*🟨ഇറക്കുമതി തീരുവ 10ൽനിന്ന് 15 ശതമാനമായി വർധിപ്പിച്ച് ട്രംപ്*
വാഷിംഗ്ടൺ ഡിസി: യുഎസ് സുപ്രീം കോടതിയിൽനിന്ന് വൻ തിരിച്ചടി നേരിട്ടതിനു പിന്നാലെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി ഡോണൾഡ് ട്രംപ്. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.
പതിറ്റാണ്ടുകളായി അമേരിക്കയെ ചൂഷണം ചെയ്യുന്ന രാജ്യങ്ങൾക്ക് മേൽ ചുമത്തിയിരുന്ന 10 ശതമാനം തീരുവ, നിയമപരമായി അനുവദിക്കപ്പെട്ട പരമാവധി പരിധിയായ 15 ശതമാനത്തിലേക്ക് ഉയർത്തുകയാണ്. ഇത് ഉടനടി പ്രാബല്യത്തിൽ വരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ നിയമപരമായി അനുവദനീയമായ പുതിയ നികുതി നിരക്കുകൾ നിശ്ചയിച്ച് പുറപ്പെടുവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസ് താൽപര്യം അടിയറവ് വയ്ക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
*🟨സുപ്രീംകോടതി വിധി തള്ളി ട്രംപ്; 15% ആഗോള തീരുവ*
വാഷിംഗ്ടൺ ഡിസി: തന്റെ സർക്കാർ വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തിയ ഇറക്കുമതി തീരുവ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കു പിന്നാലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 15 ശതമാനം ആഗോള തീരുവ പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച കോടതിവിധി പുറത്തുവന്ന് മണിക്കൂറുകൾക്കകം ട്രംപ് പത്തു ശതമാനം ആഗോള തീരുവ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്നലെ രാവിലെയാണ് എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ഇറക്കുമതിക്കുമേലുള്ള തീരുവ തത്കാലത്തേക്ക് 15 ശതമാനമാക്കി ഉയർത്തുകയാണെന്നു ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചത്.
‘‘ഇന്നലെ യുഎസ് സുപ്രീംകോടതി പുറപ്പെടുവിച്ച പരിഹാസ്യവും മോശമായി എഴുതപ്പെട്ടതും അങ്ങേയറ്റം വിരുദ്ധവുമായ വിധി വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു കാര്യം അറിയിക്കുന്നു. പതിറ്റാണ്ടുകളായി അമേരിക്കയെ ചൂഷണം ചെയ്യുന്ന രാജ്യങ്ങൾക്കുമേൽ ചുമത്തിയിരുന്ന പത്തു ശതമാനം തീരുവ, നിയമപരമായി അനുവദിക്കപ്പെട്ട പരമാവധി പരിധിയായ 15 ശതമാനത്തിലേക്ക് ഞാൻ ഉയർത്തുകയാണ്.
ഇത് ഉടനടി പ്രാബല്യത്തിൽ വരും’’ ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ നിയമപരമായി അനുവദനീയമായ പുതിയ നികുതിനിരക്കുകൾ നിശ്ചയിച്ച് പുറപ്പെടുവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസ് താത്പര്യം അടിയറവ് വയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഇറക്കുമതി തീരുവ റദ്ദാക്കിയ സുപ്രീംകോടതിക്കെതിരേ നിശിത വിമർശനമാണു ട്രംപ് നടത്തിയത്. “സുപ്രീംകോടതിയിലെ ചില ജഡ്ജിമാരെ ഓർത്ത് ഞാൻ ലജ്ജിക്കുന്നു. ജഡ്ജിമാർ വിഡ്ഢികളാണ്. ചില വിദേശരാജ്യങ്ങളുടെ താത്പര്യത്തിനായി പ്രവർത്തിക്കുന്നവരാണ്. സുപ്രീംകോടതി വിധി അങ്ങേയറ്റം നിരാശാജനകമാണ്. എന്നാൽ ഇതു കാര്യമാക്കുന്നില്ല. ഞങ്ങൾക്കു ശക്തമായ ബദൽ മാർഗങ്ങളുണ്ട്” -ട്രംപ് പറഞ്ഞു.
ആറു ജഡ്ജിമാരാണ് ട്രംപിനെതിരേ വിധി പ്രഖ്യാപിച്ചത്. മൂന്നുപേർ ട്രംപിനെ അനുകൂലിച്ചു. ട്രംപ് നിയമിച്ച രണ്ടു ജഡ്ജിമാരും എതിരായി വിധി പ്രഖ്യാപിച്ചുവെന്നതാണു ശ്രദ്ധേയം. യുഎസിലെ കന്പനികളും ബിസിനസ് കൂട്ടായ്മകളും ഏതാനും സംസ്ഥാനങ്ങളുമാണ് ട്രംപിനെതിരേ സുപ്രീംകോടതിയെ സമീപിച്ചത്.
പുതിയ തീരുവ ചൊവ്വാഴ്ച പ്രാബല്യത്തിലാകും. 1974ലെ ട്രേഡ് ആക്ട് സെക്ഷൻ 122 പ്രകാരമാണ് എല്ലാ രാജ്യങ്ങൾക്കും 15 ശതമാനം തീരുവ ചുമത്തുന്ന പുതിയ ഉത്തരവിറക്കിയത്. ഈ വകുപ്പുപ്രകാരം മറ്റു രാജ്യങ്ങൾക്കുമേൽ 15 ശതമാനം വരെ തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റിന് അധികാരമുണ്ട്. ഏതു രാജ്യവുമായുള്ള വ്യാപാരബന്ധവും പൂർണമായും വിച്ഛേദിക്കാനും ഉപരോധം ഏർപ്പെടുത്താനും തനിക്ക് അധികാരമുണ്ടെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ഇന്ത്യയുടെ തീരുവ 18 ശതമാനത്തിൽനിന്ന് പത്തു ശതമാനമാകുമെന്നാണു സൂചന.
പ്രത്യാഘാതങ്ങൾ പരിശോധിച്ചുവരികയാണെന്ന് കേന്ദ്രം
ന്യൂഡൽഹി: ഇറക്കുമതി തീരുവ റദ്ദാക്കിയ യുഎസ് സുപ്രീംകോടതി വിധിയുടെയും ആഗോള തീരുവ 15 ശതമാനമാക്കിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിന്റെയും പ്രത്യാഘാതങ്ങൾ പരിശോധിച്ചുവരികയാണെന്ന് കേന്ദ്രസർക്കാർ.
“തീരുവ സംബന്ധിച്ച യുഎസ് സുപ്രീംകോടതി വിധി ശ്രദ്ധിച്ചു. ഇതുസംബന്ധിച്ച കാര്യങ്ങൾ പഠിച്ചുവരികയാണ്” -കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. യുഎസ് സുപ്രീംകോടതി വിധി സംബന്ധിച്ച് പഠിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു.
*🟨ട്രംപിനെ കോടതിയിൽ പൊളിച്ചടുക്കിയത് ഇന്ത്യൻ വംശജൻ*
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്ക അന്യായം സുപ്രീംകോടതിയിൽ വാദിച്ചു തോൽപ്പിച്ചത് ഇന്ത്യൻ വംശജൻ.
മുൻ ആക്ടിംഗ് സോളിസിറ്റർ ജനറലും അഭിഭാഷകനുമായ നീൽ കത്യാലാണ് ട്രംപിന്റെ അന്യായ തീരുവയെ യുഎസ് പരമോന്നത കോടതിയിൽ പരാജയപ്പെടുത്തിയത്. പ്രസിഡന്റിനേക്കാൾ ശക്തമാണ് ഭരണഘടനയെന്ന് വിധിയിലൂടെ സ്ഥാപിക്കാനായെന്നു നീൽ പറഞ്ഞു.
“തോന്നുന്നതെന്തും ചെയ്യാൻ പ്രസിഡന്റിനു കഴിയില്ല. വ്യക്തികളേക്കാൾ മുകളിലാണു ഭരണഘടന. ട്രംപ് നിയമിച്ച ജഡ്ജിമാരിൽ രണ്ടുപേർ തങ്ങൾക്കനുകൂലമായി വോട്ടു ചെയ്തത് വിധിയിൽ നിർണായകമായെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയെ സംബന്ധിച്ച് വലിയ കാര്യമാണു സംഭവിച്ചത്. കുടിയേറ്റക്കാരന്റെ മകനായ എനിക്ക് കോടതിയിൽ ഈ പ്രസിഡന്റ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് പറയാൻ കഴിഞ്ഞു. നിങ്ങൾ ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യനായിരിക്കാം, പക്ഷേ നിങ്ങൾക്ക് ഭരണഘടന ലംഘിക്കാൻ കഴിയില്ലെന്ന് പറയാൻ ഈ വിധി നമ്മെ പ്രാപ്തമാക്കുന്നു’’-അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീംകോടതി നിയമവാഴ്ചയ്ക്കും എല്ലാ അമേരിക്കക്കാർക്കുംവേണ്ടി നിലകൊണ്ടു. അതിന്റെ സന്ദേശം ലളിതമായിരുന്നു, പ്രസിഡന്റുമാർ ശക്തരാണ്, പക്ഷേ നമ്മുടെ ഭരണഘടന അതിലും ശക്തമാണ്.
അമേരിക്കയിൽ, അമേരിക്കൻ ജനങ്ങൾക്ക് നികുതി ചുമത്താൻ കോൺഗ്രസിനു മാത്രമേ കഴിയൂ- അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽനിന്നും കുടിയേറിയ ശിശുരോഗ വിദഗ്ധയായ അമ്മയുടെയും എൻജിനിയറായ പിതാവിന്റെയും മകനായി 1970ൽ ഷിക്കാഗോയിലായിരുന്നു നീലിന്റെ ജനനം. അദ്ദേഹം നിലവിൽ മിൽബാങ്ക് എൽഎൽപിയിൽ പങ്കാളിയും ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിൽ നിയമ പ്രൊഫസറുമാണ്. കൂടാതെ ഹാർവാഡ്, യേൽ ലോ സ്കൂളുകളിൽ വിസിറ്റിംഗ് പ്രഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
യുഎസ് സുപ്രീം കോടതിയിൽ 54 കേസുകൾ അദ്ദേഹം വാദിച്ചിട്ടുണ്ട്. 1998-1999 കാലഘട്ടത്തിൽ അദ്ദേഹം നീതിന്യായ വകുപ്പിലെ ഡെപ്യൂട്ടി അറ്റോർണി ജനറൽ ഓഫീസിൽ ദേശീയസുരക്ഷാ ഉപദേഷ്ടാവായും ഡെപ്യൂട്ടി അറ്റോർണി ജനറലിന്റെ സ്പെഷൽ അസിസ്റ്റന്റായും സേവനമനുഷ്ഠിച്ചു. യുഎസ് നീതിന്യായ വകുപ്പിന്റെ ഏറ്റവും ഉയർന്ന ബഹുമതിയായ എഡ്മണ്ട് റാൻഡോൾഫ് അവാർഡ് നേടിയിട്ടുണ്ട്.
*🟨പൗരസ്ത്യ സഭകളുടെ നിയമ പരിഷ്കരണത്തിനായി കാനന് നിയമ കമ്മീഷൻ*
വത്തിക്കാന് സിറ്റി: പൗരസ്ത്യ സഭകൾക്കായുള്ള കാനോനിക നിയമം പരിഷ്കരിക്കുന്നതിനായി മെത്രാന്മാരുടെ സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റ് പുതിയ കമ്മീഷൻ സ്ഥാപിച്ചു.
ലത്തീൻ സഭയുടെ കാനോനിക നിയമങ്ങളുമായി ബന്ധപ്പെട്ട് 2023 ഡിസംബറിൽ സ്ഥാപിക്കപ്പെട്ട കാനോനിക കമ്മീഷനോടു സഹകരിച്ചുകൊണ്ടായിരിക്കും പുതിയ കമ്മീഷന്റെ പ്രവർത്തനങ്ങൾ.
കോട്ടയം അതിരൂപതാംഗവും റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിലെ കാനൻ നിയമവിഭാഗം ഡീനുമായ ഫാ. ഡോ. സണ്ണി തോമസ് കൊക്കരവാലയിൽ എസ്ജെ, സ്ലൊവാക്യയിലെ കോസിസ് അതിരൂപത ആർച്ച്ബിഷപ് സിറിൾ വാസിൽ എസ്ജെ എന്നിവരുൾപ്പെടെ പൗരസ്ത്യ, ലത്തീൻ വിഭാഗങ്ങളിൽനിന്നായി ഒന്പതു പേരാണ് കമ്മീഷനിലെ അംഗങ്ങൾ.
വിവിധ പൗരസ്ത്യ സഭാ നേതൃത്വങ്ങളുടെ അഭ്യർഥനയുടെയും സിനഡാത്മക പ്രവർത്തനങ്ങളുടെയും വെളിച്ചത്തിലാണ് പൗരസ്ത്യ കാനോനിക നിയമം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ടു നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുകയെന്ന ലക്ഷ്യത്തോടെ കമ്മീഷന് സ്ഥാപിക്കപ്പെട്ടത്.
പൗരസ്ത്യ കാനോനിക നിയമങ്ങളുടെ പ്രത്യേകതകൾ കണക്കിലെടുത്ത് 2024ൽ ഫ്രാൻസിസ് മാർപാപ്പ സ്ഥാപിച്ച ഒന്നാം പഠനഗ്രൂപ്പുമായി സഹകരിച്ച് പൗരസ്ത്യ കത്തോലിക്കാ സഭകളും ലത്തീൻ സഭയും തമ്മിലുള്ള ബന്ധത്തിലെ ചില പ്രത്യേക കാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കമ്മീഷൻ വേണമെന്ന ബോധ്യത്തിലാണ് ഈ കമ്മീഷൻ സ്ഥാപിക്കപ്പെട്ടതെന്ന് ബിഷപ്പുമാർക്കായുള്ള സിനഡിന്റെ സെക്രട്ടറി ജനറൽ കർദിനാൾ മാരിയോ ഗ്രെഹ് അറിയിച്ചു.
സിനഡാത്മക പ്രവർത്തനങ്ങളുടെ ശൈലിയിൽ തങ്ങളുടേതായ നിർദേശങ്ങളും അഭിപ്രായങ്ങളും ഏപ്രിൽ 15ന് മുന്പായി സിനഡിന്റെ ജനറൽ സെക്രട്ടേറിയറ്റിനു നൽകാൻ വ്യക്തിഗത സഭകളോടും മെത്രാൻ സമിതികളോടും കർദിനാൾ ഗ്രെഹ് അഭ്യർഥിച്ചു.
*🟨ലബനനിൽ ഇസ്രേലി വ്യോമാക്രമണം: എട്ട് ഹിസ്ബുള്ള തീവ്രവാദികൾ കൊല്ലപ്പെട്ടു*
ബെയ്റൂട്ട്: കിഴക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ എട്ടു ഹിസ്ബുള്ള തീവ്രവാദികൾ കൊല്ലപ്പെട്ടു. കുട്ടികളുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
ലബനന്റെ കിഴക്കൻ ബെകാ താഴ്വരയിൽ നടന്ന ആക്രമണത്തിൽ പത്തു പേർ കൊല്ലപ്പെട്ടുവെന്നാണ് ലബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. കൊല്ലപ്പെട്ടവരിൽ എത്ര തീവ്രവാദികളുണ്ടെന്ന് വ്യക്തമാക്കിയില്ല, മൂന്ന് കുട്ടികളുൾപ്പെടെ 24 പേർക്കു പരിക്കേറ്റു.
പാർപ്പിടസമുച്ചയത്തിനു നേർക്കായിരുന്നു ആക്രമണം. ബെകാ താഴ്വരയിലെ ലെബനീസ് തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ കമാൻഡ് സെന്ററുകൾ ആക്രമിച്ചതായി ഇസ്രയേൽ പറഞ്ഞു. സംഭവത്തിൽ ഹിസ്ബുള്ളയുടെ പ്രതികരണമുണ്ടായിട്ടില്ല. ലബനനിലെ തുറമുഖനഗരമായ സൈഡനിലെ പലസ്തീൻ അഭയാർഥി ക്യാമ്പിലായിരുന്നു രണ്ടാമത്തെ ആക്രമണം.
രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസ് കമാൻഡ് സെന്ററിനു നേർക്കായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ പറയുന്നു. എന്നാൽ ഹമാസ് ഇത് നിഷേധിച്ചു.
*🟨ഇറാനെതിരേ പരിമിത ആക്രമണം നടത്തിയേക്കും: ട്രംപ്*
വാഷിംഗ്ടൺ ഡിസി: ആണവകരാറിൽ ഒപ്പുവയ്ക്കുന്നതിനായി ഇറാനെ സമ്മർദത്തിലാക്കാൻ പരിമിതമായ ആക്രമണം നടത്താൻ ആലോചിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 10 ദിവസത്തിനുള്ളിൽ കരാറിലെത്തിയില്ലങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു.
എന്നാൽ, വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിച്ച ട്രംപ് കടുത്ത നിലപാടിലായിരുന്നില്ല. ആണവ വിഷയത്തിൽ യുഎസുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്നാണ് യുഎസ്-ഇറാൻ പ്രതിനിധികൾ പറയുന്നത്. കഴിഞ്ഞ ദിവസം വിഷയത്തിൽ സ്വിറ്റ്സർലൻഡിൽ യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയിരുന്നു.
കരാറിന്റെ കരട്’ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അടുത്ത കുറച്ച് ദിവസങ്ങളിൽ അത് യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫിന് കൈമാറുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
ഇറാന്റെ തീരത്ത് അമേരിക്ക സൈന്യം സാന്നിധ്യം വർധിപ്പിക്കുന്നതു തുടരുന്നതിനിടെയാണ് ജനീവയിൽ ചർച്ചകൾ നടക്കുന്നത്. ഇറാനും സൈനിക നീക്കങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു. പരമോന്നത നേതാവ് ഖമനയി ട്രംപിന്റെ ഭീഷണിക്ക് ശക്തമായ മറുപടിയാണ് അടുത്തിടെ നൽകിയത്.
*🟨പൂച്ച സെർ' താഴെയെത്തി; ആഹ്ലാദവുമായി ജനക്കൂട്ടം*
കൊച്ചി: കൊച്ചി മെട്രോ തൂണിൽ കുടുങ്ങിക്കിടന്ന പൂച്ചയെ ഒടുവിൽ രക്ഷിച്ചു. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ ദൗത്യമാണ് വിജയിച്ചത്.
മെട്രോ തൂണിന് മുകളിൽ കയറിയ ഫയർഫോഴ്സ് സംഘം പൂച്ചയെ താഴെയിറക്കുകയായിരുന്നു. പൂച്ചക്ക് പരിക്കേൽക്കാതിരിക്കാൻ താഴെ വല വിരിച്ചിരുന്നു.
പൂച്ചയെ ലഭിച്ചതോടെ ഒത്തുകൂടിയവർ ആഹ്ലാദം പ്രകടിപ്പിച്ചു. പിന്നീട് പൂച്ചയെ അനിമൽ റെസ്ക്യൂ ആംബുലൻസിൽ കൊണ്ടുപോയി.
*🟨ബസ് വാനിലേക്ക് ഇടിച്ചു കയറി അപകടം; അഞ്ച്പേർ മരിച്ചു, ആറുപേർക്ക് പരിക്ക്*
ഭോപ്പാൽ: മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ അമിത വേഗതയിലെത്തിയ ബസ് വാനിലേക്ക് ഇടിച്ചുകയറി അഞ്ച് പേർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു.
ഗൊഹാദ് ചൗരാഹ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചിംക ഗ്രാമത്തിന് സമീപം നാഷണൽ ഹൈവേ 719ലാണ് അപകടം നടന്നതെന്ന് എസ്എച്ച്ഒ മനീഷ് ധാക്കഡ് പറഞ്ഞു.
ഭരത് ശർമ, അതുൽ ശിവാരെ, ജഗദീഷ് ബദൗരിയ, പ്രദീപ് പ്രജാപതി, ആനന്ദ് ബദൗരിയ എന്നിവരാണ് മരിച്ചത്. കേതു ശർമ (10), സന്തോഷ് ശർമ (37), മേവാരം ബദൗരിയ (61), രാംലഖൻ (59), മീര (30), സുഖ്വീർ ശർമ (50) എന്നിവർക്കാണ് പരിക്കേറ്റത്.
ബസ് വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാനിലുണ്ടായിരുന്ന നാല് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ വച്ചും മരിച്ചു. പരിക്കേറ്റ ആറ് പേരെയും വിദഗ്ധ ചികിത്സയ്ക്കായി ഗ്വാളിയോറിലേക്ക് മാറ്റി.
ഗ്വാളിയോറിൽ നിന്ന് ഭിന്ദിലേക്ക് പോവുകയായിരുന്നു വാനിലുണ്ടായിരുന്നവർ. ഒരു വിവാഹ ചടങ്ങിൽ പോയി മടങ്ങിവന്ന ബസിൽ ആളുകൾ ഉണ്ടായിരുന്നില്ല.
*🟨വ്യാപാരക്കരാർ താത്കാലികമായി നിർത്തിവയ്ക്കണമെന്ന് കോണ്ഗ്രസ്*
ന്യൂഡൽഹി: പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്കെതിരേ ചുമത്തിയ പകരം തീരുവ യുഎസ് സുപ്രീംകോടതി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ താത്കാലികമായി നിർത്തിവയ്ക്കണമെന്നു കോണ്ഗ്രസ്.
ഇന്ത്യ-യുഎസ് കരാർ നമ്മുടെ കർഷകരുടെ ഉപജീവനത്തെ ബാധിക്കുന്ന തരത്തിൽ അമേരിക്കയിലെ കാർഷികോത്പന്നങ്ങൾക്ക് പ്രത്യേക ഇളവുകൾ നൽകുന്നുണ്ടെന്നും കെണിയായ ഒരു കരാറിൽ വീഴാൻ തിടുക്കം കാണിക്കുന്നതിനു പകരം കരാറിന്റെ വ്യവസ്ഥകൾ വീണ്ടും ചർച്ച ചെയ്യണമെന്നും കോൺഗ്രസ് ആസ്ഥാനത്തു മാധ്യമപ്രവർത്തകരോടു സംസാരിക്കവെ എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആവശ്യപ്പെട്ടു.
യുഎസ് സുപ്രീംകോടതിയുടെ വിധി ഇന്ത്യയുമായുള്ള വ്യാപാരക്കരാറിൽ ഒരു മാറ്റവും വരുത്തില്ലെന്നു കഴിഞ്ഞദിവസം ട്രംപ് നടത്തിയ പ്രസ്താവനയിൽ വ്യക്തത തേടിയ ജയ്റാം രമേശ്, കരാറിലെ പല കാര്യങ്ങളിലും വ്യക്തത വന്നിട്ടില്ലെന്നും കുറ്റപ്പെടുത്തി.
ട്രംപിന്റെ പകരം തീരുവകൾ യുഎസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും അധിക തീരുവകൾ പിൻവലിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമുള്ള കാര്യം എല്ലാവർക്കും അറിയാമെന്നിരിക്ക, എന്തുകൊണ്ടാണ് കേന്ദ്രം കരാറിൽ തിടുക്കപ്പെട്ടു ധാരണയിലെത്തിയെന്നതിലും എന്തുകൊണ്ടാണ് ഒരു മാസം കൂടി കാത്തിരിക്കാത്തതെന്നതിലും കോണ്ഗ്രസ് ജനറൽ സെക്രട്ടറി സന്ദേഹം പ്രകടിപ്പിച്ചു.
ഇന്ത്യ-യുഎസ് ഇടക്കാല കരാറിനായുള്ള ചട്ടക്കൂടിൽ കരാർ പരിഷ്കരിക്കാനുള്ള വ്യവസ്ഥയുണ്ട്. ഇതുപയോഗിച്ച് കർഷകരെ സംരക്ഷിക്കാൻ കരാർ പരിഷ്കരിക്കണം. യുഎസ് സുപ്രീംകോടതി വിധി ഇന്ത്യക്കുമേലുള്ള തീരുവ പത്തു ശതമാനമായി കുറയാൻ കാരണമായെങ്കിലും നേരത്തേ മൂന്നര ശതമാനമായിരുന്ന തീരുവ പലതവണ വർധിച്ച് ഇപ്പോൾ പത്തു ശതമാനമായതിൽ ആഘോഷിക്കാനൊന്നുമില്ലെന്നും ജയ്റാം വിമർശിച്ചു.
ടംപ് വിവിധ രാജ്യങ്ങൾക്കെതിരേ ചുമത്തിയ പകരം തീരുവ യുഎസ് സുപ്രീംകോടതി റദ്ദാക്കിയതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-യുഎസ് വ്യാപാരക്കരാർ തള്ളിക്കളയണമെന്ന് അഖിലേന്ത്യാ കിസാൻ സഭയും ആവശ്യപ്പെട്ടു.
*🟨ഇന്ത്യയെ അപമാനിച്ചത് കുറച്ച് യുവാക്കളല്ല, മോശം സംഘാടനം: മഹുവ*
ന്യൂഡൽഹി: എഐ ഉച്ചകോടിയിൽ യൂത്ത് കോണ്ഗ്രസ് നേതാക്കൾ നടത്തിയ "ഷർട്ടില്ലാ’ പ്രതിഷേധത്തിൽ പ്രതികരണവുമായി തൃണമൂൽ കോണ്ഗ്രസ് എംപി മഹുവ മൊയ്ത്ര.
യൂത്ത് കോണ്ഗ്രസ് നേതാക്കൾ നടത്തിയ പ്രതിഷേധം രാജ്യത്തെ അപമാനപ്പെടുത്തിയെന്ന ഒരു മാധ്യമസ്ഥാപനത്തിന്റെ എക്സ് പോസ്റ്റിനു കീഴിൽ കമന്റ് ചെയ്ത മഹുവ അന്താരാഷ്ട്ര വേദികളിൽ (അത് മോശമായി സംഘടിപ്പിച്ചവയാണെങ്കിൽപ്പോലും) സമാധാനപരമായ പ്രതിഷേധങ്ങൾ മുന്പും നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.
കുറച്ച് യുവാക്കൾ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചതല്ല ഇന്ത്യയെ അപമാനിച്ചതെന്നും അപമാനകരമായ സംഘാടനവും പ്രതിനിധികൾക്ക് കിലോമീറ്ററുകളോളം നടക്കേണ്ടിവന്നതും വെള്ളമില്ലാത്തതും വൃത്തിയുള്ള ടോയ്ലറ്റുകളില്ലാത്തതും ഗാൽഗോറ്റിയാസ് സർവകലാശാലാ വിവാദവും പ്രധാനമന്ത്രി സാം ആൾട്ട്മാനെ പിടിച്ചതുമൊക്കെയാണെന്നും മഹുവ കുറ്റപ്പെടുത്തി.
*🟨അജിത് പവാറിന്റെ മരണം: റാം മോഹൻ നായിഡു രാജിവയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് രോഹിത് പവാർ*
മുംബൈ: വിമാനാപകടത്തിൽ അജിത് പവാർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രമന്ത്രി കെ. റാം മോഹൻ നായിഡുവിന്റെ രാജി ആവശ്യപ്പെട്ട് രോഹിത് പവാർ. അന്വേഷണം പൂർത്തിയാകുന്നതുവരെ സിവിൽ ഏവിയേഷൻ മന്ത്രിയായ നായിഡുവിനെ മന്ത്രിസഭയിൽനിന്നു മാറ്റിനിർത്തുകയോ രാജിവയ്പിക്കുകയോ ചെയ്യണമെന്നാണ് എൻസിപി (എസ്പി) ജനറൽ സെക്രട്ടറിയും എംഎൽഎയുമായ രോഹിത് പവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ലിയാർജെറ്റ് 45 വിമാനത്തിന്റെ ഉടമസ്ഥതയിലുള്ള കന്പനിയായ വിഎസ്ആറിനെക്കുറിച്ചും നായിഡുവുമായുള്ള ബന്ധത്തെക്കുറിച്ചും ഗുരുതര ആരോപണങ്ങളാണ് ഉയർന്നുവന്നിട്ടുള്ളതെന്നും അജിത്തിന്റെ ബന്ധുകൂടിയായ രോഹിത് കത്തിൽ സൂചിപ്പിച്ചു.
സ്വതന്ത്രവും നീതിയുക്തവുമായ ഏജൻസി കേസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനുവരി 28 ന് പൂനയിലെ ബാരാമതി വിമാനത്താവളത്തിന് സമീപമാണ് അജിത് പവാറും മറ്റ് നാല് പേരും വിമാനാപകടത്തിൽ കൊല്ലപ്പെട്ടത്.
*🟨പ്രായപൂർത്തിയാകാത്തവർക്കെതിരെ ലൈംഗികാതിക്രമം; ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ കേസെടുക്കാൻ കോടതി*
ന്യൂഡൽഹി: പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി ചൂഷണം ചെയ്തെന്ന പരാതിയിൽ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് കോടതി.
ശനിയാഴ്ചയാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇതേ തുടർന്ന് ജുൻസി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ ശിഷ്യൻ സ്വാമി മുകുന്ദാനന്ദ് ഗിരിക്കുമെതിരെയും കേസ് രജിസ്റ്റർ ചെയ്തു.
കേസിൽ വിശദമായ അന്വേഷണം നടത്താനും കോടതി ഉത്തരവിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത രണ്ട് പരാതിക്കാരുടെ മൊഴികൾ ഫെബ്രുവരി 13ന് കോടതിയിൽ വീഡിയോ വഴി രേഖപ്പെടുത്തി. പോലീസ് റിപ്പോർട്ട് കോടതി സ്വീകരിച്ചു.
ആശ്രമത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ചൂഷണം ചെയ്തതായും തെളിവുകൾ അടങ്ങിയ സിഡി കോടതിയിൽ സമർപ്പിച്ചതായും പരാതിക്കാരന് പറയുന്നു. അതേസമയം ആരോപണം നിഷേധിച്ച് അവിമുക്തേശ്വരാനന്ദ സരസ്വതി രംഗത്തെത്തിയിട്ടുണ്ട്.
കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച അവിമുക്തേശ്വരാനന്ദ സരസ്വതി, കോടതിക്ക് അതിന്റേതായ നടപടിക്രമങ്ങളുണ്ടെന്ന് അഭിപ്രായപ്പെട്ടു. കോടതി പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അത് രജിസ്റ്റർ ചെയ്ത ശേഷം അവർ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശുഭദിനം.
Tags:
KERALA