കാട്ടുപന്നിയുടെ ഇറച്ചിയുമായി നാലു പേരെ വനംവകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്തു. കോടഞ്ചേരി ചെമ്പുകടവ് കുട്ടപ്പശ്ശേരി ഷായി ജോസഫ് (43), ചെമ്പുകടവ് കാട്ടാമ്പള്ളി വർഗീസ് ജോസഫ് (64), അടിവാരം മേലടത്ത് ഗിരീഷ് (43), ചെമ്പുകടവ്, കേട്ടാടൻ കണ്ടിയിൽ ഭാസ്കരൻ (49) എന്നിവരെയാണു പിടികൂടിയത്.സംഘത്തിലെ അടിവാരം സ്വദേശി നസീർ, മോഹനൻ എന്നിവരെ പിടികൂടാനുണ്ട്. ഷായി ജോസഫിന്റെ വീട്ടിൽ പന്നിയെ പാചകം ചെയ്യാൻ ശ്രമിക്കുമ്പോഴാണു പ്രതികളെ പിടികൂടിയത്. ഇറച്ചി കടത്താൻ ഉപയോഗിച്ച ഷായിയുടെ പെട്ടി ഓട്ടോയും കസ്റ്റഡിയിലെടുത്തു.
അടിവാരം പൊട്ടിക്കൈക്കടുത്ത തോടിനരുകിൽ പന്നി ചത്തു കിടക്കുന്നതായി നസീർ ചെമ്പുകടവിലുള്ള മോഹനനെ അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ പതിനൊന്നോടെ സ്ഥലത്തെത്തി പന്നിയെ കൊണ്ടുവന്നതാണെന്നാണു പ്രതികൾ നൽകിയ മൊഴി. ഷോക്കടിപ്പിച്ചോ കുടുക്കിട്ടോ പന്നിയെ പിടികൂടിയതാണെന്നു സംശയിക്കുന്നതായി അധികൃതർ പറഞ്ഞു.
താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസർ സി.അബ്ദുൽ ലത്തീഫിന്റെ നേതൃത്വത്തിൽ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ.പി. അബ്ദുൽ ഗഫൂർ, കെ.പ്രകാശ്, സി.സി.ഉഷാദ്, കെ.സജീവ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി.ബഷീർ, ടി.ബിനോയ്, ജഗദീഷ് കുമാർ, സന്ദീപ്, നീതു എസ്.തങ്കച്ചൻ, ഡ്രൈവർ ജിതേഷ് എന്നിവരാണു പ്രതികളെ പിടികൂടിയത്.
Tags:
THAMARASSERY