*🟨സർവകലാശാല അധ്യാപക നിയമനം ഇനി ഗവർണറുടെ നിരീക്ഷണത്തിൽ*
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ അധ്യാപക നിയമന നടപടികളിൽ പൂർണ നിയന്ത്രണം ഉറപ്പാക്കാൻ പുതിയ ഉത്തരവ് പുറത്തിറക്കി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വൈസ് ചാൻസലർമാരുടെ നിയമനത്തിന് പിന്നാലെയാണ് അധ്യാപക നിയമനത്തിലും ചാൻസലർ കൂടിയായ ഗവർണർ പിടിമുറുക്കുന്നത്.
സെലക്ഷൻ കമ്മിറ്റികളിലേക്ക് ഗവർണറുടെ പ്രതിനിധികളെ നിയമിക്കുന്നതിനായി മുൻ ഗവർണർ പി. സദാശിവത്തിന്റെ കാലത്തുള്ള പഴയ പട്ടിക പൂർണമായും റദ്ദാക്കി. ഇനി മുതൽ ഓരോ അധ്യാപക നിയമന നടപടി ആരംഭിക്കുന്നതിന് മുൻപും ഗവർണറുടെ പുതിയ നോമിനിയെ ആവശ്യപ്പെട്ടുകൊണ്ട് സർവകലാശാലകൾ രാജ്ഭവന് കത്ത് നൽകണം.
നോമിനിയെ ആവശ്യപ്പെടുമ്പോൾ നിയമനം നടത്താൻ ഉദ്ദേശിക്കുന്ന തസ്തികകൾ, ആവശ്യമായ യോഗ്യതകൾ തുടങ്ങിയ എല്ലാ വിവരങ്ങളും വിസിമാർ ഗവർണർക്ക് കൈമാറണം. ഗവർണർ നോമിനിയെ നിശ്ചയിച്ചു നൽകിയാൽ രണ്ട് മാസത്തിനുള്ളിൽ നിയമന നടപടികൾ പൂർത്തിയാക്കണം. നിശ്ചിത സമയത്തിനുള്ളിൽ നിയമനം നടന്നില്ലെങ്കിൽ പഴയ നോമിനി അയോഗ്യനാവുകയും വീണ്ടും പുതിയ നോമിനിയെ ആവശ്യപ്പെടുകയും വേണം.
യുജിസി ചട്ടപ്രകാരം എട്ടംഗ സെലക്ഷൻ കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധി നിർബന്ധമാണ്. എന്നാൽ പലപ്പോഴും ഗവർണർ അറിയാതെ പഴയ പട്ടികയിൽ നിന്ന് സർവ്വകലാശാലകൾ തങ്ങൾക്കിഷ്ടമുള്ളവരെ പ്രതിനിധിയായി ഉൾപ്പെടുത്താറുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തിടുക്കത്തിൽ നിയമനങ്ങൾ നടത്താനുള്ള സർക്കാർ നീക്കം തടയാൻ കൂടിയാണ് ഗവർണറുടെ ഈ ഇടപെടൽ.
*🟨മുനമ്പം വഖഫ് ഭൂമി തർക്കം: സർക്കാരിനും വഖഫ് ബോർഡിനും ഹൈക്കോടതി നോട്ടീസ്*
കൊച്ചി: മുനമ്പത്തെ വഖഫ് തർക്കഭൂമിയിലെ കൈയേറ്റങ്ങൾ തിരിച്ചുപിടിക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പിലാക്കാത്തതിനെതിരെ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാരിന് പുറമെ വഖഫ് ബോർഡ്, ബന്ധപ്പെട്ട റവന്യൂ അധികൃതർ എന്നിവർക്കും ജസ്റ്റിസ് വിജു എബ്രഹാം നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.
മുനമ്പത്തെ വഖഫ് ഭൂമിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ജില്ലാ കളക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് വന്ന് മാസങ്ങൾ പിന്നിട്ടിട്ടും അത് നടപ്പിലാക്കാൻ തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഈ വീഴ്ച നിയമവിരുദ്ധമാണെന്നും അടിയന്തരമായി കൈയേറ്റം ഒഴിപ്പിക്കാൻ കോടതി ഇടപെടണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.
എ.എം. അബ്ദുൾ ലുഖ്മാൻ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ നടപടി. വഖഫ് ഭൂമി സംരക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നു എന്ന ആരോപണം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോടതി സർക്കാരിനോട് വിശദീകരണം തേടിയിരിക്കുന്നത്. നോട്ടീസിന് മറുപടി ലഭിച്ച ശേഷം ഹർജിയിൽ കൂടുതൽ വാദം കേൾക്കും.
*🟨എന്റെ രാഷ്ട്രീയ നിലപാടുകൾ ബിജെപിയുമായി പൂർണമായും ഒത്തുപോകില്ല: അഖിൽ മാരാർ*
കൊച്ചി: താൻ ഒരു ബിജെപി അനുഭാവിയാണെന്ന പ്രചാരണങ്ങളിൽ വ്യക്തത വരുത്തിക്കൊണ്ട് സംവിധായകനും ബിഗ് ബോസ് ജേതാവുമായ അഖിൽ മാരാർ. തന്റെ രാഷ്ട്രീയ നിലപാടുകൾ പൂർണമായും ബിജെപിയുടേതല്ലെന്നും, ചില അടിസ്ഥാന കാര്യങ്ങളിൽ പാർട്ടിയുമായി വിയോജിപ്പുള്ളതിനാലാണ് നേരിട്ട് ബിജെപിയിൽ ചേരാത്തതെന്നും അഖിൽ മാരാർ വ്യക്തമാക്കി. ആശയപരമായി താൻ 70 ശതമാനം ബിജെപി ചിന്താഗതിക്കാരനാണ്.
ബിജെപിയുമായി ചില കാര്യങ്ങളിൽ യോജിക്കാൻ കഴിയാത്തതുകൊണ്ടാണ് ട്വന്റി 20 എന്ന ബദൽ രാഷ്ട്രീയം തെരഞ്ഞെടുത്തത്. വികസനത്തിനും ജനങ്ങളുടെ ആവശ്യങ്ങൾക്കും മുൻഗണന നൽകുന്ന രാഷ്ട്രീയ ശൈലിയോടാണ് താത്പര്യമെന്നും അഖിൽ മാരാർ പറഞ്ഞു. സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി താരം കഴിഞ്ഞ ദിവസം ട്വന്റി 20യിൽ ചേർന്നിരുന്നു.
വിവിധ വേദികളിൽ കോൺഗ്രസ് പ്രവർത്തകർ തന്നെ 'സംഘി' എന്ന് വിളിച്ചുകൊണ്ട് വ്യക്തിപരമായി അധിക്ഷേപിക്കാറുണ്ടെന്നും എന്നാൽ തന്നെ ഇത്തരത്തിൽ പരിഹസിക്കുന്ന കോൺഗ്രസ് നേതൃത്വം തന്നെ തിരഞ്ഞടുപ്പിൽ മത്സരിക്കാൻ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും അഖിൽ മാരാർ വെളിപ്പെടുത്തി. സീറ്റ് നൽകാമെന്ന് കോൺഗ്രസ് നേതാക്കൾ ഉറപ്പുനൽകിയതിന്റെ വ്യക്തമായ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും അഖിൽ മാരാർ അവകാശപ്പെട്ടു.
*🟨തെരഞ്ഞെടുപ്പു ഗോദ ഒഴിയുന്നത്; രാജനഗരിയുടെ അനിഷേധ്യ നേതാവ്*
തൃപ്പൂണിത്തുറ: കമ്യൂണിസ്റ്റ് പാർട്ടിയുടെ പൊന്നാപുരം കോട്ടയായിരുന്ന തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിൽ ആറു വട്ടം വെന്നിക്കൊടി പാറിച്ചു ചരിത്രം കുറിച്ച കെ. ബാബു തെരഞ്ഞെടുപ്പ് മത്സരത്തോടു വിട പറയുമ്പോൾ തിരശീല വീഴുന്നത് മൂന്നു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയപോരാട്ടത്തിന്.
1991ൽ തൃപ്പൂണിത്തുറയിൽ കോൺഗ്രസ് പുതുമുഖ സ്ഥാനാർഥിയായെത്തി അട്ടിമറി വിജയം നേടിയ അദ്ദേഹം മണ്ഡലത്തിലെ അനിഷേധ്യ നേതാവായി വളരുന്നതാണ് രാജനഗരി പിന്നീടു കണ്ടത്. നാട്ടിലെ പൊതുചടങ്ങുകളിലും സ്വകാര്യ ചടങ്ങുകളിലും സജീവ സാന്നിധ്യമായിരുന്ന കെ. ബാബു അന്നുമുതൽ തൃപ്പൂണിത്തുറയുടെ ജീവനാഡിയായി മാറുകയായിരുന്നു.
മൂന്നു പതിറ്റാണ്ടിനിടെ ഏഴു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച് ആറിലും ജയിച്ചു. 1991ലും 1996ലും 2001ലും 2006ലും 2011ലുമായി തുടർച്ചയായി അഞ്ചു വിജയങ്ങൾ. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ എക്സൈസ്, തുറമുഖ, ഫിഷറീസ് മന്ത്രിയായിരുന്നു.
മന്ത്രിപദത്തിലിരിക്കേ വിവാദങ്ങളിൽപ്പെട്ട അദ്ദേഹം 2016ലെ തെരഞ്ഞെടുപ്പിൽ പരാജയം രുചിച്ചു. അത്തവണ എം. സ്വരാജിനോടു തോറ്റെങ്കിലും 2021ൽ എം. സ്വരാജിനെത്തന്നെ തോൽപ്പിച്ച് മണ്ഡലം വീണ്ടെടുത്തശേഷമാണ് മത്സരത്തിൽനിന്ന് ഇനി മാറിനിൽക്കുന്നത്.
വീണ്ടും മത്സരിക്കണമെന്ന് കോണ്‍ഗ്രസിലെ പല നേതാക്കളും ആവശ്യപ്പെട്ടെങ്കിലും ഇനി മത്സരിക്കാനില്ലെന്ന് അദ്ദേഹം കഴിഞ്ഞദിവസം പത്രസമ്മേളനം വിളിച്ച് അറിയിച്ചിരുന്നു. സ്ഥാനാര്‍ഥിയായി ആരേയും മുന്നോട്ടുവയ്ക്കാനില്ലെന്നും അതു പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ ചെയര്മാന് ഡൊമിനിക് പ്രസന്റേഷന് എന്നിവര്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് കെ. ബാബു മത്സരരംഗത്തുനിന്നു മാറിനില്‍ക്കുന്ന കാര്യം അറിയിച്ചത്.
*🟨ബാറുകളുടെ സമയം ദീർഘിപ്പിച്ച തീരുമാനത്തിൽ ദുരൂഹത: ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്*
മാവേലിക്കര: കേരളം തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലെത്തിനിൽക്കുമ്പോൾ ബാറുകളുടെ പ്രവർത്തനസമയം നീട്ടി മദ്യവിപത്തിന് സർക്കാർ ബോധപൂർവം പിന്തുണ നൽകുകയാണെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയർമാൻ ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു.
ബാറുകളുടെ സമയം ഏകീകരിക്കണമെന്ന ബാറുടമകൾ ഉന്നയിച്ച ആവശ്യം ശരവേഗത്തിലാണ് സർക്കാർ നടപ്പാക്കുന്നത്. തെരഞ്ഞെടുപ്പ് അവസരത്തിൽ എടുത്ത ഇത്തരമൊരു തീരുമാനം ദുരൂഹതയുണർത്തുന്നു. ടൂറിസം കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയതുപോലും ബാറുകളെ സഹായിക്കാനാണ്. അതോടൊപ്പം, ഇടതുമുന്നണിയിൽ അറിയിക്കാതെയും മന്ത്രിസഭായോഗത്തിൽ ആലോചിക്കാതെയും എടുത്ത തീരുമാനമെന്ന് ആക്ഷേപം ഇപ്പോൾത്തന്നെ ഉയർന്നിട്ടുണ്ട്.
മദ്യത്തിന്റെ ലഭ്യത ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന ഇടതുസർക്കാർ സാധ്യമായ വഴികളിലൂടെയെല്ലാം മദ്യവിപത്തിനെ പ്രോത്സാഹിപ്പിക്കുന്നു. മദ്യവ്യാപനം കേരളത്തിന്റെ സാമൂഹ്യസുസ്ഥിതിയെ ദോഷകരമായി ബാധിക്കും.
ബാറുകളുടെ പുതുക്കിയ സമയക്രമീകരണം സാമൂഹിക അസ്വസ്ഥതകൾക്കെല്ലാം വഴിമരുന്നാകും. ബാറുകളുടെ പ്രവർത്തനസമയം ദീർഘിപ്പിക്കാനുള്ള സർക്കാർ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു.
*🟨കേരളം ആഗോള ഐടി ഹബ്ബിലേക്ക്; 'ഐടി നയം 2026' പ്രഖ്യാപിച്ചു; അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ ലക്ഷ്യം*
തിരുവനന്തപുരം: കേരളത്തെ വിജ്ഞാന അധിഷ്ഠിത സമ്പദ്വ്യവസ്ഥയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പുതിയ 'ഐടി നയം 2026' പ്രഖ്യാപിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെമികണ്ടക്ടർ ചിപ്പ് ഡിസൈനിംഗ് തുടങ്ങിയ അത്യാധുനിക മേഖലകളിൽ വൻ നിക്ഷേപം ആകർഷിക്കാനാണ് പുതിയ നയം വിഭാവനം ചെയ്യുന്നത്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഐടി മേഖലയിൽ അഞ്ച് ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഇന്ത്യയുടെ ആകെ ഐടി കയറ്റുമതിയുടെ പത്ത് ശതമാനം വിഹിതം കേരളത്തിന് സ്വന്തമാക്കുക. സ്റ്റാർട്ടപ്പുകളുടെ എണ്ണം 20,000 ആയി ഉയർത്തുക.
കൊച്ചി ഇൻഫോപാർക്കിന്റെ മൂന്നാം ഘട്ടമായി 'സൈബർ വാലി' എന്ന പേരിൽ പുതിയ ഐടി ടൗൺഷിപ്പ് വികസിപ്പിക്കും. 300 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ പദ്ധതിക്കായി ആദ്യഘട്ടത്തിൽ 30 കോടി രൂപ അനുവദിച്ചു. ഐടി പ്രൊഫഷണലുകൾക്ക് സ്വന്തം വീടിന് അടുത്തായി ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുന്ന ഈ പദ്ധതി സംസ്ഥാനത്തുടനീളം 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇതിനായി 150 കോടി രൂപ നീക്കിവെച്ചു.
ഐടി പാർക്കുകളുടെ വികസനത്തിനായി പ്രത്യേക 'ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്' രൂപീകരിക്കും. ലാൻഡ് പൂളിംഗ് വഴി കൂടുതൽ ഭൂമി ഐടി വികസനത്തിനായി ഏറ്റെടുക്കും.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 25 ലക്ഷം വിദ്യാർത്ഥികൾക്ക് എഐ, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. കെ-ഫോൺ വഴി എല്ലാ വീടുകളിലും അതിവേഗ ഇന്റർനെറ്റ് ഉറപ്പാക്കും.
*🟨ഉരുൾപൊട്ടലിൽ കടമുറികൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം; സംരംഭങ്ങൾ പുനരാരംഭിക്കാനും സഹായം*
തിരുവനന്തപുരം: വയനാട് മേപ്പാടി ഉരുൾപൊട്ടലിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരഭകർക്കും ഉചിതമായ നഷ്ടപരിഹാരം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ദുരന്തത്തിൽ പൂർണമായി നഷ്ടം സംഭവിച്ച കടകൾക്ക് കടകളുടെ തരമോ ഘടനയോ പരിഗണിക്കാതെ ഒരു കടയ്ക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. കടയുടമയ്ക്ക് ഒന്നിൽക്കൂടുതൽ കടമുറികൾ നഷ്ടമായിട്ടുണ്ടെങ്കിൽ അധികമുള്ള ഓരോ കടമുറിയ്ക്കും 2.5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിക്കും.
സംരംഭകർക്ക് സംരംഭങ്ങൾ പുനരാരംഭിക്കുന്നതിനായി ഓരോ സംരംഭത്തിനും അവർക്കുണ്ടായ നഷ്ടത്തിന്‍റെ 50% അല്ലെങ്കിൽ താഴെപ്പറയുന്ന പ്രകാരമുള്ള പരമാവധി തുക ഓരോ സംരംഭത്തിനും നഷ്ടപരിഹാരമായി അനുവദിക്കും.
നിർമാണമേഖല - 20 ലക്ഷം,
സേവനമേഖല- 10 ലക്ഷം
വ്യാപാരമേഖല- 7 ലക്ഷം
നഷ്ടപരിഹാരം നൽകുന്നതിന് ആവശ്യമായി വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വയനാട് ജില്ലാ കളക്ടർക്ക് അനുവദിക്കുവാനും തുക വിതരണം ചെയ്യുന്നതിന് വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുവാനും മന്ത്രിസഭായോഗം തീരുമാനിച്ചു."
*🟨"സൗദി അറേബ്യ യുറേനിയം സമ്പുഷ്ടീകരണ രംഗത്തേക്ക്; വമ്പൻ വ്യാപാര കരാര്‍ ഉറപ്പാക്കി അമേരിക്ക*
വാഷിങ്ടൺ: ഡൊണൾഡ് ട്രംപിന്റെ മുൻകൈയിൽ സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ആണവ കരാർ പ്രാബല്യത്തിലാക്കാൻ നീക്കം.കരാര്‍ പ്രകാരം സൗദി അറേബ്യക്ക് സ്വന്തം രാജ്യത്ത് യുറേനിയം സമ്പുഷ്ടീകരണ സൗകര്യം ലഭ്യമാകുമെന്ന് അമേരിക്കൻ കോൺഗ്രസ് രേഖകളും ആണവായുധ നിയന്ത്രണ വിദഗ്ധരും വ്യക്തമാക്കുന്നു.യുറേനിയം സമ്പുഷ്ടീകരണം ആണവ ആയുധ നിർമ്മാണത്തിലേക്ക് കടക്കാനുള്ള ആദ്യ പടിയായാണ്.
ട്രംപ്,ബൈഡൻ ഭരണകൂടങ്ങൾ നേരത്തെ തന്നെ സൗദി അറേബ്യയുമായി ആണവ സാങ്കേതിക കൈമാറ്റ കരാർ ഒപ്പിടാൻ ശ്രമിച്ചിരുന്നു.കരാർ പ്രകാരം ഇരു രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയുടെ ആണവ ഏജൻസിയായ IAEA-യുമായി സുരക്ഷ കരാറിൽ ഏർപ്പെടും.ഇതിൽ യുറേനിയം സമ്പുഷ്ടീകരണം,ഇന്ധന നിർമ്മാണം,പുനഃസംസ്കരണം എന്നിവ ഉൾപ്പെടുന്നതായും രേഖകൾ സൂചിപ്പിക്കുന്നു.
ട്രംപ് ഭരണകൂടം ലോകമൊട്ടാകെ 20ആണവ വ്യാപാര കരാറുകൾ ലക്ഷ്യമിടുന്നുണ്ട്.ഇതിൽ സൗദി അറേബ്യയുമായുള്ള ഉടമ്പടിയാണ് ഏറ്റവും വലുതും നിര്‍ണ്ണായകമായതും.ശതകോടി ഡോളറുകളുടെ മൂല്യമുള്ള ഇടപാടാണ് സ്വന്തമാക്കാനിരിക്കുന്നത്. ഒരേ സമയം ആണവ നിലയങ്ങൾ മുൻനിര്‍ത്തി നിയന്ത്രണം ആവശ്യപ്പെട്ട് ആക്രമണത്തിന് ഒരുങ്ങുകയും മറുവശത്ത് ആണവീകരണ സഹായം വാഗ്ദ്ധാനം ചെയ്ത് വ്യാപാര കരാറുകൾ ഉറപ്പിക്കുകയുമാണ്."
*"ആണവ ശക്തിയാകാൻ സൗദിയുടെ ആദ്യപടി*
ഈ കരാർ ഒരിക്കൽ നിലവിൽ വന്നുകഴിഞ്ഞാൽ സൗദി അറേബ്യക്ക് യുറേനിയം സമ്പുഷ്ടീകരണ സാങ്കേതികവിദ്യ കൈക്കലാക്കാനുള്ള വഴി തുറക്കുമെന്ന് വാഷിങ്ടൺ ആസ്ഥാനമായ ആംസ് കൺട്രോൾ അസോസിയേഷന്റെ ആണവ നിരായുധീകരണ നയ ഡയറക്ടർ കെൽസി ഡേവൻപോർട്ട് അഭിപ്രായപ്പെട്ടു.നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാലും സൗദിക്ക് കരാര്‍ പ്രകാരം സമ്പുഷ്ടീകരണ ശേഷി ലഭ്യമാകുമെന്ന് ഏതാണ്ട് ഉറപ്പാണെന്നും അവർ ചൂണ്ടികാട്ടി.
ഇറാനുമായുള്ള ആണവ പ്രതിസന്ധി രൂക്ഷമായി യുദ്ധ ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് കരാര്‍ പുരോഗമിക്കുന്നത്.ഈ കരാറിനെ കുറിച്ച് മധ്യേഷ്യയിലെ ഏക ആണവ ശക്തിയെന്ന അവകാശവുമായി നിൽക്കുന്ന ഇസ്രയേൽ എങ്ങിനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.കരാര്‍ സംബന്ധിച്ച വാര്‍ത്താ ഏജൻസികളുടെ ചോദ്യങ്ങൾക്ക് സൗദി അറേബ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സൗദിയുടെ അയൽരാജ്യമായ യുഎഇ അമേരിക്കയുമായുള്ള ‘123’കരാറിൽ ഏർപ്പെട്ടത് യുറേനിയം സമ്പുഷ്ടീകരണം ഒഴിവാക്കിക്കൊണ്ടായിരുന്നു. ദക്ഷിണ കൊറിയൻ സഹായത്തോടെ സിവിൽ ആവശ്യങ്ങൾക്കുള്ള നിലയം എന്ന നിലയ്ക്കാണ് ഇത് സാധ്യമാക്കിയത്. ആണവ വ്യാപന നിരോധന വിദഗ്ധർ ഇതിനെ "ഗോൾഡ് സ്റ്റാൻഡേർഡ്"എന്ന പേരിലാണ് ഉദ്ധരിക്കാറ്.എന്നാൽ ഈ മാതൃക പിന്തുടരുന്നതല്ല സൗദിയുമായുള്ള വ്യാപാര കരാര്‍ എന്നാണ് റിപ്പോര്‍ട്ടുകൾ.
സൗദി അറേബ്യയുമായി അമേരിക്ക ഒരു സിവിൽ ആണവ കരാർ ആസൂത്രണം ചെയ്യുന്നതായാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പദ്ധതിയെക്കുറിച്ച് യു എസ് കോൺഗ്രസിൽ പ്രഖ്യാപിച്ചിരുന്നത്. ആണവായുധങ്ങൾ തടയുന്നതിന് സാധാരണയായി ഉൾപ്പെടുത്താറുള്ള സുരക്ഷാ ഉപാധികൾ അതിൽ ബാധ്യപ്പെടുത്തിയതായി വ്യക്തതയില്ല."
"കഴിഞ്ഞ വർഷം ഇസ്രയേൽ ഖത്തറിൽ പ്രവേശിച്ച് ഹമാസ് നേതാക്കൾക്ക് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ സൗദി അറേബ്യ പാകിസ്ഥാനുമായി പരസ്പര പ്രതിരോധ ഉടമ്പടി ഒപ്പുവെച്ചിരുന്നു.ആവശ്യം വന്നാൽ തങ്ങളുടെ ആണവ ശേഷി സൗദിക്ക് ലഭ്യമാക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി അന്ന് പ്രഖ്യാപിച്ചു.
ഇറാൻ ആണവ ബോംബ് നേടിയാൽ "ഞങ്ങൾക്കും ഒന്ന് ഉണ്ടാകണം"എന്ന് സൗദി ക്രൗൺ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ വര്‍ഷങ്ങൾക്ക് മുൻപ് തന്നെ പരസ്യ പ്രഖ്യാപനം നടത്തി. യുറേനിയം സമ്പുഷ്ടീകരണവും വിൽപ്പനയും ആരംഭിക്കാൻ സൗദി അറേബ്യ പദ്ധതിയിടുന്നതായി ഊർജ്ജ മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൽമാൻ അൽ സൗദ് കഴിഞ്ഞ വര്‍ഷം ജനുവരിയിൽ ദഹ്‌റാനിൽ നടന്ന ഒരു സമ്മേളനത്തിൽ ആവര്‍ത്തിച്ചു.
അറബ് ലോകത്തിലെ ആദ്യത്തെ മൾട്ടി-യൂണിറ്റ് ഓപ്പറേറ്റിംഗ് ആണവോർജ്ജ പ്ലാന്റ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) യിലാണ് സ്ഥിതി ചെയ്യുന്നത്. യുറേനിയം സമ്പുഷ്ടമാക്കില്ലെന്നും ഉപയോഗിച്ച ഇന്ധനം വീണ്ടും സംസ്കരിക്കില്ലെന്നും യുഎഇ പ്രതിജ്ഞയെടുത്തിരുന്നു."
*🟨"എപ്‌സ്‌റ്റീൻ ഫയൽസ്: ഹർദീപ് സിങ്ങിനെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണം- സിപിഐ എം പിബി*
ന്യൂഡൽഹി: എപ്‌സ്റ്റീൻ ഫയൽ വെളിപ്പെടുത്തലുകളുടെ പശ്‌ചാത്തലത്തിൽ രാജ്യത്തിന് ഉണ്ടായ നാണക്കേടും അപമാനവും പരിഹരിക്കാൻ ഹർദീപ് സിങ് പുരിയെ കേന്ദ്ര മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. വെറുപ്പും ഭയാശങ്കകളും സൃഷ്ടിക്കുന്ന എപ്‌സ്‌റ്റീൻ ഫയലുകളുടെ ഉള്ളടക്കം ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നു. യുഎസ് നീതിന്യായ വകുപ്പും ട്രംപ് ഭരണകൂടവും വലിയ തോതിൽ മൂടിവയ്ക്കാൻ ശ്രമിച്ചിട്ടും വസ്തുതകൾ പുറത്തുവരുന്നു.
എപ്‌സ്‌റ്റീൻ മുഖ്യപങ്കാളിയായിരുന്ന ക്രിമിനൽ ശൃംഖലയുടെ ഭാഗമായിരുന്ന രാഷ്ട്രീയക്കാർ, സാമ്പത്തിക പ്രഭുക്കൾ, സാങ്കേതികമേഖലയിലെ വമ്പന്മാർ, ഇതര മേഖലകളിലെ പ്രമുഖർ തുടങ്ങി ഉന്നതർ ഉൾപ്പെട്ട ശൃംഖലയുടെ ആക്രമണാത്മകമായ ക്രിമിനൽ സ്വഭാവത്തെയും ഇവർക്ക് ലഭിക്കുന്ന പരിരക്ഷയുടെയും കാര്യത്തിൽ സംശയമില്ല. എന്നാൽ ഒട്ടേറെ രാജ്യങ്ങളിൽ നിയമപരമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്. യുകെയിൽ ആൻഡ്രൂ രാജകുമാരന്റെ സ്ഥാനപ്പേരുകൾ പിൻവലിച്ച് അറസ്റ്റ് ചെയ്തു. മറ്റ് നിരവധി പേർക്ക് അതത് രാജ്യങ്ങളിലെ സ്ഥാനങ്ങളിൽ നിന്ന് രാജിവയ്ക്കേണ്ടി വന്നു.
പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെയും വ്യവസായി അനിൽ അംബാനിയുടെയും പങ്കാളിത്തത്തിന് വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും, വിശദീകരണം നൽകാനും ഉത്തരവാദിത്വം ഉറപ്പാക്കാനും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായിട്ടില്ല. എപ്‌സ്‌റ്റീൻ ഫയലുകളെക്കുറിച്ച് പാർലമെന്റിൽ ഒരു ചർച്ചയും കേന്ദ്ര സർക്കാർ അനുവദിച്ചിട്ടില്ല. ലഭ്യമായ തെളിവുകളുടെ പശ്ചാത്തലത്തിൽ, ഹർദീപ് സിങ് പത്രസമ്മേളനത്തിൽ
കള്ളം പറഞ്ഞതായി തെളിഞ്ഞു. എന്നിട്ടും, ഹർദീപ് സിങ്ങിനെ സംശയകരമായ
മാർഗങ്ങളിലൂടെ സംരക്ഷിക്കുകയാണ്–പിബി ചൂണ്ടിക്കാട്ടി.
*🟨"സാമ്പത്തിക ക്രമക്കേട്: സ്കൂൾ ഹെഡ്മാസ്റ്റർക്കും ക്ലർക്കിനും 27 വർഷം കഠിന തടവ്*
തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് നടത്തിയ സ്കൂൾ ഹെഡ്മാസ്റ്ററെയും ക്ലർക്കിനെയും 27 വർഷം കഠിന തടവിന് വിജിലൻസ് കോടതി ശിക്ഷിച്ചു. കിളിമാനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ ഹെഡ്മാസ്റ്ററും കൊല്ലം വാളകം സ്വദേശിയുമായ കെ രാജനേയും, അതേ സ്കൂളിലെ മുൻ ക്ലർക്കും, ഇപ്പോൾ അട്ടക്കുളങ്ങര ഗവ.ഹൈസ്കൂളിൽ ക്ലർക്കായി ജോലി ചെയ്ത് വരുന്ന തിരുവനന്തപുരം തട്ടത്തുമല സ്വദേശിയായ റിയാസ് കലാമിനെയുമാണ് തിരുവനന്തപുരം വിജിലൻസ് കോടതി കുറ്റക്കാരായി കണ്ടെത്തി ശിക്ഷിച്ചത്. പ്രതികൾ 4,54,045 രൂപ പിഴയും ഒടുക്കണം.
2011 ജൂലൈ മുതൽ 2015 ഒക്ടോബർ വരെ കിളിമാനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ റിയാലും രാജനും അധ്യാപകരുടെ പിഎഫ് വായ്പകളിലും അനുബന്ധ ധനകാര്യ ഇടപാടുകളിലും ക്രമക്കേടുകളും തിരിമറിയും നടത്തിയെന്നാണ് കേസ്. 2014 മാർച്ചിൽ സർവീസിൽ നിന്നും വിരമിച്ച രണ്ട് അധ്യാപകരുടെ പേരുകളിൽ ശമ്പള ബില്ലുകൾ കളവായി ഉൾപ്പെടുത്തി പണം അപഹരിച്ചെടുക്കുകയും, അധ്യാപകർക്ക് വിതരണം ചെയ്യേണ്ട ശമ്പളം, വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് തുക, സ്റ്റൈഫന്റ്, ലാംസം ഗ്രാന്റ് എന്നിവയിൽ സാമ്പത്തിക തിരിമറി നടത്തുകയും ചെയ്ത് 7,88,089 രൂപ അപഹരിച്ചിരുന്നു.
കേസിൽ റിയാസ് കലാമിനെ ഒന്നാം പ്രതിയായും, രാജനെ രണ്ടാം പ്രതിയായും ചേർത്ത് വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ഈ കേസിലാണ് തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജ് എ മനോജ് പ്രതികളെ കുറ്റക്കാരായി കണ്ടെത്തി ശിക്ഷവിധിച്ചത്.
വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി. വിജിലൻസ് തിരുവനന്തപുരം യൂണിറ്റിലെ മുൻ ഡിവൈഎസ്പിമാരായ ആർ മഹേഷ്, എ അബ്ദുൾ വഹാബ്,
ഇൻസ്പെക്ടർമാരായിരുന്ന ഇ പി റെജി, എ എസ് സജി ശങ്കർ, വി ജോഷി
എന്നിവരാണ് കേസിന്റെ അന്വേഷണം നടത്തിയത്.
*🟨"ടിക്കറ്റ് നഷ്ടമായെന്ന് പരാതി; ക്രിസ്മസ് ബമ്പർ സമ്മാനവിതരണം ഹൈക്കോടതി തടഞ്ഞു*
കൊച്ചി: 20 കോടിയുടെ ക്രിസ്മസ്–പുതുവത്സര ബമ്പർ ലോട്ടറി സമ്മാനത്തുക വിതരണം ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. ടിക്കറ്റ് നഷ്ടമായെന്നുകാട്ടി എറണാകുളം പാഴൂർ സ്വദേശിയും റിട്ട. എഎസ്ഐയുമായ കെ കെ സജിമോൻ നൽകിയ പരാതിയിലാണ് നടപടി. കേസിൽ ലോട്ടറി വകുപ്പിന് കോടതി നോട്ടീസ് അയച്ചു.
പാഴ്സലിനൊപ്പം അബദ്ധത്തിൽ ലോട്ടറി ടിക്കറ്റും വിശാഖപട്ടണത്തേക്ക് പോയെന്നാണ് സജിമോന്റെ പരാതി. ടിക്കറ്റ് കാണാതായതോടെ ആദ്യം പിറവം പൊലീസിനെ സമീപിച്ചു. പിന്നീട് ഹൈക്കോടതിയിൽ ഹർജി നൽകുകയുമായിരുന്നു.
നിലവിൽ ടിക്കറ്റ് ഹാജരാക്കി സമ്മാനത്തിന് അവകാശവാദം ഉന്നയിച്ച വ്യക്തിയുടെ വിവരങ്ങൾ മുദ്രവച്ച കവറിൽ നൽകണമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരരവിട്ടു. സമ്മാനാർഹമായ ടിക്കറ്റിന്റെ ഇരുവശങ്ങളുടെയും വ്യക്തമായ പകർപ്പ് ഹാജരാക്കണം. സമ്മാനാർഹമായ ടിക്കറ്റ് ഇതിനോടകം ആരെങ്കിലും ഹാജരാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ ആധികാരികതയും കൈമാറ്റരേഖകളും വിശദ പരിശോധനയ്ക്ക് വിധേയമാക്കാനും കോടതി നിർദേശിച്ചു. കേസിൽ ലോട്ടറിവകുപ്പിന്റെ മറുപടിയും ഹാജരാക്കുന്ന രേഖകളും പരിശോധിച്ചശേഷം കോടതി തുടർനടപടികൾ സ്വീകരിക്കും."
*🟨"സഞ്‌ജു സാംസൺ വരുമോയെന്ന് വീണ്ടും ആകാംക്ഷ*
*എട്ടിൽ തട്ടുമോ ; സൂപ്പർ എട്ടിൽ ഇന്ത്യ ശക്തമായ ഗ്രൂപ്പിൽ*
അഹമ്മദാബാദ്
ഇന്ത്യ ഇനിയും തെളിയാനുണ്ട്. കരുത്തർ ഉൾപ്പെട്ട ഗ്രൂപ്പിൽ സൂപ്പർ എട്ട് എളുപ്പമാകില്ല. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് നിലനിർത്താൻ ഒരുങ്ങുന്ന ഇന്ത്യൻ ടീം പോരായ്‌മകൾ തിരിച്ചറിയുന്നു. മികച്ച ഫോമിലുള്ള മൂന്ന് ടീമുകളാണ് ഗ്രൂപ്പിൽ ഒപ്പമുള്ളത്. ഒറ്റക്കളിയും തോൽക്കാത്ത ടീമുകൾ തമ്മിലുള്ള സൂപ്പർ എട്ട് പോരാട്ടങ്ങൾ തീപാറുമെന്നുറപ്പ്.
ഞായറാഴ്‌ച അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ആദ്യ കളി. 26ന് സിംബാബ്‌വേയെയും മാർച്ച് ഒന്നിന് വെസ്‌റ്റിൻഡീസിനെയും നേരിടും. സൂര്യകുമാർ യാദവ് നയിക്കുന്ന ടീം നാല് കളിയും ആധികാരികമായാണ് ജയിച്ചത്. എന്നാൽ ബാറ്റർമാരുടെ പോരായ്‌മ നിഴലിച്ചുകണ്ടു. സ്ഥിരതയില്ലായ്‌മയാണ് പ്രശ്‌നം. ബൗളർമാർ നന്നായി പന്തെറിഞ്ഞപ്പോൾ ഫീൽഡർമാർ മങ്ങി. നാല് കളിയിൽ ഒമ്പത് ക്യാച്ചുകളാണ് നിലത്തിട്ടത്.
അഭിഷേക് ശർമ മൂന്ന് കളിയിലും റണ്ണെടുക്കാതെ മടങ്ങിയപ്പോൾ നല്ല തുടക്കവും കിട്ടിയില്ല. ഓപ്പണറായ ഇഷാൻകിഷനിലാണ് വിശ്വാസം. നാല് കളിയിൽ 176 റണ്ണെടുത്തു. സൂര്യകുമാറിന്റെ സംഭാവന 162 റണ്ണാണ്. പരിക്കുമാറി തിരിച്ചെത്തിയ തിലക് വർമയുടെ കളിക്ക് വേഗം പോര. 106 റണ്ണാണ് ഇതുവരെ നേടിയത്. ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് മികവ് മുതൽക്കൂട്ടാണ്."
മങ്ങിയ അഭിഷേകും മെല്ലെപ്പോകുന്ന തിലക്‌വർമയും സഞ്‌ജു സാംസണിന്റെ തിരിച്ചുവരവ് വീണ്ടും ചർച്ചയാക്കുന്നുണ്ട്. നമീബിയക്കെതിരെ എട്ട് പന്തിൽ മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം 22 റൺ നേടിയ സഞ്‌ജു ബാറ്റിലെ തീ കെട്ടുപോയിട്ടില്ലെന്ന് ഓർമിപ്പിക്കുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ച് കളിയിൽ 253 റണ്ണടിച്ചിട്ടുണ്ട്. രണ്ട് സെഞ്ചുറികളും ഇതിൽ ഉൾപ്പെടും. ബൗളർമാരുടെ പ്രകടനം ആത്മവിശ്വാസം നൽകുന്നതാണ്. പ്രത്യേകിച്ച് സ്‌പിന്നർമാർ. അതിൽ വരുൺ ചക്രവർത്തി ഏത് സാഹചര്യത്തിലും വിക്കറ്റ് നേടുന്ന ബൗളറായി. ആകെ നേട്ടത്തിൽ ഒമ്പത് വിക്കറ്റുമായി രണ്ടാംസ്ഥാനത്താണ്.
കഴിഞ്ഞതവണ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഇന്ത്യ ലോകകപ്പ് നേടിയത്. എയ്‌ദൻ മാർക്രം നയിക്കുന്ന ടീം അഫ്‌ഗാനിസ്ഥാനെതിരെ ഇരട്ട സൂപ്പർ ഓവറിലാണ് ജയം പിടിച്ചത്. നേരിട്ടവരിൽ ന്യൂസിലൻഡ് മാത്രമായിരുന്നു ശക്തമായ ടീം. അവരെ ഏഴ് വിക്കറ്റിന് കീഴടക്കി. കാനഡയെ 57 റണ്ണിനും യുഎഇയെ ആറ് വിക്കറ്റിനും തോൽപ്പിച്ചു.
സിംബാബ്‌വേയുടെ പ്രകടനമാണ് ഇൗ ലോകകപ്പിൽ ഉറ്റുനോക്കുന്നത്. ഓസ്‌ട്രേലിയയെ 23 റണ്ണിന് കീഴടക്കി. ശ്രീലങ്കയെ അവരുടെ തട്ടകത്തിൽ ആറ് വിക്കറ്റിന് തകർത്തു. ഒമാനെതിരെ എട്ട് വിക്കറ്റ് ജയമുണ്ട്. അയർലൻഡുമായുള്ള കളി മഴ മുടക്കി. വെസ്‌റ്റിൻഡീസിന് ഇംഗ്ലണ്ടിനെ 30 റണ്ണിന് തോൽപ്പിച്ച കഥ പറയാനുണ്ട്. സ്‌കോട്‌ലൻഡ്, നേപ്പാൾ, ഇറ്റലി ടീമുകളെയും മറികടന്നു. പാകിസ്ഥാൻ, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നീ ടീമുകളാണ് രണ്ടാമത്തെ ഗ്രൂപ്പിലുള്ളത്.
*🟨"ഇന്ത്യ സെമി കാണാതെ പുറത്താകും, ബാറ്റിങ് നിര തകർന്നു'; പ്രവചനവുമായി പാക് മുൻതാരം*
മുംബൈ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ സൂപ്പർ എട്ട് പോരാട്ടങ്ങളുടെ ചിത്രം തെളിഞ്ഞുകഴിഞ്ഞു. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, വെസ്‌റ്റിൻഡീസ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, ന്യൂസിലൻഡ് എന്നീ ടീമുകളാണ് സൂപ്പർ എട്ടിൽ ഉള്ളത്. മികച്ച ഫോമിലുള്ള വെസ്‌റ്റിൻഡീസ്, ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ എന്നീ ടീമുകൾക്കൊപ്പം ഒന്നാം ഗ്രൂപ്പിലാണ് ഇന്ത്യ.
സൂപ്പർ എട്ടിലേക്ക് കടന്നെങ്കിലും കാര്യമായ പോരായ്മകൾ ഇന്ത്യൻ ടീം നേരിടുന്നുണ്ട്. ബാറ്റർമാരുടെ മോശം പ്രകടനവും സ്ഥിരതയില്ലായ്മയുമാണ് പ്രധാനപ്രശ്നം.
അതിനിടെ, ഇന്ത്യ ലോകകപ്പിന്റെ സെമിഫൈനലിലേക്ക് കടക്കില്ലെന്നാണ് പാകിസ്ഥാൻ മുൻതാരം മുഹമ്മദ് അമീർ പ്രവചിച്ചിരിക്കുന്നത്. ഇന്ത്യയുടെ ബാറ്റിങ് നിര തകർന്നുവെന്നും ഗ്രൂപ്പിലെ മറ്റ് ടീമുകൾ ശക്തമാണെന്നും അമീർ പറഞ്ഞു. ചാനൽ അഭിമുഖത്തിലായിരുന്നു അമീറിന്റെ പ്രതികരണം.
ലോകകപ്പിലെ സൂപ്പർ 8 ഗ്രൂപ്പുകൾ തീരുമാനിക്കപ്പെട്ടതോടെ, ഓരോ ഗ്രൂപ്പിൽ നിന്നും സെമിഫൈനലിലേക്ക് യോഗ്യത നേടുമെന്ന് കരുതുന്ന രണ്ട് ടീമുകളെ തിരഞ്ഞെടുക്കാൻ അമീറിനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ സെമിഫൈനലിൽ എത്തില്ലെന്നും ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും മുന്നേറുമെന്നുമാണ് അമീർ പറഞ്ഞത്.
"ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും സെമിയിൽ എത്തും. ഇന്ത്യയുടെ മത്സരങ്ങൾ പരിശോധിച്ചാൽ, പാകിസ്ഥാനെതിരെയുള്ള കളിയിലൊഴികെ മറ്റെല്ലാ മത്സരങ്ങളിലും ബാറ്റിങ് തകരുന്നത് കാണാം. സൂപ്പർ എട്ട് മത്സരങ്ങളിൽ സമ്മർദ്ദം വർദ്ധിക്കും. നിലവിൽ ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും കളിക്കുന്ന രീതി വെച്ച് നോക്കിയാൽ അവർക്ക് ഏത് ടീമിനെയും പരാജയപ്പെടുത്താൻ
സാധിക്കും,"- അമീർ പറഞ്ഞു.
"നേരത്തെ, ഇന്ത്യൻ താരം അഭിഷേക് ശർമയെക്കുറിച്ച് അമീർ നടത്തിയ പ്രതികരണം വിവാദമായിരുന്നു. എല്ലാ പന്തുകളും അടിച്ചുപറത്തണമെന്നാണ് അഭിഷേക് ആഗ്രഹിക്കുന്നതെന്നും, എന്നാൽ വലിയ വേദികളിലോ ഏകദിന മത്സരങ്ങളിലോ ഇത് സാധിക്കില്ലെന്നുമായിരുന്നു അമീർ പറഞ്ഞത്.
21ന് സൂപ്പർ എട്ടിലെ ആദ്യ കളിയിൽ പാകിസ്ഥാൻ ന്യൂസിലൻഡിനെ നേരിടും. ഞായറാഴ്‌ച അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ കളി. 26ന് സിംബാബ്‌വേയെയും മാർച്ച് ഒന്നിന് വെസ്‌റ്റിൻഡീസിനെയും നേരിടും. കഴിഞ്ഞതവണ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ് ഇന്ത്യ ലോകകപ്പ് നേടിയത്."
*🟨ഗ്രൂപ്പ് ചാമ്പ്യന്മാരെല്ലാം സൂപ്പർ എട്ടിൽ ഒരുമിച്ച്; വൻ വിമർശനം*
അഹമ്മദാബാദ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടങ്ങൾക്ക് നാളെ തുടക്കമാകുന്നതിന് പിന്നാലെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) മത്സര ക്രമത്തിനെതിരെ വ്യാപക വിമർശനം. ഗ്രൂപ്പ് ചാമ്പ്യന്മാരായാ ടീമുകൾ തമ്മിൽ ഒരു ഗ്രൂപ്പിലും രണ്ടാം സ്ഥാനക്കാരായി എത്തിയവർ ഒരു ഗ്രൂപ്പിലുമായാണ് സൂപ്പർ എട്ടിൽ മത്സരിക്കുന്നത്.
ഒറ്റക്കളിയും തോൽക്കാത്ത എത്തിയ ഇന്ത്യയും ദക്ഷിണാഫ്രിക്കയും സിംബാബ്‌വേയും വെസ്‌റ്റിൻഡീസും മത്സരിക്കുന്ന ഗ്രൂപ്പിൽ നിന്ന് രണ്ടു പേർ സെമിയിലെത്താതെ പുറത്താകുമെന്ന് ഉറപ്പായി. ഗ്രൂപ്പിൽ രണ്ടാമതെത്തിയ പാകിസ്ഥാൻ, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നീ ടീമുകളാണ് രണ്ടാമത്തെ ഗ്രൂപ്പിലുള്ളത്. ഇതോടെയാണ് വ്യാപക വിമർശനം ഉയർന്നത്. ഗ്രൂപ്പ് ജേതാക്കൾക്ക് ലഭിക്കാറുള്ള മുൻതൂക്കം മത്സര ക്രമത്തിൽ ഇല്ലാതായത് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി.
ഞായറാഴ്‌ച അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ആദ്യ കളി. 26ന് സിംബാബ്‌വേയെയും മാർച്ച് ഒന്നിന് വെസ്‌റ്റിൻഡീസിനെയും നേരിടും."
'ശുഭദിനം.
Tags:
KERALA