Trending

ജില്ലയില്‍ കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടും- മന്ത്രി ടി.പി.രാമകൃഷ്ണന്‍

കോവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.  കലക്ടറേറ്റില്‍ നടന്ന കോവിഡ് അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ദിനംപ്രതി 1,000 പേരുടെ സാമ്പിള്‍ പരിശോധിക്കുന്നതിനാവശ്യമായ സൗകര്യമാണ് ഇതിലേക്കായി ഒരുക്കുന്നത്. പ്രതിദിന സ്രവ പരിശോധന ഫലം കുറഞ്ഞ സമയത്തിനുളളില്‍ ലഭിക്കുന്ന ആന്റിജന്‍ ടെസ്റ്റാണ് നടത്തുക. 
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള കണ്‍ട്രോള്‍ റൂമുകളുടെയും ദ്രുതകര്‍മ സേനകളുടെയും (റാപ്പിഡ് റെസ്‌പോണ്‍സ് ടീം- ആര്‍ആര്‍ടി) പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും. ക്വാറന്റീനില്‍ കഴിയുന്നവരുടെ ഗൃഹസന്ദര്‍ശനം നൂറു ശതമാനം ഉറപ്പുവരുത്തും.  ആര്‍ആര്‍ടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 1,500  ജീവനക്കാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അനുവദിച്ചിട്ടുണ്ട്.  

വിദേശരാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.  വരുന്നവര്‍ക്ക് ക്വാറന്റീന്‍ സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിവരം ലഭിക്കണമെങ്കില്‍ രജിസ്‌ട്രേഷന്‍ അത്യാവശ്യമാണ്.  മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  രോഗവ്യാപനം തടയുന്നതിനായി ജില്ലാ ഭരണകൂടം വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. 

ജില്ലാ കലക്ടര്‍ സാംബശിവറാവു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി, സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്ജ്, റൂറല്‍ എസ്പി ഡോ.എ.ശ്രീനിവാസ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കോഴിക്കോട് മീഞ്ചന്ത കണ്ടെയ്ന്‍മെന്റ് സോണില്‍; വാഹന ഗതാഗതം നിരോധിച്ചു

കോഴിക്കോട്: കോർപ്പറേഷനിലെ വാർഡ് 38 (മീഞ്ചന്ത) കണ്ടെയ്ൻമെന്റ് സോണായി ജില്ലാകലക്ടർ പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണിത്. വാർഡിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. അവശ്യവസ്തുക്കളുടെ വിതരണം, അടിയന്തര വൈദ്യസഹായം എന്നിവക്കുള്ള വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല.

കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടവർ അടിയന്തര വൈദ്യസഹായത്തിനും അവശ്യവസ്തുക്കൾ വാങ്ങാനുമല്ലാതെ വീടിന് പുറത്ത് പോകുന്നതും മറ്റുള്ളവർ വാർഡിലേക്ക് പ്രവേശിക്കുന്നതും അനുവദനീയമല്ല. ഭക്ഷ്യവസ്തുക്കളും അവശ്യവസ്തുക്കളും കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങൾ രാവിലെ എട്ട് മണിമുതൽ വൈകീട്ട് അഞ്ചു മണിവരെ മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളു. മത്സ്യ-മാംസമാർക്കറ്റുകൾക്കും നിരോധനം ബാധകമാണ്.

വാർഡിനു പുറത്തുനിന്ന് അവശ്യവസ്തുക്കൾ ആവശ്യമായി വരുന്നപക്ഷം വാർഡ്തല ദ്രുതകർമസേനയുടെ സഹായം തേടാം. വാർഡിൽ താമസിക്കുന്നവർക്ക് കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ഉറപ്പാക്കാൻ കലക്ടർ നിർദ്ദേശിച്ചു.

പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടംചേരുന്നതും വാണിജ്യ വ്യാപാര സ്ഥാപനങ്ങളിൽ അഞ്ചിലധികം ആളുകൾ ഒരേസമയം എത്തിച്ചേരുന്നതും കർശനമായി നിരോധിച്ചു. പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാത്രി ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ വാർഡിലൂടെയുള്ള യാത്രകൾ പൂർണമായി നിരോധിച്ചു. അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രകൾക്ക് ഇളവുണ്ടാവും. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 188,269 വകുപ്പുകൾ പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്നും കലക്ടർ ഉത്തരവിൽ അറിയിച്ചു
Previous Post Next Post
3/TECH/col-right