Trending

സായാഹ്ന വാർത്തകൾ.

◾  വോട്ട് മോഷണത്തിനെതിരെ റാലിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നമ്മുടെ രാഷ്ട്രനേതാക്കളുടെ ഭാവിവീക്ഷണം ഭരണഘടനയില്‍ പ്രതിഫലിക്കുന്നുവെന്നും ഭരണഘടനയുടെ അടിസ്ഥാനം ഒരാള്‍ക്ക് ഒരു വോട്ട് എന്നതാണെന്നും രാഹുല്‍ പറഞ്ഞു. ഭരണഘടന ഉയര്‍ത്തിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി സംസാരിച്ചത്. മഹാരാഷ്ട്ര ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അടങ്ങുന്ന സഖ്യം നേട്ടമുണ്ടാക്കിയെന്നും എന്നാല്‍  നാല് മാസത്തിനകം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കിയെന്നും ലോക്സഭയില്‍ വോട്ട് ചെയ്യാതിരുന്ന ഒരു കോടി ആളുകള്‍ നിയമസഭയില്‍ വോട്ട് ചെയ്തുവെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

◾  വോട്ട് മോഷണം വിഷയത്തില്‍ രേഖാമൂലം പരാതി നല്കിയില്ലെങ്കില്‍ രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പു പറയണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഹുല്‍ ഒരു വിഷയത്തിലും ഇതുവരെ നേരിട്ട് പരാതി നല്കിയിട്ടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുല്‍ 5 ചോദ്യങ്ങളും ഉന്നയിച്ചു. ഡിജിറ്റല്‍ പതിപ്പുകള്‍ നല്‍കാത്തത് എന്ത്? വീഡിയൊ ദൃശ്യം നല്‍കാത്തത് എന്ത്? തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ ലിസ്റ്റില്‍ വ്യാപക ക്രമക്കേട് നടത്തിയത് എന്തിന്? മറുപടി തരാതെ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നത് എന്തിന്? ബിജെപിയുടെ ഏജന്റ് ആയി പ്രവര്‍ത്തിക്കുന്നത് എന്തിന്? തുടങ്ങിയ 5 ചോദ്യങ്ങളാണ് രാഹുല്‍ ചോദിച്ചത്.

◾  രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്കണമെന്ന് ശശി തരൂര്‍. ജനാധിപത്യത്തിലെ വിശ്വാസ്യത നിലനിര്‍ത്താന്‍ നടപടി അനിവാര്യമെന്നാണ് തരൂര്‍ പ്രതികരിച്ചത്. അശ്രദ്ധയാണോ, കഴിവില്ലായ്മയാണോ, മനപൂര്‍വ്വം കൃത്രിമം കാട്ടിയതാണോ എന്നത് പരിശോധിക്കേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

◾  തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിനു വേണ്ട ഓപ്പറേഷന്‍ ഉപകരണങ്ങളില്ലെന്ന് ഫേസ് ബുക്ക് പോസ്റ്റിട്ട ഡോ. ഹാരിസ് ചിറക്കലിനെ വീണ്ടും സംശയനിഴലില്‍ നിര്‍ത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പി.കെ. ജബ്ബാര്‍. ഹാരിസ് ചിറക്കലിന്റെ മുറി പരിശോധിച്ചുവെന്നും മുറിയില്‍ നിന്ന് വലിയൊരു ബോക്സ് കണ്ടെത്തിയെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഓഗസ്റ്റ് രണ്ടിന് മോസിലോസ് സ്‌കോപ്പ് വാങ്ങിച്ചതിന്റെ ബില്ലുകളും ഇവിടെ നിന്ന് കണ്ടെത്തിയെന്നും ഇതില്‍ അസ്വാഭാവികതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾  ഉപകരണം കാണാതായ സംഭവത്തില്‍ ഡോ.ഹാരിസിനെ സംരക്ഷിക്കുമെന്നും അദ്ദേഹത്തോടൊപ്പം നില കൊള്ളുമെന്നും കെജിഎംസിടിഎ സംഘടന. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ ഒരു വ്യക്തതയില്ലെന്നും സ്വതന്ത്രമായ ഒരു അന്വേഷണമാണ് വേണ്ടതെന്നും കെജിഎംസിടിഎ പ്രസിഡന്റ് റോസ്നാര ബീഗം പറഞ്ഞു.

◾  കേരളത്തിലെ ആരോഗ്യ രംഗം എന്താണെന്ന് വെളിപ്പെടുത്തിയ ഡോക്ടര്‍ ഹാരിസിനെതിരായി ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അദ്ദേഹത്തിനെതിരെ മോഷണക്കുറ്റം ചുമത്താന്‍ ശ്രമിക്കുന്നുവെന്നും കേരളം ആദരിക്കുന്ന ഡോക്ടറെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. ഡോക്ടര്‍ ഹാരീസിന്റെ മേല്‍ ഒരു നുള്ളു മണ്ണ് വാരി ഇടാന്‍ പ്രതിപക്ഷം സമ്മതിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾  ഡോ. ഹാരിസ് ചിറക്കലിനെ സംശയനിഴലില്‍ നിര്‍ത്തിക്കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിനിടെ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് സുനില്‍ കുമാറിനും പ്രിന്‍സിപ്പല്‍ ഡോ. പി.കെ. ജബ്ബാറിനും ഫോണില്‍ കൂടി നിര്‍ദേശം. 'അന്വേഷണ റിപ്പോര്‍ട്ട് മുഴുവനായി വായിക്കണം' എന്നായിരുന്നു ഫോണിന്റെ മറുതലക്കല്‍ നിന്ന് നിര്‍ദേശം ലഭിച്ചത്. റിപ്പോര്‍ട്ട് മുഴുവന്‍ വായിക്കാന്‍ പറയുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു കൊണ്ടിരുന്ന പ്രിന്‍സിപ്പല്‍ ഡോ. പി.കെ. ജബ്ബാറിനെ ഇടക്ക് ഫോണ്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ സൂപ്രണ്ട് ഓര്‍മ്മിപ്പിക്കുന്നതും കാണാം.

◾  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ആരോപണത്തിന് മറുപടിയുമായി ഡോക്ടര് ഹാരിസ്. കൊറിയര്‍ ബോക്സില്‍ കണ്ടത് റിപ്പയര്‍ ചെയ്യാനായി കൊണ്ടുപോയ നെഫ്രോസ്‌കോപ്പാണെന്നാണ് ഹാരിസ് പറയുന്നത്. ഡോക്ടര്‍ ഹാരിസ് മെഡിക്കല്‍ ഓഫീസര്‍മാരുടെ ഗ്രൂപ്പിലേക്കിട്ട വിശദീകരണ കുറിപ്പിലാണ് ഇക്കാര്യമുള്ളത്. പഴക്കം ചെന്ന രണ്ട് നെഫ്രോസ്‌കോപ്പുകള്‍ ആണ് എറണാകുളത്ത് അയച്ചത്. ഉപകരണം റിപ്പയര്‍ ചെയ്യാന്‍ 2 ലക്ഷം രൂപയാണ് എറണാകുളത്തെ കമ്പനി ആവശ്യപ്പെട്ടത്. അത്രയും തുകയില്ലാത്തതിനാല്‍ തിരിച്ചയക്കാന്‍ പറഞ്ഞെന്നും ഡോക്ടര്‍ ഹാരിസ് വ്യക്തമാക്കി. ആ പാക്കിംഗ് കവര്‍ ആണ് എച്ച്ഒഡിയുടെ വിലാസത്തില്‍ അവിടെ കണ്ടതെന്നും ഡോക്ടര്‍ ഹാരിസ് വ്യക്തമാക്കി.

◾  കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഐസിയു പീഡന കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. പ്രതിയായ അറ്റന്‍ഡര്‍ ശശീന്ദ്രനെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇയാളെ പിരിച്ചു വിടാനുള്ള ശുപാര്‍ശ മെഡിക്കല്‍ കോളേജ് ഭരണ നിര്‍വഹണ വിഭാഗം ശുപാര്‍ശ നല്‍കിയിരുന്നു. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തന്റെ പോരാട്ടം വിജയം കണ്ടുവെന്നും എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണു പോരാട്ടത്തിന് ഇറങ്ങിയതെന്നും നീതി കിട്ടിയതില്‍ സന്തോഷം ഉണ്ടെന്നും ഐ സി യു കേസിലെ അതിജീവിത പറഞ്ഞു.

◾  പ്രത്യയശാസ്ത്ര പഠനത്തിനു പകരം ശാസ്ത്രീയമായി വോട്ടര്‍ പട്ടികയില്‍ കള്ളവോട്ടുകള്‍ ചേര്‍ക്കാനും ചെയ്യിക്കാനുമുള്ള ബ്രാഞ്ചു തലത്തിലെ സ്റ്റഡിക്ലാസ്സുകളാണ് ഇപ്പോഴത്തെ സി.പി.എം പ്രവര്‍ത്തന പരിപാടിയിലെ മുഖ്യ ഇനമെന്ന് ചെറിയാന്‍  ഫിലിപ്പ്.  .വര്‍ഷങ്ങളായി പലയിടത്തും സി.പി.എം ജയിക്കുന്നത് കള്ളവോട്ടുകള്‍ കൊണ്ടാണെന്നും വോട്ടര്‍ പട്ടിക പുതുക്കുന്നതോടൊപ്പം അണികള്‍ വിവിധ പ്രദേശങ്ങളില്‍ ഒന്നിലധികം വോട്ടു ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

◾  തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയക്കുന്ന ഇടത് സര്‍ക്കാര്‍, തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളിലാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. വാര്‍ഡ് വിഭജനത്തിലും വോട്ടര്‍ പട്ടികയിലും തിരിമറി നടത്തി ജനവിധി അട്ടിമറിക്കാനാണ് അവരുടെ ശ്രമം. വോട്ടര്‍ പട്ടികയിലെ ഗുരുതര ക്രമക്കേടുകള്‍ വിരല്‍ ചൂണ്ടുന്നത് അതിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.

◾  വീട്ടില്‍ ബന്ധുക്കളില്‍നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്താനും അവര്‍ക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കര്‍മ്മപദ്ധതിക്ക് രൂപം നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകളില്‍ ഇതിനായി 'ഹെല്‍പ് ബോക്സ്' സ്ഥാപിക്കുമെന്നും ഹെഡ്മാസ്റ്റര്‍/ഹെഡ്മിസ്ട്രസ് ആയിരിക്കും ഇതിന്റെ ചുമതല വഹിക്കുകയെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

◾  പാലിയേക്കരയിലെ ടോള്‍ നിരക്ക് കുറക്കുമെന്നും ദേശീയ പാതയിലെ ഇടപ്പള്ളി മുതല്‍ പാലക്കാട് വരെയുള്ള വിവിധ ഭാഗങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയതായി കെ രാധാകൃഷ്ണന്‍ എംപി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ഈ ആവശ്യം ഉന്നയിച്ച് കെ രാധാകൃഷ്ണന്‍ എം പി  കേന്ദ്ര മന്ത്രിക്ക് കത്തു നല്‍കുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

◾  ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക കോര്‍ ടീം രൂപീകരിച്ചതായി മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ഓരോ ജില്ലകളിലും പ്രവൃത്തി വിലയിരുത്തുന്നതിനുള്ള ചുമതല ഓരോ ചീഫ് എഞ്ചിനീയര്‍മാര്‍ക്കായി നല്‍കി. പ്രത്യേക ഇന്‍സ്‌പെക്ഷന്‍ ടീമും ഓരോ ജില്ലകള്‍ക്കായി രൂപീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 25-ന് മുന്‍പ് പരിശോധന നടത്തി ഈ ടീം റിപ്പോര്‍ട്ട് നല്‍കണം.

◾  ആര്‍എസ്എസ് നേതാവ് സി സദാനന്ദന്‍ എംപി യുടെ കാലുവെട്ടിയ കേസില്‍ തിങ്കളാഴ്ച മട്ടന്നൂര്‍ ഉരുവച്ചാലില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം. ശിക്ഷിക്കപ്പെട്ടവരുടെ ചിത്രം പതിച്ച പോസ്റ്ററില്‍ ഇവര്‍ കുറ്റക്കാരാണോ എന്ന ചോദ്യം ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജനാണ് ഉദ്ഘാടകന്‍.

◾  യേശുദാസിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ നടന്‍ വിനായകനെതിരെ ഗായകന്‍ ജി വേണുഗോപാല്‍. കേരളത്തിലെ ഏറ്റവും വലിയ കലാവിപ്ലവകാരി ആരാണെന്ന് ചോദിച്ചാല്‍ യേശുദാസ് എന്നു നിസംശയം പറയാമെന്ന് വേണുഗോപാല്‍ പറയുന്നു. യേശുദാസ് നമ്മുടെ കേരളത്തിന്റെ ലോകോത്തര ഗായകനാണ്. അദ്ദേഹം മഹാത്മജിയോ കേളപ്പജിയോ അല്ല. യേശുദാസ് യേശുദാസ് മാത്രമാകുന്ന ഇടത്താണ് കേരളത്തിന്റെ സുവര്‍ണ്ണ സംഗീത കാലഘട്ടം പിറന്നുവീണതെന്നും അദ്ദേഹം പറയുന്നു.

◾  നടന്‍ വിനായകന്‍ ഒരു പൊതുശല്യമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സര്‍ക്കാര്‍ വിനായകനെ പിടിച്ച് കൊണ്ടുപോയി ചികിത്സിക്കണമെന്നും എല്ലാ കലാകാരന്മാര്‍ക്കും നടന്‍ അപമാനമാണെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. ലഹരി വ്യാപനത്തിനെതിരെ നാളെ നടക്കുന്ന വാക്കത്തോണ്‍ സംബന്ധിച്ച കാര്യത്തിനായി വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

◾  അമ്മ സംഘടനയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കി കുക്കു പരമേശ്വരന്‍. മെമ്മറി കാര്‍ഡുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അനാവശ്യമായി തന്റെ പേര് വലിച്ചിഴയ്ക്കുന്നുവെന്നും കടുത്ത സൈബര്‍ ആക്രമണം നേരിടുന്നു എന്നെല്ലാം ചൂണ്ടിക്കാട്ടിയാണ് പരാതി.  പൊന്നമ്മ ബാബു, ഉഷാ ഹസീന തുടങ്ങിയ അമ്മയിലെ അംഗങ്ങള്‍ക്കെതിരെയാണ് പരാതി.

◾  കണ്ണിന് പരിക്കേറ്റ കൊമ്പന്‍ പിടി 5ന്റെ ചികിത്സ നല്‍കുന്ന ദൗത്യം പൂര്‍ത്തിയായി. ആനയ്ക്ക് കാഴ്ച പരിമിതിക്കുള്ള മരുന്ന് നല്‍കി. ആനയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളില്ലെന്ന് ദൗത്യസംഘം വ്യക്തമാക്കി. ആനയ്ക്ക് റേഡിയോ കോളര്‍ പിടിപ്പിച്ചു. മയക്കം വിടാനുള്ള മരുന്നും നല്‍കി. മയക്കുവെടി വെച്ചതിനെ തുടര്‍ന്ന് 2 മണിക്കൂര്‍ നേരമാണ് പിടി 5 ഉറങ്ങിയത്.

◾  കേരളത്തിന്റെ തീരപ്രദേശത്ത് കടലില്‍ ചുവപ്പ് നിറം കാണപ്പെടുന്നതില്‍ ആശങ്കവേണ്ടെന്ന് കേരള ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാല (കുഫോസ്). കടലിന്റെ ചുവപ്പ് നിറം ഒരു പ്രകൃതിദത്ത പ്രതിഭാസമാണെന്നും കുഫോസ് അറിയിച്ചു. തൃശൂര്‍ ജില്ലയിലെ എടക്കഴിയൂര്‍ ബീച്ച് മുതല്‍ എറണാകുളം ജില്ലയിലെ പുതുവൈപ്പ് (വളപ്പ്) ബീച്ചു വരെ കഴിഞ്ഞ ദിവസങ്ങളില്‍ കടലിന്റെ നിറത്തില്‍ വലിയ തോതില്‍ നിറ വ്യത്യാസം കാണപ്പെട്ടതായി പ്രദേശവാസികള്‍ അറിയിച്ചിരുന്നു.

◾  ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കല്‍ ആചാരവിരുദ്ധമാണെന്നും പെട്ടെന്ന് തുറക്കാനാകില്ലെന്നും ചൂണ്ടിക്കാണിച്ച് ഭരണസമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി കരമന ജയന്‍. അത്തരമൊരു ആലോചനയും ഇപ്പോഴില്ലെന്നും ചില തത്പര കക്ഷികളാണ് അനാവശ്യ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ദേവചൈതന്യമുള്ള നിലവറ പെട്ടെന്ന് തുറക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവറ തുറക്കല്‍ ആചാരപരമായ കാര്യമാണെന്ന് പറഞ്ഞ കരമന ജയന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി വിഷയം ഉന്നയിച്ചതില്‍ പ്രതിഷേധമറിയിച്ചു.

◾  ആലപ്പുഴ ചെന്നിത്തലയില്‍ തെരുവ് നായ്ക്കള്‍ അഞ്ഞൂറിലധികം താറാവുകളെ കടിച്ചു കൊന്നു. ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറെവഴി മൂന്നുതെങ്ങില്‍ ഷോബിന്‍ ഫിലിപ്പിന്റെ ഫാമില്‍ വളര്‍ത്തിയിരുന്ന അഞ്ഞൂറിലധികം താറാവുകളെയാണ് തെരുവുനായ്ക്കള്‍ ആക്രമിച്ച് കൊന്നത്. ഏകദേശം രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

◾  ഒഡിഷയില്‍ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. കുര്‍ബാനക്കും പള്ളിയുടെ ജൂബിലിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് അവര്‍ പോയതെന്നും മത പരിവര്‍ത്തനം ആണ് അക്രമികള്‍ ആരോപിച്ചതെന്നും വെര്‍ബല്‍ അറ്റാക്ക് ആണ് നടന്നതെന്നും പറഞ്ഞ അദ്ദേഹം ആക്രമിക്കപ്പെടുന്നത് ക്രൈസ്തവ ന്യൂനപക്ഷം മാത്രം അല്ലെന്നും രാജ്യത്തിന്റെ  ഭരണ ഘടന കൂടിയാണെന്നും കൂട്ടിച്ചേര്‍ത്തു.

◾  ഒഡീഷയിലെ ബജ്റംഗ്ദള്‍ ആക്രമണത്തെക്കുറിച്ച് വിവരിച്ച് ഇരയായ കന്യാസ്ത്രീ എലേസ ചെറിയാന്‍. രണ്ട് മണിക്കൂറോളം ബന്ദിയാക്കി വെച്ചെന്നും വൈദികരെ ആക്രമിക്കുകയും ബൈബിള്‍ വലിച്ചെറിഞ്ഞെന്നും കന്യാസ്ത്രീ  പറഞ്ഞു. ബിജെപി ഭരണമെന്ന് ഓര്‍ക്കണമെന്ന് അക്രമികള്‍ ആക്രോശിച്ചതായും കന്യാസ്ത്രി പറഞ്ഞു. ഒഡീഷയിലെ ജലേശ്വറിലാണ് മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകള്‍ക്കും മലയാളി വൈദികര്‍ക്കുമെതിരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം നടന്നത്.

◾  ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികളെ എയര്‍ ലിഫ്റ്റ് ചെയ്തതായി കേന്ദ്ര മന്ത്രി ജോര്‍ജ്ജ് കുര്യന്‍. ഇവരെ ഉത്തരകാശിയില്‍ എത്തിച്ചതായും അദ്ദേഹം അറിയിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ ഓഫീസാണ് കേന്ദ്ര മന്ത്രിയെ ഇക്കാര്യം അറിയിച്ചത്.

◾  കര്‍ണാടകയിലെ ചിക്കബല്ലാപൂരില്‍ യുവാവിന്റെ ആത്മഹത്യയില്‍ ബിജെപി എംപിക്കെതിരെ കേസ്. മുന്‍ മന്ത്രിയും ബിജെപി എംപിയുമായ കെ.സുധാകറിനും മറ്റ് രണ്ടു പേര്‍ക്കുമെതിരെയുമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേന്ദ്രമന്ത്രിയുടെ ഡ്രൈവറായി ജോലി ചെയ്തിരുന്ന എം.ബാബു (30) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി.

◾  യുഎഇ-സൗദി അതിര്‍ത്തിക്ക് സമീപം ഭൂചലനം രേഖപ്പെടുത്തി. സൗദി, യുഎഇ അതിര്‍ത്തിയില്‍ ബത്ഹായില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ യുഎഇയിലെ അല്‍ സിലയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം അര്‍ധരാത്രി 12.03നാണ് ഉണ്ടായതെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

◾  ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് വാള്‍മാര്‍ട്ട്, ആമസോണ്‍, ടാര്‍ഗെറ്റ്, ഗ്യാപ് എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ യുഎസ് റീട്ടെയിലര്‍മാര്‍ ഇന്ത്യയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ഇന്ത്യന്‍ ഉല്‍പാദകര്‍ക്ക് കത്തുകളും ഇമെയിലുകളും ലഭിച്ചുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

◾  ഇന്ത്യയ്ക്ക് കുറഞ്ഞ വിലയ്ക്ക് റഷ്യ ക്രൂഡ് ഓയില്‍ വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. റഷ്യയ്‌ക്കെതിരായ യൂറോപ്യന്‍ യൂണിയന്റെ ഉപരോധങ്ങളും യുഎസ്സിന്റെ തീരുവകളും റഷ്യന്‍ ക്രൂഡോയിലിന് ഡിമാന്‍ഡ് കുറയ്ക്കുമെന്ന് കണ്ടാണ് റഷ്യ ഇന്ത്യയ്ക്ക് വില കുറച്ച് വില്‍ക്കാന്‍ സന്നദ്ധമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾  താരിഫുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാകാതെ ഇന്ത്യയുമായി വ്യാപാര കരാറോ അതിന്മേല്‍ ചര്‍ച്ചകളോ ഉണ്ടാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50% താരിഫ് ചുമത്തിയ ശേഷവും ഇന്ത്യ വഴങ്ങുന്നില്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം.

◾  ഗാസ നഗരത്തെ ഏറ്റെടുക്കാനുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പദ്ധതിക്ക് സുരക്ഷാ കാബിനറ്റ് അനുമതി നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഒന്നിലധികം ഘട്ടങ്ങളിലൂടെയായിരിക്കും ഗാസ നഗരം ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കുക. ഗാസ നഗരം ഒഴിപ്പിക്കലും സഹായ വിതരണം വിപുലീകരിക്കലും ഉള്‍പ്പെടുന്ന ആദ്യ ഘട്ട പ്രവര്‍ത്തനത്തിനുള്ള അവസാന തീയതി ഒക്ടോബര്‍ ഏഴാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

◾  ബലാത്സംഗക്കേസില്‍ പാകിസ്ഥാന്‍ മധ്യനിര ബാറ്റര്‍ ഹൈദര്‍ അലിയെ ലണ്ടനില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പാകിസ്ഥാന്‍ എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് സംഭവം. ബലാത്സംഗ കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് 24കാരനായ ഹൈദര്‍ അലിയെ പാക് ടീമില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അതേസമയം ഹൈദര്‍ അലിക്ക് എല്ലാതരത്തിലുള്ള നിയമസഹായവും നല്‍കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

◾  ഐഎസ്എല്‍ പ്രതിസന്ധിക്ക് പരിഹാരമായില്ല. ടൂര്‍ണമെന്റ് അനിശ്ചിതമായി വൈകിയേക്കും. പ്രശ്ന പരിഹാരത്തിനായി ഐഎസ്എലിന് മുമ്പ് സൂപ്പര്‍ കപ്പ് നടത്താന്‍ ഇന്നലത്തെ യോഗത്തില്‍ തീരുമാനമായി. ഇന്നലെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും ലീഗിലെ 13 ടീം ഉടമകളും തമ്മില്‍ നടത്തിയ ചര്‍ച്ചയാണ് മത്സരം തുടങ്ങുന്നതു സംബന്ധിച്ചു തീരുമാനമാകാതെ പിരിഞ്ഞത്.  

◾  സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചു കയറുന്നു. ഇന്ന് ഒറ്റയടിക്ക് 560 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 70 രൂപയും. ഇതോടെ പവന്‍ വില 75,760 രൂപയും ഗ്രാം വില 9,470 രൂപയുമായി. ഇന്നലെ കുറിച്ച പവന് 75,200 രൂപയെന്ന റെക്കോഡാണ് ഒറ്റ രാത്രികൊണ്ട് മറികടന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 81,500 രൂപ നല്‍കേണ്ടി വരും. ഓഗസ്റ്റ് ഒന്നിന് പവന് 73,200 രൂപയായിരുന്ന സ്വര്‍ണ വിലയാണ് ഇന്ന് 75,760 രൂപയില്‍ എത്തിയിരിക്കുന്നത്. വെറും ഏഴ് ദിവസത്തിനുള്ളില്‍ 2,560 രൂപയുടെ വര്‍ധന. വെള്ളി വിലയും ഇന്ന് ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. ഗ്രാമിന് രണ്ട് രൂപ ഉയര്‍ന്ന് 125 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 60 രൂപ വര്‍ധിച്ച് 7,775 രൂപയുമായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പുതിയ താരിഫ് വര്‍ധനയാണ് രാജ്യാന്തര വില കൂടാനുള്ള പ്രധാന കാരണം. ഒരു കിലോയുടെ സ്വര്‍ണക്കട്ടികളുടെ ഇറക്കുമതിക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര സ്വര്‍ണവില 3,378 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.70 ലും എത്തിയതാണ് ആഭ്യന്തര സ്വര്‍ണ വിലയിലും പ്രതിഫലിച്ചത്.

◾  ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന ഫീച്ചര്‍ അവതരിപ്പിച്ച് ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പ്. പരിചയമില്ലാത്തൊരാള്‍ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് നിങ്ങളുടെ നമ്പര്‍ ചേര്‍ക്കുമ്പോള്‍ ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ നല്കുന്നൊരു ഫീച്ചറാണിത്. ഈ ഗ്രൂപ്പിനെ കുറിച്ചുള്ള പ്രധാന വിവരങ്ങളും സുരക്ഷിതരായി ഇരിക്കാനുള്ള ഉപദേശങ്ങളും അടങ്ങുന്നതാണ് വിവരങ്ങള്‍. ചാറ്റ് നോക്കാതെ തന്നെ ഈ ഗ്രൂപ്പില്‍ നിന്ന് പുറത്തുകടക്കാന്‍ സാധിക്കും വിധമാണ് വാട്‌സാപ്പ് ഇതൊരുക്കിയിരിക്കുന്നത്. വാട്‌സാപ്പ് വഴിയുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചതോടെയാണ് ഇത്തരത്തിലൊരു ഫീച്ചര്‍ അവതരിപ്പിക്കാന്‍ മെറ്റ നിര്‍ബന്ധിതരായത്. ഉപയോക്താവ് ഗ്രൂപ്പില്‍ തുടരാന്‍ തീരുമാനിക്കുന്നതു വരെ നോട്ടിഫിക്കേഷനുകള്‍ ലഭിക്കില്ലെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ വരെ തട്ടിപ്പുമായി ബന്ധമുള്ള 68 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകള്‍ കണ്ടെത്തി അവയെ നിരോധിച്ചതായി മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരു ഫീച്ചറും വികസിപ്പിക്കുന്നുണ്ട്. ഇതിന്റെ പേരാണ് 'യൂസര്‍ നെയിം കീകള്‍'. വാട്‌സാപ്പില്‍ അപരിചിതര്‍ മെസേജ് അയക്കുന്നത് നിയന്ത്രിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

◾  'കൊച്ചി പഴയ കൊച്ചിയായിരിക്കില്ല, പക്ഷേ ബിലാല്‍ പഴയ ബിലാല്‍ തന്നെയാണ്''...'ബിഗ് ബി'യിലെ ഈ മമ്മൂട്ടി ഡയോലഗിന് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ബിലാലിന്റെ ഡയലോഗ് കടമെടുത്ത് ഒരു തമിഴ് ചിത്രം. അരുണ്‍ വിജയ് നായകനാകുന്ന 'രെട്ട തല' എന്ന ചിത്രത്തിലാണ് ഈ ഡയലോഗ് കോപ്പിയടിച്ചത്. 'ഗോവ പഴയ ഗോഗയായിരിക്കില്ല, എന്നാല്‍ ഉപേന്ദ്ര ആ പഴയ ഉപേന്ദ്ര തന്നെ'...ഇതാണ് തമിഴിലെ ഡയലോഗ്. ചിത്രത്തിന്റെ ടീസറിലും ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലയാളി താരം ഹരീഷ് പേരടിയാണ് ഡയലോഗ് പറയുന്നത്. ട്രെയിലറിനു താഴെ നിരവധി മലയാളികളാണ് 'ബിലാല്‍' റഫറന്‍സില്‍ കമന്റുമായി എത്തുന്നത്. ക്രിസ് തിരുകുമരന്‍ ആണ് 'രെട്ട തല' സംവിധാനം ചെയ്യുന്നത്. സിദ്ധി ഇധാനി, ടാനിയ രവിചന്ദ്രന്‍, യോഗി സാമി, ജോണ്‍ വിജയ്, ഹരീഷ് പേരടി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

◾  'കാന്താര ചാപ്റ്റര്‍ 1' റിലീസിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ചിത്രത്തിലെ ആദ്യ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. രുക്മിണി വസന്ത് അവതരിപ്പിക്കുന്ന കനകാവതിയുടെ ലുക്ക് ആണ് ഹോംബലെ ഫിലിംസ് പുറത്തുവിട്ടത്. പരമ്പരാഗത ആഭരണങ്ങളാലും രാജകീയ വേഷഭൂഷണങ്ങളാലും തിളങ്ങുന്ന രുക്മിണിയുടെ കഥാപാത്രം, ചിത്രത്തിന്റെ കാലഘട്ടവും കഥാപശ്ചാത്തലവും വ്യക്തമാക്കുന്നു. 'കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ വണ്‍' എന്നാണ് പ്രീക്വലിന് നല്‍കിയിരിക്കുന്ന പേര്. റിഷഭ് ഷെട്ടി  തിരക്കഥയെഴുതി സംവിധാനം ചെയ്ത കാന്താരയില്‍ റിഷഭ് അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ പിതാവിന്റെ കഥയായിരിക്കും വരാനിരിക്കുന്ന ചിത്രമെന്നാണ് റിപ്പോര്‍ട്ട്അനിരുദ്ധ് മഹേഷ്, ഷാനില്‍ ഗുരു എന്നിവരാണ് സഹ എഴുത്തുകാര്‍. ആദ്യ ഭാഗം 16 കോടിയാണ് ബജറ്റെങ്കില്‍ രണ്ടാം ഭാഗം മൂന്നിരട്ടി ബജറ്റിലാണ് ഒരുങ്ങുന്നത്. ഒക്ടോബര്‍ രണ്ടിനാണ് സിനിമയുടെ റിലീസ്.

◾  ഫ്രഞ്ച് വാഹന ബ്രാന്‍ഡായ റെനോ ഇന്ത്യ തങ്ങളുടെ പോര്‍ട്ട്‌ഫോളിയോയിലെ എല്ലാ കാറുകള്‍ക്കും കിഴിവുകള്‍ പ്രഖ്യാപിച്ചു. ഈ മാസം, കമ്പനി ഏറ്റവും വിലകുറഞ്ഞ ഹാച്ച്ബാക്ക് ക്വിഡിന് മികച്ച കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ മാസം ക്വിഡ് വാങ്ങുന്നവര്‍ക്ക് 64,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഉപഭോക്താക്കള്‍ക്ക് ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ് അല്ലെങ്കില്‍ സ്‌ക്രാപ്പ് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും. ക്വിഡിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 469,995 രൂപയാണ്. ഓഫര്‍ വിശദാംശങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍, നിങ്ങള്‍ക്ക് 35,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്, 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് അല്ലെങ്കില്‍ സ്‌ക്രാപ്പ് ബോണസ്, 10000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, 4000 രൂപയുടെ റൂറല്‍ ഓഫര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. 999 സിസി 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ക്വിഡിന് ഉള്ളത്. ഈ എഞ്ചിന്‍ പരമാവധി 68 ബിഎച്പി പവറും 91 ന്യൂട്ടണ്‍ മീറ്റര്‍ പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ക്വിഡിന്റെ ബേസ് വേരിയന്റായ ആര്‍എക്സ്ടി എംടി യുടെ എക്സ്-ഷോറൂം വില 4.70 ലക്ഷം രൂപയാണ്.

◾  ഭാവിയില്‍ ഇത് ഒരു സിനിമയാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, പുതിയ പുസ്തകം എഴുതുന്ന ചെറുപ്പക്കാര്‍ക്ക് ഇതുപോലെ നടന്ന അന്വേഷണങ്ങള്‍, പുസ്തകങ്ങള്‍ സഹായകമാകും. അക്കൂട്ടത്തിലെ പ്രധാന നറേഷനുകളിലൊന്നാകും റിഹാന്റെ ഈ പുസ്തകം. ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍ വേറെയാണ്. എല്ലാം ചേരുമ്പോഴാണ് സമഗ്രത വരുന്നത്. റിഹാന്റേത് കുറച്ചുകൂടി മനുഷ്യത്വപരമാണ്... കൈരളി കാണാതായി ആറു വര്‍ഷത്തിനുശേഷം കടലില്‍ അന്വേഷിച്ചിറങ്ങുന്ന ഒരു ചെറുപ്പക്കാരന്റെ കഥയിലൂടെ റിഹാന്‍ അത് ഉദ്വേഗപരമായി നിര്‍വ്വഹിച്ചിരിക്കുന്നു. പശ്ചാത്തലത്തില്‍ കടല്‍പോലെ ദുരൂഹത. ഈ നല്ല വായനയ്ക്ക് നന്ദി... - ജി.ആര്‍. ഇന്ദുഗോപന്‍. കൈരളി കപ്പലിന്റെ അതിദുരൂഹമായ തിരോധാനം അടിസ്ഥാനമാക്കി രചിച്ച ഉദ്വേഗഭരിതമായ നോവല്‍. 'ഒരു നാവികന്റെ ഡയറിക്കുറിപ്പുകള്‍'. റിഹാന്‍ റാഷിദ്. മാതൃഭൂമി. വില 229 രൂപ.

◾  രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ആപ്പിള്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആപ്പിളില്‍ ലയിക്കുന്ന ഒരു തരം നാരായ പെക്റ്റിന്‍ അടങ്ങിയിട്ടുണ്ട്. ഇത് വയറു നിറയ്ക്കുകയും രാത്രിയില്‍ ലഘുഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാനോ ആസക്തി നിയന്ത്രിക്കാനോ ശ്രമിക്കുന്ന ആളുകള്‍ക്ക് ഇത് സഹായകരമാകും. ആപ്പിളില്‍ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. പക്ഷേ അവയുടെ നാരുകള്‍ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയുന്നു. കൂടാതെ, ആപ്പിളിലെ നാരുകള്‍ മലബന്ധവും വിവിധ ദഹനപ്രശ്നങ്ങള്‍ തടയുന്നതിനും സഹായിക്കും. ആപ്പിളില്‍ പെക്റ്റിന്‍, പോളിഫെനോള്‍സ് തുടങ്ങിയ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോള്‍ അളവ് കുറയ്ക്കാനും, രക്തസമ്മര്‍ദ്ദം കുറയ്ക്കാനും, മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ ആപ്പിള്‍ പ്രധാന പങ്ക് വഹിക്കുന്നു. പ്രായവുമായി ബന്ധപ്പെട്ട ഓര്‍മ്മക്കുറവ്, അല്‍ഷിമേഴ്‌സ് രോഗ ലക്ഷണങ്ങള്‍ എന്നിവ കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു. എന്നാല്‍, ചില ആളുകള്‍ക്ക് ആപ്പിള്‍ കഴിച്ചതിനുശേഷം വയറു വീര്‍ക്കുന്നത് അനുഭവപ്പെടുന്നു. പ്രത്യേകിച്ച് രാത്രിയില്‍ ദഹനം മന്ദഗതിയിലാകുമ്പോള്‍. ആപ്പിളില്‍ ഉയര്‍ന്ന അളവില്‍ ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് മൂത്രമൊഴിക്കല്‍ വര്‍ദ്ധിപ്പിക്കും. ഉറങ്ങാന്‍ പോകുന്നതിന് 30-60 മിനിറ്റ് മുമ്പ് ആപ്പിള്‍ കഴിക്കുന്നത് ശരീരത്തിന് ഊര്‍ജ്ജം നല്‍കും. രാത്രിയില്‍ ചുവന്ന നിറത്തിലുള്ള ആപ്പിള്‍ തന്നെ കഴിക്കുക.

◾  ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ - 87.71, പൗണ്ട് - 117.89, യൂറോ - 102.22, സ്വിസ് ഫ്രാങ്ക് - 108.54, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.29, ബഹറിന്‍ ദിനാര്‍ - 232.66, കുവൈത്ത് ദിനാര്‍ -287.11, ഒമാനി റിയാല്‍ - 228.10, സൗദി റിയാല്‍ - 23.37, യു.എ.ഇ ദിര്‍ഹം - 23.88, ഖത്തര്‍ റിയാല്‍ - 24.09, കനേഡിയന്‍ ഡോളര്‍ - 63.87.
Previous Post Next Post
3/TECH/col-right