Trending

യു.എ.ഇയില്‍ നാട്ടിലേക്ക് പോകാന്‍ രജിസ്റ്റര്‍ ചെയ്തത് ഒന്നര ലക്ഷം ഇന്ത്യയ്ക്കാര്‍; പകുതി മലയാളികള്‍- 25% പേര്‍ക്കും ജോലി പോയി

ദുബൈ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരിച്ചു പോകാന്‍ യു.എ.ഇ ഇന്ത്യന്‍ മിഷനില്‍ രജിസ്റ്റര്‍ ചെയ്തത് ഒന്നരക്ഷത്തിലേറെ ഇന്ത്യയ്ക്കാര്‍. ഇതില്‍ പകുതിയും മലയാളികളാണ്. ‘ശനിയാഴ്ച വൈകിട്ട് ആറു വരെ ഒന്നര ലക്ഷത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തതായി’ ഇന്ത്യന്‍ മിഷനിലെ കോണ്‍സല്‍ ജനറല്‍ വിപുല്‍  പറഞ്ഞു.


രജിസ്റ്റര്‍ ചെയ്തവരില്‍ നാല്‍പ്പത് ശതമാനം പേര്‍ സാധാരണ ജോലിക്കാരാണ്. 20 ശതമാനം പ്രൊഫഷണല്‍സും. ഇതില്‍ 25 ശതമാനം പേര്‍ക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ട്. പത്ത് ശതമാനം പേര്‍ സന്ദര്‍ശക വിസയിലെത്തി യു.എ.ഇയില്‍ കുടുങ്ങിയവരാണ്- അദ്ദേഹം വ്യക്തമാക്കി. ഗര്‍ഭിണികള്‍, വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍, മെഡിക്കല്‍ എമര്‍ജന്‍സി ആവശ്യമുള്ളര്‍ തുടങ്ങിയവരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ബുധനാഴ്ച രാത്രി മുതലാണ് നാട്ടിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയത്.

അതിനിടെ, പ്രവാസികളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് തങ്ങളുടെ ഒരു വിവരവും കിട്ടിയിട്ടില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി. പ്രവാസികളെ തിരിച്ചു കൊണ്ടു വരാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നോര്‍ക്ക ഏര്‍പ്പെടുത്തിയ സംവിധാനത്തില്‍ അഞ്ചു ലക്ഷത്തിലേറെ പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നാണ്.
Previous Post Next Post
3/TECH/col-right