Trending

റേഷൻ വിതരണം സുഗമമാക്കാൻ റേഷൻകടകളുടെ പ്രവർത്തന സമയം മാറ്റി.

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ കമ്മീഷൻ പൂർണ്ണമായും നൽകുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രി ജിആർ അനിൽ. റേഷൻ കമ്മീഷൻ വിഷയവുമായി ബന്ധപ്പെട്ട് ശനിയാഴ്ച മുതൽ കടയടപ്പ് സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായി ഭക്ഷ്യ വകുപ്പുമന്ത്രി ജിആർ അനിൽ ചർച്ച നടത്തി. റേഷൻ വ്യാപാരികൾക്ക് പ്രതിമാസം ലഭിക്കേണ്ട കമ്മീഷൻ അതത് മാസം തന്നെ പൂർണ്ണമായും നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചു.

ഒക്ടോബർ മാസത്തെ കമ്മീഷൻ ഭാഗികമായി മാത്രം അനുവദിച്ചുകൊണ്ട് സിവിൽ സപ്ലൈസ് കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കരുതെന്ന വ്യാപാരി സംഘടനകളുടെ ആവശ്യം മന്ത്രി അംഗീകരിച്ചു. ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് ഒക്ടോബറിലെ കമ്മീഷൻ ഭാഗികമായി അനുവദിച്ച് ഉത്തരവായത്. ഈ സാമ്പത്തികവർഷത്തെ റേഷൻ വ്യാപാരി കമ്മീഷൻ ഇനത്തിലുള്ള ചെലവിലേക്കായി 216 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരുന്നത്. ഇത് ഈ ആവശ്യത്തിന് പര്യാപ്തമായിരുന്നു.

എന്നാൽ കേന്ദ്രസർക്കാരിന്റെ പിഎംജികെഎവൈ പദ്ധതിപ്രകാരം അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിന്റെ കമ്മീഷനായി നല്‌കേണ്ടിവരുന്ന തുക ബജറ്റ് വകയിരുത്തലിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ വർഷം ഡിസംബർ വരെ ഈ പദ്ധതി നീട്ടിക്കൊണ്ടുള്ള തീരുമാനം കേന്ദ്രസർക്കാർ ഓഗസ്റ്റിലാണ് പ്രഖ്യാപിച്ചത്. ഇതിനാലാണ് ഈ ചെലവ് മുൻകൂട്ടി കാണാൻ സംസ്ഥാനസർക്കാരിന് കാണാൻ കഴിയാതെപോയതെന്നും മന്ത്രി വ്യക്തമാക്കി.

റേഷൻ വ്യാപാരികൾക്ക് കമ്മീഷനായി പ്രതിമാസം ശരാശരി 15 കോടി രൂപ ആവശ്യമാണ്. പിഎംജികെഎവൈ പദ്ധതി പ്രകാരമുള്ള ഭകഷ്യധാന്യ കമ്മീഷൻ കൂടി ചേരുമ്പോൾ 28 കോടി രൂപയോളം ആവശ്യമായി വന്നു. ഇതും മുടക്കംകൂടാതെ സെപ്റ്റംബർ മാസം വരെ വ്യാപാരികൾക്ക് നൽ്കിവന്നിട്ടുണ്ട്. കമ്മീഷൻ ഇനത്തിൽ സെപ്റ്റംബർ വരെ 105കോടി രൂപ നൽകേണ്ടിയിരുന്ന സ്ഥാനത്ത് റേഷൻ വ്യാപാരികൾക്ക് 196 കോടി രൂപ നല്കി കഴിഞ്ഞു. ഇതുമൂലം ഒക്ടോബർ മാസത്തിലെ കമ്മീഷൻ പൂർണ്ണമായി നൽകാൻ അധികമായി തുക ധനകാര്യ വകുപ്പ് അനുവദിക്കേണ്ടതായിട്ടുണ്ട്. അതിനുള്ള നിർദ്ദേശം ഭക്ഷ്യ വകുപ്പ് ധനവകുപ്പിന് നൽ്കുകയും ഒക്ടോബർ മാസത്തെ കമ്മീഷൻ പൂർണ്ണമായിത്തന്നെ ഉടനെ വിതരണം ചെയ്യാൻ കഴിയുമെന്ന് മന്ത്രി അറിയിച്ചു.

കടയടച്ച് സമരം ചെയ്യുന്നതിൽ തങ്ങൾക്ക് താത്പര്യമില്ല എന്നും പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്നേയുള്ളൂ എന്നും സംഘടനാ പ്രതിനിധികൾ യോഗത്തിൽ പറഞ്ഞു. സാങ്കേതിക തകരാർ സുഗമമായ റേഷൻ വിതരണത്തെ ബാധിക്കാതിരിക്കുന്നതിനായി റേഷൻകടകളുടെ പ്രവർത്തന സമയം നവംബർ 25 മുതൽ 30 വരെ പുനക്രമീകരിക്കുന്നതായി മന്ത്രി യോഗത്തെ അറിയിച്ചു.

വിവിധ ജില്ലകളിലെ പുതുക്കിയ സമയക്രമം ഇങ്ങനെ:

മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ നവംബർ 25, 28, 30 തീയതികളിൽ രാവിലെ 8 മുതൽ 1 മണി വരെയും നവംബർ 26, 29 തീയതികളിൽ ഉച്ചയ്ക്കു ശേഷം 2 മണി മുതൽ 7 മണി വരേയും പ്രവർത്തിക്കുന്നതാണ്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിൽ നവംബർ 26, 29 തീയതികളിൽ രാവിലെ 8 മുതൽ 1 മണി വരേയും നവംബർ 25, 28, 30 തീയതികളിൽ ഉച്ചയ്ക്കുശേഷം 2 മണി മുതൽ 7 മണി വരേയും പ്രവർത്തിക്കുന്നതാണ്.
Previous Post Next Post
3/TECH/col-right