Trending

സ്ഫോടനത്തില്‍ നടുങ്ങി നായ്ക്കെട്ടി; നിമിഷംകൊണ്ട് ചിന്നിച്ചിതറി രണ്ട് ജീവനുകൾ

ബത്തേരി: സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ട സാഹചര്യം ഉള്‍ക്കൊള്ളാനാകാതെ നായ്‌ക്കെട്ടി. ചരുവില്‍വീട്ടില്‍ നാസറിന്റെ ഭാര്യ അംല (37). മൂലങ്കാവ് എറളോട്ട് പെരിങ്ങാട്ടൂര് ബെന്നി (48) എന്നിവരാണ് ഇന്ന് ഉച്ചക്ക് ഒന്നേകാലോടെ ഉണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 




സ്‌ഫോടകവസ്തു ശരീരത്തില്‍ കെട്ടിവെച്ചാണ് ബെന്നി അമലയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് സ്‌ഫോടക വസ്തു പൊട്ടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. 

ഉഗ്രസ്‌ഫോടനത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചു. ചോരയും മാംസ അവശിഷ്ടങ്ങളും ഭിത്തിയിലും തറയിലും ചിന്നിചിതറിയ നിലയിലാണ്. രണ്ട് കുട്ടികളുടെ പിതാവാണ് ബെന്നി. നാസര്‍ പുറത്തു പോയ സമയത്താണ് ഇയാള്‍ അമലയെ തേടിയെത്തിയത്. 

അല്‍പ്പസമയം വീട്ടില്‍ ചെലവിട്ട ശേഷം മടങ്ങിയ ബെന്നി വീണ്ടുമെത്തി, കുറച്ചുസമയത്തിനകം തന്നെ സ്‌ഫോടനം സംഭവിക്കുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. 

ശബ്ദം കേട്ട്  അടുത്തുള്ള പള്ളിയിലുള്ളവര്‍ പുറത്തേക്കെത്തി നടത്തിയ തെരച്ചിലില്‍ ഇരുവരുടെയും ശരീരം ചിന്നിച്ചിതറിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. അപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന സൂചനയെങ്കിലും ലഭിക്കുന്നത്. 

കാര്‍ പോര്‍ച്ചില്‍ നിന്ന് കരയുന്ന അംലയുടെ ഇളയ കുട്ടിയെ നാട്ടുകാരാണ് ഇവിടെ നിന്ന് മാറ്റിയത്. പിന്നീട് പൊലീസ് എത്തി കൂട്ടിയുടെ ദേഹത്ത് പറ്റിയ ചോരയും മാംസ അവശിഷ്ടങ്ങളും വൃത്തിയാക്കി ബന്ധുക്കളെ ഏല്‍പ്പിച്ചു.

ബെന്നിയും അംലയും തമ്മില്‍ ഉണ്ടായ ബന്ധമാണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് അഡീഷനല്‍ എസ്പി. മൊയ്തീന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.   ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്നും എന്നാല്‍ ഇത് എന്താണെന്ന് അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു. 

ഫര്‍ണിച്ചര്‍ നിര്‍മാണമാണ് ബെന്നിയുടെ തൊഴില്‍. വീടിന് സമീപത്ത് തന്നെ ഭര്‍ത്താവ് നാസര്‍ നടത്തുന്ന അക്ഷയ സെന്ററിലാണ് അംല ജോലിയെടുത്തിരുന്നത്.

മുമ്പ് നായ്‌ക്കെട്ടിയിലായിരുന്നു ബെന്നിയും കുടുംബവും താമസിച്ചിരുന്നത്.  ഇവിടെ വച്ചാണ് ഇരവരു പരിചയപ്പെട്ടത്. ഈ ബന്ധം കാലങ്ങളോളം തുടരുകയും ചില പ്രശ്നങ്ങള്‍ക്ക് വഴിവച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു. 

സംഭവസമയത്ത് മറ്റു രണ്ട് മക്കള്‍ അംലയുടെ മുട്ടിലിലുള്ള വീട്ടിലായിരുന്നു. കോഴിക്കോട്- മൈസൂര്‍ ദേശീയപാതയോട് ചേര്‍ന്നാണ് സ്‌ഫോടനം നടന്ന വീട്. സംഭവസ്ഥലത്ത് പോസ്റ്റ്മാര്‍ട്ടം നടത്തി ഇന്നു തന്നെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ വിട്ടുനല്‍കാനാണ് പോലീസ് തീരുമാനം. 

Previous Post Next Post
3/TECH/col-right