Trending

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പുതിയ ടെര്‍മിനല്‍ ഫെബ്രുവരി 10ന് തുറക്കും

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഫെബ്രുവരി 10ന് ഉദ്ഘാടനം ചെയ്യും. ടെര്‍മിനലില്‍ കൗണ്ടറുകള്‍ അടക്കം ഒരുക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി കരാര്‍  കമ്പനി വിമാനത്താവള അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്.


കസ്റ്റംസ്, എമിഗ്രേഷന്‍ വിഭാഗം പുതിയ ടെര്‍മിനലിലേക്ക് പ്രവര്‍ത്തനം മാറ്റും. ഇതോടെ നിലവിലുളള ആഗമന ടെര്‍മിനല്‍ യാത്രക്കാര്‍ക്ക് പുറപ്പെടുന്നതിന് മാത്രമായി മാറും.


17,000 ചതുരശ്ര മീറ്ററില്‍ രണ്ട് നിലയിലാണ് ടെര്‍മിനല്‍ പൂര്‍ത്തിയായിരിക്കുന്നത്. ടെര്‍മിനലില്‍ രണ്ട് എയ്‌റോ ബ്രിഡ്ജുകള്‍, രണ്ട് എസ്‌കലേറ്റുകള്‍, മൂന്ന് ലിഫ്‌ററുകള്‍, 38 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, 15 കസ്റ്റംസ് കൗണ്ടറുകള്‍, അഞ്ച് കണ്‍വെയര്‍ ബെല്‍റ്റുകള്‍, അഞ്ച് എക്‌സ്‌റേ മെഷീനുകള്‍, ഇരുനിലകളിലായി  സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി എട്ട് ടോയ്‌ലറ്റ് ബ്ലോക്കുകള്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.  


പുതിയ ടെര്‍മിനലില്‍ അന്താരാഷ്ട്ര മാനദണ്ഡപ്രകാരം ഒരു മണിക്കൂറില്‍ 1527 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. 120 കോടി രൂപ ചെലവിലാണ് ടെര്‍മിനല്‍ രണ്ട് വര്‍ഷം മുമ്പ് നിര്‍മ്മാണം തുടങ്ങിയത്.




 

എയര്‍ ഇന്ത്യ കാലിക്കറ്റ്-ജിദ്ദ സര്‍വീസ്: തീരുമാനം അടുത്ത മാസം


കൊണ്ടോട്ടി: ജിദ്ദയിലേക്ക് സര്‍വീസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി എയര്‍പോര്‍ട്ട് അഥോറിറ്റിയും എയര്‍ ഇന്ത്യയും സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ട് ഡി.ജി.സി.എക്ക് കൈമാറി. എയര്‍പോര്‍ട്ട് അതോറിറ്റി ദല്‍ഹി കാര്യാലയമാണ് റിപ്പോര്‍ട്ട് കൈമാറിയത്.


അടുത്ത മാസം അനുകൂലമായ നിലപാടുണ്ടാകുമെന്നാണ് സൂചന. കോഡ് ഇ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന നാല് വിമാനങ്ങളുടെ റിപ്പോര്‍ട്ടാണ് നല്‍കിയത്. ബി 747-400, ബി 777-300 ഇ.ആര്‍, ബി 777-200 എല്‍.ആര്‍, ബി 787-8 ഡ്രീംലൈനര്‍. 
കഴിഞ്ഞ മാസം 20ന് എയര്‍ ഇന്ത്യ അധികൃതര്‍ കരിപ്പൂരിലെത്തി സുരക്ഷ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. 


തുടര്‍ന്ന് അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് സാധ്യത പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സര്‍വ്വീസിനെത്തിക്കുന്ന മുഴുവന്‍ വിമാനങ്ങളുടേയും വിവരങ്ങള്‍ ഉള്‍ക്കൊളളിച്ചുളള റിപ്പോര്‍ട്ടാണ് കൈമാറിയത്. 

നേരത്തെ ജിദ്ദയിലേക്ക് കരിപ്പൂരില്‍ നിന്ന് പോയിരുന്ന എയര്‍ഇന്ത്യ വിമാനങ്ങള്‍ റണ്‍വേ റീ-കാര്‍പ്പറ്റിങിന്റെ പേരിലാണ് നിര്‍ത്തലാക്കിയത്.

Previous Post Next Post
3/TECH/col-right