*🟨ശബരിമല യുവതി പ്രവേശനം: നിലപാട് വ്യക്തമാക്കാനാകാതെ സർക്കാർ; പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ*
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. എന്നാൽ, വിഷയത്തിൽ കൃത്യമായ നിലപാട് സ്വീകരിക്കാനാകാതെ സംസ്ഥാന സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്.
സുപ്രീംകോടതിയുടെ വിശാല ബെഞ്ച് വിഷയത്തിൽ എന്ത് തീരുമാനമെടുക്കുമെന്ന് അറിഞ്ഞ ശേഷം മാത്രം പ്രതികരിക്കാനാണ് സർക്കാരിന്റെ തീരുമാനം. നിലപാട് ഇപ്പോൾ പറയേണ്ടതില്ലെന്നും കോടതി ആവശ്യപ്പെട്ടാൽ മാത്രം ആലോചിക്കാമെന്നുമാണ് നിയമ മന്ത്രി പി. രാജീവ് ഉൾപ്പെടെയുള്ളവരുടെ പ്രതികരണം.
തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ, വിശ്വാസികളെ പ്രകോപിപ്പിക്കാതെയുള്ള നീക്കത്തിനാണ് സിപിഎമ്മും സർക്കാരും ശ്രമിക്കുന്നത്. മുൻപ് യുവതി പ്രവേശനത്തെ ശക്തമായി അനുകൂലിച്ചിരുന്ന സർക്കാർ, ഇപ്പോൾ "വിശ്വാസികൾക്കൊപ്പം" എന്ന നിലപാടിലേക്ക് പതുക്കെ ചുവടുമാറ്റുന്നതായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഏഴംഗ വിശാല ബെഞ്ചിന് മുന്നിലുള്ള വിഷയങ്ങൾ പരിഗണിക്കുന്നതിനായുള്ള നടപടിക്രമങ്ങളാണ് ഇന്ന് കോടതിയിൽ നടക്കുക. യുവതി പ്രവേശനത്തിന് പുറമേ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം, പാഴ്സി സ്ത്രീകളുടെ അവകാശങ്ങൾ തുടങ്ങിയ മതപരമായ വിഷയങ്ങളും ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്.
ശബരിമല വിഷയത്തിൽ സർക്കാർ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും ഭക്തരെ വീണ്ടും വഞ്ചിക്കാനാണ് ശ്രമിക്കുന്നതെന്നും ബിജെപിയും കോൺഗ്രസും ആരോപിക്കുന്നു. സർക്കാർ സത്യവാംഗ്മൂലം തിരുത്തണമെന്നാണ് ഇവരുടെ ആവശ്യം. ശബരിമലയിലെ ആചാര സംരക്ഷണവും ഭരണഘടനാപരമായ തുല്യാവകാശവും തമ്മിലുള്ള നിയമപോരാട്ടത്തിൽ ഇന്നത്തെ കോടതി നടപടികൾ അതീവ നിർണായകമാണ്.
*🟨ഏലിയാസ് നഷ്ടം നികത്താൻ കടമെടുത്തും കൃഷി ചെയ്തു*
ചെറുപുഴ: കൃഷിയിൽനിന്നുണ്ടായ നഷ്ടം നികത്താൻ അടുത്ത കൃഷിയിലൂടെ സാധ്യമാകുമെന്ന വിശ്വാസത്തിൽ കടമെടുത്ത് വീണ്ടും നടത്തിയ കൃഷിയും ചതിച്ചതാണ് ഏലിയാസിനെ ജീവിതമവസാനിപ്പിക്കാൻ പ്രേരിപ്പിച്ചത്.വിയർപ്പൊഴുക്കി പണിയെടുത്ത കൃഷിയിടംതന്നെയാണ് ജീവിതം അവസാനിപ്പിക്കാനായി ഏലിയാസ് തെരഞ്ഞെടുത്തത്.
കോഴിച്ചാൽ ഗ്രാമീണ ബാങ്കിലും കേരള ബാങ്കിലുമായി 10 ലക്ഷത്തിലേറെ രൂപയുടെ വായ്പയാണ് ഏലിയാസിനുള്ളത്. വ്യക്തികളിൽനിന്നും സംഘങ്ങളിൽനിന്നും കടമെടുക്കുകയും ചെയ്തിരുന്നു.
3000ത്തോളം ഏത്തവാഴകളും നട്ടിരുന്നു. വിളവെടുത്തപ്പോൾ കിലോയ്ക്ക് 23 രൂപ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞവർഷം 50-60 രൂപ ലഭിച്ച വില യാണ് 23ലേക്കു കൂപ്പുകുത്തിയത്. കൂടാതെ കക്കിരി, വെള്ളരി, പടവലം, പാവൽ എന്നിവയ്ക്ക് ഉണ്ടായ രോഗബാധയും കനത്ത തിരിച്ചടിയായി. കഴിഞ്ഞ വർഷം മുനയംകുന്നിലെ ഒന്നര ഏക്കറിലെ പാവൽ കൃഷി പന്തൽ വീണ് നശിക്കുകയും ചെയ്തിരുന്നു.
*🟨പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസ്: എസ്എഫ്‌ഐ പ്രവർത്തകർക്ക് രാത്രി വൈകി ജാമ്യം*
തിരുവനന്തപുരം: തലസ്ഥാനത്തെ മാളിൽ വെച്ച് സിവിൽ പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ പ്രതികളായ എസ്എഫ്‌ഐ പ്രവർത്തകർക്ക് രാത്രി വൈകി ജാമ്യം . വഞ്ചിയൂരിലുള്ള മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ചാണ് രാത്രി വൈകി പ്രതികളുടെ ജാമ്യ നടപടികൾ പോലീസ് പൂർത്തിയാക്കിയത്. അറസ്റ്റിലായ വിനയ് പ്രകരാശ്, സുർജിത് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് ശംഖുമുഖം ബീച്ചിൽ എസ്എഫ്‌ഐ പ്രവർത്തകർക്ക് പോലീസിന്റെ മർദ്ദനമേറ്റിരുന്നു. ഇതിലുള്ള പ്രതികാര നടപടിയെന്ന തരത്തിലായിരുന്നു മാളിൽ വെച്ചുണ്ടായ ആക്രമണം. ശംഖുമുഖത്തെ സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനെ മാളിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ എസ്എഫ് ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.
*🟨മാർ പാംപ്ലാനിക്കെതിരേ നടത്തുന്ന സമരമാർഗങ്ങൾ അപലപനീയം: സീറോമലബാർ സഭ*
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജർ ആർച്ച്ബിഷപ്പിന്റെ വികാരി എന്ന നിലയിൽ അതിരൂപതയുടെ സാധാരണ ഭരണനിർവഹണം നടത്തുന്ന ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിക്കെതിരേ നടത്തിവരുന്ന സമരമാർഗങ്ങൾ ക്രൈസ്തവസ്നേഹത്തിന്റെ പരിധികളെയെല്ലാം ലംഘിക്കുന്നതെന്ന് സീറോമലബാർ സഭ.
2026 ജനുവരി ആറുമുതൽ 10 വരെ നടത്തിയ 34-ാം സിനഡിന്റെ ഒന്നാം സമ്മേളനത്തിനുശേഷം 2026 ജനുവരി പത്തിന് പുറത്തിറക്കിയ സർക്കുലറിൽ, സിനഡിലെ മെത്രാന്മാർ എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രത്യേക സാഹചര്യത്തിൽ, ഘട്ടംഘട്ടമായി ഏകീകൃത വിശുദ്ധ കുർബാനയർപ്പണം നടപ്പിലാക്കാനുള്ള സിനഡ് തീരുമാനത്തെ എല്ലാവരും അംഗീകരിക്കണമെന്ന് അഭ്യർഥിക്കുകയും ക്രൈസ്തവ ചൈതന്യത്തിനു ചേരാത്ത പ്രതിഷേധമാർഗങ്ങൾ വെടിഞ്ഞ് സമാധാനത്തിന്റെ പാത സ്വീകരിക്കാൻ ബന്ധപ്പെട്ട എല്ലാവരെയും ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
സിനഡിന്റെ ഈ ആഹ്വാനത്തിനുശേഷവും സമരമാർഗം തുടരുന്ന ഒരു വിഭാഗം ആളുകൾ ബസിലിക്കയുടെ മുഖവാരത്തിൽ മേജർ ആർച്ച്ബിഷപ്പിന്റെയും മാർ പാംപ്ലാനിയുടെയും ചിത്രങ്ങൾ അപകീർത്തികരമായി പ്രദർശിപ്പിക്കുകയും മെത്രാന്മാരുടെ ചിത്രം ആർച്ച്ബിഷപ്സ് ഹൗസിന്റെ മതിലിലും സമീപപ്രദേശങ്ങളിലും പതിപ്പിക്കുകയും ചെയ്തു. ഇത് അങ്ങേയറ്റം അപലപനീയമാണ്.
പരിശുദ്ധപിതാവും സിനഡും പറഞ്ഞതിനെതിരേയാണ് മാർ പാംപ്ലാനി പ്രവർത്തിക്കുന്നതെന്നു പ്രചരിപ്പിച്ചുകൊണ്ട് സഭയെയും സഭാതലവനെയും സഭയിലെ പിതാക്കന്മാരെയും നിരന്തരം ദുഷിച്ചുകൊണ്ടിരിക്കുന്ന ഈ വിഭാഗം ചെയ്യുന്നത് സഭാവിരുദ്ധ പ്രവർത്തനങ്ങൾ തന്നെയാണ്. സഭയെ യഥാർഥത്തിൽ സ്നേഹിക്കുന്ന ആർക്കും ഇത് അംഗീകരിക്കാനാകില്ല. തലശേരി അതിരൂപതാധ്യക്ഷൻ എന്ന നിലയിലുള്ള ഭാരിച്ച ഉത്തരവാദിത്വങ്ങൾക്കുപുറമെ, പരിശുദ്ധ പിതാവിന്റെയും സീറോമലബാർ മെത്രാൻസിനഡിന്റെയും തീരുമാന പ്രകാരമാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ അധികച്ചുമതല പിതാവ് വഹിക്കുന്നത്.
ക്രൈസ്തവമല്ലാത്ത സമരമാർഗങ്ങൾ വെടിഞ്ഞ് അനുരഞ്ജനത്തിന്റെയും അനുസരണത്തിന്റെയും അർഥപൂർണമായ ചർച്ചയുടെയും മാർഗത്തിലേക്ക് എല്ലാവരും കടന്നുവരണം. സഭാസംവിധാനങ്ങളെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളിൽനിന്നും പിന്തിരിയണമെന്നും സീറോമലബാർ സഭ പിആർഒ ഫാ. ടോം ഓലിക്കരോട്ട് ആവശ്യപ്പെട്ടു.
*🟨സർക്കാർ ഉറപ്പുകൾ പാലിച്ചില്ല; ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണം ഇന്ന് മുതൽ*
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജുകളിൽ ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണം ഇന്ന് മുതൽ തുടങ്ങും. 19 മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കും.
ശമ്പള ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് അനിശ്ചിതകാല ഒപി ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കുകയാണ് ഡോക്ടർമാർ. അത്യാഹിത വിഭാഗങ്ങളെ സമരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാസങ്ങളായി സമരരംഗത്തുള്ള ഡോക്ടർമാരുമായി ചർച്ച നടത്തിയ സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായും പാലിക്കാത്തതിനെ തുടർന്നാണ് സമരം ശക്തമാക്കുന്നതെന്ന് കെജിഎംസിടിഎ അറിയിച്ചു.
*🟨അനുനയ നീക്കം പാളി; മഞ്ഞുരുകാതെ സിപിഎം - പ്രേംകുമാർ പോര്*
തിരുവനന്തപുരം: പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന പ്രേംകുമാറിനെ അനുനയിപ്പിക്കാനുള്ള സിപിഎം നീക്കങ്ങൾ പാളുന്നു. പ്രേംകുമാറിനെ നേരിൽ കണ്ട് ചർച്ച നടത്തുന്നതിനായി മുതിർന്ന നേതാവ് കടകംപള്ളി സുരേന്ദ്രൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ച സാധ്യമാകാതെ മടങ്ങി. കടകംപള്ളി വീട്ടിലെത്തിയ സമയത്ത് പ്രേംകുമാർ അവിടെ ഇല്ലാതിരുന്നതാണ് ചർച്ചകൾ വഴിമുട്ടാൻ കാരണം. ഇതോടെ പാർട്ടിയിലെ പ്രശ്നങ്ങൾ അത്ര വേഗത്തിൽ പരിഹരിക്കപ്പെടില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.
പാർട്ടിക്കുള്ളിൽ തനിക്കും സച്ചിദാനന്ദനും രണ്ട് നീതിയാണ് നടപ്പിലാക്കുന്നതെന്ന കടുത്ത ആക്ഷേപമാണ് പ്രേംകുമാർ ഉയർത്തുന്നത്. സച്ചിദാനന്ദന് ലഭിക്കുന്ന പരിഗണനയോ സംരക്ഷണമോ തനിക്ക് ലഭിക്കുന്നില്ലെന്ന പരിഭവം പ്രേംകുമാർ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സംഘടനയ്ക്കുള്ളിലെ ഈ വിവേചനമാണ് തന്നെ പാർട്ടി പരിപാടികളിൽ നിന്ന് അകറ്റി നിർത്തുന്നതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
സിപിഎം അനുനയ നീക്കങ്ങൾ തുടരുന്നതിനിടെ പ്രേംകുമാർ കോൺഗ്രസ് നേതൃത്വവുമായി ആശയവിനിമയം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി പ്രേംകുമാർ ചർച്ചകൾ നടത്തിയതായാണ് പുറത്തുവരുന്ന വിവരം. ഇത് സിപിഎം കേന്ദ്രങ്ങളെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇടഞ്ഞുനിൽക്കുന്ന നേതാവ് പാർട്ടി വിട്ട് കോൺഗ്രസിലേക്ക് പോകുമോ എന്ന ആശങ്കയും ഇടത് കേന്ദ്രങ്ങളിൽ ശക്തമാണ്.
*കൊല്ലത്ത് കാറ്റ് വലത്തോട്ടു വീശുമോ?*
ചെറുകക്ഷികൾക്കുപോലും വെരോട്ടമുള്ള കൊല്ലത്ത് ഇക്കുറി പോര് മുറുകും. ആർഎസ്പിക്കും സിഎംപിക്കുംകേരളകോൺഗ്രസ് ബിക്കും എംഎൽഎമാരെയും മന്ത്രിമാരെയും നൽകിയ ജില്ലയാണിത്. കൊല്ലത്തിന് എന്നും ഇടതുപക്ഷ ചായ്വെന്നാണ് വിശ്വാസം. എന്നാൽ കുറച്ചുനാളായി കാറ്റ് ദിശ മാറി വീശാൻ തുടങ്ങിയിരിക്കുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിലാണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിലാണെങ്കിലും കാറ്റിനിപ്പോൾ വലത്തോട്ടു വീശാനൊരു പ്രവണതയുണ്ട്.
കൊല്ലം ജില്ലയിലെ പതിനൊന്നിൽ ഒന്‍പതു നിയമസഭാ മണ്ഡലങ്ങളിലും 2021ൽ വന്പൻ ഭൂരിപക്ഷത്തോടെ ജയിച്ചവരാണ് എൽഡിഎഫ്. ജില്ലാ കൗൺസിലിന്റെ അഞ്ചു വർഷക്കാലം മുതൽ കൊല്ലം കോർപറേഷൻ ആരംഭിച്ചു 25 വർഷക്കാലം കൂട്ടി 30 വർഷം കൊല്ലം കോർപറേഷൻ ഭരിച്ചിരുന്ന എൽഡിഎഫിന് അടിപതറി പ്രതിപക്ഷകക്ഷിയായി മാറിയിട്ടു ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. ത്രിതല തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയവുമായി യുഡിഎഫ് നേട്ടം കൊയ്തു.
ഗ്രാമപ്പഞ്ചായത്തുകളിലെ നേരിയ ഭൂരിപക്ഷവും നഗരസഭകളിലെ മുന്നേറ്റവുമാണ് എൽഡിഎഫിന് തുണയായതെങ്കിൽ ഗ്രാമപ്പഞ്ചായത്തുകളിലും കോർപറേഷനിലും നടത്തിയ മുന്നേറ്റം യുഡിഎഫിന് കരുത്തായിരിക്കുന്നു. 2021ൽ ചാത്തന്നൂരിൽ രണ്ടാം സ്ഥാനത്തുവന്ന് ബിജെപി അദ്ഭുതം കാട്ടിയതാണ്. ജില്ലയിൽ അവരെയും ശ്രദ്ധിക്കേണ്ടിവരും.
*2021ൽ എൽഡിഎഫ്*
2021ൽ യുഡിഎഫിന് ലഭിച്ചത് രണ്ട് സീറ്റ്. കുണ്ടറയിൽ പി.സി.വിഷ്ണുനാഥും കരുനാഗപ്പള്ളിയിൽ സി.ആർ. മഹേഷും. ചവറയിൽ ഷിബു ബേബി ജോണിനെ തോൽപിച്ചത് സുജിത്ത് വിജയൻ. കുന്നത്തൂരിൽ ഉല്ലാസ് കോവൂരിനെ വീഴ്ത്തി കോവൂർ കുഞ്ഞുമോൻ. കൊട്ടാരക്കരയിൽ ആർ. രശ്മിയെ കെ.എൻ. ബാലഗോപാലും തറപറ്റിച്ചു. ബാലഗോപാൽ ധനകാര്യമന്ത്രിയായി. പത്തനാപുരത്തു ജ്യോതികുമാർ ചാമക്കാലയെ പരാജയപ്പെടുത്തിയ കെ.ബി. ഗണേഷ്കുമാർ ഗതാഗതമന്ത്രിയായി. പുനലൂരിൽ സിപിഐ ജില്ലാ സെക്രട്ടറി പി.എസ്. സുപാലും വിജയിച്ചു.
ചടയമംഗലത്തു ജെ. ചിഞ്ചുറാണി വിജയിച്ചു മന്ത്രിയായി. കൊല്ലത്ത് എം. മുകേഷും ഇരവിപുരത്ത് എം. നൗഷാദും സിപിഎം സ്ഥാനാർഥികളായി വിജയിച്ചു. ചാത്തന്നൂരിൽ സിപിഐയിലെ ജി.എസ്. ജയലാൽ വിജയിച്ചപ്പോൾ രണ്ടാം സ്ഥാനത്തു വന്നതു ബിജെപിയിലെ ബി.ബി. ഗോപകുമാറായിരുന്നു. എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ ജില്ലയ്ക്കു മൂന്നു മന്ത്രിമാരെ കിട്ടി.
രണ്ടു പതിറ്റാണ്ടിനുശേഷമാണ് രണ്ടിടത്തു കൈപ്പത്തി ചിഹ്നം വിജയം കണ്ടത്. സിപിഎമ്മിലെ ജെ. മേഴ്സിക്കുട്ടിയമ്മ തോറ്റ ഏക മന്ത്രിയുമായി. സിപിഐയിലെ സിറ്റിംഗ് എംഎൽഎ ആർ. രാമചന്ദ്രനെ കരുനാഗപ്പള്ളിയിൽ കെപിസിസി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് അട്ടിമറിച്ചതും ഇടതുമുന്നണിക്കു ക്ഷീണമായി. കെ.എൻ. ബാലഗോപാൽ ഒഴിച്ചാൽ എൽഡിഎഫ് ജയിച്ച മറ്റു മിക്ക മണ്ഡലങ്ങളിലും 2016 ലെ ഭൂരിപക്ഷം നിലനിർത്താൻ കഴിഞ്ഞില്ല. ആർഎസ്പി മത്സരിച്ച മൂന്നിടത്തും പരാജയപ്പെട്ടു. മുൻ മന്ത്രിമാരായ ഷിബു ബേബി ജോണും (ചവറ) ബാബു ദിവാകരനും (ഇരവിപുരം) ഇതിൽപ്പെടും. ഇതോടെ കഴിഞ്ഞ തവണത്തേതുപോലെ നിയമസഭയിൽ പാർട്ടിയുടെ അക്കൗണ്ട് ശൂന്യമായി.
*പാർലമെന്റ് തൂത്തുവാരി*
എന്നാൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കഥ മാറി. ഇവിടെ യുഡിഎഫ് നിലനിർത്തി. മാവേലിക്കര, ആലപ്പുഴ ലോക്സഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിൽ കയറി വരുന്നുണ്ട്. കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ ജില്ലയിലെ ഏഴു നിയമസഭാ മണ്ഡലങ്ങളും ആലപ്പുഴ ജില്ലയിലെ ഒരു നിയമസഭ മണ്ഡലവും മാവേലിക്കരയിൽ മൂന്നു നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെടുന്നുണ്ട്.
യുഡിഎഫിലെ എൻ.കെ. പ്രേമചന്ദ്രൻ കൊല്ലത്തും കൊടിക്കുന്നിൽ സുരേഷ് മാവേലിക്കരയിലും കെ.സി. വേണുഗോപാൽ ആലപ്പുഴയിലും ജയിച്ചു. പ്രേമചന്ദ്രനു കൊല്ലത്തെ ഏഴു നിയമസഭാ മണ്ഡലത്തിലും കനത്ത ഭൂരിപക്ഷമാണ് ലഭിച്ചത്. നാലു മണ്ഡലങ്ങളിൽ 20,000നു മുകളിൽ. ബാക്കി മൂന്നു മണ്ഡലങ്ങളിലും പതിനായിരത്തിനുമുകളിലും. കൊടിക്കുന്നേൽ സുരേഷിനു പത്തനാപുരം നിയമസഭാമണ്ഡലത്തിൽ ഭൂരിപക്ഷം ലഭിച്ചു. മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ കൊട്ടാരക്കരയും കുന്നത്തൂരും എൽഡിഎഫ് നേട്ടമാക്കി. കരുനാഗപ്പള്ളി മണ്ഡലത്തിൽ കെ.സി. വേണുഗോപാലാണ് ഭൂരിപക്ഷം നേടിയത്.
*തദ്ദേശത്തിൽ യുഡിഎഫ് മേൽക്കോയ്മ*
തദ്ദേശതെരഞ്ഞെടുപ്പിന്റെ കണക്കുപ്രകാരം ആറു നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫിനാണ് മേൽക്കോയ്മ. കൊല്ലം, ഇരവിപുരം, ചവറ, കരുനാഗപ്പള്ളി, പത്തനാപുരം, കുണ്ടറ മണ്ഡലങ്ങൾ യുഡിഎഫിനു നേട്ടമായി. കുന്നത്തൂർ, കൊട്ടാരക്കര, പുനലൂർ, ചാത്തന്നൂർ നിയമസഭ മണ്ഡലങ്ങളിലാണ് എൽഡിഎഫ് മുൻതൂക്കം. എൽഡിഎഫ് കോട്ടയായ ചടയമംഗലത്ത് എൽഡിഎഫും യുഡിഎഫും തുല്യനിലയിലും. എട്ടു ഗ്രാമപ്പഞ്ചായത്തുകളിൽ നാലു വീതമാണ് ഇരുമുന്നണികളും നേടിയത്. ജില്ലാ പഞ്ചായത്തിലും നഗരസഭകളിലും ബ്ലോക്കുകളിലും എൽഡിഎഫ് മേൽക്കൈ നേടിയപ്പോൾ ഗ്രാമപ്പഞ്ചായത്തുകളിലും കോർപറേഷനിലും യുഡിഎഫ് ശക്തി തെളിയിച്ച തദ്ദേശ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്.
*ആയിഷ പോറ്റി കോൺഗ്രസിൽ*
മുൻ എംഎൽഎയും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായ ആയിഷ പോറ്റി കോൺഗ്രസിന്റെ കൈപിടിച്ചതും 30 വർഷത്തെ സിപിഎം ബന്ധം അവസാനിപ്പിച്ച് കൊല്ലം ജില്ലാ കമ്മിറ്റിയംഗം സുജ ചന്ദ്രബാബു മുസ്ലിംലീഗില്‍ ചേർന്നതും എൽഡിഎഫിനെ, പ്രത്യേകിച്ചു സിപിഎമ്മിനെ ഞെട്ടിച്ച സംഭവമാണ്. കൊട്ടാരക്കര സീറ്റുപോലും കോൺഗ്രസ് ആയിഷപോറ്റിക്കുവേണ്ടി മാറ്റിവച്ചിരിക്കുന്നു.
2006ല് കരുത്തനായ ആര്. ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തിയാണ് കൊട്ടാരക്കരയില്‍നിന്ന് ആയിഷ പോറ്റി ആദ്യം നിയമസഭയിലെത്തിയത്. 1977 മുതല്‍ മണ്ഡലത്തില്‍ സ്ഥിരമായി ജയിച്ചിരുന്ന ബാലകൃഷ്ണപിള്ളയുടെ പരാജയം കേരളരാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കിയതായിരുന്നു. അഞ്ചൽ സ്വദേശിയായ സുജ ചന്ദ്രബാബുവാണ് സിപിഎമ്മിന്റെ കൊല്ലം ജില്ലാ കമ്മിറ്റി സ്ഥാനം രാജിവച്ച് മുസ്ലിംലീഗിൽ അംഗമായത്. മൂന്നു തവണ അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു.
*പ്രചാരണരംഗം ശക്തമാകും*
വികസനമുന്നേറ്റമാണ് എൽഡിഎഫിന്റെ മുഖ്യ പ്രചാരണായുധം. കൊല്ലത്തിന്റെ വികസനം എൽഡിഎഫിന്റെ കൈകളിൽ ഭദ്രം എന്നതാണ് മുദ്രാവാക്യം. സാമൂഹികപെൻഷൻ, പട്ടയം തുടങ്ങിയ വിഷയങ്ങളും എൽഡിഎഫ് ഉയർത്തും. യുഡിഎഫ് മൂന്നു വിഷയങ്ങളിലായിരിക്കും ഊന്നുക. ശബരിമല സ്വർണക്കൊള്ളയാകും അതിൽ പ്രധാനപ്പെട്ടത്.
കശുവണ്ടി തൊഴിലാളികൾക്കുകൂടി ചികിത്സാസൗകര്യം ഒരുക്കാൻ കഴിയുന്ന ആശ്രാമത്തെ ഇഎസ്ഐ ആശുപത്രി മെഡിക്കൽകോളജാക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അട്ടിമറിച്ചതാണ് മറ്റൊന്ന്. കിഴക്കൻമേഖലയിലെ പട്ടയപ്രശ്നവും വന്യജീവി ആക്രമണവും സജീവചർച്ചയാക്കാൻ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. ശബരിമല വിഷയത്തിൽ യുഡിഎഫിനും എൽഡിഎഫിനും പങ്കുണ്ടെന്ന രീതിയിലാകും ബിജെപി പ്രചാരണതന്ത്രം.
*നിലനിർത്താൻ എൽഡിഎഫ്*
ജില്ലയുടെ രാഷ്ട്രീയ ചരിത്രം തുണയ്ക്കുമെന്ന വിശ്വാസമാണ് എൽഡിഎഫിന്. അവർ ഒമ്പത് സീറ്റ് പ്രതീക്ഷിക്കുന്നു. പത്തുവർഷത്തെ വികസനം വോട്ടായി മാറുമെന്ന വിശ്വാസം. ടേം വ്യവസ്ഥ മാറ്റിവച്ച് ജനകീയരായ എംഎൽഎമാരെത്തന്നെ സിപിഎമ്മും സിപിഐയും രംഗത്തിറക്കും. കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മയെ വീണ്ടും നിർത്താനും ആലോചനയുണ്ട്. അതൊടൊപ്പം എം. മുകേഷിനെ പോലുള്ളവരെ മാറ്റിനിർത്തി പുതിയ പോരാളികളെ ഇറക്കാനുള്ള നീക്കവും സജീവമാണ്. തദ്ദേശതെരഞ്ഞെടുപ്പിൽ മുന്നണിക്കുള്ളിലെ വിള്ളൽ സമ്മതിക്കുന്ന മുന്നണിനേതാക്കൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പൊരുതുമെന്ന് പ്രഖ്യാപിക്കുന്നു. അതുകൊണ്ടുതന്നെ 2021 ആവർത്തിക്കപ്പെടുമെന്നും മുന്നണി നേതാക്കൾ അവകാശപ്പെടുന്നു.
*പ്രതീക്ഷകളോടെ യുഡിഎഫ്*
2021ൽ കുന്നത്തൂർ, ചവറ, കൊല്ലം മണ്ഡലങ്ങളിൽ മൂവായിരത്തിൽതാഴെ വോട്ടിനാണ് യുഡിഎഫ് പരാജയപ്പെട്ടത്. ഇത് യുഡിഎഫിന് പ്രതീക്ഷയാണ്. കൂടാതെ പാർലമെന്റ് തെരഞ്ഞെടുപ്പിലുണ്ടായ മേൽക്കൈയും. തദ്ദേശ തെരഞ്ഞെടുപ്പിൽ പതിനൊന്നിൽ ആറു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിന് മുൻതൂക്കമുണ്ട്.
പി.സി. വിഷ്ണുനാഥിനും സി.ആർ. മഹേഷിനും വീണ്ടും സീറ്റ് നൽകി ആയിഷ പോറ്റിയെ കൊട്ടാരക്കരയിലിറക്കി കളം പിടിക്കാനുള്ള നീക്കം ശക്തമാണ്.
പത്തനാപുരത്ത് തദ്ദേശതെരഞ്ഞെടുപ്പിലുണ്ടാക്കിയ നേട്ടം ജ്യോതികുമാർ ചാമക്കാലയുടെ പ്രവർത്തനമികവാണെന്നു തിരിച്ചറിഞ്ഞ് അദ്ദേഹത്തെതന്നെ കളത്തിലിറക്കാനാണ് സാധ്യത. മണ്ഡലം വച്ചുമാറണമെന്നു കോൺഗ്രസിലും ഘടകകക്ഷികൾക്കുള്ളിലും അഭിപ്രായമുണ്ട്. പുനലൂരിൽ കെട്ടിയിറക്കിയ സ്ഥാനാർഥികളെ വേണ്ടെന്നും സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നും പറയുന്നുണ്ട്.
*ബിജെപി പ്രതീക്ഷ*
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏക പ്രതീക്ഷ ചാത്തന്നൂരിൽ മാത്രമാണ്. പഞ്ചായത്തുകളിൽ മിന്നും വിജയം നേടാൻ സാധിച്ചതും കഴിഞ്ഞ പ്രാവശ്യം രണ്ടാം സ്ഥാനത്തു വന്നതുമാണ് കാരണം. കൊല്ലം കോർപറേഷനിലും ഗ്രാമപഞ്ചായത്തുകളിലും ബിജെപിയുടെ വിജയങ്ങളും ശ്രദ്ധേയമാണ്.
*🟨അമേരിക്ക - ഇറാൻ ആണവപ്രശ്നം; രണ്ടാം ഘട്ട ചർച്ച നാളെ*
ജനീവ: അമേരിക്ക - ഇറാൻ ആണവപ്രശ്നത്തിൽ പരിഹാരം തേടി ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചയുടെ രണ്ടാം ഘട്ടം നാളെ നടക്കുമെന്നു സ്വിസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി ജനീവയിലേക്ക് പുറപ്പെട്ടു. ഒമാന്റെ മധ്യസ്ഥതയിലാകും അമേരിക്ക - ഇറാൻ രണ്ടാം ഘട്ട ചർച്ചകൾ നടക്കുക.
ഉപരോധം അവസാനിപ്പിച്ചാൽ ആണവ ധാരണയ്ക്ക് തയാറെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇറാൻ വിദേശകാര്യ സഹമന്ത്രിയാണ് പ്രസ്താവന നടത്തിയത്. ആണവ ധാരണയിൽ വിട്ടുവീഴ്ച്ചകൾക്ക് തയാറെന്ന ഇറാന്റെ നിലപാടിനോട് ഏറ്റവും പോസിറ്റീവായാണ് അമേരിക്ക പ്രതികരിച്ചത്.
ചർച്ചകളിലൂടെയുള്ള പരിഹാരങ്ങൾക്കാണ് മുൻഗണനയെന്നാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയ പ്രതികരിച്ചത്. ഇതിന് പിന്നാലെ ഇറാൻ വിഷയത്തിൽ യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജെറാഡ് കുഷ്നർ എന്നിവരുടെ നേതൃത്വത്തിൽ തിരക്കിട്ട ചർച്ചകൾ നടന്നു. ഇതിനൊടുവിലാണ് രണ്ടാം ഘട്ട ചർച്ച നടത്താമെന്ന തീരുമാനമായത്.
*🟨"ഹര്‍ദീപ് എന്ന് 430 തവണയും ഹര്‍ദീപ് പുരി എന്ന്
46 തവണയും പരാമര്‍ശം , എപ്‌സ്റ്റീന്റെ അനുയായിക്ക് ഇന്ത്യൻ വിസ
കിട്ടാനും കേന്ദ്രമന്ത്രി ഇടപെട്ടു*
*എപ്‍സ്റ്റീൻ ഫയലിൽ നാണംകെട്ട് മോദി സര്‍ക്കാര്‍ ; ഹര്‍ദീപ് സിങ് പുരിയുടെ പേര് 163 തവണ*
ന്യൂഡൽഹി
ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രേഖകളിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ പേര് നൂറിലേറെ തവണ പരാമർശിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നതോടെ ബിജെപിയും മോദി സർക്കാരും വെട്ടിലായി. യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് വെബ്‌സൈറ്റിലെ ‘എപ്‌സ്റ്റീൻ ലൈബ്രറി’യിൽ 163 തവണയാണ് പുരിയുടെ പേര് പരാമര്‍ശിക്കുന്നത്. ഇതുകൂടാതെ ‘ഹര്‍ദീപ് പുരി’ എന്നത് 46 തവണയും ‘ഹര്‍ദീപ് ’ എന്ന് 430 തവണയും പരാമര്‍ശിക്കുന്നുണ്ട്. 2009–2017 കാലയളവിൽ നാലുതവണ എപ്‌സ്റ്റീനെ കണ്ട് സംസാരിച്ചിട്ടുണ്ടെന്ന് മന്ത്രി സമ്മതിച്ചിട്ടുണ്ട്. കുട്ടികളെ ലൈംഗികവൃത്തിക്ക് പ്രേരിപ്പിച്ച കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരാളുമായി പലരീതിയിൽ ബന്ധപ്പെട്ടയാൾ കേന്ദ്രമന്ത്രിയായി തുടരുന്നതിലെ അനൗചിത്യം വലിയ ചർച്ചയായിട്ടുണ്ട്. പുരി രാജിവയ്‍ക്കണമെന്ന ആവശ്യം ശക്തമായി.
ബാലപീഡകനും ലൈംഗികുറ്റവാളിയുമായ ഒരാളുമായി കേന്ദ്രമന്ത്രിക്കുള്ള ബന്ധം വിശദീകരിക്കണമെന്ന് പ്രതിപക്ഷം ബജറ്റ് സമ്മേളനത്തിൽ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും എപ്‌സ്റ്റീൻ ഫയലിൽ പലവട്ടം പരാമർശിക്കപ്പെട്ട സാഹചര്യത്തിൽ പുരിയെ രാജിവെപ്പിച്ചാൽ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നതിനാൽ കേന്ദ്രസർക്കാർ തന്ത്രപരമായ മൗനം പാലിക്കുകയാണ്.
*ദ്വീപിനെക്കുറിച്ച് പുരിക്ക് അറിയാം*
"എപ്‌സ്റ്റീന്റെ നിഗൂഢ ദ്വീപിനെക്കുറിച്ച് പുരിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നെന്ന് വ്യക്തം. ‘പ്രിയ ജെഫ്, നിങ്ങൾ വിശിഷ്‌ട ദ്വീപിൽനിന്ന് മടങ്ങിയാൽ വിവരമറിയിക്കണം. ഇന്ത്യയിൽ നിങ്ങളുടെ താൽപ്പര്യം ഉണർത്താൻ കഴിയുന്ന കുറച്ച് പുസ്‌തകങ്ങൾ ഞാൻ അയച്ചുതരാം’–എന്നാണ് 2014 ഡിസംബർ 14ന് എപ്‌സ്റ്റീന് അയച്ച സന്ദേശത്തിൽ പറയുന്നത്. എപ്‌സ്റ്റീന്റെ അനുയായിക്ക് വേഗം ഇന്ത്യൻ വിസ തരപ്പെടുത്താൻ പുരി ഇടപെട്ടത് വ്യക്തമാക്കുന്ന സന്ദേശങ്ങളും പുറത്തുവന്നു. 2014 ഒക്‌ടോബറിലാണ് അനുയായിക്ക് വിസ ഒപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുരിക്ക് എപ്‌സ്റ്റീൻ ഇ മെയിൽ അയച്ചത്. തുടർന്ന് പുരി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിലെ പർമോദ്‌കുമാർ ബജാജിന് സന്ദേശമയച്ചു."
*🟨"പലസ്‌തീൻ രാഷ്‌ട്രമെന്ന ആശയത്തെ
ഇല്ലാതാക്കുമെന്ന് ഇസ്രയേൽ മന്ത്രി , എതിർക്കുമെന്ന് ഹമാസ്*
*വെസ്റ്റ് ബാങ്ക് ‘പിടിച്ചെടുക്കാൻ’ ഇസ്രയേൽ നീക്കം ; കുടിയേറ്റവും ഭൂമി രജിസ്റ്റർ ചെയ്യാനും
അനുവദിക്കുന്ന പ്രമേയം പാസാക്കി*
ജറുസലേം
ഗാസ സമാധാന സമിതിയുടെ ആദ്യ ചർച്ച നടക്കാനിരിക്കെ അധിനിവേശ വെസ്റ്റ് ബാങ്കിനെ പൂർണമായും കൈപ്പിടിയിലാക്കാനുള്ള പ്രകോപനപരമായ നീക്കവുമായി ഇസ്രയേൽ. 1967ന് ശേഷം ആദ്യമായി അധിനിവേശ വെസ്റ്റ് ബാങ്കിൽ കുടിയേറ്റവും ഭൂമി രജിസ്റ്റർ ചെയ്യാനും അനുവദിക്കുന്ന കരട് പ്രമേയം ഇസ്രയേൽ സർക്കാർ പാസാക്കി. ധനമന്ത്രി ബേസലേൽ സ്‌മോട്രിച്ച്, നീതിന്യായ വകുപ്പ് മന്ത്രി യാരിവ് ലെവിൻ, പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് എന്നിവർ ചേർന്ന് അവതരിപ്പിച്ച പ്രമേയത്തിനാണ് ക്യാബിനറ്റ് അംഗീകാരം നൽകിയത്. ജൂത കുടിയേറ്റക്കാർക്ക് പലസ്‌തീൻ ഭൂമി വേഗത്തിൽ ഏറ്റെടുക്കാൻ സഹായമാകുമെന്നും പലസ്‌തീൻ രാഷ്‌ട്രമെന്ന ആശയം ഇല്ലാതാക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ബേസലേൽ സ്‌മോട്രിച്ച് പ്രതികരിച്ചു.
ഇസ്രയേലിന്റെ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ച് ഹമാസ് രംഗത്തെത്തി. അധിനിവേശ വെസ്റ്റ് ബാങ്ക് ജൂതവൽക്കരിക്കാനും കൊള്ളയടിക്കാനുമുള്ള ശ്രമമാണിതെന്ന് ഹമാസ് പ്രതികരിച്ചു. ഇൗ പ്രമേയത്തിന് നിയമപരമായ നിലനിൽപ്പില്ല. അന്താരാഷ്‌ട്ര നിയമങ്ങളുടെയും ഐക്യരാഷ്‌ട്രസംഘടനയുടെ വ്യവസ്ഥകളുടെയും നഗ്നമായ ലംഘനമാണിത്. വെസ്റ്റ് ബാങ്കിൽ ജൂതൻമാരുടെ നിർബന്ധിത കുടിയേറ്റത്തിന് അടിത്തറ പാകുകയാണിത്. പലസ്‌തീൻ ജനതയ്‌ക്ക് നേരെ നടക്കുന്ന ക്രൂരതകൾക്കെതിരെ പ്രതികരിക്കാൻ ഐക്യരാഷ്‌ട്രസംഘടനയും രാഷ്‌ട്രങ്ങളും തയ്യാറാവണമെന്നും അവർ പ്രതികരിച്ചു.
"നിയമം പ്രാവർത്തികമാവുകയാണെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പലസ്‌തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഓഫീസ് പത്രക്കുറിപ്പിൽ പറഞ്ഞു. പലസ്‌തീനിന്റെ സുരക്ഷയ്‌ക്കും സ്ഥിരതയ്‌ക്കും വെല്ലുവിളിയാണിത്. ഐക്യരാഷ്‌ട്രസംഘടനയുടെ 2334 പ്രമേയത്തിൽ അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും ഇസ്രയേൽ കുടിയേറ്റം നിയമവിരുദ്ധമാണെന്ന് പ്രതിപാദിക്കുന്നുണ്ട്. പലസ്‌തീൻ രാഷ്‌ട്രത്തിന്റെ പരമാധികാരത്തിന്റെ മുകളിൽ ഒരു മേൽക്കൈയും ഇൗ പ്രമേയം നൽകുന്നില്ലെന്നും അവർ പറഞ്ഞു.
*ഗാസയിൽ 10 പേർ
കൊല്ലപ്പെട്ടു*
ഗാസയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. ഗാസയിലെ അഭയാർഥി ക്യാന്പിനുനേരെ നടത്തിയ ആക്രമണത്തിലാണ് നാലുപേർ കൊല്ലപ്പെട്ടത്. എന്നാൽ ഹമാസ് നടത്തിയ സമാധാന കരാർ ലംഘനത്തെ തുടർന്നായിരുന്നു ആക്രമണം എന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വാദം. ഒക്‌ടോബറിൽ സമാധാന ഉടന്പടി നിലവിൽ വന്നശേഷം ഇസ്രയേൽ സൈന്യം 1620 തവണ കരാർ ലംഘിച്ചിട്ടുണ്ടെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗാസയിലെ വംശഹത്യയിൽ ഇതിനോടകം 72,061 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. 1,71,715 പേർക്ക് പരിക്കേറ്റു. ഇതുവരെ 88 പലസ്‌തീൻകാർ ഇസ്രയേൽ ജയിലിൽ മരിച്ചുവെന്നാണ് പലസ്‌തീൻ പ്രിസണേഴ്‌സ് സൊസൈറ്റിയുടെ കണക്ക്."
*🟨പാക്കിസ്ഥാനെ തകർത്ത് തരിപ്പണമാക്കി, ഇന്ത്യ സൂപ്പർ എട്ടിൽ*
കൊളംബോ: പാക്കിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ. ഐസിസി ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിലാണ് ഇന്ത്യ പാക്കിസ്ഥാനെ തകർത്ത്. കൊളംബോയിൽ നടന്ന പോരാട്ടിൽ 61 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ സൂപ്പർ എട്ട് സ്ഥാനം ഉറപ്പിച്ചു.
ഇന്ത്യ ഉയർത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 18 ഓവറിൽ 114 റണ്‍സിന് ഓൾഔട്ടായി. ആദ്യ ഓവറിൽതന്നെ പാക്കിസ്ഥാനെ പ്രഹരമേൽപ്പിച്ചുകൊണ്ട് ഷാഹിദ്സാദാ ഫർഹാനെ (0) ഹാർദിക് പാണ്ഡ്യ പവലിയൻ കയറ്റി. രണ്ടാം ഓവറിൽ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുകൾ കൂടി പിഴുതു. സയിം അയൂബ് (6), സൽമാൻ ആഘ (4) എന്നിവരെയാണ് ബുംറ മടക്കിയയച്ചത്. ഇതോടെ രണ്ട് ഓവറിൽ പാക്കിസ്ഥാൻ 13-3എന്ന നിലയിലായി.
അഞ്ചാം ഓവറിൽ അക്സർ പട്ടേൽ ബാബർ അസമിനെ (5) കൂടി മടക്കിയതോടെ പാക്കിസ്ഥാൻ സമ്മർദത്തിലായി. ഇതോടെ 34-4 എന്ന നിലയിലായി പാക് നിര. പിന്നീട് ഉസ്മാൻ ഖാൻ നടത്തിയ ഒറ്റയാൻ പോരാട്ടമാണ് പാക്കിസ്ഥാനെ വലിയ നാണക്കേടിൽനിന്നും രക്ഷിച്ചത്. ഉസ്മാൻ 34 പന്തിൽ ഒരു സിക്സും ആറ് ഫോറും ഉൾപ്പെടെ 44 റണ്‍സെടുത്തു.
ഷദാബ് ഖാൻ 15 പന്തിൽ 14 റണ്‍സും ഫഹീം അഷ്റഫ് 10 റണ്‍സും നേടി. ഷഫീൻ അഫ്രീ പുറത്താകാതെ 19 പന്തിൽ 23 റണ്‍സെടുത്തു. നാല് പേർക്ക് മാത്രമാണ് പാക് നിരയിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞത്.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, വരുണ്‍ ചക്രവർത്തി, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കുൽദീപ് യാദവ്, തിലക് വർമ എന്നിവർ ഓരോ വിക്കറ്റും നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണെടുത്തത്. ഇഷാൻ കിഷാന്റെ വെടിക്കെട്ട് അർധ സെഞ്ചുറിയുടെയും നായകൻ സൂര്യകുമാർ യാദവിന്റെയും ശിവം ദുബെയുടെയും തിലക് വർമയുടെ ഇന്നിംഗ്സുകളുടെയും മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.
ഇഷാൻ കിഷാൻ 77 റൺസാണെടുത്തത്. 40 പന്തിൽ 10 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്. നിലയുറപ്പിച്ച് കളിച്ച നായകൻ സൂര്യകുമാർ യാദവ് 32 റൺസാണെടുത്തത്. ശിവം ദുബെ 27 റൺസും തിലക് വർമ 25 റൺസും സ്കോർ ചെയ്തു.
പാക്കിസ്ഥാന് വേണ്ടി സയിം അയൂബ് മൂന്ന് വിക്കറ്റെടുത്തു. നായകൻ സൽമാൻ ആഘയും ഷഹീൻ അഫ്രീഡിയും ഉസ്മാൻ താരിഖും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
*🟨ടി20 ലോകകപ്പ്: നമീബിയയ്ക്കെതിരെ യുഎസ്എയ്ക്ക് ഗംഭീര ജയം*
ചെന്നൈ: ട്വന്‍റി 20 ലോകകപ്പിൽ നമീബിയയ്ക്കെതിരെ യുഎസ്എയ്ക്ക് ഗംഭീര ജയം. ചെന്നൈയിൽ നടന്ന മത്സരത്തിൽ 31 റൺസിനാണ് യുഎസ്എ വിജയിച്ചത്.
യുഎസ്എ ഉയർത്തിയ 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നമീബിയയ്ക്ക് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് എടുക്കാൻ സാധിച്ചുള്ളു. 58 റൺസെടുത്ത ലൗറൻ സ്റ്റീൻകാംപും 31 റൺസെടുത്ത ജെ.ജെ. സ്മിത്തും 28 റൺസെടുത്ത ജാൻ നിക്കോളും പോരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
യുഎസ്എയ്ക്ക് വേണ്ടി ഷാഡ്ലി വാൻ ഷാൽക്ക്വൈക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി. അലി ഖാനും സൗരഭ് നേത്രാവൽക്കറും ശുഭം രഞ്ജാനെയും ഓരോ വിക്കറ്റ് വീതം എടുത്തു.
ആദ്യം ബാറ്റ് ചെയ്ത യുഎസ്എ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 199 റൺസെടുത്തത്. ക്യാപ്റ്റൻ മോനാംഗ് പട്ടേലിന്റെയും സഞ്ജയ് കൃഷ്ണമൂർത്തിയുടെയും വെടിക്കെട്ട് അർധ സെഞ്ചുറികളുടെ മികവിലാണ് യുഎസ്എ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.
68 റൺസെടുത്ത സഞ്ജയ് ആണ് യുഎസ്എയുടെ ടോപ്സ്കോറർ. 33 പന്തിൽ നാല് ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജയ്യുടെ ഇന്നിംഗ്സ്.
മൊനാംഗ് 52 റൺസാണെടുത്തത്. മിലിന്ദ് കുമാർ 28 റൺസുമെടുത്തു. നമീബിയയ്ക്ക് വേണ്ടി വില്ലെം മൈബർഗും ക്യാപ്റ്റൻ ജെറാർഡ് ഇറാസ്മസും രണ്ട് വീതം വീഴ്ത്തി.
*🟨ടി20 ലോകകപ്പ്: നേപ്പാളിനെതിരെ വെസ്റ്റ് ഇൻഡീസിന് അനായാസ ജയം*
മുംബൈ: ട്വന്‍റി 20 ലോകകപ്പിൽ നേപ്പാളിനെതിരെ വെസ്റ്റ് ഇൻഡീസിന് അനായാസ ജയം. മുംബൈയിൽ നടന്ന മത്സരത്തിൽ ഒമ്പത് വിക്കറ്റിനാണ് വിൻഡീസ് വിജയിച്ചത്.
നേപ്പാൾ ഉയർത്തിയ 134 റൺസ് പിന്തുടർന്ന വിൻഡീസ് 15.2 ഓവറിൽ ലക്ഷ്യം മറികടന്നു. അർധ സെഞ്ചുറി നേടിയ നായകൻ ഷായ് ഹൊപ്പിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഷിംറോൺ ഹെറ്റ്മയറിന്റെയും മികവിലാണ് വിൻഡീസ് അനായാസമായി വിജയത്തിലെത്തിയത്.
ഷായ് ഹോപ്പ് 61 റൺസാണെടുത്തത്. 44 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഹോപ്പിന്റെ ഇന്നിംഗ്സ്. ഹെറ്റ്മയർ 46 റൺസാണെടുത്തത്. 22 റൺസെടുത്ത ബ്രാണ്ടൻ കിംഗിന്റെ വിക്കറ്റ് മാത്രമാണ് വിൻഡീസിന് നഷ്ടമായത്. നന്ദൻ യാദവാണ് നേപ്പാളിന് വേണ്ടി വിക്കറ്റെടുത്തത്.
ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 133 റൺസ് എടുത്തത്. അർധ സെഞ്ചുറി നേടിയ ദീപേന്ദ്ര സിംഗ് ഐറിയുടെ മികവിലാണ് നേപ്പാൾ ഭേദപ്പെട്ട സ്കോറിലെത്തിയത്. ദീപേന്ദ്ര 58 റൺസാണെടുത്തത്. മൂന്ന് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ദീപേന്ദ്രയുടെ ഇന്നിംഗ്സ്.
സോംപൽ കാമി 26 റൺസെടുത്തു. വെസ്റ്റ് ഇൻഡീസിന് വേണ്ടി ജേസൺ ഹോൾഡർ നാല് വിക്കറ്റെടുത്തു. അഖിയേൽ ഹൊസെയ്ൻ, മാത്യൂ ഫോർഡെ, ഷമാർ ജോസഫ്, റോസ്റ്റൺ ചെയ്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
*🟨കേരളത്തിന്റെ വികസന മാതൃകയിൽ പൂർണ്ണ വിശ്വാസമെന്ന് നൊബേൽ ജേതാവ് അമർത്യ സെൻ*
കേരളം മുന്നോട്ടു വയ്ക്കുന്ന സുസ്ഥിര വികസന മാതൃകയിൽ പൂർണ്ണ വിശ്വാസമെന്ന് ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ അമർത്യ സെൻ പറഞ്ഞു. 1957-ൽ കേരളം രൂപീകൃതമായപ്പോൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു സംസ്ഥാനത്തിന് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമോ എന്ന് പലരും സംശയിച്ചിരുന്നു. എന്നാൽ ഇന്ന് വരുമാനം, ആയുർദൈർഘ്യം, വിദ്യാഭ്യാസം, ദാരിദ്ര്യ നിർമ്മാർജ്ജനം എന്നിവയിൽ കേരളം ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി മാറി. വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടന ചടങ്ങിൽ നൽകിയ വീഡിയോ പ്രഭാഷണത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പതിനാലാം നൂറ്റാണ്ടിൽ പ്രശസ്ത സഞ്ചാരിയായ ഇബ്നു ബത്തൂത്ത കേരളം സന്ദർശിച്ചപ്പോൾ ഇവിടുത്തെ സ്ത്രീകളുടെ സ്വാതന്ത്ര്യവും ഉയർന്ന സാമൂഹിക പദവിയും കണ്ട് അത്ഭുതപ്പെട്ടിരുന്നു. കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്ക് പിന്നിൽ ഇത്തരം ചരിത്രപരമായ അടിത്തറയുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകത്തിന് മുന്നിൽ എക്കാലത്തും തുറന്ന സമീപനമാണ് കേരളം സ്വീകരിച്ചിരുന്നത് പുരാതന കാലം മുതൽക്കെ ജൂതന്മാരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും കേരളത്തിൽ എത്തിച്ചേരുകയും ഇവിടുത്തെ സംസ്കാരവുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. ഇത്തരം ബന്ധങ്ങളും ആശയവിനിമയങ്ങളും കേരളത്തെ കൂടുതൽ വിശാലമനസ്കതയുള്ള നാടാക്കി മാറ്റി. ഇന്ത്യയിൽ മതേതരത്വം ദുർബലപ്പെടുമ്പോഴും കേരളത്തിൽ അത് ശക്തമായി നിലനിൽക്കുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണെന്നും അമർത്യ സെൻ പറഞ്ഞു.
വികസനത്തിലും ജനാധിപത്യത്തിലും സാക്ഷരതയിലും വിദ്യാഭ്യാസത്തിലും കേരളം കൈവരിച്ച നേട്ടങ്ങൾ വളരെ വലുതാണെന്ന് പ്രശസ്ത ചരിത്രകാരി പ്രൊഫ. റൊമില ഥാപ്പർ വീഡിയോ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. കേരളത്തിൽ സാക്ഷരത ഏതാണ്ട് പൂർണ്ണമാണ്. വെറുതെ എഴുതാനും വായിക്കാനും പഠിക്കുന്നതിലുപരി, ലോകത്തെ മനസ്സിലാക്കുന്നതിലാണ് ഇവിടുത്തെ വിദ്യാഭ്യാസ പദ്ധതികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് വിദ്യാഭ്യാസത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണെന്നും ഈ മാതൃക അഭിനന്ദനാർഹമാണെന്നും അവർ ചൂണ്ടിക്കാട്ടി. വിഷൻ 2031 കോൺഫറൻസിൽ നിന്നും ഉരുത്തിരിയുന്ന ആശയങ്ങൾ കേരളത്തിന് ഭാവിയിൽ നടപ്പിലാക്കാൻ സാധിക്കട്ടെയെന്ന് അവർ ആശംസിച്ചു.
സുസ്ഥിര വികസനത്തിലും ഭക്ഷ്യ ഉൽപ്പാദനത്തിലും കേരളം ലോകത്തിന് തന്നെ മാതൃകയാണെന്ന് വേൾഡ് ഫുഡ് പ്രൈസ് ജേതാവ് ഡോ. ശകുന്തള ഹരക്സിംഗ് തിൽസ്തദ് പറഞ്ഞു. 40 വർഷം മുമ്പ് ആദ്യത്തെ വേൾഡ് ഫുഡ് പ്രൈസ് നേടിയ ഡോ. എം.എസ്. സ്വാമിനാഥനെ അനുസ്മരിച്ചുകൊണ്ടാണ് അവർ പ്രസംഗം ആരംഭിച്ചത്. മത്സ്യബന്ധന മേഖലയിലെ തൻ്റെ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിൽ നിന്ന് വലിയ പ്രചോദനം ലഭിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ കേരളത്തിൻ്റെ നേട്ടങ്ങൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. പ്രാദേശികവും പോഷകസമൃദ്ധവുമായ ഉൽപ്പന്നങ്ങൾക്ക് കേരളം നൽകുന്ന പ്രാധാന്യം കാലാവസ്ഥാ മാറ്റങ്ങളെ നേരിടാനും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാനും സഹായിക്കുന്നു
നീളമേറിയ കടൽത്തീരവും കായലുകളും പുഴകളും കേരളത്തിന് സമ്പന്നമായ മത്സ്യസമ്പത്ത് നൽകുന്നു. മത്സ്യം, ചെമ്മീൻ, ഞണ്ട്, കക്ക തുടങ്ങിയവ മികച്ച പോഷകാഹാരങ്ങളാണ്. ഇവ കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും ആവശ്യമായ പ്രോട്ടീനുകളും വിറ്റാമിനുകളും നൽകുന്നു ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മത്സ്യങ്ങളുടെ വിതരണ ശൃംഖല മെച്ചപ്പെടുത്താനും ഭക്ഷ്യനഷ്ടം കുറയ്ക്കാനും കേരളത്തിന് സാധിക്കുന്നുണ്ടെന്നും കടൽപ്പായൽ കൃഷിയിൽ കേരളം മുന്നേറുകയാണെന്നും അവർ പറഞ്ഞു.
ഭക്ഷ്യമേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിൽ കേരളം മുന്നിലാണ്. 2026 അന്താരാഷ്ട്ര വനിതാ കർഷക വർഷമായി ആചരിക്കാനിരിക്കെ, വനിതാ കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിൻ്റെ നടപടികൾ ശ്രദ്ധേയമാണ് യുവാക്കൾക്ക് പുതിയ സാങ്കേതികവിദ്യകളിലും ഡാറ്റാ മാനേജ്‌മെന്റിലും പരിശീലനം നൽകുന്നത് ഭാവിയിലെ ഭക്ഷ്യസുരക്ഷയ്ക്ക് അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കും ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങൾക്കും കേരളത്തിൽ നിന്ന് പലതും പഠിക്കാനുണ്ടെന്ന് ഡോ. ശകുന്തള അഭിപ്രായപ്പെട്ടു.
ദരിദ്രർക്ക് രാജ്യനിർമ്മാണത്തിൽ വ്യക്തമായ ശബ്ദമുണ്ടാകണമെന്ന മഹാത്മാഗാന്ധിയുടെ ആഗ്രഹം നടപ്പിലാക്കുന്നതിൽ കേരളം മുന്നിലാണെന്ന് മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർ പറഞ്ഞു. പഞ്ചായത്തീരാജ് നടപ്പിലാക്കുന്നതിൽ കേരളം ഇന്ത്യയിൽ ഒന്നാമതാണ്. അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതീക്ഷകൾക്കൊത്തുള്ള നേട്ടമാണിത്. കേരളത്തിലെ പഞ്ചായത്തീരാജ് നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോട് അദ്ദേഹം അഭ്യർത്ഥിച്ചു. വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1957 മുതൽ ഇൻക്ലൂസീവ് സോഷ്യൽ പ്രോഗ്രാം വികസന മാതൃകയിലൂടെ കേരളം കൈവരിച്ച സാമ്പത്തിക നേട്ടങ്ങൾ മികച്ചതാണെന്ന് ഹാവന്ന പ്രൊവിഷണൽ ഗവൺമെന്റ് വിദേശകാര്യ അഡൈ്വസർ ഐമ അലയാൻഡ്ര ഡിയസ് നെഗ്രിൻ പറഞ്ഞു. കേരളത്തെപ്പോലെ തന്നെ, കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ക്യൂബയും ജനങ്ങളിൽ കേന്ദ്രീകരിച്ചുള്ള വികസന നയങ്ങളാണ് നടപ്പിലാക്കുന്നത്. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഊന്നിയുള്ള ഭരണമാണ് ക്യൂബയിൽ നടക്കുന്നത്. ഇതിന്റെ ഫലമായി 2024 അവസാനത്തോടെ ശിശുമരണ നിരക്ക് 1000-ൽ 7.1 ആയി കുറയ്ക്കാൻ സാധിച്ചു. ബയോടെക്നോളജി രംഗത്ത് വലിയ മുന്നേറ്റം നടത്തിയ ക്യൂബ, കോവിഡ് വാക്സിനുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ സ്വന്തമായി ഉൽപ്പാദിപ്പിക്കുകയും ജനങ്ങൾക്ക് നൽകുകയും ചെയ്തതായി നെഗ്രിൻ പറഞ്ഞു. വികസനത്തെയും ജനാധിപത്യത്തെയും കുറിച്ചുള്ള വിഷൻ 2031 വേദിയിലേക്ക് ക്ഷണിച്ചതിനും, കേരളം കാലങ്ങളായി ക്യൂബയ്ക്ക് നൽകിവരുന്ന ഐക്യദാർഢ്യത്തിനും അവർ നന്ദി അറിയിച്ചു. സാമ്രാജ്യത്വ ധാർഷ്ട്യത്തിനെതിരായ പോരാട്ടത്തിൽ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ പിന്തുണ തുടർന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു.
വികസനം എപ്പോഴും മനുഷ്യനെ കേന്ദ്രീകരിച്ചുള്ളതായിരിക്കണമെന്ന് ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേസ് പറഞ്ഞു. വികസനം എന്നത് സാമ്പത്തിക വളർച്ചയിൽ മാത്രം ഒതുങ്ങിനിൽക്കരുത്. സാമൂഹിക പുരോഗതിക്കും, മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനും വികസനം ഊന്നൽ നൽകണം. പലസ്തീൻ ജനതയ്ക്ക് കേരളം നൽകുന്ന ശക്തമായ പിന്തുണക്കും ഐക്യദാർഢ്യത്തിനും അദ്ദേഹം നന്ദി അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസ് ഉദ്‌ഘാടനം ചെയ്തു. ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. മന്ത്രിമാരായ ഡോ. ആർ ബിന്ദു, എ കെ ശശീന്ദ്രൻ, പി പ്രസാദ്, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്ലാനിംഗ് ബോർഡ് മെമ്പർ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് നന്ദി അറിയിച്ചു.
വിഷൻ 2031 കോൺഫറൻസിൽ ഫെബ്രുവരി 16-ന് (നാളെ) തിരുവനന്തപുരത്തെ എട്ട് വേദികളിലായി 18 വിഷയാധിഷ്ഠിത സെഷനുകളിൽ ചർച്ചകൾ നടക്കും. രാവിലെ 10 മുതൽ 1 വരെയും ഉച്ചയ്ക്ക് 3 മുതൽ 6 വരെയുമാണ് സെഷനുകൾ നടക്കുക. ഫെബ്രുവരി 17ന് രാവിലെ 10 ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വിഷൻ 2031 സമാപന സമ്മേളനവും 'മതനിരപേക്ഷത, ജനാധിപത്യം, സംവേദനാത്മക സർക്കാർ' എന്ന വിഷയത്തിൽ സെമിനാറും നടക്കും.
*🟨വീണ്ടും കോൺഗ്രസ് സർവേ;ഭരണവിരുദ്ധവികാരമില്ല;വെട്ടിലായി കോൺഗ്രസ് നേതൃത്വം*
*തിരുവനന്തപുരം* : അധികാരത്തിലെത്തുക എളുപ്പമല്ലെന്ന തിരിച്ചറിവിൽ വീണ്ടും സർവേയുമായി കോൺഗ്രസ്. പ്രാദേശികമായി സ്വാധീനമുള്ളയാളെ സ്ഥാനാർഥിയാക്കാനാകുമോ എന്ന് പരിശോധിക്കാനാണ് പുതിയ സർവേ. പ്രതിപക്ഷ നേതാവിന്റെ ജാഥയും തിരക്കിട്ട സീറ്റ് ചർച്ചയും നടക്കുമ്പോഴാണ് കനുഗോലുവിന്റെ പുതിയ നീക്കം.
നേരത്തെ നടത്തിയ മൂന്നു സർവേകളിലും തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം നടത്തിയതിലും ആശിക്കാൻ വകയുണ്ടായില്ല. വികസനം, എൽഡിഎഫ് ഭരണം, മുഖ്യമന്ത്രിയുടെ പ്രകടനം എന്നിവയെക്കുറിച്ച് പുതിയ സർവേയിൽ ചോദ്യമില്ല. ഭരണവിരുദ്ധ വികാരമില്ലെന്ന തിരിച്ചറിവിനെതുടർന്നാണിത്. കോൺഗ്രസിലെ ചിലരുടെ പേര് പറഞ്ഞ്, ഇവരിൽ ആരെ പിന്തുണയ്‌ക്കുമെന്ന് മാത്രമാണ് ചോദ്യം.
കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകൾ നഷ്‌ടമായേക്കാമെന്ന ആശങ്കയും സർവേയിലുണ്ട്. തൃക്കാക്കര മണ്ഡലത്തിലേക്കുള്ള ചോദ്യാവലിയിൽ സിറ്റിങ് എംഎൽഎ ഉമ തോമസിനൊപ്പം മറ്റ് മൂന്ന് പേരുകളും ഉൾപ്പെടുത്തിയിരുന്നു. ഉമ തോമസിനെ മാറ്റണമെന്ന് ോൺഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുമുണ്ട്. മധ്യ, തെക്കൻ മേഖലകളിൽ യുഡിഎഫിന് കാര്യമായ മുന്നേറ്റമുണ്ടാകില്ല, തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ ദുര്‍ബലം, വടക്ക് പ്രതീക്ഷയുള്ള ചില മണ്ഡലങ്ങളിൽ സ്ഥാനാർഥിമികവ് നിർണായകം എന്നിങ്ങനെയായിരുന്നു മുൻ സര്‍വേകളിലെ കണ്ടെത്തൽ.
കോടികൾ ചെലവഴിച്ചാണ് സർവേ നടത്തുന്നത്. കനുഗോലുവിനെ താങ്ങാനാകുന്നില്ലെന്ന് മുൻപ് അസം പിസിസി പറഞ്ഞപ്പോൾ എഐസിസി യാണ് പണം നൽകിയത്. കേരളത്തിലെ സർവേ ചെലവ് കെ സി വേണുഗോപാൽ വഴി തെലങ്കാനയിലെയും കർണാടകത്തിലെയും വൻകിടക്കാരാണ് നൽകുന്നത്.
*🟨പൊതുജനാരോഗ്യ രംഗത്ത് കേരളം മാതൃക: മന്ത്രി എം ബി രാജേഷ്*
സംസ്ഥാനത്തെ പൊതുജനാരോഗ്യ രംഗത്ത് സർക്കാർ സുശക്തമായ സംവിധാനമൊരുക്കി മാതൃകയായെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.കോവിഡ് മഹാമാരിയെ സംസ്ഥാനം നേരിട്ടത് ഈ മികവ് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഹെൽത്തി കേരള ഹെൽത്തി തൃത്താല ക്യാമ്പയിന്‍ പൊതു സമ്മേളനം വെള്ളിയാങ്കല്ലിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരള സർക്കാരിൻ്റെ ആയുഷ് വകുപ്പ്,ദേശീയ ആയുഷ് മിഷൻ്റെ സഹകരണത്തോടെയാണ് ക്യാമ്പയിൽ സംഘടിപ്പിച്ചത്.
പരിപാടിയുടെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തിൽ തൃത്താല സെൻ്ററിൽ നിന്ന് വെള്ളിയാങ്കല്ല് വരെ 'ഹെൽത്തി വാക്കും' ഉണ്ടായിരുന്നു.തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി ഹെൽത്തി വാക്ക് ഉദ്ഘാടനം ചെയ്തു.
പൊതുസമ്മേളന ചടങ്ങിൽ പരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.നിഷ അധ്യക്ഷയായി. സംഘാടക സമിതി ജനറൽ കൺവീനർ ഡോ. പി കെ കൃഷ്ണദാസ് പദ്ധതി വിശദീകരിച്ചു.നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഡോ. ടി വി നിഷ , തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വിബിലേഷ് , നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ടി മോഹനൻ, പരുതൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ സി അലി ഇക്ബാൽ, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അംഗം എം ശങ്കരൻകുട്ടി, പരുതൂർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വഹീത ജലീൽ,വാർഡ് മെമ്പർ ടി ആർ ഷൈജു,
സംഘാടക സമിതി കോർഡിനേറ്റർ ഡോ. വി ജ്യോതിഷ് തുടങ്ങിയവർ പങ്കെടുത്തു.തുടർന്ന് ഭാരതപുഴയോരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ കളരിപ്പയറ്റ് പ്രദർശനം, സുംബ ഡാൻസ് എന്നിവയും നടന്നു.
*ജില്ലാ ഇൻഫർമേഷൻ ഓഫീസ്*
*പാലക്കാട്*
*🟨ജഡ്ജിമാർക്കെതിരെ 8,630 പരാതികൾ; നാല് വർഷത്തിനിടെ 50% വർദ്ധനവ്; കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ*
*ന്യൂഡല്‍ഹി* : 2016 മുതല്‍ സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും സിറ്റിംഗ് ജഡ്ജിമാര്‍ക്കെതിരെ ചീഫ് ജസ്റ്റിസിന് ലഭിച്ചത് 8,630 പരാതികളാണെന്ന് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ പാര്‍ലമെന്റിനെ അറിയിച്ചു.
ജഡ്ജിമാര്‍ക്കെതിരെയുള്ള പരാതികളില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ (2022-2025) 50 ശതമാനം വര്‍ദ്ധനവുണ്ടായതായും മന്ത്രി വ്യക്തമാക്കി. ഡിഎംകെ എംപി മതേശ്വരന്‍ വി.എസിന്റെ ചോദ്യത്തിന് മറുപടിയായാണ് സര്‍ക്കാര്‍ ഈ കണക്കുകള്‍ നിരത്തിയത്.
സുപ്രീം കോടതി നിയമ മന്ത്രാലയത്തിന് കൈമാറിയ കണക്കുകള്‍ പ്രകാരം 2016 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ആകെ 8,630 പരാതികളാണ് ജഡ്ജിമാര്‍ക്കെതിരെ ലഭിച്ചത്.
ലഭ്യമായ വിവരങ്ങള്‍ പ്രകാരം 2024-ലാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത്. മുന്‍ ചീഫ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സഞ്ജീവ് ഖന്ന എന്നിവരുടെ കാലയളവിലാണ് പരാതികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായത്.
ജഡ്ജിമാര്‍ക്കെതിരെയുള്ള അഴിമതി, ലൈംഗികാരോപണം, മറ്റ് ഗുരുതരമായ വീഴ്ചകള്‍ എന്നിവ സുപ്രീം കോടതിയുടെ 'ഇന്‍-ഹൗസ് പ്രൊസീജിയര്‍' വഴിയാണ് കൈകാര്യം ചെയ്യുന്നത്. സിറ്റിംഗ് ജഡ്ജിമാര്‍ക്കെതിരെയുള്ള പരാതികളില്‍ നടപടിയെടുക്കാന്‍ ചീഫ് ജസ്റ്റിസിനാണ് അധികാരം. ഹൈക്കോടതികളില്‍ അതാത് ചീഫ് ജസ്റ്റിസുമാര്‍ പരാതികള്‍ പരിശോധിക്കുന്നു.
ഗവണ്‍മെന്റ് പോര്‍ട്ടലായ CPGRAMS വഴിയോ മറ്റ് മാര്‍ഗങ്ങളിലൂടെയോ ലഭിക്കുന്ന പരാതികള്‍ ചീഫ് ജസ്റ്റിസിനോ ബന്ധപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനോ കൈമാറുകയാണ് പതിവ്.
നീതിന്യായ വ്യവസ്ഥയിലെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പരാതികള്‍ രേഖപ്പെടുത്തുന്നതിനും നിരീക്ഷിക്കുന്നതിനും കൂടുതല്‍ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, നിലവിലുള്ള സംവിധാനങ്ങള്‍ ഫലപ്രദമാണെന്ന സൂചനയാണ് മന്ത്രി നല്‍കിയത്.
*🟨'സ്വയം സ്ഥാനാർഥിയാകാൻ ശ്രമിക്കുന്നവരെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കില്ല' - കെ.സി.വേണുഗോപാൽ*
*പാലക്കാട്* : സ്വയം സ്ഥാനാർഥിയാകാൻ ശ്രമിക്കുന്നവരെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി.
സീറ്റ് ലഭിക്കാൻ മാധ്യമങ്ങളിൽ പേരു ചർച്ചയാക്കുന്നവരെ പരിഗണിക്കേണ്ടെന്ന നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണു സ്ഥാനാർഥികളെ തീരുമാനിക്കുക. വിജയഘടകങ്ങൾ പരിഗണിച്ചായിരിക്കും സ്ഥാനാർഥി നിർണയം. സ്വയം സ്ഥാനാർഥിയാകാൻ പോകുന്നവർ മറ്റു നേതാക്കളെ ഇകഴ്ത്തിക്കാണിക്കാൻ നിൽക്കേണ്ടതില്ല.
അതേസമയം, കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോൾ വി.ടി.ബൽറാമിനെയും രമ്യ ഹരിദാസിനെയും ‘എക്സ്’ എം.എൽ.എ, എം.പി എന്ന് അഭിസംബോധന ചെയ്യുകയും ഇവരുടെ രണ്ടുപേരുടെയും പേരിലെ ‘എക്സ്’ എന്നത് ഉടൻ മാറുമെന്നും പറഞ്ഞു.
*🟨കേരള കോൺഗ്രസ്(എം) നേതൃത്വത്തിൽ യാതൊരു ഭിന്നതയുമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; ചെയർമാന് വിധേയപ്പെട്ട് നിൽക്കുമെന്നും നിലപാട്*
*കൊച്ചി* : കേരള കോൺഗ്രസ്(എം) നേതൃത്വത്തിൽ യാതൊരു ഭിന്നതയുമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. പാർട്ടി ചെയർമാനോട് പൂർണമായും വിധേയപ്പെട്ട് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ ഒരു വാർത്താചാനലിനോട് പ്രതികരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പാർട്ടി ചെയർമാൻ ജോസ് കെ മാണിയുമായി തനിക്ക് യാതൊരു അഭിപ്രായഭിന്നതയുമില്ലെന്നും, ഇരുവരെയും വേർപെടുത്താൻ ചിലർ ശ്രമിക്കുന്നുണ്ടെങ്കിലും അത് വിജയിക്കില്ലെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി. തങ്ങൾ ഒരുമെയ്യ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള കോൺഗ്രസിൽ ആഭ്യന്തര അസന്തോഷമുണ്ടെന്ന വാർത്തകൾ പുറത്ത് വന്ന സാഹചര്യത്തിലാണ് റോഷി അഗസ്റ്റിന്റെ പ്രതികരണം. ചില വിഷയങ്ങളിൽ ജോസ് കെ മാണിയുടെ നിലപാടിൽ നിന്ന് വ്യത്യസ്തമായി അഭിപ്രായപ്പെട്ടുവെന്ന പ്രചാരണങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ ആശയക്കുഴപ്പമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ ജോസ് കെ മാണി തന്നെ മത്സരിക്കുമെന്നായിരുന്നു റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നത്. എന്നാൽ ഇത് മാധ്യമങ്ങൾ ഭാവനയിൽ നിന്ന് പറയുന്നതാണെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. ചെയർമാനാണ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതെന്ന് റോഷി അഗസ്റ്റിൻ തന്നോട് പറഞ്ഞെന്നും ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു.
ആര് മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്നാണ് റോഷി പറഞ്ഞത്, തീരുമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞിട്ടില്ലെന്നും റോഷി അഗസ്റ്റിൻ ഒരിക്കലും അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളോ പ്രശ്‌നങ്ങളോ ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് റോഷി അഗസ്റ്റിൻ രംഗത്തെത്തിയത്.
*🟨കുഞ്ഞു മാലാഖ ഇനി ഓർമ്മ; ആലിൻ ഷെറിന് യാത്രാമൊഴി നൽകി കേരളം,*
*പത്തനംതിട്ട* : മസ്തിഷ്ക മരണ ശേഷം അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകിയ കുഞ്ഞുമകൾ ആലിന് യാത്രാമൊഴി നൽകി കേരളം.
നെടുങ്ങാടപ്പള്ളി സെൻ്റ് തോമസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു. സംസ്ഥാന സർക്കാർ ഔദ്യോഗിക ബഹുമതികൾ അർപ്പിച്ചു.
വീട്ടിലും പളളിയിലുമായി ആയിരക്കണക്കിനാളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. മന്ത്രിമാരായ സജി ചെറിയാൻ, വി എൻ വാസവൻ തുടങ്ങിയവർ അന്തിമോചാരം അർപ്പിക്കാനെത്തിയിരുന്നു.
വിശ്വമാനവീകയതയുടെ ഉദാത്തമായ മാതൃകയാണ് കുടുംബം കാണിച്ചതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. അവയവ ദാനത്തിൽ രാജ്യത്ത് തന്നെ മാതൃകയാണ് ആലിനെന്ന് കേന്ദ്ര മന്ത്രി സുരേഷ്ഗോപി പറഞ്ഞു. ആലിന് അന്തിമോപചാരം അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലിന്റെ അച്ഛനും അമ്മയ്ക്കും സല്യൂട്ട് എന്ന് കമൽഹാസൻ എംപിയും പറഞ്ഞു.
*🟨കൊടുത്താല്‍ കൊല്ലത്ത് മാത്രമല്ല, മാളിലും കിട്ടും"; പൊലീസുകാരനെ മര്‍ദിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പിന്തുണച്ച് കെഎസ്‌യു നേതാവ്*
*തിരുവനന്തപുരം* : തലസ്ഥാനത്ത് പൊലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ എസ്എഫ്‌ഐയെ പിന്തുണച്ച് കെഎസ്‌യു നേതാവ്. പൊലീസ് മര്‍ദനത്തെ ന്യായീകരിച്ച് കെഎസ്‌യു വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രനാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
പൊലീസിലെ ക്രിമിനലുകള്‍ക്ക് ഇങ്ങനെ തന്നെ മറുപടി നല്‍കണം. കാക്കി ആരെയും ആക്രമിക്കാനോ മര്‍ദിക്കാനോ ഉള്ള ലൈസന്‍സ് അല്ലെന്നും അരുണ്‍ രാജേന്ദ്രന്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
കൊടുത്താല്‍ കൊല്ലത്ത് മാത്രമല്ല, മാളിലും കിട്ടും. പൊലീസ് അതിക്രമത്തെ ഒരുകൂട്ടം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ അക്രമം എന്ന തരത്തില്‍ വാര്‍ത്ത വരുന്നുണ്ട്. എന്നാല്‍ അതിന്റെ സത്യാവസ്ഥ അതല്ലെന്നും അരുണ്‍ പറയുന്നു.
ന്യൂയര്‍ പരിപാടിക്കിടെ ആഘോഷങ്ങള്‍ മാറ്റിവച്ച് ഉപജീവനത്തിനിറങ്ങിയ ഒരു കൂട്ടം ചെറുപ്പക്കാര്‍. പരിപാടിക്കിടെ സംഘര്‍ഷമുണ്ടാകുന്നു. താന്‍ മൈക്ക് ഓപ്പറേറ്റര്‍ ആണെന്ന് പറഞ്ഞിട്ടും അമ്മയുടെ മുന്നില്‍ വച്ച് പൊലീസ് തലയ്ക്ക് അടിക്കുകയും യുവാവ് ബോധരഹിതനായി വീഴുകയുമായിരുന്നു. ചെറുപ്പക്കാരന്‍ ദിവങ്ങളോളം ആശുപത്രിയില്‍ കിടന്നുവെന്നും പൊലീസ് അതിക്രമത്തിന് ഇരയായ യുവാവ് ഒരു സംഘടനയുടെയും ഭാഗമായല്ല അവിടെ പോയതെന്നും അരുണ്‍ പറയുന്നു.
'തലക്ക് ലത്തി കൊണ്ട് അടിച്ച ആ അടി, അവന്റ ജീവന്‍ പോലും പോകാത്തക്ക വിധത്തിലുള്ള അടിയായിരുന്നു...! അടികൊണ്ടു ആ ചെറുപ്പക്കാരന്‍ ബോധരഹിതനായി വീഴുന്നതും വീഡിയോ യില്‍ കാണാം. കാക്കിയും ലത്തി യും ഉണ്ടെന്ന ധാര്‍ഷ്ട്യത്തില്‍ ചെറുപ്പക്കാരുടെ മെക്കിട്ടു കേറുന്ന കാക്കിയിട്ട തെമ്മാടികള്‍ക്കുള്ള മറുപടിയാണ് ഈ അടിയെന്നാണ് എന്റെ അഭിപ്രായം. വിനയ് പ്രകാശ് ന്യൂയറിന് പോയത് ഏതെങ്കിലും ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഭാഗമായി ആയിരുന്നില്ല, അവിടെ നടന്നതും വിദ്യാര്‍ത്ഥി പ്രസ്ഥാനവും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷവും ആയിരുന്നില്ല,' അരുണ്‍ രാജേന്ദ്രന്‍ കുറിച്ചു.
ഇത്തരത്തിലുള്ള ക്രിമിനലുകള്‍ക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം എന്നുതന്നെയാണ് എന്റെ നിലപാട്....! കാക്കിയും ലാത്തിയും ആരെയും ആക്രമിക്കാനോ, ആരെയും കൊല്ലാനോ ഉള്ള ലൈസന്‍സ് അല്ലെന്ന് ഓര്‍ക്കണം, അല്ലെങ്കില്‍ ഇത്തരത്തിലുള്ള ഓര്‍മപ്പെടുത്തലുകള്‍ ഇനിയും ഉണ്ടാവുമെന്നും അരുണ്‍ കുറിച്ചു.
*🟨സ്ഥാനാർത്ഥി തർക്കങ്ങൾക്കിടെകോൺഗ്രസ് പ്രചരണ സമിതി ആദ്യ യോഗം ഇന്ന്*
*തിരുവനന്തപുരം* : കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണ സമിതിയുടെ ആദ്യ യോഗം ഇന്ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ രാവിലെ 9.30 ന് ചേരും.
പ്രചരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുക്കും. പല മണ്ഡലങ്ങളിലും സ്വയം സ്ഥാനാർത്ഥിയായി നേതാക്കൾ അണിനിരന്നിരിക്കെയാണ് പ്രചരണ സമിതി യോഗം നടക്കുന്നത്.
*🟨മുഖ്യമന്ത്രിയെ സന്ദർശിച്ച് ക്യൂബൻ സംഘം*
*തിരുവനന്തപുരം* : മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ക്യൂബയിൽ നിന്നുള്ള പ്രത്യേക സംഘം. ഫെബ്രുവരി 15 മുതൽ 17 വരെ തിരുവനന്തപുരത്ത് നടക്കുന്ന വിഷൻ 2031 അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഹവാന പ്രൊവിഷണൽ ഗവൺമെന്റിന്റെ ഫോറിൻ റിലേഷൻ ഉപദേശക ഐമി അലയാന്ദ്ര ഡിയാസ് നെഗ്രിൻ, വികസന പദ്ധതികളുടെ നിരീക്ഷകൻ ?സെസാർ ഹെർണാണ്ടസ് ഗോൺസാലസ്, ക്യൂബൻ എംബസി അംഗം ?ഗ്വാഡലൂപ്പ ഫ്രോമെന്റ ഗോമസ് എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തിയത്.
കേരളം സന്ദർശിക്കാൻ അവസരം ലഭിച്ചതിൽ സംഘം സന്തോഷം പങ്കുവയ്ക്കുകയും വിവിധ മേഖലകളിൽ കേരളവുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ താല്പര്യം അറിയിക്കുകയും ചെയ്തു. കൃഷി, ബയോ ടെക്‌നോളജി ഗവേഷണ മേഖലകളിലും കാൻസർ ചികിത്സാരംഗത്തും ക്യൂബയുമായി ചേർന്ന് പ്രവർത്തിക്കാൻ സർക്കാർ താൽപര്യം അറിയിച്ചു.
പ്ലാനിങ് ബോർഡ് ചെയർപേഴ്‌സൺ പ്രൊഫ. വി കെ രാമചന്ദ്രൻ കേരളത്തിലെ കഴിഞ്ഞ പത്ത് വർഷത്തെ വികസന മുന്നേറ്റങ്ങൾ വിശദീകരിച്ചു. മുഖ്യമന്ത്രി ക്യൂബൻ പ്രതിനിധികളെ പൊന്നാടയണിയിച്ച് ആദരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചർച്ചയിൽ പ്ലാനിങ് ബോർഡ് അംഗങ്ങൾ പങ്കെടുത്തു.
*🟨വീഡിയോയിലൂടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്ന് കേസ്; 22 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു*
*ന്യൂഡൽഹി* : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ചാർത്തവാൽ സ്വദേശി ജിതേന്ദ്ര കുമാർ കശ്യപിനെയാണ് കസ്റ്റഡിയിലെടുത്തത്.
സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോയിലൂടെയാണ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതെന്നും, ബോധപൂർവം സമൂഹത്തിലെ സമാധാനം തകർക്കാൻ ശ്രമിച്ചതായും ആരോപിച്ചാണ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ബിഎൻഎസ് സെക്ഷൻ 352, 353 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
ജിതേന്ദ്ര കുമാർ കശ്യപിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്. വിഷയം വിവാദമായതോടെ വീഡിയോ പിന്നീട് സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തതായും പൊലീസ് വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ പുരോഗമിക്കുകയാണെന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.
*🟨'പിണറായി വിജയൻ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി' - മണിശങ്കർ അയ്യർ*
*തിരുവനന്തപുരം* : പിണറായി വിജയൻ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. 'വിഷൻ 2031' അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയിൽ പിണറായി വിജയനെ വേദിയിലിരുത്തിയാണ് മണിശങ്കർ അയ്യറുടെ പരാമർശം.
'അടുത്ത മുഖ്യമന്ത്രി ആകുമെന്ന് എനിക്ക് ഉറപ്പുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ' എന്നായിരുന്നു മണിശങ്കർ അയ്യരുടെ പരാമർശം. സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തെ പുകഴ്ത്തിയ മണിശങ്കർ അയ്യർ, സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെയും പ്രശംസിച്ചു.
സമൂഹത്തിന്റെ മുന്നേറ്റത്തിനായി മഹാത്മാ ഗാന്ധി കാണിച്ചുതന്ന ദിശയിലൂടെ പ്രവർത്തിച്ച സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. പുതിയൊരു ഇന്ത്യയെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ ദർശനം ഇന്ത്യയിൽ നടപ്പാക്കിയത് ഒരു കമ്മ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടിയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
അതേസമയം സമ്മേളനം ബഹിഷ്‌കരിച്ച തന്റെ പാർട്ടി സഹപ്രവർത്തകരുടെ നടപടിയിൽ വളരെയധികം ഖേദിക്കുന്നു. ഇന്ന് നമ്മോടൊപ്പമില്ലാത്ത മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ആശയങ്ങൾ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച രീതിയിൽ പ്രാവർത്തികമാക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
*🟨വിഷൻ 2031 കോൺഫറൻസ്; മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസംഗം*
വിഷൻ 2031 അന്താരാഷ്ര കോൺഫറൻസിന്റെ ഉദ്‌ഘാടനമാണ് ഇന്നിവിടെ നടക്കുന്നത്.
കേരള സംസ്ഥാനം രൂപപ്പെട്ട് ഏഴു പതിറ്റാണ്ടോളം പിന്നിട്ടിരിക്കുകയാണ്. 2031 ആകുമ്പോഴേക്കും നമ്മൾ ഐക്യകേരളം രൂപപ്പെട്ടതിന്റെ 75-ാം വർഷത്തിലേക്ക് എത്തിച്ചേരും. 2031 ലെ കേരളം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ആശയങ്ങൾ ശേഖരിക്കുന്നതിനായി 'വിഷൻ 2031' എന്ന പേരിൽ സംസ്ഥാനതല സെമിനാറുകൾ സംഘടിപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഈ പരിപാടിയും സംഘടിപ്പിച്ചിരിക്കുന്നത് .
കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം 75 വർഷങ്ങളാകുന്നു 2031 ൽ, എന്നു പറയുമ്പോൾ അത് കേവലമായ ഒരു വാർഷികാഘോഷം മാത്രമല്ല, ഉജ്ജ്വലമായ ഒരു ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. 1956 ലാണ് ഭാഷാ സംസ്ഥാന രൂപീകരണത്തിന്റെ ഭാഗമായി ഐക്യ കേരളം രൂപംകൊണ്ടത്. ജാതി - ജന്മി - നാടുവാഴി വ്യവസ്ഥയുടെ പിടിയിൽ ദുരിതപൂർണമായ ജീവിതം നയിച്ചവരായിരുന്നു അന്ന് മഹാഭൂരിപക്ഷം കേരളീയരും.
അങ്ങനെയൊരു നാടിനെ , രാജ്യത്തെ ഉയർന്ന ജീവിതനിലവാരമുള്ള, മതനിരപേക്ഷതയുള്ള, വിദ്യാസമ്പന്നതയുള്ള ജനതയുടെ നാടാക്കി മാറ്റിയെടുത്ത മുന്നേറ്റമാണ് 'കേരള മോഡൽ' എന്ന പേരിൽ അറിയപ്പെട്ടത്. അതാകട്ടെ ഇന്നും ലോകത്തിന്റെ പഠനവിഷയമാണ്.
കേരളത്തിന്റെ മാതൃക പക്ഷെ അവിടെ അവസാനിക്കുന്നില്ല. പുതിയ കാലത്തിന്റെ, പുതിയ ലോകത്തിന്റെ ആവശ്യങ്ങൾക്ക് അനുസൃതമായ വിധത്തിൽ നാം നമ്മളെത്തന്നെ നവീകരിച്ചുകൊണ്ട് പുതിയ പുതിയ മാതൃകകളുണ്ടാക്കുകയാണ്. ആ ശൃംഖലയിലെ അടുത്ത കണ്ണിയാണ് നവകേരള നിർമ്മിതി. ഇതുവരെയുണ്ടായ ഇടതുപക്ഷ ഭരണങ്ങളുടെ തുടർച്ചയായിരിക്കെത്തന്നെ പുതിയ ഒരു കുതിച്ചു ചാട്ടത്തെ കുറിക്കുന്നതു കൂടിയാണ് നവകേരള നിർമ്മിതി എന്ന അടുത്ത ഘട്ടം. അതിനുതകുന്ന വിധമുള്ള പദ്ധതികൾ തയ്യാറാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു യോഗം ചേരുന്നത്. അതിന്റെ ഭാഗമായാണ് അക്കാദമി വിദഗ്ധരെയും, പ്രതിഭകളെയും സാങ്കേതിക വിദഗ്ധരെയും ജനപ്രതിനിധികളെയും ഇവിടെ ക്ഷണിച്ചിരിക്കുന്നത്. ഇവിടെ എത്തിച്ചേർന്ന ഓരോരുത്തരെയും കേരളജനതയുടെയാകെ പേരിലുള്ള നന്ദി അറിയിക്കട്ടെ. ഇവിടെ കൂടിയിരിക്കുന്നവരിൽ സംസ്ഥാനത്തിനു പുറത്തു നിന്നുള്ളവരുമുണ്ട്. ഇനിയുള്ള കാര്യം അവർക്കു കൂടി മനസിലാകുന്ന ഭാഷയിൽ സംസാരിക്കുന്നതാകും ഉചിതമെന്ന് തോന്നുന്നു.
ശുഭദിനം.
Tags:
KERALA