Trending

ആദായനികുതിയില്‍ വന്‍ഇളവ്: വരുമാനപരിധി അഞ്ച് ലക്ഷമാക്കി

ദില്ലി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മധ്യവര്‍ഗ്ഗത്തെ ലക്ഷ്യമിട്ട് വന്‍ പ്രഖ്യാപനങ്ങളുമായി മോദി സര്‍ക്കാര്‍. 


വ്യക്തികള്‍ക്ക് ആദായനികുതി നല്‍കേണ്ട പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തിയതായി ഇടക്കാല ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി പീയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു.

ഇതോടെ വര്‍ഷത്തില്‍ ആകെ വരുമാനം അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവര്‍ മാത്രം ഇനി ആദായനികുതി നല്‍കിയാല്‍ മതിയാവും. 

മൂന്ന് കോടിയോളം മധ്യവര്‍ഗ്ഗക്കാര്‍ ഇതോടെ നികുതി ഭാരത്തില്‍ നിന്നും ഒഴിവാകും. 


പൊതു തിരഞ്ഞെടുപ്പിന് മുമ്ബ് മോദി ഗവണ്‍മെന്‍റ് അവതരിപ്പിച്ച ബജറ്റ് രാജ്യത്തെ സാധാരണക്കാരെയും കര്‍ഷകരേയും ലക്ഷ്യം വച്ചുള്ളതായിരുന്നു. ആദായ നികുതി പരിധി അഞ്ച് ലക്ഷമായി ഉയര്‍ത്തിയതും രണ്ട് ഹെക്ടറില്‍ താഴെയുള്ള കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ 6000 രൂപ ലഭ്യമാക്കുമെന്നതും, തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ അനുവദിച്ചതും ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളായിരുന്നു.
ബജറ്റിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങളിലേക്ക്....

തൊഴിലാളികളെ ലക്ഷ്യമിടുന്ന പ്രഖ്യാപനങ്ങള്‍

അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ നല്‍കുവാന്‍ തീരുമാനിച്ചു. 60 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. ഇതിനായി പ്രതിമാസം നൂറ് രൂപ മാത്രം അടച്ചാല്‍ മതി.
അങ്കണവാടി,ആശ വര്‍ക്കര്‍മാരുടെ ഹോണറേറിയം 50 ശതമാനം വര്‍ധിപ്പിച്ചു
തൊഴിലാളി ബോണസ് 7000 രൂപയാക്കി. കൂടാതെ സര്‍വീസിലിരിക്കെ തൊഴിലാളി മരിച്ചാല്‍ 6 ലക്ഷം രൂപ സഹായമായി നല്‍കുവാനും തീരുമാനിച്ചു.

കര്‍ഷകര്‍ക്കും ബജറ്റില്‍ പ്രത്യേക പരിഗണന

കര്‍ഷകര്‍ക്ക് ഊന്നല്‍ കൊടുക്കുന്ന ബജറ്റായിരുന്നു പിയൂഷ് ഗോയല്‍ അവതരിപ്പിച്ചതെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാക്കാന്‍ കഴിയും
രണ്ട് ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്ക് ആറായിരം രൂപ വരെ ബാങ്ക് അക്കൌണ്ടിലേക്ക് നേരിട്ട് നല്‍കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഇത് മൂന്ന് ഇന്‍സ്റ്റാള്‍മെന്‍റുകളായാണ് നല്‍കുക.
2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും
ചെറുകിട കര്‍ഷകര്‍ക്കായി പ്രധാനമന്ത്രി കിസാന്‍ നിധി പദ്ധതി നടപ്പാക്കുവാന്‍ തീരുമാനിച്ചു.
തൊഴിലുറപ്പ് പദ്ധതിയ്ക്കായി മാത്രം 60000 കോടി രൂപ അനുവദിച്ചു.
22 വിളകള്‍ക്ക് ഉത്പ്പാദന ചെലവിന്‍റെ ഒന്നരഇരട്ടി മിനിമം താങ്ങുവില ഏര്‍പ്പെടുത്തും
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയ്ക്ക് 75,000 കോടി അനുവദിച്ചു.

ഫിഷറീസ്, പശുവളര്‍ത്തല്‍ വായ്പകള്‍ക്ക് രണ്ടു ശതമാനം വായ്പ നല്‍കും
പ്രകൃതി ദുരന്തങ്ങളില്‍ വിള നശിച്ച കര്‍ഷകര്‍ക്ക് വായ്പകളിന്മേല്‍ രണ്ട് ശതമാനം പലിശ ഇളവ് നല്‍കുന്നതിനോടൊപ്പം കര്‍ഷകരുടെ വായ്പാ പലിശയിലും അഞ്ച് ശതമാനം കേന്ദ്രം വഹിക്കും

പ്രതിരോധ രംഗത്തിന് കരുത്ത് നല്‍കുന്ന ബജറ്റ്

പ്രതിരോധ ബജറ്റ് മൂന്ന് ലക്ഷം കോടിയായി ഉയര്‍ത്തി
അതിര്‍ത്തി സംരംക്ഷണത്തിനായി ആവശ്യമെങ്കില്‍ കൂടുതല്‍ പണം നല്‍കും
വണ്‍ റാങ്ക് പെന്‍ഷന് 35,000 കോടി നല്‍കി

ഗോ മാതാ സംരംക്ഷണത്തിന് പ്രത്യേക പദ്ധതികള്‍

പശുക്കളെ സംരംക്ഷിക്കുന്നതിനായി രാഷ്ട്രീയ കാമധേനു യോജന പദ്ധതി അവതരിപ്പിച്ചു
ഗോ പരിപാലനത്തിനുള്ള വിഹിതം 750 കോടിയായി ഉയര്‍ത്തി
കന്നുകാലി വളര്‍ത്തലിന് രണ്ട് ശതമാനം പലിശ മാത്രം ഈടാക്കി ധനസഹായം നല്‍കും

ആദായ നികുതി പരിധി അഞ്ച് ലക്ഷം

അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ സമ്ബൂര്‍ണ്ണ ഇളവനുവദിക്കുവാന്‍ തീരുമാനിച്ചു
രണ്ട് വര്‍ഷത്തിനുള്ളില്‍ ആദായ നികുതി റിട്ടേണ്‍ ഡിജിറ്റല്‍വത്ക്കരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ആദായനികുതി പരിശോധന പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാക്കും. പരിശോധനയ്ക്കായി പിന്നീട് ഉദ്യോഗസ്ഥനെ നേരിട്ടു കാണേണ്ട ആവശ്യമില്ല.
ആദായ നികുതി നിരക്കുകളില്‍ മാറ്റമില്ല
ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും രണ്ട് ശതമാനം നികുതിയിളവ് ഏര്‍പ്പെടുത്തി.
ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി.

റെയില്‍വേ 

റെയില്‍വേ മേഖലയ്ക്കായി ബജറ്റില്‍ 1.50 ലക്ഷം കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്.
രാജ്യത്ത് ബ്രോഡ് ഗേജ് റെയില്‍ പാതകളില്‍ ആളില്ലാ റെയില്‍ ക്രോസുകള്‍ പൂര്‍ണമായും റദ്ദാക്കി.

മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍

ഈ വര്‍ഷം മാര്‍ച്ചോടെ രാജ്യത്തെ എല്ലാ വീടുകളും വൈദ്യുതീകരിക്കാന്‍ തീരുമാനം
ഉജ്ജ്വല പദ്ധതി പ്രകാരമുള്ള എല്‍.പി.ജി കണക്ഷനുകള്‍ 8 കോടിയായി ഉയര്‍ത്താന്‍ തീരുമാനിച്ചു.

നാഷണല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പോര്‍ട്ടലുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും
മത്സ്യമേഖലയ്ക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കും
2024ല്‍ പൊതുകടം 40 ശതമാനമായി കുറയ്ക്കും
രാജ്യത്ത് ഒരു ലക്ഷം ഗ്രാമങ്ങള്‍ ഡിജിറ്റല്‍ ഗ്രാമങ്ങളാക്കി വികസിപ്പിക്കാന്‍ പദ്ധതി
സിനിമാ മേഖലയ്ക്കായി ഏകജാലക സംവിധാനം കൊണ്ടു വരുന്നു.

കള്ളപ്പണക്കാര്‍ക്കെതിരെ ശക്തമായ നടപടി
വിഷന്‍ 2030ല്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുവാന്‍ തീരുമാനിച്ചു
പൊതുമേഖലാ ബാങ്കുകള്‍ക്ക് 2.6 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചു

പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള ബജറ്റ് 
വിഹിതത്തില്‍ 35 ശതമാനവും പട്ടിക വര്‍ഗത്തിന് 28 ശതമാനവും വര്‍ധന
ശിശുക്ഷേമത്തിനായി നീക്കി വെച്ചത് 27,582 കോടി.

സാധാരണക്കാരെയും തൊഴിലാളികളേയും കര്‍ഷകരേയും ലക്ഷ്യമിട്ടുകൊണ്ടുള്ള ബജറ്റ് തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടാണെങ്കിലും ഇത് അടിസ്ഥാന വര്‍ഗത്തെ തൃപ്തിപ്പെടുത്തുന്നതാണെന്നതില്‍ സംശയമില്ല.



Previous Post Next Post
3/TECH/col-right