Trending

മധുരമുള്ള ഓർമ്മകൾ

എളേറ്റിൽ പ്രദേശത്തെ ഓർക്കേണ്ടവരെ കുറിച്ചും ഓർക്കപ്പെടേണ്ട വരെ കുറിച്ചുമുള്ള പരമ്പരയുടെ തുടർച്ച......


കഴിഞ്ഞ ദിവസം അനിയൻ അഷ്ഹർ എളേറ്റിലിന്റെ  ഒരു പോസ്റ്റ് കണ്ടു. അവന്റെ പിതാവിന്  അതായത് പാറക്കപ്പുറായിൽ അഹമ്മദ് കുട്ടി ഹാജി  സാഹിബിന് വേണ്ടി പ്രാർത്ഥിക്കണമെന്നുള്ള അഭ്യർത്ഥനയായിരുന്നു അതിൽ. ഓർമ്മകൾ പിറകിലേക്ക് സഞ്ചരിക്കുകയായിരുന്നു പിന്നീട്...
വർഷാവർഷം ദീപാവലി ദിവസത്തോടനുബന്ധിച്ച് അദ്ദേഹം തരാറുണ്ടായിരുന്ന തേനൂറും മധുരമിഠായിയെക്കാൾ മധുരമുള്ള ഓർമ്മകൾ...



ശുഭ്രവസ്ത്രവുമണിച്ച് ധ്രുതഗതിയിൽ നടന്നു പോകുന്ന അദ്ദേഹത്തിന്റെ രൂപം ഇന്നും മനസിലുണ്ട്. അദ്ദേഹത്തിന്റെ നടത്തവും സംസാരവും കണക്ക് കൂട്ടലുമെല്ലാം വളരെ വേഗത്തിലായിരുന്നു....
കൂടെ നടന്നെത്താൻ ഞങ്ങളെല്ലാം വളരെ ബുദ്ധിമുട്ടുമായിരുന്നു. കൂടെ നടക്കുമ്പോൾ തുടരെ തുടരെ കാര്യങ്ങൾ ചോദിക്കുകയും കുടുംബ ബന്ധവും സ്നേഹ ബന്ധവും എന്നും കാത്ത് സൂക്ഷിക്കുന്നതിൽ കണിശത പുലർത്തുകയും ചെയ്തിരുന്നു അദ്ദേഹം. എനിക്കതുറപ്പിച്ച് പറയാൻ കഴിയുന്നത് അദ്ദേഹത്തിന്റെ വകയിലൊരു സഹോദരിയാണ് എന്റെ ഉമ്മ എന്നുള്ളത് കൊണ്ട് കൂടിയാണ്.

കച്ചവടക്കാരനായ അഹമ്മദ് കുട്ടി ഹാജി സാഹിബിനെയായിരിക്കും കൂടുതൽ പേർക്കും പരിചയമുണ്ടാകുക. എളേറ്റിൽ വട്ടോളിയിൽ'താജ്' സ്റ്റോഴ്സ് എന്ന പലചരക്ക് കട നടത്തുന്ന അഹമ്മദ് കുട്ടി സാഹിബിനെ,
കൂടെ മരക്കൂട്ടത്തിൽ മുഹമ്മദ്ക്കായും, ചാലിൽ നാസർക്കായുമുണ്ടായിരുന്നു.( നാസർക്കായുടെ മകൾ പിന്നീട് അഷ്ഹറിന്റെ ഭാര്യയായതിലൂടെ അദ്ദേഹത്തിന്റെ മരുമകളായത് പിൽക്കാല ചരിത്രം.) എല്ലാവരോടും സൗമ്യമായി പെരുമാറുന്ന കാൽക്കുലേറ്ററിനെക്കാൾ വേഗത്തിൽ കണക്കുകൾ കൂട്ടി ഉപഭോക്താക്കളെ പിണക്കാതെ പറഞ്ഞു വിടുന്ന അഹമ്മദ് കുട്ടി ഹാജി സാഹിബ്‌ ജീവിതത്തിൽ വിശുദ്ധിയും സത്യസന്ധതയും സൂക്ഷ്മതയും മാത്രം കൈമുതലായി ജീവിച്ചു തീർത്തതികഞ്ഞ മത ഭക്തനായിരുന്നു.

 കച്ചവടമല്ലാതെ വേറിട്ടൊരു മേഖലയിൽ കൂടി പ്രഗത്ഭനായിരുന്നു അദ്ദേഹം എന്ന് പലർക്കുമറിയില്ല. ഡ്രൈവർമാരെ ആരാധനാപൂർവം കണ്ട ഒരു കാലമുണ്ടായിരുന്നു എന്നത് ഇന്നത്തെ തലമുറക്ക് അത്ഭുതമായിരിക്കും. കാരണം, എല്ലാ വീട്ടിലും ഇന്ന് രണ്ടോ അതിലധികമോ പേർ ഡ്രൈവർമാരായി ഉണ്ട്. എന്നാൽ ഒരു കാലത്ത്എളേറ്റിൽ വട്ടോളിയിൽ ആകെ രണ്ട് ഡ്രൈവർമാർ മാത്രമുണ്ടായിരുന്നതിൽ ഒരാളായിരുന്നു പാറക്കപ്പുറായിൽ അഹമ്മദ് കുട്ടി ഹാജിസാഹിബ്. കുണ്ടുള്ള കായിൽ സെയ്ത് ഹാജി, ജീരകപ്പാറ അബൂബക്കർ ഹാജി തുടങ്ങിയവരുടെ സന്തത സഹചാരിയും ഡ്രൈവറുമായിരുന്നു അഹമ്മദ് കുട്ടി സാഹിബ്. അദ്ദേഹം ഡ്രൈവിംഗ് പഠിക്കുമ്പോൾ ഉപയോഗിച്ച പുസ്തകം ഇന്നും ആ വീട്ടിലുണ്ടെന്ന് മകൻ ഷുക്കൂർ പറഞ്ഞപ്പോൾ അത്ഭുതം തോന്നി.ഇന്നത്തെ തലമുറയിൽ നിന്നും വ്യത്യസ്തമായി തന്റെ തൊഴിലിനെ അദ്ദേഹവും അദ്ദേഹത്തിന്റെ തലമുറയും എത്ര പവിത്രമായി കണ്ടിരുന്നു എന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണിത്

വീട്ടിൽ വെറുതെ ഇരിക്കുമ്പോൾ കെസ്സ് പാട്ടുകൾ പാടുന്നത് അദ്ദേഹത്തിന്റെ ഒരു വിനോദമായിരുന്നു..അത് 'കേട്ടാവും ഇളയ മകൻ അഷ്ഹർ ചില ഈണങ്ങൾ മൂളുന്നത് കേട്ടിട്ടുമുണ്ട്.കേളി കേട്ട ഗായകർക്കും കലാകാരന്മാർക്കും "കേളി"യുടെ (മുമ്പ് KMS എളേറ്റിലിലും) ശബ്ദ സംവിധാനമൊരുക്കുന്നത് കണ്ടിട്ടുമുണ്ട്.ഇപ്പോൾ അബുദാബിയിലെ ഒരു കമ്പനിയിൽ സൗണ്ട് എൻജിനീയർ ആയി ജോലി നോക്കുന്നതോടൊപ്പം പൂനൂർ ദുരന്ത നിവാരണ ടീമിലും, വാർത്താ (എളേറ്റിൽ ഓൺലൈൻ) പ്രവർത്തനത്തിലുമൊക്കെയുണ്ട് 😃.

ആത്മീയ ചിന്തകൾക്കും പ്രാർത്ഥനക്കും വളരെ പ്രാധാന്യം നൽകിയ അദ്ദേഹത്തെ കണ്ടാകാം മൂത്ത മകൻ ഫൈസൽ B Com ന് ശേഷം ദാരിമി,ഹൈതമി തുടങ്ങിയഡിഗ്രികൾ എടുത്തതും മത പ്രബോധന രംഗത്ത് സജീവമായതും.ഇപ്പോൾ ദുബൈയിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു.

അദ്ദേഹത്തിലെ കർഷകനെയും സംരഭകനെയുമൊക്കെ കണ്ടാകും മകൻ ഷുക്കൂർ ഗൾഫിൽ ഒരു ചായപ്പൊടി  കമ്പനിയുടെ നടത്തിപ്പുകാരനും, ദുബായിലെ മികച്ച കർഷകനും അദ്ദേഹത്തേക്കാൾ പ്രായമുള്ളവരുടെ പോലും 'ഷുക്കൂർക്കാ' ആയതും.

മറ്റൊരു മകനായ കമാലിന്റെ ശബ്ദം കേൾക്കാത്ത ഒരു ദിവസവും ഇപ്പോൾ ഉണ്ടാകാറില്ല.എളേറ്റിൽ കുട്ടായ്മയിലൂടെ എളേറ്റിൽക്കാരെ ഇളക്കി വിട്ട് നാടിനും നാട്ടാർക്കും വേണ്ടി തന്റെ തിരക്കേറിയ പ്രവാസജീവിതത്തിനിടയിലും സമയം കണ്ടെത്തുന്ന അദ്ദേഹത്തിന് എന്നും എളേറ്റിൽക്കാരുടെ നന്ദിയും പ്രാർത്ഥനയുമുണ്ട് .എന്നാൽ എനിക്കിഷ്ടം വളരെ ചെറു പ്രായത്തിൽ തന്നെ ഡ്രൈവിംഗ് ഒരു പ്രൊഫഷനാക്കുകയും പിതാവിന്റെ പോലെ തന്നെ അപകടരഹിത  ഡ്രൈവിംഗിലൂടെ മാതൃകയായ  കമാലിനെയാണ്.ഇപ്പോൾ അബുദാബി എയർപോർട്ടിൽ ഫയർമാൻ ആണ്.



എന്റെ ഇത്താത്തയുടെ സഹപാഠിയായിരുന്ന അഹമ്മദ് കുട്ടി സാഹിബിന്റെ മകൾ താജുന്നിസയുടെ പേരായിരുന്നു അദ്ദേഹം തന്റെ കടക്കിട്ടത്. അക്കാലത്ത് പെങ്ങളുടെ കൈ പിടിച്ച് അവരുടെ വീട്ടിൽ നിരന്തരം പോകാറുണ്ടായിരുന്നു. അവരുടെ കുടുംബവുമായും നിരന്തരം ബന്ധപ്പെടാനും അവിടത്തെ ഉമ്മ ഫാത്വിമ ഹജ്ജുമ്മയുടെ കൈ കൊണ്ടുണ്ടാക്കിയ ഭക്ഷണം ഒത്തിരി തവണ കഴിക്കാനുമുള്ള ഭാഗ്യവുമുണ്ടായിട്ടുണ്ട് എനിക്ക്.

എളേറ്റിൽ വട്ടോളിയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന ഈ സംരംഭകന്റെ ,വെൽ കെയർ ഫൗണ്ടേഷൻ പോലുള്ള സന്നദ്ധ പ്രവർത്തകരുടെ ഉപദേശകന്റെ,പൊതു പ്രവർത്തകന്റെ സർവോപരി പച്ചയായ യാഥാർത്ഥ്യങ്ങളോട് പടപൊരുതി ഒരു നല്ല നാളെക്കായി പ്രയത്നിച്ച നല്ല മനുഷ്യന്റെ റോളിലെല്ലാം പകർന്നാടിയ മനുഷ്യ സ്റ്റേഹിയാ യിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ പാരത്രിക ജീവിതം വിജയകരമാകാൻ പ്രാർത്ഥിക്കുന്നു. അല്ലാഹു പരലോകജീവിതം സന്തോഷകരമാക്കട്ടെ (ആമീൻ)

ഉനൈസ് എളേറ്റിൽ
Previous Post Next Post
3/TECH/col-right