Trending

പ്രവാസികളുമായി കരിപ്പൂരില്‍ ആദ്യ വിമാനം ഇന്ന്

പ്രവാസികളുമായി ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പ്രത്യേക വിമാനം ഇന്ന് (മെയ് 7) രാത്രി  കരിപ്പൂരിലെത്തും. കോഴിക്കോട് ജില്ലയുള്‍പ്പടെ ഒമ്പത് ജില്ലകളിലെ യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടാകുക. പ്രവാസികളെത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.പ്രത്യേക വിമാനത്തില്‍ എത്തുന്നവരെ പുറത്തിറങ്ങിയ ശേഷം കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും. 



പ്രകടമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ആംബുലന്‍സില്‍ മഞ്ചേരി അല്ലെങ്കില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. ശേഷിക്കുന്നവരെ പ്രത്യേക നിരീക്ഷണാര്‍ത്ഥം പ്രവാസികള്‍ക്കായി സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്ക് മാറ്റും.
  

ദുബൈ-കരിപ്പൂര്‍ വിമാനത്തില്‍ എത്തുന്ന യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം:

മലപ്പുറം - 82 , പാലക്കാട് - 8 , കോഴിക്കോട് - 70 , വയനാട് - 15 , കണ്ണൂര്‍ - 6 , കാസര്‍ഗോഡ് - 4 , കോട്ടയം - 1 , ആലപ്പുഴ - 2 , തിരുവനന്തപുരം -1.

നാടണയാനൊരുങ്ങി  പ്രവാസികള്‍ 

കോവിഡ് മൂലം ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികൾ നാളെ മുതൽ തിരിച്ചെത്തി തുടങ്ങും. ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്കാണ് ആദ്യ വിമാനം. അബൂദബിയില്‍ നിന്ന് കൊച്ചിയിലേക്കും നാളെ സര്‍വീസുണ്ട്. യാത്രക്കാരുടെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. സൗദി, ഖത്തർ എന്നിവിടങ്ങളിൽ നിന്നുളള സർവീസുകൾ നാളെ ഉണ്ടാകില്ല. റാപിഡ് ടെസ്റ്റ് നടത്തിയാകും യാത്രക്കാരെ വിമാനത്തിൽ കയറ്റുക. യു.എ.ഇയിൽ നിന്നും നാളെ രണ്ട് വിമാനങ്ങളിൽ പുറപ്പെടുന്നവരുടെ ടിക്കറ്റ് വിതരണം ഏറെക്കുറെ പൂർത്തിയായി. 

നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്. ആദ്യ വിമാനം ദുബൈയിൽ നിന്ന് രാത്രി 7.40 ഓടെ കോഴിക്കോട് എത്തിച്ചേരും. അബൂദബിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം വൈകുന്നേരം 4.15 പുറപ്പെട്ട് രാത്രി 9.40 ന് നാട്ടിലെത്തും. 

അഞ്ചു മണിക്കൂർ നേരെത്ത യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരിക്കണമെന്ന് യു.എ.ഇയിലെ ഇന്ത്യൻ എംബസി നിർദേശിച്ചു. രോഗലക്ഷണമില്ലാത്തവരെ മാത്രമേ നാട്ടിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കൂ. നാട്ടിലെത്തിയാൽ ക്വറന്റയിനിൽ പോകാൻ തയാറാണെന്ന് സത്യവാങ്ങ്മൂലം നൽകണം. 

ഇതടക്കം യാത്രക്കാർ പാലിക്കേണ്ട മെഡിക്കൽ പ്രോട്ടോക്കോൾ അധികൃതർ പുറത്തുവിട്ടു. വിമാനത്തിൽ കയറുന്നത് വരെ വിദേശത്തെ ആരോഗ്യ അതോറിറ്റി നിഷ്കർഷിക്കുന്ന ആരോഗ്യ പ്രോട്ടോകോൾ പാലിക്കണം.ഇതനുസരിച്ചായിരിക്കും റാപിഡ് ടെസ്റ്റ്. കൈയുറ, മാസ്ക് സാനിറ്റൈസർ എന്നിവ അടങ്ങുന്ന കിറ്റും യാത്രക്കാർക്ക് നൽകും. 

അതേ സമയം ഇന്ന്  ഖത്തറിൽ നിന്നും സൗദിയിൽ നിന്നും പുറപ്പെടേണ്ട വിമാനങ്ങളുടെ ഷെഡ്യൾ മാറ്റി. ദോഹയിൽ നിന്നും ഇന്ന്  പുറപ്പെടേണ്ട വിമാനം ഒമ്പതിലേക്കാണ് മാറ്റിയത്. സൗദിയിൽ നിന്ന് 8 ന് വിമാനം പുറപ്പെടുമെന്ന് ഇന്ത്യൻ അംബാസഡർ അറിയിച്ചു.

ഖത്തറില്‍ നിന്നും ഇന്ത്യയിലെ 12 ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്താനൊരുങ്ങി ഖത്തര്‍ എയര്‍വേയ്സ്

അടുത്ത മാസാവസാനത്തോടെ ഖത്തറില്‍ നിന്നും ഇന്ത്യയിലെ പന്ത്രണ്ട് ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്താനൊരുങ്ങി ഖത്തര്‍ എയര്‍വേയ്സ്. കേരളത്തിലേക്കുള്ള മൂന്ന് സര്‍വീസുകളും ഇതിലുള്‍പ്പെടുന്നു. ഇന്ത്യയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികള്‍ തുടങ്ങും. നാടണയാനുള്ള പ്രവാസികളുടെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്താണ് ഖത്തര്‍ എയര്‍വേയ്സിന്‍റെ നടപടി. 

അടുത്ത മാസാവസാനത്തോടെ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ 81 ഭാഗങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ സജ്ജമാണെന്ന് ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബേകിര്‍ പറഞ്ഞു.എന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ടിക്കറ്റ് ബുക്കിങ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ തുടങ്ങാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ 12 ഇടങ്ങളിലേക്കാണ് സര്‍വീസുണ്ടാവുക. 

കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവയ്ക്ക് പുറമെ ഡല്‍ഹി അഹമ്മദാബാദ് അമൃത്സര്‍, ബംഗ്ലൂര്‍, മുംബൈ, ഗോവ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുക.
കോവിഡ് സാഹചര്യത്തില്‍ സ്വന്തം നാടുകളിലെത്താന്‍ ആഗ്രഹിക്കുന്ന പത്ത് ലക്ഷം പ്രവാസികളെ നാട്ടിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ വ്യക്തമാക്കി. നിലവില്‍ കേരളമുള്‍പ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്സ് നിലവില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്നുണ്ട്
Previous Post Next Post
3/TECH/col-right