Trending

നാര്‍ക്കോട്ടിക് ജിഹാദെന്ന് കേള്‍ക്കുന്നത് ആദ്യമായി; ചേരിതിരിവ് ഉണ്ടാക്കരുത് ; മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബഹുമാന്യനായ ഒരു പണ്ഡിതനും സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തി എന്ന നിലയിലും ചേരിതിരിവുണ്ടാകാതിരിക്കുകയാണ് പ്രസ്താവനകള്‍ നടത്തുമ്പോള്‍ പ്രധാനം. നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേള്‍ക്കുകയാണ്.

എന്നാല്‍ ബിഷപ്പ് ഇത്തരമൊരു പ്രസ്താവന നടത്തിയത് ഏത് സാഹചര്യത്തിലാണെന്നും ഉദ്ദേശിച്ചത് എന്താണെന്നും വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ മതപരമായ ചേരിതിരിവുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നാര്‍ക്കോട്ടിക് എന്ന വാക്കിന് ഏതെങ്കിലുമൊരു മതത്തിന്റെ നിറം ചാര്‍ത്തിക്കൊടുക്കേണ്ട കാര്യമില്ലെന്നും അതിന്റെ നിറം സാമൂഹിക വിരുദ്ധതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാര്‍ക്കോട്ടിക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒരു പ്രത്യേക സമുദായത്തെ മാത്രം ബാധിക്കുന്നതല്ല. 

സമൂഹത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നം എന്ന നിലയില്‍ നിയമനടപടികള്‍ ശക്തമാക്കുകയാണ് ചെയ്തു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മതവും മയക്കുമരുന്നിനെയോ അതിന്റെ ഉപയോഗത്തേയോ പ്രോത്സാഹിപ്പിക്കുന്നില്ല. നാര്‍ക്കോട്ടികുമായി ബന്ധപ്പെട്ട് എല്ലാ ജനവിഭാഗത്തിനും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തില്‍ ലൗ ജിഹാദിനൊപ്പം മയക്കുമരുന്ന് നല്‍കി വശീകരിക്കുന്ന നാര്‍ക്കോട്ടിക് ജിഹാദും സജീവമാണെന്നും ഇതിന് വേണ്ടി പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നുമായിരുന്നു പാലാ ബിഷപ്പിന്റെ പ്രസ്താവന. 

ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് വിവിധ മുസ്ലീം സംഘടനകള്‍ ഉയര്‍ത്തുന്നത്. ബിജെപി ബിഷപ്പിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. ബിഷപ്പ് ഹൗസിലേക്ക്  വിവിധ സംഘടകള്‍ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.
Previous Post Next Post
3/TECH/col-right