Trending

അവര്‍ക്ക് നമ്മളുണ്ട്:ഓഖിയെ മറികടന്ന കടല്‍ മക്കള്‍

തിരുവനന്തപുരം: 'കടലിനെ പേടിയില്ല' അവര്‍ക്ക് പിന്നെയാണ് പുഴ. പ്രളയമേഖലയിലേക്ക് വളളങ്ങളുമായി പോകുന്നവരെക്കുറിച്ചുള്ള ഫേസ്ബുക്ക് വരികളാണിത്. ഇതുപൊലൊരു ദുരന്ത നിമിഷങ്ങളിലൂടെ അവരും കടന്നു പോയിട്ടുണ്ട്. കടലില്‍ പോയ ഉറ്റവര്‍ക്കും ഉടയവര്‍ക്കും എന്ത് സംഭവിച്ചു എന്നറിയാതെ ഇവരും പകച്ചു നിന്നിട്ടുണ്ട്. ഉടുതുണിയും കൈക്കുഞ്ഞുങ്ങളുമായി ജീവന്‍ വാരിപ്പിടിച്ച്‌ സഹായത്തിനായി കേണപേക്ഷിച്ചിട്ടുണ്ട്. ഓഖി കൊടുങ്കാറ്റ് കേരളത്തിലെ തീരപ്രദേശങ്ങളെ തുടച്ചെടുത്ത് കടലിലെറിഞ്ഞപ്പോള്‍‌ കരയിലുള്ളവരാണ് അവരോട് -ഞങ്ങളുണ്ട് കൂടെ എന്ന് പറഞ്ഞത്. ഇന്ന് കാറ്റ് മാറിവീശുകയാണ്. പ്രളയം കുതിച്ചെത്തുന്നിടത്തെല്ലാം രക്ഷകരായി തങ്ങളുടെ വള്ളങ്ങളുമായി കടലിന്റെ മക്കളാണ് മുന്നിലുള്ളത്. അവര്‍ ഒരേ സ്വരത്തില്‍ പറയുന്നു, 'അവര്‍ക്ക് നമ്മളുണ്ട്.'

കടലില്‍ പോകുന്ന വള്ളങ്ങളുമായി തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഓഖി ദുരന്തം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളാണ് വിഴിഞ്ഞവും പൂന്തുറയും അഞ്ചുതെങ്ങും. അന്ന് നഷ്ടപ്പെട്ടവയെല്ലാം അവര്‍ തിരിച്ചു പിടിച്ചു തുടങ്ങുന്നതേയുള്ളൂ. അപ്പോഴാണ് കരയിലെ പ്രളയ ദുരിതത്തെക്കുറിച്ച്‌ ഇവരറിയുന്നത്. ഇന്നലെ എട്ടുമണിയോട് കൂടിയാണ് തീരപ്രദേശങ്ങളില്‍ നിന്ന് പത്തനംതിട്ട, ആലപ്പുഴ, ആലുവ എന്നിവിടങ്ങളിലേക്ക് വള്ളങ്ങള്‍ പുറപ്പെട്ട് തുടങ്ങിയത്. തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു ഇവരുടെ നീക്കം.



വിഴിഞ്ഞം, പൂന്തുറ, വലിയതുറ, അഞ്ചുതെങ്ങ് തുടങ്ങിയ പ്രദേശങ്ങളിലെ ഇടവകയുടെ മേല്‍നോട്ടത്തിലാണ് തിരുവനന്തപുരം ജില്ലയില്‍ നിന്ന് വള്ളങ്ങളും മത്സ്യത്തൊഴിലാളികളും പുറപ്പെട്ടിരിക്കുന്നത്. ഏകദേശം ഇരുപത്തിയാറ് വള്ളങ്ങള്‍ ഇന്നലെ വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ദുരന്തബാധിത മേഖലകളിലാണ് ഇവര്‍ എത്തിയിരിക്കുന്നത്. ഒരു വളളത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍ എന്ന നിലയിലാണ് പോയിരിക്കുന്നത്. അവിടെയെത്തിയതിന് ശേഷം രണ്ട് പൊലീസുകാരുള്‍പ്പെടെ ഒരു വളളത്തില്‍ അഞ്ചു പേരാണ് ഓരോ സ്ഥലത്തും പോകുന്നത്. ഇത്തരത്തില്‍ പലയിടങ്ങളില്‍ നിന്നായി ഏകദേശം നൂറോളം വള്ളങ്ങള്‍ ഇങ്ങനെ പോയിട്ടുണ്ടെന്ന് പ്രദേശവാസികളിലൊരാള്‍ പറയുന്നു.

എറണാകുളം ജില്ലയിലെ വൈപ്പിന്‍, ചെല്ലാനം ഭാ​ഗങ്ങളില്‍ നിന്നാണ് ആലുവ, കടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലേക്ക് വള്ളങ്ങള്‍ പുറപ്പെട്ടിരിക്കുന്നത്. ബോട്ടില്‍ ആവശ്യമായ ഡീസല്‍ നല്‍കുന്നത് സര്‍ക്കാരായിരിക്കും. ദുരന്തമുഖത്ത് എവിടെയായിരുന്നാലും തങ്ങളുടെ സേവനം ഏത് സമയത്തും ആവശ്യപ്പെടാമെന്ന ദേവാലയ അധികൃതരും മത്സ്യത്തൊഴിലാളികളും ഒരേ സ്വരത്തില്‍ പറയുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ വള്ളങ്ങളും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തകരായി രം​ഗത്തിറങ്ങും.
നീന്തലറിയാവുന്ന വിദ​ഗ്ധരായ മത്സ്യത്തൊഴിലാളികളാണ് ഇവിടേക്ക് പുറപ്പെട്ടിരിക്കുന്നത്. കടലില്‍ പോകുമ്ബോള്‍ ഉപയോ​ഗിക്കുന്ന വയര്‍ലെസ്സ് സെറ്റും കടലില്‍ ഉപയോ​ഗിക്കുന്ന ടോര്‍ച്ചും ഇവരുടെ പക്കലുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ സാഹായിക്കുമെന്ന് ഇവര്‍ക്ക് പ്രതീക്ഷയുണ്ട്. വള്ളങ്ങള്‍ കൊണ്ടുപോകാനുള്ള ലോറിയുടെ കുറവാണ് ഇവര്‍ നേരിടുന്ന പ്രതിസന്ധി. ഇനിയും ധാരാളം പേര്‍‌ രക്ഷാപ്രവര്‍ത്തനത്തിനായി പോകാന്‍‌ തയ്യാറായി നില്‍ക്കുന്നുണ്ട്.

ഓഖി ദുരന്തത്തെ അതിജീവിച്ചവരാണിവര്‍. അതുകൊണ്ട് തന്നെ ഈ പ്രളയത്തില്‍ തങ്ങള്‍ക്ക് കാര്യക്ഷമമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഇവര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഊണും ഉറക്കവും കളഞ്ഞ്, മഴ നനഞ്ഞ് നൂറ് കണക്കിന് ആളുകളാണ് വള്ളങ്ങള്‍ ലോറിയില്‍ കയറ്റി അയയ്ക്കാന്‍ സഹായിക്കുന്നത്. സഹജീവികളെ സഹായിക്കാന്‍ കിട്ടിയ അവസരമാണിതെന്ന് അവര്‍ പറയുന്നു, ഞങ്ങള്‍ക്ക് ഒന്നും വേണ്ട, ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞാല്‍ മാത്രം മതി'.
Previous Post Next Post
3/TECH/col-right