Trending

മോഷ്ടിച്ച കാറുമായി യുവാവ് പിടിയില്‍

കോഴിക്കോട്: മോഷ്ടിച്ച ഇന്നോവ കാറുമായി വയനാട് ചുണ്ടേല്‍ സ്വദേശി വലിയ പീടിയേക്കല്‍ ജംഷീര്‍ (28)നെയാണ് വെള്ളയില്‍ എസ്.ഐ. അലോഷ്യസ് അലക്‌സാണ്ടറും സിറ്റി നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ പൃഥ്വിരാജന്റെ നേതൃത്വലുള്ള സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി.
മോഷ്ടിച്ച കാര്‍ കഴിഞ്ഞ പെരുന്നാള്‍ ദിവസം കോഴിക്കോട് നാലാം ഗേറ്റിനടുത്തുള്ള മോഡേണ്‍ ട്രാവല്‍സിന്റെ മുമ്ബില്‍ നിര്‍ത്തിയിട്ടതായിരുന്നു കാര്‍. മുമ്പ് കോഴിക്കോട് ഡ്രൈവറായി ജോലി ചെയ്ത പരിചയം വെച്ച്‌ ഓഫീസിന്റെ വാതില്‍ തുറന്ന് അകത്ത് സൂക്ഷിച്ചിരുന്ന താക്കോല്‍ എടുത്ത ശേഷം കാറുമായി ഇടുക്കി വഴി കോയമ്ബത്തൂരിലേക്ക് കടക്കുകയായിരുന്നു.




അറപ്പുഴ പാലത്തിനടുത്തുവെച്ചാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. തിരിച്ചറിയാതിരിക്കാനായി കാറിന്റെ അലോയ് വീലും കാരിയറും മാറ്റിയിരുന്നു. വ്യാജ നമ്പർ പ്ലേറ്റായിരുന്നു ഘടിപ്പിച്ചിരുന്നത്.
കോഴിക്കോട് ഭാഗത്തുള്ള ഒരു ഇന്നോവ കാര്‍ കോയമ്ബത്തൂര്‍ ഭാഗത്ത് വില്‍പ്പന നടത്താനായി ഒരാള്‍ കൊണ്ടു നടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം ഒരു ടീം കോയമ്ബത്തൂര്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയിരുന്നു. ഇത് മനസിലാക്കിയ പ്രതി കാറുമായി കേരളത്തിലേക്ക് കടന്നു. തുടര്‍ന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് കാറുമായി ഇയാള്‍ പൊലീസിന്റെ വലയിലായത്.


ഈ മാസമാദ്യം വയനാട്ടിലെ വൈത്തിരിയില്‍ നിന്ന് സ്ത്രീയെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങളും പണവും തട്ടിയെടുത്ത് സ്ത്രീയെ ബാംഗ്ലൂരില്‍ ഉപേക്ഷിച്ച കേസില്‍ മുങ്ങി നടക്കവെയാണ് ഇയാള്‍ പണത്തിനായി ഇന്നോവ കാര്‍ മോഷ്ടിച്ചത്.
കോയമ്ബത്തൂരില്‍ വെച്ച്‌ ചിലര്‍ കാര്‍ പണയം വെച്ച്‌ പണം നല്‍കാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടു പോയി പ്രതിയെ ആക്രമിച്ച്‌ വണ്ടി തട്ടിയെടുക്കാന്‍ ശ്രമിച്ചതായി പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചു.


വെള്ളയില്‍ എസ്.ഐ. അലോഷ്യസ് അലക്‌സാണ്ടര്‍ വെള്ളയില്‍ സ്‌റ്റേഷനിലെ സജീവന്‍, സുനില്‍കുമാര്‍,സാജന്‍.എം.എസ്,ക്രൈം സ്‌ക്വാഡ് അംഗങ്ങളായ മുഹമ്മത് ഷാഫി.എം, സജി എം, അഖിലേഷ്.പി, പ്രപിന്‍.പി,ഷാലു.കെ എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Previous Post Next Post
3/TECH/col-right