പരിശോധിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി കൂറ്റൻ എസ്എൽഎസ് റോക്കറ്റും ഓറിയോൺ ബഹിരാകാശ പേടകവും ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ വെഹിക്കിൾ അസംബ്ലി ബിൽഡിംഗിലേക്ക് തിരികെ മാറ്റും.
അൻപത് വർഷങ്ങൾക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ പദ്ധതിയിലെ സുപ്രധാന ദൗത്യമാണ് ആർട്ടിമിസ് 2. മൂന്ന് അമേരിക്കൻ ബഹിരാകാശ സഞ്ചാരികളും ഒരു കനേഡിയൻ സഞ്ചാരിയും ഉൾപ്പെടുന്ന സംഘം ചന്ദ്രനെ വലംവെച്ച് തിരികെ വരുന്ന പത്ത് ദിവസത്തെ ദൗത്യമാണിത്.
2030-ഓടെ മനുഷ്യനെ ചന്ദ്രനിലിറക്കാൻ ചൈന ശ്രമിക്കുന്നതിനിടെയാണ് നാസയുടെ ദൗത്യം പ്രതിസന്ധിയിലാകുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് പ്രഖ്യാപിച്ച ഈ ലക്ഷ്യം പൂർത്തിയാക്കാൻ നാസ കഠിനശ്രമത്തിലാണ്.
*🟨ലഷ്കർ ഭീകരസംഘത്തിന്റെ ഹാൻഡ്ലർ ഹാഫിസ് സയീദുമായി നേരിട്ട് ബന്ധമുള്ളയാൾ; നടുക്കുന്ന വിവരങ്ങൾ പുറത്ത്*
ന്യൂഡൽഹി: ഡൽഹി ലക്ഷ്യമാക്കി ഭീകരാക്രമണത്തിന് പദ്ധതിയിട്ട ലഷ്കർ-ഇ-തൊയ്ബ സംഘത്തെ പിടികൂടിയതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. അറസ്റ്റിലായ എട്ട് ഭീകരരുടെ ഹാൻഡ്ലറായ ഷബീർ അഹമ്മദ് ലോൺ, മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദുമായും ലഷ്കർ കമാൻഡർ സാക്കി ഉർ റഹ്മാൻ ലഖ്വിയുമായും നേരിട്ട് ബന്ധമുള്ളയാളാണെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി.
കാഷ്മീർ സ്വദേശിയായ ഇയാൾ നിലവിൽ ബംഗ്ലാദേശ് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. 2007-ൽ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ ഇയാളെ അറസ്റ്റ് ചെയ്തപ്പോൾ തന്നെ ഹാഫിസ് സയീദുമായി ഇയാൾക്കുള്ള ബന്ധത്തിന് തെളിവുകൾ ലഭിച്ചിരുന്നു.
ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാരെ റിക്രൂട്ട് ചെയ്ത് ഭീകരാക്രമണങ്ങൾ നടത്താൻ പാക് ചാരസംഘടനയായ ഐഎസ്ഐ ശ്രമിക്കുന്നതായാണ് വിവരം. ഇതിനായി സാമ്പത്തിക സഹായവും ഐഎസ്ഐ നൽകുന്നുണ്ട്.
തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് ആറ് പേരെയും പശ്ചിമ ബംഗാളിൽ നിന്ന് രണ്ട് പേരെയുമാണ് ഡൽഹി പോലീസ് പിടികൂടിയത്. ഇവരിൽ ബംഗ്ലാദേശ് പൗരന്മാരും ഉൾപ്പെടുന്നു.
ഡൽഹിയിലെ ചെങ്കോട്ടയും പ്രധാന മതകേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഐഇഡി സ്ഫോടനങ്ങൾ നടത്താനായിരുന്നു ഇവരുടെ പദ്ധതി. ഫെബ്രുവരി ആറിന് ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിന് പ്രതികാരം ചെയ്യാനാണ് ലഷ്കർ ഈ ആക്രമണത്തിന് തയ്യാറെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
പ്രതികളുടെ പക്കൽ നിന്ന് ഡസൻ കണക്കിന് മൊബൈൽ ഫോണുകളും സിം കാർഡുകളും പിടിച്ചെടുത്തു. ഇവ പരിശോധിച്ചതിൽ നിന്നാണ് വിദേശ ഹാൻഡ്ലർമാരുമായുള്ള ഇവരുടെ ബന്ധം വ്യക്തമായത്. കഴിഞ്ഞ വർഷം നവംബറിൽ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ കാർ ബോംബ് സ്ഫോടനത്തിന് പിന്നാലെ ഡൽഹിയിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിരുന്നു.
*🟨തൃക്കുന്നപ്പുഴയിലെ ഗുണ്ടാ വിളയാട്ടം; പത്തുപേർക്കെതിരെ കേസ്*
ആലപ്പുഴ: ക്ഷേത്രോത്സവത്തിനിടെ തൃക്കുന്നപ്പുഴയിൽ ഗുണ്ടാ സംഘങ്ങള്‍ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ പത്തുപേർക്കെതിരെ പോലീസ് കേസെടുത്തു. അപ്പു ശാസ്ത്താമുറി, ശരത്, അഭിലാഷ്, സജിന്‍ എന്നിവരും കണ്ടാല്‍ അറിയാവുന്ന ആറുപേര്‍ക്കെതിരെയുമാണ് കേസെടുത്തത്.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വധശ്രമം, കലാപം സൃഷ്ടിക്കൽ, അന്യായമായി കൂട്ടം ചേരൽ, ആയുധം ഉപയോഗിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൂട്ടത്തല്ലിനിടെ ഗുണ്ടാ സംഘത്തിലെ ഒരാൾ തോക്ക് ചൂണ്ടിയിരുന്നു.
സംഘർഷത്തിൽ പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കാപ്പ പ്രതി പ്രവീണ്‍ പ്രസന്നന്, മണ്ണാറശാല മഹേഷ് എന്നിവരുടെ സംഘങ്ങളാണ് ഏറ്റുമുട്ടിയത്. ഇരു സംഘങ്ങളും തമ്മില്‍ ബിയര്‍ പാര്‍ലറില്‍ വെച്ച് വാക്കേറ്റമുണ്ടായിരുന്നു.
*🟨ഹോട്ടൽ അടിച്ചു തകർത്ത കേസ് ; ഒരാൾ പിടിയിൽ*
കോഴിക്കോട്: ഹോട്ടൽ അടിച്ചു തകർത്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ് അറസ്റ്റിൽ. കോഴിക്കോട് മാങ്കാവിലെ അളിയൻസ് എന്ന ഹോട്ടൽ അടിച്ച് തകർത്ത മാങ്കാവ് സ്വദേശി കള്ളിപ്പിലാക്കിൽ ബിനീഷ് (28) ആണ് പിടിയിലായത്.
സംഭവത്തിൽ മറ്റ് രണ്ടുപേർക്കൂടി അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. ഹോട്ടലിലെത്തിയ മൂന്നംഗ സംഘം ഭക്ഷണം കഴിച്ചശേഷം പണം നൽകാതെ പുറത്തേക്ക് പോകാൻ ശ്രമിച്ചു.
ഇതോടെ കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാരൻ ഇവരെ തടയുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് പ്രകോപിതരായ ഇവർ ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചു. ഹോട്ടലിന് മുൻപിലെ ബോർഡും ഭക്ഷണം വച്ചിരുന്ന അലമാരയും അടിച്ചു തകർക്കുകയുമായിരുന്നു.
രണ്ടാഴ്ച മുമ്പ് പ്രവർത്തനം ആരംഭിച്ച ഹോട്ടലിന് നേരെയാണ് ഇവർ ആക്രമണം നടത്തിയത്. ഏകദേശം 20,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
*🟨വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍*
മഞ്ചേരി : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മഞ്ചേരി മുട്ടിപ്പാലം ഉള്ളാടംകുന്ന് കാരോട്ടില്‍ സുബൈര്‍ (41) ആണ് അറസ്റ്റിലായത്.
സ്കൂള്‍ വിട്ടു വീട്ടിലേക്ക് പോയ വിദ്യാർഥിനിയെ ഓട്ടോയില്‍ കയറ്റി പല സ്ഥലത്തുവച്ച് പീഡിപ്പിച്ചെന്നാണ് കേസ്. സ്കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.
തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ മുഖേന പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
*🟨ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; പതിനേഴുകാരന്റെ മരണത്തിൽ ദുരൂഹത*
കൊച്ചി: എളങ്കുന്നപ്പുഴ ബീച്ചിൽ പതിനേഴുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഞാറയ്ക്കൽ സ്വദേശി അർജുൻ കുമാറിന്റെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയത്.
കാണാതാകുന്നതിന് മുമ്പ് അർജുന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് നാഷണൽ സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകുമെന്ന് ബന്ധുക്കൾ പറഞ്ഞു. ഈ അക്കൗണ്ട് ഇപ്പോൾ അജ്ഞാതരാണ് നിയന്ത്രിച്ചു കൊണ്ടിരിക്കുന്നതെന്നും ഇതിൽ ദുരൂഹതയുണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
അർജുൻ കടലിൽ ചാടുന്നതിന് മുമ്പായി ഫോണിലൂടെ ആർക്കോ വോയിസ് മെസേജ് അയച്ചിരുന്നു. ഇതിനുശേഷം അർജുൻ പരിഭ്രാന്തൻ ആകുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി. മൃതദേഹത്തിൽ നിന്നും ലഭിച്ച ഫോൺ പോലീസ് പരിശോധിച്ച് വരികയാണ്.
ഇതിൽ അർജുൻ കുമാറിന്റെ കോൺടാക്ടുകളും വാട്സ്ആപ്പ് മെസേജുകളുമാണ് പോലീസ് പരിശോധിച്ചു വരുന്നത്. വിശദമായ പരിശോധനക്ക് ശേഷമാകും ഫോൺ ഫോറൻസിക്കിന് കൈമാറുക.
ശുഭദിനം.
Tags:
KERALA