നാദാപുരം: കോഴിക്കോട് നാദാപുരത്ത് ബിരുദ വിദ്യാര്‍ഥിനിക്ക് വെട്ടേറ്റ വാര്‍ത്തയറിഞ്ഞ് സംഭവ സ്ഥലത്ത് ആദ്യം ഓടിക്കൂടിയ നാട്ടുകാരില്‍ പെണ്‍കുട്ടിയുടെ പിതാവ് ആലിയുമുണ്ടായിരുന്നു. എന്നും രണ്ട് മണിക്ക് വീട്ടിലെത്താറുള്ള മകളെയും കാത്ത് നിൽക്കുകയായിരുന്നു ആലി. പെട്ടെന്നായിരുന്നു വീടിന് മുൻവശത്തെ റോഡിൽ ആലി ആ ബഹളം ശ്രദ്ധിച്ചത്. ഉടൻ തന്നെ അവിടേക്ക് ഓടിയടുത്ത ആലി റോഡപകടമാണെന്നാണ് ആദ്യം കരുതിയത്.
റോഡരികില്‍ ചോരവാര്‍ന്നസ്ഥലത്ത് ആളുകള്‍ തടിച്ചുകൂടിയതോടെ അക്രമത്തിനിരയായത് ആരാണെന്ന് ആദ്യം മനസ്സിലായില്ല. സംഭവസ്ഥലത്തിനടുത്ത് പൊട്ടിച്ച ചിപ്‌സ് പാക്കറ്റ് കണ്ടു. കോളേജ് വിട്ടുവരുമ്പോള്‍ ചിപ്‌സ് തിന്നുകൊണ്ട് മകള്‍ വരാറുണ്ടെന്നും അക്രമത്തിനിരയായത് തന്റെ മകളാണെന്നും അങ്ങനെയാണ് ആലി തിരിച്ചറിഞ്ഞത്.
പ്രതിയായ റഫ്നാസ് രാവിലെമുതല്‍ ബൈക്കില്‍ പേരോട് പരിസങ്ങളിലും അക്രമംനടത്തിയ സ്ഥലത്തും കറങ്ങിനടക്കുന്നത് കണ്ടവരുണ്ട്. അപരിചിതനായ യുവാവിനെക്കണ്ട പ്രദേശവാസികളില്‍ ചിലര്‍ ബൈക്കിന്റെനമ്പര്‍ ഓര്‍ത്തുവെച്ചിരുന്നു. ഇക്കാര്യം പ്രദേശവാസികള്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. നഈമയും പ്രതിയായ റഫ്നാസും കല്ലാച്ചി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒന്നിച്ചാണ് പഠിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം.
തന്നെ പ്രതി ശല്യംചെയ്യുന്നതായി പെണ്‍കുട്ടി മുന്‍പ് പിതാവിനോട് പറഞ്ഞിരുന്നു. പ്രതിയുടെ ശല്യംഭയന്ന് കോളേജ് ക്ലാസ് കഴിഞ്ഞാല്‍ പേരോട് ടൗണില്‍നിന്ന് വീട്ടിലേക്ക് സ്ഥിരമായി ഒരു വഴിയിലൂടെയല്ല പെണ്‍കുട്ടി സഞ്ചരിക്കാറുള്ളതെന്ന് അധ്യാപകര്‍ പറയുന്നു. നാലുവര്‍ഷംമുമ്പാണ് നഈമയുടെ മാതാവ് സഫിയ മരിച്ചത്.
ഉച്ചഭക്ഷണത്തിനായി പാറക്കടവില്‍നിന്ന് കാറില്‍ നാദാപുരത്തേക്ക് തിരിച്ചതായിരുന്നു പാറക്കടവ് സ്വദേശി ചാമാളി ഹാരിസും സുഹൃത്തുക്കളായ മൂന്നുപേരും. പേരോട് മരംമില്ല് കഴിഞ്ഞതോടെ ഒരു പെണ്‍കുട്ടിക്ക് പിന്നാലെ യുവാവ് ഓടുന്നതായി ഇവര്‍ കണ്ടു. അപ്പോഴേക്കും കാര്‍ കുറച്ചുദൂരം മുമ്പോട്ടുപോയിരുന്നു. അപ്പോഴാണ് യുവാവ് പെണ്‍കുട്ടിയുടെ പിന്നാലെ കൊടുവാളുമായാണ് ഓടുന്നതെന്ന് ശ്രദ്ധിച്ചത്. ഉടന്‍ കാറില്‍നിന്ന് നാലുപേരും പുറത്തിറങ്ങി.
50 മീറ്റര്‍ ദൂരത്തോളം യുവാവ് പെണ്‍കുട്ടിയുടെ പിന്നാലെ ഓടിയതായി ഹാരിസ് പറയുന്നു. ഇതിനിടയില്‍ തലയ്ക്കും പിന്‍ഭാഗത്തും പ്രതി വെട്ടി.കാറിലുണ്ടായിരുന്ന മൊയിലിക്കണ്ടി ഇല്യാസ്, തീക്കുന്നുമ്മല്‍ ആഷിഖ്, മുക്രിക്കണ്ടി ഷമി എന്നിവരും യുവാവിന്റെ അടുത്തേക്ക് കുതിച്ചെത്തി. ഹാരിസും ഇല്യാസും യുവാവിന്റെയടുത്തുനിന്ന് കൊടുവാള്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചു.
ഇതിനിടെ നാലുതവണ പ്രതി യുവാക്കള്‍ക്കുനേരെ കൊടുവാള്‍ വീശി. ഭാഗ്യത്തിനാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്ന് യുവാക്കള്‍ പറഞ്ഞു. കൊടുവാളുമായി നില്‍ക്കുന്ന പ്രതിയെ ഏറെ സാഹസപ്പെട്ടാണ് സംഘം കീഴ്പ്പെടുത്തിയത്. ഇതിനിടയില്‍ പ്രതി കൊടുവാള്‍കൊണ്ട് കൈത്തണ്ടയില്‍ സ്വയംവെട്ടി പരിക്കേല്‍പ്പിച്ചു.
പെണ്‍കുട്ടിയെ യുവാക്കളുടെ കാറിലും പ്രതിയെയും മറ്റൊരു വാഹനത്തിലുമാണ് ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടിയെ പേ ട്ടന്നുതന്നെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചത് രക്ഷയായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Tags:
KOZHIKODE