Trending

ഇന്ത്യൻ മതേതരത്വത്തെ വീണ്ടെടുക്കണം: ഡോ. ഇസ്മാഈൽ മുജദ്ദിദി.

ലോക ജനത ഹജ്ജ് പെരുന്നാളിൻ്റെ ത്യാഗോജ്വലമായ അനുഭവ ഗാഥകൾ പങ്കു വയ്ക്കുന്ന സവിശേഷ ദിനമാണല്ലോ ഈദുൽ അദ്ഹാ. അനുയായികൾക്ക് തീക്ഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ വിജയത്തിൻ്റെ ചരിതം പകർന്ന ഇബ്റാഹീം(അ), ഇസ്മാഈൽ(അ) എന്നീ പ്രവാചകരുടെ ത്യാഗവും സമർപ്പണവും ഹജ്ജീലൂടെ സ്മരിക്കപ്പെടുകയാണ്. സിറിയയിലെ ബാബിലോണിൽ നിന്ന് ഭാര്യ ഹാജറിനേയും ദീർഘകാലത്തെ പ്രാർത്ഥനയിലൂടെയും കാത്തിരിപ്പിലൂടെയും കിട്ടിയ പുത്രൻ ഇസ്മാഈലിനെയും കൂട്ടി മക്കയിലേക്കുള്ള പലായനം. പിന്നെ ജീവിത പരീക്ഷണങ്ങളുടെ ആവർത്തനമായിരുന്നു. 

ഏകാന്തതയുടെയും പിരിമുറുക്കത്തിൻ്റെയും ഉച്ചസ്ഥായിയിൽ കുഞ്ഞിന് ദാഹജലത്തിനായി സ്വഫാ -മർവ കുന്നുകൾക്കിടയിൽ പാനജലം തേടി അവർ ഓടി. ഒരു രക്ഷയുമില്ല; അന്തിമമായി ആശ്വാസത്തിൻ്റെ തെളിനീർ പൊട്ടിയൊഴുകി. ദാഹം തീർത്തു. വരണ്ട ഭൂമിയിൽ സംസം ജലം പ്രവഹിച്ചു. ഇന്നും ലോകത്തിന് അത്ഭുതമായി തുടരുന്ന സംസം....

കാലാന്തരത്തിൽ പഴക്കം ചെന്ന കഅബ പുതുക്കിപ്പണിയാനുള്ള സ്വപ്ന സന്ദേശം മക്കയിൽ മടങ്ങിയെത്തിയ പ്രവാചകനും പുത്രനും ശിരസാവഹിച്ചു. പ്രാന്തപ്രദേശങ്ങളിലെ കുന്നുകളിൽ നിന്ന് കല്ലുകൾ ശേഖരിച്ചു. നിർമാണം പൂർത്തീകരിച്ചപ്പോൾ ജനതയെ ഹജ്ജിനായി ക്ഷണിച്ചു. അവർ കൂട്ടമായും ഒറ്റയായും വാഹനപ്പുറത്തും കാൽനടയായും വന്നു ചേർന്നു. ഇന്നും തുടരുകയാണ്... ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്..

മിനായിലെ മലഞ്ചെരുവിലേക്ക് ദൈവകൽപനപ്രകാരം മകനുമായി ചെന്ന ഇബ്റാഹിം പുത്രനെ ബലിയറുക്കാനുള്ള കല്പന അനുസരിച്ചപ്പോൾ പകരമായി ആടിനെ അറുക്കാൻ ദൈവം കൽപ്പിച്ചു. ഇബ്റാഹിം നബിയുടെ ഈ ജീവിതത്തിൻ്റെയും ത്യാഗത്തിൻ്റെയും ഓർമപ്പെടുത്തലുകളാണ് ബലി പെരുന്നാൾ. 
ജനലക്ഷങ്ങളാണ് കഅബ പ്രദക്ഷിണം ചെയ്യുന്നത്. അറഫയിൽ സമ്മേളിച്ചത്. ഒരേ വേഷം, ഒരേ മന്ത്രം, ഒരേ ലക്ഷ്യം...വ്രതമെടുത്തും അറവ് നടത്തിയും പെരുന്നാൾ നിസ്കരിച്ചും വിശ്വാസികൾ ആ ഓർമകൾക്കൊപ്പമുണ്ട്... എണ്ണായിരത്തിലധികം കിലോമീറ്റർ ദൂരം നടന്ന് ഹജ്ജിനെത്തിയ കേരളീയനായ ശിഹാബിനെയും നൂറുക്കണക്കിന് അനുയായികളായ വിശ്വാസികളെ ഹജ്ജിനെത്തിച്ച മുൻ പാതിരിയും പുതുമുസ്ലിമുമായ റിച്ചാർഡിനെയും സ്മരിക്കുന്നു.

ഈയിടെ ജനങ്ങൾക്കിടയിൽ വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും വിഷലിപ്തമായ തൂലികകൾ ചലിക്കുന്നുണ്ട്. ഇന്ത്യയിൽ ജനാധിപത്യം കശാപ്പു ചെയ്യപ്പെടുകയാണ്. ഒരു വിഭാഗത്തെ പുറത്താക്കാനുള്ള ഉത്തരവുകൾ...എന്ത് കഴിക്കണം?, എന്ത് വസ്ത്രം ധരിക്കണം?, ഏത് ഭാഷ സംസാരിക്കണമെന്നെല്ലാം ഭരണകൂടങ്ങൾ തീരുമാനിക്കുക... അടിമകളെപ്പോലെ ജീവിക്കുക... പൗരാവകാശങ്ങൾ ധ്വംസിക്കപ്പെടുക... ഏക സിവിൽ കോഡ് എന്ന ആയുധം ഉപയോഗിച്ച് വിശ്വാസികളെ ഭയപ്പെടുത്തി ഭരിക്കുകയാണ് ഭരണകൂടം...
മണിപ്പൂരിൽ ജനത നിയമം കൈയിലെടുത്തിരിക്കുന്നു. ചുട്ടുചാമ്പലാക്കപ്പെടുന്ന തെരുവുകൾ.. വെന്ത മാംസത്തിൻ്റെ ദുർഗന്ധം അടിച്ചു വീശുകയാണ്. വളരുന്ന ലോകത്ത് അസഹിഷ്ണുതയുടെ നൂറുക്കണക്കിന് ഉദാഹരണങ്ങൾ...
ത്യാഗോജ്വലമായ ജീവിതത്തിൽ നിന്ന് പാഠം ഉൾക്കൊള്ളുന്ന വിശ്വാസിക്ക് ഇതെല്ലാം അതിജീവിക്കാനാകും...

അധികാരിവർഗങ്ങൾ രൂപപ്പെടുത്തിയെടുക്കുന്ന ഒളിഅജണ്ടകളെ മതേതര ഇന്ത്യ അംഗീകരിക്കില്ല. പട്ടിണിയും വരൾച്ചയും നമ്മെ നശിപ്പിക്കുന്ന വറുതിയുടെ ദിനങ്ങൾ അതിവിദൂരമല്ല. ജനങ്ങൾ തെരുവിലിറങ്ങി ഭക്ഷ്യവസ്തുക്കൾ കൊള്ളയടിച്ച, കലാപവും പിടിച്ചുപറിയും വ്യാപകമായ ആ ദിനങ്ങൾ ഇന്ത്യക്കു പാഠമാകണം... റിസർവ് ബാങ്കിൽ പാർട്ടിക്കായി നോട്ട് കെട്ടുകൾ പ്രിൻ്റ് ചെയ്യുന്ന ഭീകരമായ വാർത്തകൾ വരുന്നു... എങ്ങും അഴിമതി...
മുൻഗാമികൾ വഴി നടത്തിയ ത്യാഗസമർപ്പണത്തിൻ്റെ വഴിയിൽ പുതുചരിതം രചിക്കാൻ ജനാധിപത്യവിശ്വാസികൾ രംഗത്തിറങ്ങണം. ഏവർക്കും ബലിപെരുന്നാൾ ആശംസകൾ...
അല്ലാഹു അക്ബർ...
വലില്ലാഹിൽ ഹംദ്
Previous Post Next Post
3/TECH/col-right