Trending

റോഡ്‌ഷോക്കിടെ മാധ്യമപ്രവര്‍ത്തകര്‍ വീണു; ചാടിയിറങ്ങി രാഹുല്‍

വയനാട് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോക്കിടെ മാധ്യമപ്രവര്‍ത്തകര്‍ വാഹനത്തില്‍ നിന്ന് നിലത്തുവീണു. റോഡ് ഷോയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ട്രക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് വാഹനത്തിന്റെ ബാരിക്കേഡ് തകര്‍ന്നതും മാധ്യമപ്രവര്‍ത്തകര്‍ നിലത്തുവീണതും. അഞ്ച് പേരാണ് നിലത്ത് വീണത്.


സമീപത്തെ വാഹനത്തിലായിരുന്നു രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും യുഡിഎഫ് നേതാക്കളും. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ രാഹുല്‍ ഗാന്ധി തന്റെ വാഹനത്തില്‍ നിന്ന് വേഗത്തില്‍ ഇറങ്ങിയെത്തി. കൂടെ പ്രിയങ്കയും വന്നു. മാധ്യമപ്രവര്‍ത്തകരെ ആംബുലന്‍സിലേക്ക് കയറ്റുന്നതിനും രാഹുല്‍ ഒപ്പമുണ്ടായിരുന്നു.....

നിലത്തുവീണവരെ സഹായിക്കാന്‍

മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് കാര്യമായ പരിക്കേറ്റത്. നിലത്തുവീണവരെ സഹായിക്കാന്‍ ആദ്യമെത്തിയവരില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനുമുണ്ടായിരുന്നു. കൂടെ പ്രിയങ്കാ ഗാന്ധിയും എത്തി. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

രാഹുല്‍ മുന്നില്‍ നിന്നു

റോഡ് ഷോ അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. പരിക്കേറ്റവര്‍ക്ക് വെള്ളം നല്‍കുകയും ആശുപത്രിയിലേക്ക് മാറ്റുന്നതിനും രാഹുല്‍ മുന്നില്‍ നിന്നു. ആംബുലന്‍സിലേക്ക് മാറ്റുന്നതിനും രാഹുല്‍ സഹായിച്ചു.

റിപ്പോര്‍ട്ടറുടെ ഷൂ എടുത്തത് പ്രിയങ്ക

പരിക്കേറ്റ റിപ്പോര്‍ട്ടറുടെ ഷൂ എടുത്തത് പ്രിയങ്കാ ഗാന്ധിയായിരുന്നു. തിരക്കിനിടയില്‍ ഷൂ നിലത്തുവീണു. വീണ്ടും പ്രിയങ്ക ഷൂ എടുക്കുന്നതും പ്രചരിക്കുന്ന വീഡിയോയിലുണ്ട്. ഷൂ ആംബുലന്‍സിലുള്ളവര്‍ക്ക് പ്രിയങ്ക കൈമാറി.

കാര്യമായ പരിക്കേറ്റവര്‍

രണ്ടുപേര്‍ക്കാണ് കാര്യമായി പരിക്കേറ്റത്. ഇന്ത്യാ എഹഡ് കേരളാ റിപ്പോര്‍ട്ടര്‍ റിറ്റ്‌സണ്‍ ഉമ്മന്‍, ന്യൂസ് 9 റിപ്പോര്‍ട്ടര്‍ സുപ്രിയ എന്നിവരെ ആശുപത്രിയിലെത്തിക്കാനാണ് രാഹുല്‍ പ്രിയങ്കയും ഇടപെട്ടത്. ഇരുവരും കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ ചികില്‍സയിലാണ്.

മൈതാനത്തിന് തൊട്ടടുത്ത്

പരിക്കേറ്റവരെ ആംബുലന്‍സിലേക്ക് കയറ്റുന്നതിന് രാഹുലും പ്രിയങ്കയും ഇടപെടുന്ന ദൃശ്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎസ് ജോയ് ഫേസ്ബുക്കില്‍ പങ്കുവച്ചു. റോഡ് ഷോ അവസാനിക്കുന്ന എസ്‌കെഎംജെ സ്‌കൂള്‍ മൈതാനിക്ക് സമീപമാണ് അപകടം നടന്നത്.

രാവിലെ 11ന് കല്‍പ്പറ്റയില്‍

രാവിലെ 11ന് കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗഡില്‍ ഹെലികോപ്റ്ററിലിറങ്ങിയ രാഹുല്‍ ഗാന്ധി കളക്ട്രേറ്റിലെത്തിയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇതിന് ശേഷം ബൈപ്പാസ് വഴി പിണങ്ങോട് ജങ്ഷന്‍ മുതല്‍ സ്‌കൂള്‍ ഗ്രൗഡ് വരെ ഒരു മണിക്കൂര്‍ നീണ്ട റോഡ് ഷോയും നടന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.

സിപിഎമ്മിനെതിരെ പറയില്ല

സിപിഎം വിമര്‍ശനങ്ങളെ സന്തോഷത്തോടെ നേരിടുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തനിക്കെതിരെ മല്‍സരിക്കുന്നത് ഇടതുപക്ഷമാണെന്ന് അറിയാം. എന്നാല്‍ അവര്‍ക്കെതിരെ ഒന്നും പറയില്ലെന്നും പത്രിക സമര്‍പ്പിച്ച ശേഷം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യ ഒന്നാണെന്ന സന്ദേശം

വയനാട്ടില്‍ മല്‍സരിക്കുന്നത് ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ്. ദക്ഷിണേന്ത്യയുടെ സംസ്‌കാരം നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ദക്ഷിണേന്ത്യ ഒറ്റപ്പെട്ടുവെന്ന തോന്നലുണ്ട്. ഇതിനെതിരെയാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്നും രാഹുല്‍ പറഞ്ഞു.

രാഹുലിനെ ഒപ്പം നിര്‍ത്തൂ

രാഹുലിനെ ഒപ്പം നിര്‍ത്താന്‍ പ്രിയങ്ക ഗാന്ധി വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു. വയനാടിനെ അദ്ദേഹം കൈവിടില്ലെന്നും പ്രിയങ്ക പറഞ്ഞു. എന്റെ സഹോദരന്‍, വിശ്വസ്ത സുഹൃത്ത്. ഞാന്‍ കണ്ട ധൈര്യശാലി. അദ്ദേഹത്തെ ഒപ്പം നിര്‍ത്തൂവെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

കല്‍പ്പറ്റയെ ഇളക്കിമറിച്ച്

കല്‍പ്പറ്റയെ ഇളക്കിമറിച്ചാണ് യുഡിഎപിന്റെ റോഡ് ഷോ നടന്നത്. തുറന്ന വാഹനത്തില്‍ രാഹുല്‍, പ്രിയങ്ക, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇടി മുഹമ്മദ് ബഷീര്‍, പാണക്കാട് സാദിഖലി തങ്ങള്‍, ജോസ് കെ മാണി, അനൂപ് ജേക്കബ് എന്നിവരുമുണ്ടായിരുന്നു.

ആയിരങ്ങള്‍ ഒഴുകിയെത്തി


ആയിരക്കണക്കിന് പ്രവര്‍ത്തകരും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരും രാഹുലിനെ കാണാന്‍ റോഡിന്റെ വശങ്ങളില്‍ നിന്നിരുന്നു. എല്ലാവരോടും കൈവീശി കാണിച്ചാണ് രാഹുലും പ്രിയങ്കയും നീങ്ങിയത്. സമീപ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും വയനാട്ടിലെത്തിയിരുന്നു.

 

രാഹുലിന്‍റെ കയ്യിൽ 40,000 രൂപ, 5 കേസുകൾ: സ്വത്ത് വിവരങ്ങൾ അടങ്ങിയ നാമനിര്‍ദ്ദേശ പത്രിക കാണാം

കയ്യിലുള്ളത് 40,000 രൂപ. ആകെ ആറ് കോടിയോളം (കൃത്യം 5,80,58,779 രൂപ) നിക്ഷേപം, ഒരു കോടി മുപ്പത് ലക്ഷം രൂപയുടെ സ്വത്തുക്കൾ (കൃത്യം 1,32,48,284 രൂപ).. ഇങ്ങനെ പോകുന്നു വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സമർപ്പിച്ച നാമനിർദേശപത്രികയിലെ വിശദാംശങ്ങൾ. തനിക്കെതിരെ അഞ്ച് കേസുകളാണുള്ളതെന്നും രാഹുൽ പ്രകടനപത്രികയിൽ പറയുന്നു.
 
72 ലക്ഷത്തോളം രൂപയാണ് രാഹുൽ ഗാന്ധിയുടെ കടബാധ്യത. വിദ്യാഭ്യാസയോഗ്യത കാണിച്ചിരിക്കുന്നത് ട്രിനിറ്റി കോളേജിൽ നിന്ന് ഡെവലപ്മെന്‍റ് സ്റ്റഡീസിൽ എം ഫില്ലും, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ 1995-ൽ ബിരുദവും എന്നാണ്.

അഞ്ച് കേസുകളാണ് ആകെ രാഹുലിനെതിരായുള്ളത്. ആദ്യത്തെ നാലെണ്ണവും ആർഎസ്എസ് - ബിജെപി നേതാക്കൾക്കെതിരായ പരാമർശങ്ങളുടെ പേരിലുള്ള മാനനഷ്ടക്കേസുകളാണ്. മറ്റൊന്ന് സുബ്രഹ്മണ്യൻ സ്വാമി നൽകിയ നാഷണൽ ഹെറാൾഡ് കേസും.

5 കോടിയോളം മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപമായുണ്ട്. (കൃത്യം തുക 5,19,44,682 രൂപ), 39,89,037 രൂപയുടെ ഇൻഷൂറൻസുണ്ട്. മൂന്ന് ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങളും.





പ്രചാരണത്തിന്‍റെ ആവേശം വാനോളമുയർത്തിയാണ് രാഹുൽ വയനാട്ടിലെത്തി പത്രിക സമർപ്പിച്ചത്. നാല് സെറ്റ് പത്രികകളാണ് രാഹുൽ നൽകിയത്. രാവിലെ മുതൽ തന്നെ വയനാട് നഗരം യുഡിഎഫ് പ്രവര്‍ത്തകര്‍ കയ്യടക്കിയിരുന്നു. റോഡിനിരുവശവും പ്രവര്‍ത്തകര്‍ തിങ്ങി നിറഞ്ഞു. തുറന്ന വാഹനം കടന്ന് പോകുമ്പോൾ ബാരിക്കേഡുകൾ മറച്ചിട്ട് പ്രവര്‍ത്തകര്‍ റോഡിലേക്കെത്തുന്ന കാഴ്ചയായിരുന്നു വയനാട് നഗരത്തിൽ ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങൾക്കെല്ലാം അപ്പുറം ആവേശം പോകുന്ന അവസ്ഥയായിരുന്നു പലപ്പോഴും.

റോഡ് ഷോയ്ക്കിടെ രണ്ട് മാധ്യമപ്രവർത്തകർക്ക് പരിക്കേറ്റു.ദേശീയ വാർത്താ ഏജൻസിയുടെ മാധ്യമപ്രർത്തകർ രാഹുലിനെ അനുഗമിച്ച വാഹനത്തിൽ നിന്നും താഴെ വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ ഇവരെ രാഹുൽ തന്നെ ഇടപെട്ട് തന്‍റെ വാഹന വ്യൂഹത്തിലെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. നിലത്ത് വീണ് കിടന്ന ഷൂസും മറ്റും കയ്യിലെടുത്ത് പ്രിയങ്കയും രാഹുലും ഇവരെ അനുഗമിക്കുന്ന ദൃശ്യങ്ങളാകട്ടെ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.



Previous Post Next Post
3/TECH/col-right