Trending

സംസ്ഥാനത്ത് കനത്ത മഴയും കാറ്റും;കോഴിക്കോട് വ്യാപകനാശം: തിരുവനന്തപുരത്ത് ഒന്‍പത് പേര്‍ക്ക് മിന്നലേറ്റു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്തമഴയിലും കാറ്റിലും നാശനഷ്ടം. തിരുവനന്തപുരം പോത്തന്‍കോട് തൊഴിലുറപ്പ് ജോലിക്കിടെ ഒന്‍പത് പേര്‍ക്ക് മിന്നലേറ്റുമലപ്പുറത്ത് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും മുകളില്‍ മരംവീണു. കോഴിക്കോട് കൊടുവള്ളിയില്‍ തെങ്ങുവീണ് ഒരാള്‍ക്ക് പരിക്കേറ്റു. തൃശൂര്‍ ഒല്ലൂരില്‍ മരംവീണ് ഏറനേരം ഗതാഗതം തടസപ്പെട്ടു.

മഞ്ചേരി, വേങ്ങര, പാണക്കാട്, കാരക്കുന്ന് മേഖലകളിലാണ് മലപ്പുറത്ത് കനത്ത മഴയും കാറ്റുമുണ്ടായത്. നിരവധി മരങ്ങള്‍ കടപുഴകി. വൈദ്യുതി തൂണുകളും ഒടിഞ്ഞുവീണു. മരങ്ങള്‍ വീണ് വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായി.വിനോദ സഞ്ചാര കേന്ദ്രമായ കോട്ടക്കുന്നില്‍ മരങ്ങള്‍ വീണതിനെ തുടര്‍ന്ന് പാര്‍ക്ക് താത്ക്കാലികമായി അടച്ചു.

കോഴിക്കോട് മലയോര മേഖലയില്‍ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം.കൊടുവളളി കിഴക്കോത്ത് വീടിനുമുകളില്‍ തെങ്ങ് കടപുഴങ്ങി വീണ് ഒരാള്‍ക്ക് പരിക്കേറ്റു.പന്നൂര്‍ കണ്ടംപാറക്കല്‍ ഷമീറയ്ക്കാണ് പരിക്കേറ്റത്. വീടിന്‍റെ മേല്‍ക്കൂര ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു. ചക്കിട്ടപാറ,കൂരാച്ചുണ്ട് , വിലങ്ങാട് മേഖലകളില്‍ വ്യാപകമായി മരം കടപുഴകി വീണ് ഗതാഗത തടസ്സമുണ്ടായിരുന്നു. പലയിടങ്ങളിലും വൈദ്യുതി ബന്ധവും താറുമാറായി.നഗരമേഖലയില്‍ ശക്തമായ മഴ ഇതുവരെയില്ല.

തൃശൂര്‍ നഗരത്തിലും ചാലക്കുടിയിലും മഴ കനത്തു. ഒല്ലൂരില്‍ നിര്‍ത്തിയിട്ട രണ്ട് കാറുകള്‍ക്ക് മുകളില്‍ മരംവീണു.ആളപായം ഇല്ല. ആലപ്പുഴയില്‍ കുട്ടനാട് , അപ്പര്‍ കുട്ടനാട് മേഖലകളിലും മഴ ശക്തമായിരുന്നു. കാര്യമായ നാശനഷ്ടങ്ങളില്ല. ഇടുക്കിയില്‍ വണ്ടിപ്പെരിയാറിലും നെടുങ്കണ്ടത്തുമാണ് മഴ ശക്തമായത്.
പത്തനംതിട്ടയില്‍ ഉച്ചയ്ക്ക് ശേഷം വിവിധ കനത്ത മഴയാണ്. മലയോര മേഖലയില്‍ പലയിടത്തും മരങ്ങള്‍ ഒടിഞ്ഞ് വീണു. കാര്യമായ മറ്റ് നാശനഷ്ടങ്ങള്‍ നിലവില്‍ ഇല്ല. ഇടവിട്ട് ഇടവിട്ട് മഴ ശക്തിയായി പെയ്യുകയാണ്. പന്തളം, തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി മേഖലകളിലാണ് മഴ ശക്തമായി പെയ്യുന്നത്.

തിരുവനന്തപുരം പോത്തന്‍കോട് പഞ്ചായത്തിലെ മണലകം വാര്‍ഡില്‍ ജോലി ചെയ്യുകയായിരുന്ന 9 പേര്‍ക്കാണ് മിന്നലേറ്റത്. ഇവര്‍ക്ക് പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു.
വൈകുന്നേരം കേന്ദ്രകാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച പുതിയ മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,ഇടുക്കി, എറണാകുളം, തൃശ്ശൂര്‍,മലപ്പുറം, കോഴിക്കോട്, ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

കര്‍ണാടക മുതല്‍ മധ്യ പ്രദേശ് വരെ ന്യൂന മര്‍ദ്ദ പാത്തി ( trough ) നിലനില്‍ക്കുന്നുണ്ട്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും, ശ്രീലങ്കക്കും മുകളിലായി രണ്ടു ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട് (Cyclonic circulation). ഇതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ വ്യാപകമായി ഇടി മിന്നലൊട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്
Previous Post Next Post
3/TECH/col-right