Trending

കോഴിക്കോട് വീണ്ടും കോവിഡ്; പകര്‍ന്നത് സമ്പര്‍ക്കം വഴിയെന്ന് സംശയം

കോഴിക്കോട്: ജില്ലയിൽ ദിവസങ്ങൾക്ക് ശേഷം ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എടച്ചേരി സ്വദേശിയായ 67 കാരനാണ് ആണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ മക്കൾ രണ്ടുപേരും മാർച്ച് 18 ന് ദുബായിൽ നിന്ന് വരികയും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയുമായിരുന്നു.പക്ഷെ ഇവർക്ക് ലക്ഷണങ്ങളൊന്നും കാണിക്കാത്തതിനാൽ പരിശോധന നടത്തിയിരുന്നുമില്ല. രോഗം സ്ഥീരീകരിച്ച വ്യക്തിയുടെ ഏപ്രിൽ രണ്ടിന് അയച്ച സാമ്പിൾ നെഗറ്റീവ് ആയിരുന്നു.രോഗം ഭേദമായതിനെ തുടർന്ന് ഏപ്രിൽ10 ന് ഡിസ്ചാർജ് ചെയ്തു. 





ഡിസ്ചാർജ് ചെയ്യുന്ന സമയത്ത് മെഡിക്കൽ ബോർഡിന്റെ തീരുമാനപ്രകാരം അയച്ച രണ്ടാമത്തെ സാംപിളാണ് പോസിറ്റീവ് ആയത്. രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തുന്ന കുടുംബാംഗങ്ങളെ കൂടി ടെസ്റ്റ് ചെയ്യുന്നതിന് മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഇതുൾപ്പെടെ ജില്ലയിൽ ആകെ സ്ഥിരീകരിച്ച 13 പോസിറ്റീവ് കേസുകളിൽ ആറു പേരെ അസുഖം ഭേദമായി ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ഏഴ് പേർ ചികിത്സ തുടരുന്നു. ഇതുകൂടാതെ മൂന്ന് ഇതര ജില്ലക്കാരിൽ രണ്ട് കാസർഗോഡ് സ്വദേശികൾക്കും രോഗം ഭേദമായി. ഒരു കണ്ണൂർ സ്വദേശി ചികിത്സയിലുണ്ട്. 


ജില്ലയിൽ ഇന്നലെ  437 പേർ കൂടി വീടുകളിൽ നിരീക്ഷണം പൂർത്തിയാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവരുടെ ആകെ എണ്ണം 5286 ആയി. നിലവിൽ ആകെ 17,387 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി വന്ന നാല് പേർ ഉൾപ്പെടെ 23 പേർ ആണ് ആശുപത്രി നിരീക്ഷണത്തിലുണ്ട്. 11 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തു. ഇന്നലെ  മാത്രം 21 സ്രവസാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 484 സ്രവ സാംപിളുകൾ അയച്ചതിൽ 460 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 444 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ 24 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. 

ആരോഗ്യവകുപ്പ് ഡയറക്ടർ വീഡിയോ കോൺഫറൻസിലൂടെ ജില്ലാ കൊറോണ കൺട്രോൾ സെല്ലിന്റെ പ്രവർത്തനം വിലയിരുത്തി. മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലൂടെ 10 പേർക്ക് ഇന്നലെ  കൗൺസലിംഗ് നൽകി. കൂടാതെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 122 പേർക്ക് ഫോണിലൂടെ സേവനം നൽകി.
Previous Post Next Post
3/TECH/col-right