Trending

കുട്ടികളുടെ ഹൃദ്രോഗ ചികിത്സയ്ക്ക് മലബാറിൽ സൗകര്യമില്ലെന്ന പരാതിക്ക് പരിഹാരമാവുന്നു.

കോഴിക്കോട്:കുട്ടികളുടെ ഹൃദ്രോഗ ചികിത്സയ്ക്ക് മലബാറിൽ സൗകര്യമില്ലെന്ന പരാതിക്ക് പരിഹാരമാവുന്നു.മെഡിക്കൽ കോളേജിൽ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയാ വിഭാഗം മുഴുവൻ സജ്ജീകരണങ്ങളോട് കൂടി പ്രവർത്തനം ആരംഭിച്ചു.





ഇതിന്റെ ആദ്യപടിയായി ഹൃദ്യം പദ്ധതിയിലൂടെ ഗുരുതര ഹൃദ്രോഗമുള്ള അഞ്ച് കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ ഈ കഴിഞ്ഞ ജൂൺ 20, 21 തിയ്യതികളിലായി നടത്തി. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ മൂന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ള 6 പേരടങ്ങുന്ന വിദഗ്ധ സംഘം ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ ക്യാമ്പ് ചെയ്തിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ചരിത്രപരമായ ചുവടുവെയ്പ്പാണിത്.

ഹൃദ്രോഗവിഭാഗത്തിന്റെ പൂർണ സജ്ജീകരണത്തിനായും നിർമാണ പ്രവർത്തനങ്ങൾക്കായും 6 ലക്ഷം രൂപയും ഉപകരണങ്ങൾക്കായി 66.5 ലക്ഷം രൂപയും അനുവദിച്ചിരുന്നു. കൂടാതെ വിദഗ്ധ പരിശീലനം നൽകി 6 സ്റ്റാഫ് നേഴ്‌സുമാരെ ഈ യൂണിറ്റിലേക്ക് ദേശീയ ആരോഗ്യ ദൗത്യം മുഖേന നിയമിച്ചിട്ടുണ്ട്.

പീഡിയാട്രിക് ഇന്റൻസീവിസ്റ്റ്‌, പീഡിയാട്രിക് കാർഡിയാക് അനസ്തസ്റ്റിസ് എന്നിവരെ കൂടി നിയോഗിച്ച് ഈ യൂണിറ്റ് കൂടുതൽ ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.  ഫെബ്രുവരി ഇരുപത്തിമൂന്നാം തിയ്യതി ഈ യൂണിറ്റിനായി പ്രത്യേകം തയ്യാറാക്കിയ വാർഡ് ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തിരുന്നു.
    ഹൃദ്രോഗസംബന്ധമായ അടിയന്തിര ശസ്ത്രക്രിയയ്ക്ക് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയെയോ മറ്റ് സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കേണ്ടി വരുന്ന മലബാർ മേഖലയിലെ കുരുന്നുകൾക്കും അവരുടെ കുടുംബത്തിനും ഈ ചുവടുവെയ്പ്പ് ഏറെ ഉപകാരപ്രദമാകും. 

    തുടക്കത്തിൽ മാസത്തിൽ ഒരു തവണ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ വിദഗ്ധ സംഘം ശസ്ത്രക്രിയയ്ക്കായി മെഡിക്കൽ കോളേജിൽ ക്യാമ്പ് ചെയ്യും. ക്രമേണ വിദഗ്ധ പരിശീലനം ലഭിക്കുന്നതോടു കൂടി മെഡിക്കൽ കോളേജ് സ്ഥിരമായി ശസ്ത്രക്രിയയ്ക്ക് പ്രാപ്യമാവും. 

    സർജറി കഴിഞ്ഞ 5 കുട്ടികളിൽ 3 കുട്ടികൾ ഇതിനോടകം തന്നെ സുഖം പ്രാപിച്ച് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങി.
    Previous Post Next Post
    3/TECH/col-right