Trending

നൽകാൻ ആളുണ്ടായിട്ടും വൃക്ക ലഭിക്കാത്തവർക്ക് ആശ്വാസം;ജീവിതം തിരികെ പിടിച്ച ആദ്യ മലയാളി

വൃക്ക നൽകാൻ ആളുണ്ടായിട്ടും യോജിക്കാത്തതിന്റെ പേരിൽ പ്രയാസപ്പെട്ടു കഴിയുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി അലയൻസ് ഫോർ പെയർ കിഡ്നി ഡൊണേഷൻ.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദാതാക്കളുടെ രക്തഗ്രൂപ്പും കോശങ്ങളും ഒത്തുനോക്കി അനുയോജ്യമായവരെ കണ്ടെത്തി ‌പരസ്പരം വൃക്ക നൽകുന്ന പദ്ധതിയാണിത്. ഇതിലൂടെ ആഗോള തലത്തിൽ നിരവധി പേരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനായിട്ടുണ്ട്. അബുദാബിയിൽ താമസിച്ചുവരികയായിരുന്ന കണ്ണൂർ പഴയങ്ങാടി പള്ളിക്കര സ്വദേശി ഷാസ് മൻസിലിൽ കെ നജല ഇഖ്ബാലാണ് യുഎഇ, യുഎസ്, ഇന്ത്യ എന്നീ 3 രാജ്യങ്ങളുടെ സഹകരണത്തോടെ ജീവിതം തിരികെ പിടിച്ച ആദ്യ മലയാളി. 

വൃക്ക നൽകാൻ ബന്ധുക്കളായ 3 പേരുണ്ടായിട്ടും യോജിക്കാത്തതിനാൽ വർഷങ്ങളായി ഡയാലിസിസ് ചെയ്ത് കഴിയുകയായിരുന്ന നജലയ്ക്ക്  അലയൻസ് ഫോർ പെയർ കിഡ്നി ഡൊണേഷൻ മാച്ചിങ് ആൽഗരിതത്തിലൂടെ ദാതാവിനെ കണ്ടെത്തുകയായിരുന്നു.  തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി അഷ്റഫിന്റെ ഭാര്യയുടെ വൃക്കയാണ് നജലയ്ക്കു മാറ്റിവച്ചത്. പകരം നജലയുടെ മാതാവിന്റെ വൃക്ക അഷ്റഫിനും നൽകി. കാരുണ്യമേഖലയിൽ പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടനയാണ് അലയൻസ് ഫോർ പെയർ കിഡ്നി ഡൊണേഷൻ. അതുകൊണ്ടുതന്നെ വൃക്ക കൈമാറ്റം തീർത്തും സൗജന്യമാണ്.

ഏതു രാജ്യത്തുള്ള ദാതാവാണെങ്കിലും പരിശോധനയ്ക്കായി വിദേശ രാജ്യങ്ങൾ സഞ്ചരിക്കേണ്ടതില്ലെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. രോഗികളുടെയും ദാതാവിന്റെയും പരിശോധനാ ഫലം ലഭ്യമാക്കി സോഫ്റ്റ് വെയറിലൂടെ ഒത്തുനോക്കി യോജിക്കുന്നവരെ കണ്ടെത്താം. ഇങ്ങനെ കണ്ടെത്തുന്നവരുടെ പരിശോധന ഒന്നുകൂടി നടത്തി ആവർത്തിച്ചു ഉറപ്പുവരുത്തും. തുടർന്ന് ഇരുകൂട്ടരുടെയും സമ്മതപ്രകാരം ഒരിടത്ത് എത്തി ശസ്ത്രക്രിയ നടത്തുകയാണ് ചെയ്യുന്നത്.

യുഎഇ നിയമപ്രകാരം ബന്ധുക്കളുടെ വൃക്ക മാത്രമേ മാറ്റിവയ്ക്കാനാകൂ. അനുയോജ്യമായ വൃക്ക ലഭിക്കാതെ ഒട്ടേറെ പേർ ഇവിടെ ഡയാലിസിസ് ചെയ്തു കഴിയുന്നുണ്ട്. നജലയ്ക്ക് 3 ബന്ധുക്കളുടെയും വൃക്ക യോജിക്കാത്തതിനാലാണ് യുഎസിലെ യൂനിവേഴ്സിറ്റി ഓഫ് ടൊളീഡോയിലെ സർജൻ ഡോ. മൈക്കിൾ റീസിന്റെ സഹായം തേടിയതെന്ന് അബുദാബി സേഹ കിഡ്നി കെയർ കൺസൾട്ടന്റ് നെഫ്രാളജിസ്റ്റ് ഡോ. സിദ്ദീഖ് അൻവർ പറഞ്ഞു.  സോഫ്റ്റ് വെയർ ഇന്ത്യയ്ക്കു നൽകിയിട്ടുണ്ടെന്നും കേരളക്കാരിയായ നജലയ്ക്ക് കേരളത്തിൽ തന്നെ ലഭ്യമാണോ എന്ന് ആദ്യം പരിശോധിക്കാനുമായിരുന്നു മാച്ചിങ് ആൽഗരിതം ഉപജ്ഞാതാവായ ‍ഡോ. മൈക്കിളിന്റെ നിർദേശം. കോഴിക്കോട്ടെ നെഫ്രോളജിസ്റ്റ് ഡോ. ഫിറോസ് അസീസിന്റെ നമ്പർ നൽകിയതും ഡോ. മൈക്കിളായിരുന്നു.  

പരിശോധനയിൽ പരസ്പരം യോജിക്കുമെന്ന കണ്ടെത്തലാണ് ആദ്യ കടമ്പ. രക്ത ഗ്രൂപ്പും കോശങ്ങളും (ടിഷ്യൂ ടൈപ്പ്)  യോജിച്ചാൽ പിന്നീട് 4 പേരെയും ഒരേസമയം സജ്ജരാക്കുക എന്നതാണ് ശ്രമകരമായ ജോലിയെന്നു ശസ്ത്രക്രിയ നടത്തിയ കോഴിക്കോട്ടെ പ്രമുഖ നെഫ്രോളജിസ്റ്റ്  ഡോ. ഫിറോസ് അസീസ് പറഞ്ഞു.  ഒരേസമയം 2 വൃക്ക മാറ്റിവയ്ക്കാൻ 4 പേരുടെ ശസ്ത്രക്രിയ നടത്തണം. അതായത് 4 പേരുടെ മാനസിക പൊരുത്തങ്ങൾ ഒത്തുവന്ന ജൂലൈ 2ന് മിംമ്സ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. 2 പേരും പുതിയ വൃക്കയോട് പൊരുത്തപ്പെട്ട് ജീവിതത്തിലേക്കു മടങ്ങിയതായും വിശദീകരിച്ചു. വിവിധ രാജ്യങ്ങളും ആശുപത്രികളും കൈകോർത്താൽ ഒട്ടേറെ പേരെ ജീവിതത്തിലേക്കു കൊണ്ടുവരാനാകും.

നജല പറയുന്നു

രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിനായി നടത്തിയ ശസ്ത്രക്രിയയെ തുടർന്നുണ്ടായ അണുബാധ വൃക്കയെ ബാധിച്ചതാണ്  നജലയുടെ ജീവിതത്തെ തളർത്തിയത്. തുടക്കത്തിൽ മൂത്രത്തിലെ പഴുപ്പാണെന്ന് കരുതി ഒരു വർഷത്തോളം ചികിത്സ നടത്തിയെങ്കിലും കുറയാതിരുന്നതിനെ തുടർന്ന് ബയോപ്സി ചെയ്തപ്പോഴായിരുന്നു വൃക്ക രോഗമാണെന്ന് മനസിലായത്. ഗുളികയും ഡയാലിസിസുമായി 8 വർഷം പിന്നിട്ടു. ക്രിയാറ്റിൻ ലെവൽ ഉയരുകയും രക്തം ഛർദിക്കുകയും ചെയ്തതോടെ തളർന്നുപോയ നജലയെ അബുദാബി മഫ്റഖ് ആശുപത്രിയിൽ എത്തിച്ചു. വീണ്ടും ബയോപ്സി ചെയ്തപ്പോൾ 2 വൃക്കയും ഏതാണ്ട് പ്രവർത്തന രഹിതമാണെന്നും വൃക്ക മാറ്റിവയ്ക്കണമെന്നും നിർദേശിക്കുകയായിരുന്നു. ബന്ധുക്കൾ വൃക്ക നൽകുകയാണെങ്കിൽ അബുദാബി ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ സൗജന്യമായി വൃക്ക മാറ്റിവയ്ക്കാമെന്നും അറിയിച്ചു. 

സഹോദരൻ അസ്ലമും ഭർതൃസഹോദരൻ ഇസ്മാഈലും മാതൃസഹോദരി സമീറയും വൃക്ക നൽകാൻ മുന്നോട്ടുവന്നെങ്കിലും യോജിച്ചില്ല. 3 അവസരങ്ങളും നഷ്ടപ്പെട്ട നജല മാനസികമായി തളർന്നു. 
ചികിത്സയുമായി ബന്ധപ്പെട്ട് നാട്ടിലേക്കു മടങ്ങിയതോടെ ഭർത്താവിന്റെ ജോലിയും നഷ്ടപ്പെട്ടു. കേരളത്തിലും വിവിധ ആശുപത്രികളിൽ ചികിത്സ തേടിവരുന്നതിനിടയിലാണ് സോഫ്റ്റ് വെയറിലൂടെ അനുയോജ്യമായ വൃക്ക കണ്ടെത്തുന്നത്. ഗൂഡല്ലൂർ സ്വദേശി അഷ്റഫിന്റെ ഭാര്യ സജ്നയുടെ വൃക്ക നജലയ്ക്കും നജലയുടെ ഉമ്മ റംലയുടെ വൃക്ക അഷ്റഫിനും യോജിക്കുമെന്ന് കണ്ടെത്തി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി  രണ്ടു കുടുംബങ്ങളും സുഖമായി കഴിയുന്നു.
ലോകത്ത് വൃക്ക രോഗംകൊണ്ട് വലയുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട്. 

വൃക്ക നൽകാൻ തയ്യാറായിട്ടും യോജിക്കാത്തതിനാൽ വിഷമിക്കുന്നവരും നിരവധി. എന്നാൽ ഇതുപോലെ പരസ്പരം വൃക്ക നൽകാൻ തയ്യാറുകയാണെങ്കിൽ നിരവധി പേരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ സാധിക്കുമെന്ന് അമേരിക്കയിലെ ഡോ. മൈക്കിൾ റീസും അബുദാബിയിലെ ഡോ. സിദ്ധിഖ് അൻവറും കോഴിക്കോട്ടെ ഫിറോസ് അസീസും പറയുന്നു.  വിവിധ രാജ്യങ്ങളുടെയും ആശുപത്രികളുടെയും സഹകരണവും എടുത്തുപറയേണ്ടതാണ്. ഒരേ സമയം 4 പേരുടെ ശസ്ത്രക്രിയ നടത്തുമ്പോൾ വിവിധ ആശുപത്രികളുടെ സഹകരണവും അനിവാര്യമാണ്. 

ഈ സംവിധാനത്തെക്കുറിച്ച് കൂടുതൽ ബോധവൽകരണം നടത്തുകയാണെങ്കിൽ കുറേ പേരുടെ ദുരിതത്തിനു അറുതിയാകുമെന്ന് നജലയും സാക്ഷ്യപ്പെടുത്തി. ജീവിതം തിരിച്ചുപിടിക്കാൻ സഹായിച്ച ഡോക്ടർമാരായ  സിദ്ദിഖ് അൻവർ, ഫിറോസ് അസീസ്, സാറാഖാൻ, ട്രാൻസ്പ്ലാന്റ് കോ ഓർഡിനേറ്റർ അന്നാമ്മ പുരുഷോത്തമൻ, മൈക്കിൾ റീസ്, പെരിറ്റോണിയൽ ഡയാലിസിസ് നഴ്സ് ഷീനാമ്മ വർഗീസ് എന്നിവരോട് നജല നന്ദി പറഞ്ഞു.

തിരിച്ചെത്തും; പിഡി കത്തീറ്ററുമായി

വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിൽനിന്ന് നാട്ടിലേക്കു മടങ്ങുമ്പോൾ മഫ്റഖ് ആശുപത്രി നൽകിയ പിഡി കത്തീറ്റർ മെഷീൻ തിരിച്ചുനൽകാനായി നജല തിരിച്ചെത്തും. ജീവിതത്തിലേക്ക് വഴിതിരിച്ചുവിട്ട നാടിനെയും ഡോക്ടർമാരെയും കണ്ട് നന്ദി പറയാൻ. പോറ്റുനാട് പ്രവാസികൾക്ക് നൽകിയ കരുതലിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് നജല പറയുന്നു. കണ്ണിലെ കൃഷ്ണമണി പോലെ തന്നെ സംരക്ഷിക്കുന്ന ഭർത്താവ് ഇഖ്ബാലിന്റെ പിന്തുണയാണ് ജീവിത വിജയമെന്നും പറഞ്ഞു.

Cts:manorama online
Previous Post Next Post
3/TECH/col-right