കോഴിക്കോട്: ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്താൻ മോട്ടോര്‍വാഹനവകുപ്പ് സ്ഥാപിച്ച എ.ആര്‍ ക്യാമറകള്‍ ഒരു മാസം പിന്നിടുമ്ബോള്‍ ജില്ലയില്‍ പൂട്ടിയത് 13656 പേരെ.കൂടുതല്‍ തവണ പിടിവീണത് ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്തവരെയാണ്. 5708 പേരാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായത്. നാലുചക്രവാഹനങ്ങളില്‍ സഹയാത്രികര്‍ സീറ്റ് ബെല്‍റ്റിടാതെ യാത്രചെയ്ത വരാണ് രണ്ടാമത്. 4049 പേരാണ് സീറ്റ് ബല്‍റ്റിടാതെ യാത്ര ചെയ്തത്.
ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതെ യാത്ര ചെയ്തതിന് 3186 പേരാണ് പിടിയിലായത്. നാലുചക്രവാഹനങ്ങളില്‍ സീറ്റില്‍ ഇരിക്കുന്നവര്‍ എല്ലാവരും തന്നെ സീറ്റ് ബെല്‍റ്റ് ഇടണമെന്നതാണ് നിയമം. എന്നാല്‍ വാഹനം ഓടിക്കുന്നവര്‍ മാത്രം സീറ്റ് ബെല്‍റ്റിട്ടാല്‍ മതിയെന്ന തെറ്റിദ്ധാരണ മൂലമാണ് കേസുകള്‍ കൂടാൻ കാരണമായി മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്. 500 രൂപയാണ് സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴയായി ഈടാക്കുന്നത്. വാഹനത്തിലെ എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണം. കുട്ടികള്‍ക്കായി ചൈല്‍ഡ് റെസ്‌ട്രൈന്റ് സിസ്റ്റം ഘടിപ്പിച്ച സീറ്റ് തയ്യാറാക്കുകയുംവേണം.
ഇരുചക്രവാഹനങ്ങളില്‍ പിറകിലിരിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന് 2127 പേര്‍ക്കാണ് പിഴ ഈടാക്കിയിരിക്കുന്നത്.
ഹെല്‍മെറ്റ് വെയ്ക്കുന്നവരില്‍ ചിലര്‍ ഇതിന്റെ ക്ലിപ്പ് ഇടാതെ സഞ്ചരിക്കുന്നതായും കണ്ടെത്തി. ഇവര്‍ക്കും ഹെല്‍മെറ്റില്ലാതെ സഞ്ചരിക്കുന്ന അതേ പിഴയാണ് ലഭിക്കുന്നത്. മൂന്ന് പേരെ ഇരുത്തി വാഹനം ഓടിച്ചതിന് 165 പേര്‍ക്കും മൊബെെല്‍ ഉപയോഗിച്ചതിന് 109 പേര്‍ക്കും പിഴ ചുമത്തി.
10719 ഇ-ചലാനുകള്‍ തയ്യാറാക്കുകയും 8955 ചലാനുകള്‍ തപാല്‍ വഴി അയക്കുകയും ചെയ്തു. നിയമലംഘനങ്ങള്‍ കെല്‍ട്രോണിന്റെ ജീവനക്കാരാണ് മോട്ടോര്‍വാഹനവകുപ്പിന് കൈമാറുന്നത്. നിയമലംഘനത്തിന്റെ ചിത്രം പരിശോധിച്ചശേഷമാണ് പിഴ ചുമത്തുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാതിരിക്കല്‍, സിഗ്നല്‍ ലംഘനം, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ഫോണ്‍ ഉപയോഗം, ഇരുചക്രവാഹനങ്ങളില്‍ രണ്ടിലധികം യാത്രക്കാര്‍, നോ പാര്‍ക്കിംഗ്, അതിവേഗം എന്നിവയാണ് ക്യാമറകള്‍ വഴി കണ്ടെത്തുന്നത്.
കുട്ടികളിലെ ഹെല്‍മെറ്റ് ഉപയോഗംകൂടി
ഗതാഗതനിയമലംഘനങ്ങള്‍ക്ക് എ.ഐ ക്യാമറകള്‍ സജ്ജമായതിന് പിന്നാലെ കുട്ടികളിലെ ഹെല്‍മെറ്റ് ഉപയോഗത്തില്‍ വര്‍ദ്ധന. കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ ഹെല്‍മെറ്റ് ഉറപ്പു വരുത്തുന്നുണ്ട്. 12 വയസില്‍ താഴെയുള്ള കുട്ടികളെ ഇരുചക്രവാഹനത്തിലെ മൂന്നാമത്തെ യാത്രക്കാരനായി കണക്കാക്കി പിഴ ഈടാക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതേ സമയം ഹെല്‍മെറ്റ് ഉപയോഗത്തില്‍ ഇളവ് അനുവദിച്ചിട്ടില്ല. നാലുവയസിന് മുകളില്‍ പ്രായമുള്ള കുട്ടികളാണെങ്കില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാണ്.
•ഹെല്‍മെറ്റ് ഇല്ലാതെ യാത്ര- 5708
•കാറില്‍ സഹയാത്രികര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത്- 4049
•ഡ്രെവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത്- 3186
• ഇരു ചക്രവാഹനങ്ങളില്‍ പിൻ സീറ്രിലിരിക്കുന്നവര്‍ ഹെല്‍മെറ്റ് ഉപയോഗിക്കാത്തത്- 2127
•മൊബെെല്‍ ഉപയോഗം- 109
•മൂന്ന് പേര്‍ യാത്ര ചെയ്തതിന്-165
പിഴ ഇങ്ങനെ
1. ഹെല്‍മറ്റ് ഇല്ലെങ്കില്‍: പിഴ 500 രൂപ
2. സീറ്റ് ബെല്‍റ്റ് ഇല്ലെങ്കില്‍: 500 രൂപ (ഡ്രൈവര്‍ക്കു പുറമേ മുൻസീറ്റിലുള്ളയാള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം)
3. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍: 2000 രൂപ
4. ഇരുചക്രവാഹനങ്ങളില്‍ രണ്ടിലധികം പേരുടെ യാത്ര: 1000 രൂപ
5.അമിതവേഗം: 1500 രൂപ
Tags:
WHEELS