കോഴിക്കോട്:കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. കൊടുവള്ളി വാവാട് സ്വദേശി കപ്പളംകുഴിയിൽ മാനു എന്ന മുഹമ്മദ് നിസാബ് (24), നെയാണ് ഇന്ന് പുലർച്ചെ കൊണ്ടോട്ടി ഡിവൈഎസ്പി അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വോഷണസംഘം പിടികൂടിയത്.
സംഭവത്തിന് ശേഷം സ്വന്തം വീട് പൂട്ടി മുംബൈയിലേക്ക് കടന്ന പ്രതി പിന്നീട് തിരിച്ചെത്തി വാവാട് ഒരു മലമുകളിലെ വീട്ടിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. നമ്പറില്ലാത്ത സ്കൂട്ടറിലായിരുന്നു. സഞ്ചാരം. പിടിക്കപ്പെടാതിരിക്കാൻ സുഹൃത്തുക്കളുടെ മൊബൈലുകളാണ് ഉപയോഗിച്ചിരുന്നത്.
2016 ൽ ഇയാളും കൊടുവള്ളിയിലെ മാഫിയാ തലവൻ ആപ്പു എന്ന മുഹമ്മദും ഉൾപ്പെടുന്ന സംഘം ഇവരുടെ കുഴൽപ്പണ, സ്വർണ്ണ കടത്ത് ഇടപാട് ഒറ്റിക്കൊടുത്തു എന്നു പറഞ്ഞ് കൊടുവള്ളി സ്വദേശിയെ തട്ടിക്കൊണ്ടുപോയി ഒരു ദിവസം മുഴുവൻ മാരകമായി മർദ്ദിച്ച് അയാളുടെ കൈവശം ഉണ്ടായിരുന്ന നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്ത് വീട്ടിൽ ഇറക്കി വിടുകയും, അന്ന് രാത്രി ഇയാളെ ദുരൂഹ സാഹചര്യത്തിൽ മണ്ണെണ്ണയൊഴിച്ച് കത്തിയനിലയിൽ ആശുപത്രിയിൽ എത്തിക്കുകയും ശേഷം മരണപ്പെടുകയുമായിരുന്നു.
ഈ കേസ് കോടതിയിലാണ്. മറ്റൊരു കൊടുവള്ളി 'സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസും ഇയാൾക്കെതിരെയുണ്ട്. ഇതിന് സമാനമായി 21.06.2021 ന് കരിപ്പൂരിൽ വിമാനമിറങ്ങിയ പാലക്കാട് സ്വദേശിയെ തട്ടികൊണ്ടു പോയി മഞ്ചേരിയിലെ ഫ്ലാറ്റിൽ കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിലും ഇയാൾ പ്രതിയാണ്. ഇയാൾക്ക് കൊടുവള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിക്കടത്ത് സംഘങ്ങളുമായും അടുത്ത ബന്ധമുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്. ഇതോടെ കരിപ്പൂർ 'സ്വർണ്ണ ക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 35 ആയി. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിൻ്റെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി അഷ്റഫ്, പ്രത്യേക അന്വേഷണ സംഘങ്ങളായ കരിപ്പൂർ ഇൻസ്പക്ടർ ഷിബു , ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ ,പി. സഞ്ജീവ്, എഎസ്ഐ ബിജു സൈബർ സെൽ മലപ്പുറം, കോഴിക്കോട് റൂറൽ പോലീസിലെ സുരേഷ് വികെ , രാജീവ് ബാബു കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ മോഹൻ ദാസ് , ഹാദിൽ കുന്നുമ്മൽ ഷഹീർ പെരുമണ്ണ ,എസ്ഐ മാരായ സതീഷ് നാഥ്, അബ്ദുൾ ഹനീഫ, ദിനേശ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
Tags:
KOZHIKODE