കോഴിക്കോട്:ടാട്രസിൻ കളർ ചേർത്തുണ്ടാക്കിയ മിക്സ്ചർ വിൽപ്പന നടത്തിയ നാല് കടകളിലെയും ഒരു മിക്സ്ചർ നിർമ്മാണ യൂണിറ്റിലെയും വിൽപ്പന നിരോധിച്ച് ഭക്ഷ്യസുരക്ഷ വകുപ്പ്. കോഴിക്കോട് ജില്ലയിൽ വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി എന്നീ സർക്കിളുകളിൽ നിന്ന് ശേഖരിച്ച് പരിശോധനയ്ക്കയച്ച സാമ്പിളുകളിലാണ് ടാട്രസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.
വടകര ജെ.ടി. റോഡിലെ ഹർഷ ചിപ്സ്, പേരാമ്പ്ര കല്ലുംപുറം വേക്ക് ആൻഡ് ബേക്ക് ബേക്കറി, കൊടുവള്ളി കിഴക്കോത്ത് ഹാപ്പി ബേക്സ്, മുക്കം അഗസ്ത്യൻമുഴി ബ്രേദേഴ്‌സ് ബേക്സ് ആൻഡ് ചിപ്സ് എന്നിവിടങ്ങളിലെ ഉത്പന്നങ്ങൾ ആണ് നിരോധിച്ചത്.
നിയമ വിരുദ്ധമായി കൃത്രിമ നിറം ചേർത്ത് വിൽപ്പന നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഭക്ഷ്യസുരക്ഷ വകുപ്പ്.ടാട്രസിൻ എന്ന കളർ പെർമിറ്റഡ് ഫുഡ് കളർ ആണെങ്കിലും മിക്സ്ചറിൽ ചേർക്കുന്നതിന് അനുവാദമില്ല. ഫുഡ് കളറുകൾ എല്ലാം തന്നെ അലർജി ഉണ്ടാക്കുവാൻ സാദ്ധ്യതയുള്ളതാണ്. ഇതിൽ ടാട്രസിന് അലർജി സാദ്ധ്യത കൂടുതലാണ്. അതിനാൽ പലതരം ഭക്ഷ്യവസ്തുക്കളിലും ഇത് ചേർക്കുന്നതിന് കൂടുതൽ നിയന്ത്രണമുണ്ട്.
മിക്ചറുകളിൽ മഞ്ഞനിറം ലഭിക്കുന്നതിന് വേണ്ടിയാണ് സാധാരണയായി ഈ കൃത്രിമ നിറം ഉപയോഗിക്കുന്നത്. നിയമവിരുദ്ധമായി നിറം ചേർത്ത് ഉത്പാദനവും വില്പനയും നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും. കൃത്രിമ നിറം ഉപയോഗിക്കുന്നതിനെതിരെ 'നിറമല്ല രുചി' എന്ന പേരിൽ ബോധവത്ക്കരണവും സോഷ്യൽ മീഡിയ പ്രചാരണവും നൽകിയിരുന്നു. എന്നാൽ ഉത്പാദകർ ഇത്തരം ബോധവത്ക്കരണ പ്രചരണങ്ങൾ ശ്രദ്ധിക്കുകയോ നിയമത്തെക്കുറിച്ച് പഠിക്കാൻ തയ്യാറാവുകയും ചെയ്യുന്നില്ല.
Tags:
KOZHIKODE