Trending

സായാഹ്ന വാർത്തകൾ.

◾  കോണ്‍ഗ്രസ് ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും വയനാട് ലോക്സഭാ മണ്ഡലത്തിലെ വിജയം വര്‍ഗീയ ശക്തികളുടെ പിന്‍ബലത്തിലൂടെയാണെന്ന  സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശത്തെ പിന്തുണച്ച് സിപിഎം നേതാക്കള്‍. വര്‍ഗീയ ശക്തികളെ യുഡിഎഫിനോടൊപ്പം ചേര്‍ക്കാന്‍ ലീഗ് ശ്രമിക്കുകയാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു. വിജയരാഘവന്റെ പരാമര്‍ശത്തില്‍ വര്‍ഗീയ നിലപാടില്ലെന്നും  ന്യൂനപക്ഷ ഭൂരിപക്ഷ പ്രീണനം പാര്‍ട്ടി അജണ്ടയല്ലെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമര്‍ശനം മുസ്ലീങ്ങള്‍ക്കെതിരല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. വിജയരാഘവന്‍ പറഞ്ഞത് വളരെ കൃത്യമാണെന്നും എസ്ഡിപിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും സഖ്യകക്ഷി എന്ന രീതിയില്‍ തന്നെയാണ് വോട്ട് ലഭിച്ചതെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. വിജയരാഘവന്‍ പാര്‍ട്ടി നയം അനുസരിച്ചുള്ള കാര്യങ്ങളാണ് പ്രസംഗത്തില്‍ പറഞ്ഞതെന്ന് പികെ ശ്രീമതിയും പറഞ്ഞു.

◾  സംഘപരിവാറിനെപോലും നാണിപ്പിക്കുന്ന തരത്തില്‍ ഭൂരിപക്ഷവര്‍ഗീയപ്രീണനവുമായി സിപിഎം രംഗത്തെത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കുണ്ടായ ഉജ്ജ്വല വിജയം ന്യൂനപക്ഷതീവ്രവാദികളുടെ വോട്ട് കൊണ്ടാണെന്നാണ് സിപിഎം സംസ്ഥാനസെക്രട്ടറി പറയുന്നത്. അത് വയനാട്ടിലെ ജനങ്ങളെ മുഴുവന്‍ അപമാനിച്ചതാണെന്ന് സതീശന്‍ പറഞ്ഞു.

◾  സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്റെ പ്രസ്താവനയില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി ഇ.കെ വിഭാഗം സമസ്ത മുഖപത്രമായ സുപ്രഭാതം. സിപിഎം സംഘപരിവാറിന് മണ്ണൊരുക്കുകയാണെന്നും, ഇസ്ലാമോഫോബിയ വളര്‍ത്തുന്ന സിപിഎം നേതാക്കളുടെ പ്രസ്താവന ബിജെപിക്ക് ഗുണം ചെയ്യുമെന്നും  മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി.

◾  വനം നിയമഭേദഗതിയില്‍ വസ്തുതകള്‍ പരിശോധിക്കാതെയാണ് വിവാദം ഉയര്‍ത്തുന്നതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. വനത്തിലെ ജണ്ടകള്‍ പൊളിക്കുന്നതിനെതിരെ നടപടി വരുന്നത് ചിലര്‍ക്ക് പൊളളുമെന്നും കര്‍ഷകര്‍ ജണ്ട പൊളിക്കാന്‍ പോകില്ലല്ലോ എന്നും ചോദിച്ച വനംമന്ത്രി പൊളിക്കുന്നത് കയ്യേറ്റക്കാരാണെന്നും ചൂണ്ടിക്കാട്ടി. കഴമ്പുള്ള വിമര്‍ശനം ഉണ്ടെങ്കില്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും മതമേലധ്യക്ഷന്‍മാരില്‍ നിന്നും കുറച്ചു കൂടി പക്വത പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

◾  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍രൂപമാണെന്ന് വീണ്ടും വിമര്‍ശിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇത്രയും നിലവാരമില്ലാതെ ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവാണ് സതീശനെന്നും വെള്ളാപ്പള്ളി പറഞ്ഞു. 2026 ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് താനൊരിടത്തും പറഞ്ഞിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി മുഖമായി ചെന്നിത്തലയെ പരിഗണിക്കണമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രണ്ടാം പിണറായി സര്‍ക്കാര്‍ ഒന്നാം സര്‍ക്കാരോളം മെച്ചമല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

◾  പുതിയ കാല സിനിമകള്‍ക്കെതിരെ വിമര്‍ശനവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. ഇന്നത്തെ സിനിമകള്‍ ഒന്നും നമ്മുടെ സംസ്‌കാരത്തെ സമ്പന്നമാക്കുന്നില്ലെന്നും സിനിമാ താരങ്ങളുടെ ഓവര്‍ നാട്യവും അവരെ ചുറ്റിപ്പറ്റിയുള്ള ആരാധകവൃന്ദവും മൂല്യരഹിതമായാണ് നടക്കുന്നതെന്നും മൂല്യമുള്ള സിനിമകള്‍ ഇറങ്ങുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

◾  എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് എഡിജിപി പി വിജയന്‍ രംഗത്തെത്തി. തനിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘത്തിന് മുന്നില്‍ അജിത് കുമാര്‍ നല്‍കിയ മൊഴി കള്ളമാണെന്ന് വിജയന്‍ ഡിജിപിക്ക് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഡിജിപിക്ക് ലഭിച്ച പരാതി തുടര്‍നടപടികള്‍ക്കായി സര്‍ക്കാറിന് കൈമാറി. ഐജിയായിരുന്ന സമയത്ത് പി വിജയന്‍ സസ്പെന്‍ഷനിലേക്ക് പോകാന്‍ കാരണം ക്രമസമാധാന ചുമതലയുണ്ടായിരുന്ന എംആര്‍ അജിത്കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടാണ്. കോഴിക്കോട് ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയെ മുംബൈയില്‍ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന യാത്രാ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പി വിജയന്‍ നടപടി നേരിട്ടത്.

◾  പാലക്കാട് നല്ലേപ്പുള്ളി ഗവ.യു.പി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും സ്‌കൂളിന് മുന്നില്‍ സൗഹൃദ കരോള്‍ നടത്തി. മതേതര കേരളത്തില്‍ ആഘോഷങ്ങള്‍ക്ക് ജാതിയുടെയോ മതത്തിന്റേയോ അതിര്‍വരമ്പില്ലെന്ന് യുവജന സംഘടനകള്‍ ഒരേ സ്വരത്തില്‍ പ്രതികരിച്ചു.

◾  പാലക്കാട് നല്ലേപ്പള്ളി സ്‌കൂളില്‍ ക്രിസ്മസ് കരോള്‍ തടസപ്പെടുത്തിയ വിഎച്ച്പി പ്രവര്‍ത്തകരുടെ നടപടിയില്‍ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. കേസ് അട്ടിമറിക്കാന്‍ യുവമോര്‍ച്ച ശ്രമിച്ചുവെന്നും  അറസ്റ്റിലായ മൂന്നു പേരില്‍ രണ്ടു പേരും സജീവ ബിജെപി പ്രവര്‍ത്തകരാണെന്നും സന്ദീപ് പറഞ്ഞു. ബിജെപി യുടെ ക്രൈസ്തവ സ്നേഹം അഭിനയമാണെന്നും സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു.

◾  ചെങ്ങന്നൂര്‍ ചെറിയനാട് സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചെങ്കിലും കൊല്ലം എറണാകുളം മെമു ട്രെയിന്‍ നിര്‍ത്താതെ പോയതിനാല്‍ യാത്രക്കാര്‍ വലഞ്ഞു. ചെറിയനാട് സ്റ്റേഷനില്‍ ഇന്നു മുതലാണ് സ്റ്റോപ്പ് അനുവദിച്ചത്. രാവിലെ 7.15 ഓടു കൂടി കൊടിക്കുന്നില്‍ സുരേഷ് എംപി ഉള്‍പ്പെടെ രാഷ്ട്രീയ നേതാക്കളും, യാത്രക്കാരും മെമുവിനെ സ്വീകരിക്കാനായി എത്തിയിരുന്നു.  ലോക്കോപൈലറ്റിനുണ്ടായ അബദ്ധമാണ് ട്രെയിന്‍ നിര്‍ത്താതെ പോകാന്‍ കാരണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

◾  ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ജില്ലാ സെക്രട്ടറിയെ മാറ്റി സിപിഎം. പി ഗഗാറിനെ മാറ്റി കെ റഫീഖിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. നിലവില്‍ ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറിയാണ് കെ റഫീഖ്.

◾  വയനാട്ടില്‍ സിപിഎം ജില്ല സമ്മേളനം നടക്കുന്നതിനാല്‍ ഇന്നുച്ച മുതല്‍ ബത്തേരി ടൗണില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരുക്കുമെന്ന് പൊലീസ് അറിയിച്ചു. പുല്‍പ്പളളി ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ബത്തേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം യാത്രക്കാരെ ഇറക്കി നഗരത്തിലേക്ക് പ്രവേശിക്കാതെ തിരിച്ച് പോകണമെന്ന് പൊലീസ് അറിയിച്ചു.

◾  പന്തളം നഗരസഭയില്‍ ബിജെപി വീണ്ടും ഭരണം നിലനിര്‍ത്തി. കൗണ്‍സിലര്‍ അച്ചന്‍കുഞ്ഞ് ജോണിനെ നഗരസഭാ അധ്യക്ഷനായി തിരഞ്ഞെടുത്തു. 19 വോട്ടുകളാണ് അച്ചന്‍കുഞ്ഞ് ജോണിന് ലഭിച്ചത്. 18 ബിജെപി അംഗങ്ങള്‍ക്ക് പുറമെ സ്വതന്ത്രന്റെ വോട്ടും ബിജെപിക്ക് ലഭിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അംഗവും നാല് കോണ്‍ഗ്രസ് അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.

◾  ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന് ഭീഷണി നേരിട്ട അധ്യാപകന്‍ ഹക്കീം വെണ്ണക്കാട്. കൊടുവള്ളിയിലെ പണച്ചാക്കുകളുടെ സമ്മര്‍ദ്ദത്താലാണ് അന്വേഷണം അട്ടിമറിക്കപ്പെടുന്നതെന്നും പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിനെ ചോദ്യംചെയ്യാന്‍ പോലും തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഷുഹൈബ് നേരത്തെ ഭീഷണി മുഴക്കിയതായി അധ്യാപകന്‍ പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തുന്ന ഓഡിയോയും പുറത്തുവിട്ടിരുന്നു.

◾  മലയാളി സൈനികന്‍ വിഷ്ണുവിന്റെ തിരോധാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്ന് മന്ത്രി ഏകെ ശശീന്ദ്രന്‍. പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അന്വേഷണസംഘം പൂനെയിലേക്ക് പുറപ്പെട്ടുവെന്നും എന്നാല്‍ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസിന് ഇപ്പോള്‍ ഒരു നിഗമനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

◾  ആന്റി മൈക്രോബിയല്‍ പ്രതിരോധമാണ് സമീപ ഭാവിയില്‍ ഉണ്ടായേക്കാവുന്ന വലിയ വിപത്തെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അശാസ്ത്രീയമായ മരുന്ന് ഉപയോഗം മരുന്നുകള്‍ കൊണ്ട് അസുഖങ്ങള്‍ മാറാത്ത സാഹചര്യത്തിലേക്ക് എത്തിക്കുമെന്നും  എന്‍എസ്എസ് വോളന്റിയര്‍മാര്‍ സംസ്ഥാനത്തുടനീളം 343 പഞ്ചായത്തുകളിലെ വീടുകളില്‍ സന്ദര്‍ശനം നടത്തി മുന്നറിയിപ്പ് നല്‍കുകയാണെന്നും മന്ത്രി പറഞ്ഞു.

◾  തൃശൂര്‍ പൂരം കലക്കലില്‍ ഡിജിപി തള്ളിക്കളഞ്ഞ എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്. റിപ്പോര്‍ട്ടില്‍ തിരുവമ്പാടി ദേവസ്വത്തിന് രൂക്ഷ വിമര്‍ശനമാണുള്ളത്. ദേവസ്വത്തിലെ ചിലര്‍ ഗൂഢാലോചന നടത്തിയെന്നും പൂര നാളില്‍ ബോധപൂര്‍വം കുഴപ്പം ഉണ്ടാക്കിയെന്നുമാണ് റിപ്പോര്‍ട്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

◾  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസില്‍ എറണാകുളം സി.ബി.ഐ. കോടതി ഈ മാസം 28-ന് വിധി പറയും. മുന്‍ എം.എല്‍.എയും സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റംഗവുമായി കെ.വി.കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. മുന്‍ ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ.മണികണ്ഠന്‍. മുന്‍ പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്‍, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി തുടങ്ങി 24 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

◾  ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറു വയസ്സ് കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട അര്‍ജുന്‍ കട്ടപ്പന പോക്സോ കോടതിയില്‍ ഹാജരായി. കേസില്‍ അര്‍ജുനെ വെറുതെ വിട്ടതിന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. 50000 രൂപയുടെയും തത്തുല്യ തുകക്കുള്ള രണ്ട് ആള്‍ക്കാരുടെയും ബോണ്ട് കെട്ടിവെച്ച ശേഷം അര്‍ജുനെ ജാമ്യത്തില്‍ വിട്ടയച്ചു.

◾  ആലപ്പുഴ ചേര്‍ത്തല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സല്‍സ്‌നേഹഭവന്‍ ചാരിറ്റബിള്‍ സൊസൈറ്റിക്കെതിരെ പരാതി. സമൂഹ വിവാഹത്തിന്റെ പേരില്‍ വധൂ വരന്‍മാര്‍ക്ക് 2 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും നല്‍കുമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാലത് കിട്ടിയില്ലെന്നുമാണ്  വിവാഹത്തിനെത്തിയവരുടെ പരാതി. സമൂഹ വിവാഹത്തിന്റെ പേരില്‍ വ്യാപകമായ പണപ്പിരിവ് നടന്നുവെന്നും ആക്ഷേപം ഉയരുന്നുണ്ട് .

◾https://dailynewslive.in/  കൊച്ചി പൊന്നുരുന്നി അങ്കണവാടിയിലെ ഭക്ഷ്യ വിഷബാധയില്‍ പൊലീസ് അന്വേഷണം തുടരുന്നു. ഗൂഢാലോചന സംശയിച്ച് കൗണ്‍സിലര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. ഭക്ഷ്യവിഷബാധയുണ്ടായ കുട്ടികള്‍ കഴിച്ച ഉപ്പുമാവ് വാട്ടര്‍ അതോറിറ്റിയുടെ ടാങ്കില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് ഉണ്ടാക്കിയത്. ഈ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധന ഫലം നാളെ ലഭിച്ചേക്കും.

◾  ചേര്‍ത്തല തണ്ണീര്‍മുക്കത്ത് നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. തണ്ണീര്‍മുക്കം മനു സിബി (24) ആണ് മരിച്ചത്. അപകടത്തില്‍ മനുവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് തണ്ണീര്‍മുക്കം സ്വദേശി അലന്‍ കുഞ്ഞുമോന്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലാണ്.

◾  പുതുതായി നിയമിതരായവര്‍ക്കുള്ള 71,000-ലധികം നിയമനക്കത്തുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.   തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള ചുവടുവയ്പ്പാണ് റോസ്ഗര്‍ തൊഴില്‍ മേളയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.

◾  റായ്പൂരിലെ ബസ്തര്‍ മേഖലയിലെ തലൂര്‍ എന്ന ഗ്രാമത്തില്‍ നടി സണ്ണി ലിയോണിന്റെ ബാങ്ക് അക്കൗണ്ടെന്ന പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ടിലൂടെ പണം തട്ടിയെടുത്തയാള്‍ പിടിയില്‍. ഛത്തീസ്ഗഡ് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച മഹാതാരി വന്ദന്‍ യോജന പദ്ധതിയിലൂടെ 2024 മാര്‍ച്ച് മുതലുള്ള പണം ഇയാള്‍ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. എല്ലാ മാസവും 1000 രൂപ വച്ച് വിവാഹിതരായ സ്ത്രീകള്‍ക്ക് അക്കൗണ്ടിലേക്ക് പണം ലഭിക്കുന്ന പദ്ധതിയാണ് മഹാതാരി വന്ദന്‍ യോജന.

◾  അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട സിറിയയിലെ മുന്‍ പ്രസിഡന്റ്  ബാഷര്‍ അല്‍ അസദിന്റെ ഭാര്യ അസ്മ അല്‍ അസദ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ട്. മോസ്‌കോയിലെ ജീവിതത്തില്‍ തൃപ്തയല്ലാത്തതിനാലാണ് വിവാഹമോചനം തേടിയതെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമതര്‍ സിറിയയില്‍ അധികാരം പിടിച്ചതിന് പിന്നാലെ ബാഷര്‍ അല്‍ അസദും കുടുംബവും റഷ്യയില്‍ അഭയം തേടിയിരുന്നു.

◾  ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ലഖ്‌നൗവിലെ ചിന്‍ഹാട്ടിലുള്ള ശാഖയില്‍ ശനിയാഴ്ച രാത്രി  വന്‍കവര്‍ച്ച നടന്നു. കവര്‍ച്ച നടത്തിയ സംഘം 30 ലോക്കറുകളില്‍ ഉണ്ടായിരുന്നതെല്ലാം കൊണ്ടുപോയി. ഭിത്തി തുരന്ന് അകത്തു കടന്ന സംഘം മുന്നറിയിപ്പ് സംവിധാനമായ അലാറം കേടുവരുത്തിയ ശേഷമാണ് കവര്‍ച്ച നടത്തിയത്. നാല് പേരുടെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞു. രണ്ട് മണിക്കൂറോളം നേരം സംഘം ബാങ്കിനുള്ളിലുണ്ടായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി.

◾  യുപിയിലെ പിലിബിത്തില്‍ മൂന്ന് ഖലിസ്ഥാനി തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വധിച്ച് പൊലീസ്. പഞ്ചാബ് പോലീസും യുപി പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. ഖലിസ്ഥാനി കമാന്‍ഡോ ഫോഴ്സ് എന്ന നിരോധിത സംഘടനയുടെ ഭാഗമായ ഗുര്‍വീന്ദര്‍ സിംഗ്, വീരേന്ദര്‍ സിംഗ്, ജസന്‍പ്രീത് സിംഗ് എന്നീ മൂന്ന് പേരാണ് പൊലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ നിന്ന് 2 എകെ 47 തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തിട്ടുണ്ട്.

◾  ആക്രമണം തുടരുന്നതിനിടെ കര്‍ദിനാള്‍ പീര്‍ബാറ്റിസ്റ്റ പിസബെല്ലയെ ക്രിസ്മസ് കുര്‍ബാന അര്‍പ്പിക്കാനായി ഗാസയില്‍ പ്രവേശിക്കാന്‍ ഇസ്രയേല്‍ അനുമതി നല്‍കി. തുടര്‍ന്ന്  ഗാസ സിറ്റിയിലെ ഹോളിഫാമിലി ചര്‍ച്ചില്‍ ഒട്ടേറെ വിശ്വാസികളുടെ നേതൃത്വത്തില്‍ വത്തിക്കാന്‍ പ്രതിനിധി കുര്‍ബാന അര്‍പ്പിച്ചു.  ഇസ്രയേല്‍ പോര്‍വിമാനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദങ്ങള്‍ക്കിടെയായിരുന്നു ആരാധന നടന്നത്.

◾  കേരളത്തിന്റെ സമ്പദ്വ്യവസ്ഥ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പിന്നോട്ടാണെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച 33 സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും റിപ്പോര്‍ട്ടാണ് പുറത്തു വിട്ടത്. പട്ടികയില്‍ കേരളം 30-ാം സ്ഥാനത്താണ്. 2018-19 നും 2022-23 നും ഇടയില്‍ മൊത്തം സംസ്ഥാന ആഭ്യന്തര ഉല്‍പ്പാദനത്തില്‍ കേരളത്തിന്റെ ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്ക് 3.16 ശതമാനമാണ്. ഡല്‍ഹി (3.13%), ഉത്തരാഖണ്ഡ് (2.16%), ഗോവ (0.70%) എന്നിവയാണ് പട്ടികയില്‍ കേരളത്തിന് പിറകിലുളളത്. 6.75 ശതമാനം വളര്‍ച്ചയുമായി മിസോറം ഒന്നാം സ്ഥാനത്തും ഛത്തീസ്ഗഢ് (6.64%), ഗുജറാത്ത് (6.26%) എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി. പ്രധാന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഈ കാലയളവില്‍ മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കര്‍ണാടകയുടെ സമ്പദ്വ്യവസ്ഥ 5.62 ശതമാനം വളര്‍ച്ച നേടി. തെലങ്കാന, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവ യഥാക്രമം 5.61 ശതമാനം, 5.27 ശതമാനം, 5.19 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന പെന്‍ഷന്‍ ചെലവില്‍ 2023-24 ല്‍ അഞ്ചാം സ്ഥാനത്താണ് കേരളം. പെന്‍ഷന്‍ ബാധ്യത 2022-23 ല്‍ 26,689 കോടി രൂപയായിരുന്നത് 23-24 ല്‍ 28,240 കോടി രൂപയായാണ് ഉയര്‍ന്നത്.

◾  ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മീയുടെ 14 പ്രോ സ്മാര്‍ട്ട്ഫോണ്‍ സിരീസ് 2025 ജനുവരിയില്‍ പുറത്തിറക്കും. റിയല്‍മീ 14 പ്രോ, റിയല്‍മീ 14 പ്രോ+ എന്നീ രണ്ട് മോഡലുകളാണ് ഈ സിരീസില്‍ വരുന്നത്. പവിഴ ഡിസൈനിലുള്ള ബാക്ക് പാനലില്‍ നിറംമാറ്റ ഫീച്ചറോടെയാണ് ഇരു ഫോണ്‍ മോഡലുകളും വിപണിയിലേക്ക് വരിക. മുമ്പ് റിയല്‍മീ 9 പ്രോ+ പുറത്തിറങ്ങിയതും റീയര്‍ പാനല്‍ കളര്‍ മാറ്റങ്ങളോടെയായിരുന്നു. എന്നാല്‍ ആ നിറംമാറ്റം അള്‍ട്രാവയലറ്റ് പ്രകാരം പതിക്കുമ്പോഴായിരുന്നു. റിയല്‍മീ 14 പ്രോ സിരീസില്‍ താപനില 16 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴുമ്പോഴാണ് ഫോണിന്റെ റിയര്‍ പാനലിന്റെ കളര്‍ മാറുക എന്നതാണ് സവിശേഷത. റിയല്‍മീ 14 പ്രോ സിരീസിന്റെ കൂടുതല്‍ ഫീച്ചറുകള്‍ വരും ദിവസങ്ങളില്‍ അറിയാം. ഇരു ഫോണുകളും 5ജി സാങ്കേതിക വിദ്യയോടെയാണ് എത്തുക.

◾  രാം ചരണ്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഗെയിം ചേഞ്ചറി'ലെ പുതിയ ഗാനം റിലീസ് ചെയ്തു. തമന്‍ എസ് സംഗീതം ഒരുക്കുയഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സരസ്വതി പുത്ര രാമജോഗയ്യ ശാസ്ത്രിയാണ്. തമന്‍ എസ്, രോഷിണി ജെകെവി, പൃഥ്വി, ശ്രുതി രഞ്ജനി മൊതുമുടി എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. കിയാര അദ്വാനിയുടെയും രാം ചരണിന്റെയും മനോഹരമായ നൃത്തവും ലിറിക് വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ്ജെ സൂര്യ വില്ലനായി എത്തുന്നു. അഞ്ജലി, ജയറാം, സുനില്‍, ശ്രീകാന്ത്, സമുദ്രക്കനി, നാസര്‍ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറില്‍ അഭിനയിക്കുന്നുണ്ട്. മദന്‍ എന്ന ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് രാം ചരണ്‍ ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം. ഷങ്കറിന്റെ ആദ്യ തെലുങ്ക് ചിത്രമാണ്. തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

◾  സുരാജ് വെഞ്ഞാറമൂട് നായകനായി എത്തിയ ഏറ്റവും പുതിയ ചലച്ചിത്രം ചിത്രം 'എക്സ്ട്രാ ഡീസന്റ്' എന്ന ചിത്രത്തിലെ സൈക്കോ എന്ന ഗാനം റിലീസ് ചെയ്തു. അങ്കിത് മേനോന്‍ ഈണമിട്ട ഗാനം ആലപിചിരിക്കുന്നത് മെല്‍വിന്‍ ആണ്. സുരാജ് വെഞ്ഞാറമൂടിന്റെ ഗംഭീര ഡാന്‍സും ഗാനരംഗത്ത് കാണാം. നേരത്തെ പുറത്തിറങ്ങിയ  ചിത്രത്തിലെ ടൈറ്റില്‍ സോങ്ങ് നരഭോജി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്രിസ്മസ് റിലീസായി ഡിസംബര്‍ 20ന് ആയിരുന്നു എക്സ്ട്രാ ഡീസന്റ് റിലീസ് ചെയ്തത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്നാണ് ഇ ഡി -എക്സ്ട്രാ ഡീസന്റിന്റെ നിര്‍മ്മാണം. വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ദില്‍ന പ്രശാന്ത്, അലക്‌സാണ്ടര്‍, ഷാജു ശ്രീധര്‍, സജിന്‍ ചെറുകയില്‍, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

◾  ഇന്ത്യയില്‍ ഒരു ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കിയതിന്റെ അഭിമാനത്തില്‍ ഇസുസു മോട്ടോഴ്‌സ്. ആന്ധ്രപ്രദേശിലെ ശ്രീ സിറ്റി പ്ലാന്റിലാണ് ഒരു ലക്ഷം വാഹനം ഇസുസു മോട്ടോഴ്‌സ് നിര്‍മിച്ചത്. ഇസുസുവിന്റെ അഭിമാന മോഡലായ ഡി മാക്‌സ് വി ക്രോസാണ് ഒരു ലക്ഷം തികച്ച വാഹനമായി പുറത്തിറങ്ങിയത്. ശ്രീ സിറ്റിയിലെ ഫാക്ടറിയുമായി 2016 മുതലാണ് ഇസുസു മോട്ടോഴ്‌സ് ഇന്ത്യയില്‍ വാഹന നിര്‍മാണം ആരംഭിച്ചത്. കാറിലെ ഫീച്ചറുകളും ട്രക്കിന്റെ കരുത്തുമായി എത്തുന്ന വാഹനമാണ് ഇസുസു ഡിമാക്‌സ് വി ക്രോസ്. 1898 സിസി,  സിലിണ്ടര്‍ വിജിഎസ് ടര്‍ബോ ഇന്റര്‍ കൂള്‍ഡ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 160.92ബിഎച്ച്പി പകരുത്തും 360എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 5,332 എംഎം നീളവും 1,880 എംഎം വീതിയും 1,855എംഎം ഉയരവുമുള്ള വാഹനമാണിത്. വീല്‍ബേസ് 3,095എംഎം. സുരക്ഷക്കായി 6 യര്‍ ബാഗുകളും ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റവും റിയര്‍ ക്യാമറയുമുണ്ട്. ഫോര്‍ സീറ്റര്‍ ഇസുസു ഡി മാക്‌സ് വി ക്രോസില്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുമുണ്ട്.

◾  ഒരു കൊലപാതകം. മൃതദേഹത്തിനുചുറ്റുമായി ക്രമീകരിച്ചിരിക്കുന്ന ഘടികാരങ്ങള്‍. അന്വേഷണ വിദഗ്ദ്ധര്‍ തെളിവുകളില്ലാതെ ഇരുട്ടില്‍ തപ്പി ഒടുവില്‍ പൊയ്‌റോട്ട് കേസ് ഏറ്റെടുക്കുവാന്‍ തയ്യാറായി. പക്ഷേ, ബല്‍ജിയന്‍ ഡിറ്റക്ടീവിനെ കാത്തിരുന്നത് വളരെ വിചിത്രവും കുഴപ്പിക്കുന്നതുമായ സംഭവപരമ്പരകളായിരുന്നു. 'ഘടികാരങ്ങള്‍'.  അഗത ക്രിസ്റ്റി. ഡിസി ബുക്സ്. വില 332 രൂപ.

◾  ബ്ലാക്ക് ടീ, ഗ്രീന്‍ ടീ, ഹെര്‍ബല്‍ ടീ തുടങ്ങി ഒരു നൂറായിരം വെറൈറ്റി ചായകള്‍ നമ്മള്‍ പരീക്ഷിക്കുകയും ശീലത്തിന്റെ ഭാഗമാക്കുകയുമൊക്കെ ചെയ്യാറുണ്ട്. അതിലൊരു വെറൈറ്റിയാണ് വൈറ്റ് ടീ. തേയിലയുടെ മുള ഉണക്കിയെടുത്താണ് വൈറ്റ് ടീ ഉണ്ടാക്കുന്നത്. ഗ്രീന്‍ ടീയെക്കാള്‍ ആന്റി ഓക്സിഡന്റും ഫ്ലേവനോയിഡ്സും മൂന്നിരട്ടിയോളം അധികമാണ് വൈറ്റ് ടീയില്‍. കൂടാതെ സാധാരണ ചായപ്പൊടിയെക്കാള്‍ വൈറ്റ് ടീയില്‍ കഫീന്റെ അളവു വളരെ കുറവാണ്. വിദേശ രാജ്യങ്ങളിലാണ് വൈറ്റ് ടീയ്ക്ക് ആരാധകര്‍ ഏറെയും. ചൈനയിലാണ് വൈറ്റ് ടീ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളത്. വൈറ്റ് ടീയില്‍, കാറ്റെച്ചിന്‍സ് എന്ന് വിളിക്കപ്പെടുന്ന ഒരു തരം പോളിഫെനോള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിനുള്ളില്‍ ആന്റിഓക്‌സിഡന്റുകളായി പ്രവര്‍ത്തിക്കുന്ന സസ്യാധിഷ്ഠിത തന്മാത്രകളാണ് പോളിഫെനോള്‍. ഇവ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും കോശങ്ങളെ കേടുപാടുകളില്‍ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ, ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഇതിനു കഴിവുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ശരീരത്തിലെ കൊഴുപ്പ് കത്തിക്കാനും ദഹനത്തെ അഞ്ച് ശതമാനം വരെ കൂട്ടാനും വൈറ്റ് ടീക്ക് കഴിയും. കാറ്റെച്ചിനുകള്‍ പല്ലുകളില്‍ ഉണ്ടാകുന്ന ബാക്ടീരിയയുടെ വളര്‍ച്ച തടഞ്ഞ്, പോടുകള്‍ ഉണ്ടാകുന്നത് തടയും. വൈറ്റ് ടീ എക്സ്ട്രാക്റ്റിലെ ആന്റിഓക്‌സിഡന്റുകള്‍, വന്‍കുടലിലെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നതായി മറ്റൊരു പഠനം പറയുന്നു. കൂടാതെ ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, മെറ്റബോളിക് സിന്‍ഡ്രോം എന്നിവയുള്‍പ്പെടെ പല വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്ന ഇന്‍സുലിന്‍ പ്രതിരോധം തടയാന്‍ പോളിഫെനോള്‍ പോലെയുള്ള തന്മാത്രകള്‍ക്ക് കഴിവുള്ളതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 85.10, പൗണ്ട് - 106.93. യൂറോ - 88.59, സ്വിസ് ഫ്രാങ്ക് - 95.11, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.22, ബഹറിന്‍ ദിനാര്‍ - 225.62, കുവൈത്ത് ദിനാര്‍ -276.29, ഒമാനി റിയാല്‍ - 221.04, സൗദി റിയാല്‍ - 22.64, യു.എ.ഇ ദിര്‍ഹം - 23.17, ഖത്തര്‍ റിയാല്‍ - 23.44, കനേഡിയന്‍ ഡോളര്‍ - 59.15.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right