കപ്പലിൽ നിന്ന് പുകച്ചുരുൾ ഉയരുന്നത് കണ്ട് 18 ജീവനക്കാര്‍ കടലിൽ ചാടിയതായാണ് വിവരം. ഇവരെ രക്ഷാ ബോട്ടുകളിൽ കയറ്റി കരയ്ക്കെത്തിക്കാൻ ശ്രമം നടക്കുകയാണ്. 650 കണ്ടെയ്‌നറുകൾ കപ്പലിലുണ്ടെന്നും അതിൽ 22 എണ്ണം കടലിൽ പതിച്ചെന്നുമാണ് റിപ്പോര്‍ട്ടുകൾ. ഐഎൻഎസ് സൂറത്ത് അപകടസ്ഥലത്തേയ്ക്ക് പുറപ്പെട്ടു. ഡോണിയര്‍ വിമാനങ്ങളും അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
സിംഗപ്പുര്‍ പതാകയുള്ള എംവി വാൻ ഹായ് 503 കപ്പലിലാണ് തീപിടിത്തമുണ്ടായത്. 270 മീറ്റര്‍ നീളമുള്ള കണ്ടെയ്നര്‍ വെസലാണ് വാൻ ഹായ്. ഫീഡര്‍ ആയി പ്രവര്‍ത്തിക്കുന്ന കപ്പലിന് 20 വര്‍ഷം പഴക്കമുള്ളതായാണ് വിവരം. മുംബൈയിലെ മാരിടൈം ഓപ്പറേഷൻസ് സെന്റർ രാവിലെ 10.30 ഓടെയാണ് കൊച്ചിയിലെ സഹപ്രവർത്തകർക്ക് തീപിടിത്ത വിവരം ആദ്യം റിപ്പോർട്ട് ചെയ്തത്. തുടർന്ന് കൊച്ചിയിൽ നങ്കൂരമിടാൻ നിശ്ചയിച്ചിരുന്ന ഐഎൻഎസ് സൂറത്തിനെ അടിയന്തര സഹായം നൽകുന്നതിനായി അപകട സ്ഥലത്തേക്ക് തിരിച്ചുവിട്ടു.
രാവിലെ 11ഓടെ വെസ്റ്റേൺ നേവൽ കമാൻഡ് കപ്പൽ തിരിച്ചുവിട്ടതായി പ്രതിരോധ സേനയിലെ പിആർഒ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനുമായി കൊച്ചിയിലെ നാവിക വ്യോമതാവളമായ ഐഎൻഎസ് ഗരുഡയിൽ നിന്ന് ഒരു നേവി ഡോർണിയർ വിമാനം പുറപ്പെടും. ജൂൺ 7നാണ് കൊളംബോയിൽ നിന്ന് കപ്പൽ യാത്ര പുറപ്പെട്ടത്. ജൂൺ 10 ന് കപ്പൽ മുബൈയിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
കപ്പലിലെ ജീവനക്കാരിൽ ഇന്ത്യക്കാരില്ല. ചൈന, മ്യാൻമര്‍, തായ്ലൻ്റ്, ഇൻഡോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് കപ്പലിൽ ഉള്ളത്. നിരവധി പേര്‍ക്ക് പൊള്ളലേറ്റതായാണ് വിവരം. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ നിര്‍ദേശം നൽകി.