Trending

ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്ക് ഏഴ് നിബന്ധനകളുമായി സൗദി; ഗള്‍ഫ് പ്രവാസികള്‍ക്ക് ഇ-വിസ ലഭിച്ചു തുടങ്ങി.

റിയാദ്:ടൂറിസ്റ്റ് സന്ദര്‍ശക വിസയില്‍ രാജ്യത്ത് എത്തുന്നവര്‍ ശമ്പളത്തിനോ അല്ലാതെയോ ജോലി ചെയ്യാന്‍ പാടില്ലെന്ന് അധികൃതര്‍. അതേപോലെ, ടൂറിസ്റ്റ് വിസയില്‍ വന്ന് ഹജ്ജ് സീസണില്‍ ഉംറ നിര്‍വഹിക്കാന്‍ കഴിയില്ല. ഹജ്ജ് സമയത്ത് ടൂറിസ്റ്റ് വിസയുമായി വന്ന് ഹജ്ജ് ചെയ്യാനും സാധിക്കില്ല. പ്രത്യേകമായ ഹജ്ജ് വിസയുണ്ടെങ്കില്‍ മാത്രമേ തീര്‍ഥാടനത്തിന് അനുമതി നല്‍കൂ എന്നും അധികൃതര്‍ അറിയിച്ചു.

ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ പാലിക്കേണ്ട ഏത് നിബന്ധനകളില്‍ പെട്ടതാണ് ഇവയെല്ലാം. സന്ദര്‍ശക വിസയുമായി ബന്ധപ്പെട്ട് രാജ്യത്തെ അധികൃതര്‍ മുന്നോട്ടുവയ്ക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കാന്‍ രാജ്യത്തെത്തുന്നവര്‍ ബാധ്യസ്ഥരാണ്. ഒരു വട്ടം മാത്രം രാജ്യത്തേക്ക് പ്രവേശനം സാധ്യമാവുന്ന സിംഗിള്‍ എന്‍ട്രി വിസയുടെ കാലാവധി മൂന്നു മാസമാണ്. എന്നാല്‍ ഈ വിസയില്‍ രാജ്യത്ത് പ്രവേശിച്ചവര്‍ ഒരു മാസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങരുതെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം, പല വട്ടം രാജ്യത്ത് വന്നു പോകാവുന്ന മള്‍ട്ടിപ്പ്ള്‍ എന്‍ട്രി ടൂറിസ്റ്റ് വിസായണെങ്കില്‍ ഒരു വരവില്‍ മൂന്നു മാസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങരുതെന്നാണ് നിയമം. 300 റിയാല്‍ വിലയുള്ള ഈ വിസയുടെ കാലാവധി ഒരു വര്‍ഷമായിരിക്കും. അതിനിടയില്‍ എത്ര തവണ വേണമെങ്കിലും രാജ്യത്ത് വന്നു പോവാന്‍ അനുവാദമുണ്ടായിരിക്കും.

രാജ്യത്തെ നിയമങ്ങള്‍ പൂര്‍ണമായി അനുസരിക്കണം, ഏത് സമയത്തും തിരിച്ചറിയല്‍ രേഖകള്‍ കൈവശം ഉണ്ടായിരിക്കണം, ഏത് ആവശ്യത്തിനാണോ വിസ എടുത്ത് ആ കാര്യം നടപ്പില്‍ വരുത്തുകയും വേണമെന്നും നിബന്ധനകളില്‍ പറയുന്നു. പുതിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ടൂറിസ്റ്റ് വിസയില്‍ എത്തുന്നവര്‍ക്ക് സാധാരണ സമയങ്ങളില്‍ ഉംറ തീര്‍ഥടനം നിര്‍വഹിക്കാന്‍ അവസരം ഉണ്ടായിരിക്കും. എന്നാല്‍ ഹജ്ജ് ഉംറ മന്ത്രാലയം തീരുമാനം എടുക്കുന്നതിന് അനുസൃതമായി ഹജ്ജ് സീസണില്‍ ഉംറ നിര്‍വഹിക്കുന്നതിന് വിലക്കുണ്ടാവും. വിസയുടെ കാലാവധി കഴിയുന്നതിനു മുമ്പ് രാജ്യം വിടണമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

സൗദി ടൂറിസം വിസ നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ഇ-വിസകള്‍ ലഭ്യമായിത്തുടങ്ങിയതായി റിപ്പോര്‍ട്ട്. ഇതര ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കാനുള്ള ടൂറിസ്റ്റ് വിസയാണ് ഇതിനകം ലഭിച്ചു തുടങ്ങിയത്. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ഇമെയില്‍ വഴി രജിസ്റ്റര്‍ ചെയ്ത് ആവശ്യപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ നല്‍കിയാല്‍ മണിക്കൂറുകള്‍ക്കകം വിസ ലഭിക്കും. ഇങ്ങനെ വിസ ലഭിച്ച ഏതാനും പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദുബായില്‍ നിന്നും ബഹ്റൈനില്‍ നിന്നും സൗദിയിലെത്തി. 10 ഡോളറാണ് വിസാ ഫീസ്. വിസയുടെ കാലാവധിയനുസരിച്ചുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സും നിര്‍ബന്ധമാണ്. ഇമെയില്‍ ഉപയോഗിച്ച് സൈറ്റില്‍ കയറി അപേക്ഷ നല്‍കുമ്പോള്‍ പാസ്പോര്‍ട്ട്, ഗള്‍ഫ് രാജ്യങ്ങളിലെ താമസ രേഖ എന്നിവയുടെ കോപ്പി, ഫോട്ടോ എന്നിവ അറ്റാച്ച് ചെയ്യണം. ഉംറക്ക് പോകുന്നുണ്ടോയെന്നതടക്കമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി പണമടച്ചാല്‍ മണിക്കൂറുകള്‍ക്കകം ഫോട്ടോ പതിച്ച വിസ ലഭിക്കും. നേരത്തെ ബിസിനസ് വിസിറ്റ് വിസ ഉപയോഗിച്ചായിരുന്നു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ സൗദിയിലെത്തിയിരുന്നത്. എന്നാല്‍ പുതിയ ഇ-വിസ സമ്പ്രദായം നടപ്പിലാക്കിയതോടെ ഉംറ നിര്‍വഹിക്കുന്നതിന് ഉള്‍പ്പെടെയുള്ള സൗദി യാത്ര എളുപ്പമാവും.
Previous Post Next Post
3/TECH/col-right