Trending

അറഫാ സംഗമം നാളെ

മക്ക:അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി ‘തല്‍ബിയതിന്റെ’ മന്ത്രവുമായി ലോകത്തിനെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ലക്ഷോപ ലക്ഷം ഹാജിമാര്‍ ഇന്ന് മിനായില്‍ ഒത്തു ചേരും. ഹാജിമാര്‍ ഇന്ന് മിനായില്‍ ഒത്തു ചേരുന്നതോടെ ഈ വര്‍ഷത്തെ മഹത്തായ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. ഹജ്ജിന്റെ പ്രധാന ചടങ്ങായ ലോകത്തെ ഏറ്റവും വലിയ വിശ്വാസി സംഗമം കൂടിയായ അറഫാ സംഗമം നാളെയാണ്. തല്‍ബിയത്ത് മന്ത്രങ്ങളാല്‍ നിറഞ്ഞൊഴുകി  മിനയിലേക്ക് ശനിയാഴ്ച്ച ദുഹ്ര്‍ നിസ്‌കാര ശേഷം തന്നെ പ്രയാണം ആരംഭിച്ചിരുന്നു.ഇന്ന് വൈകുന്നേരം വരെ ഇത്  തുടരും.  ദുല്‍ഹജ്ജ് 8 ആയ ഇന്ന് ഹാജിമാര്‍ക്ക് പ്രത്യേക ആരാധനകളൊന്നുമില്ലെങ്കിലും ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമത്തിലേക്കുള്ള തയാറെടുപ്പിലാണ് (തര്‍വിയത്) ഹാജിമാര്‍. ഇന്ത്യന്‍ ഹാജിമാര്‍ ഇന്നലെ വെകീട്ട് മുതല്‍ മിനയെ ലക്ഷ്യമാക്കി നീക്കം തുടങ്ങിരുന്നു. മലയാളി ഹാജിമാരെല്ലാം ഇന്ന് പുലര്‍ച്ചയോടെയാണ് മിന തമ്പുകളില്‍ എത്തി ചേര്‍ന്നത്.


      ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്’ എന്നു തുടങ്ങുന്ന തല്‍ബിയത്ത് ചൊല്ലി മക്കയിലെ മസ്ജിദുല്‍ ഹറം പള്ളിക്കു ചുറ്റുമുള്ള താമസ കേന്ദ്രങ്ങളില്‍ നിന്നും ചെറു സംഘങ്ങളായാണ് മിനായിലേക്കുള്ള മനുഷ്യ മഹാ ഒഴുക്ക് ആരംഭിച്ചത്. പാപങ്ങളും സങ്കടങ്ങളും എണ്ണിയെണ്ണി പറഞ്ഞു വിതുമ്പുന്ന ഹൃദയങ്ങള്‍ക്ക് മിനാ താഴ്‌വാരവും തമ്പുകളും ഇന്ന് രാത്രി സാക്ഷിയാകും. സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആഭ്യന്തര ഹാജിമാരും മദീനയില്‍ നിന്നെത്തുന്നവരും കഅബയെ പ്രദക്ഷിണം ചെയ്ത ശേഷമാണ് മിനയിലേക്ക് തിരിക്കുക.

       ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ പുലര്‍ച്ചെയോടെ തന്നെ മിന തമ്പുകളില്‍ എത്തി ചേര്‍ന്നിട്ടുണ്ട്. ഇതില്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ് ഹാജിമാരും ഉള്‍പ്പെടും. കനത്ത സുരക്ഷയില്‍ സഊദി അധികൃതര്‍ നല്‍കിയ ക്രമീകരണത്തിന്റെ അടിസ്ഥാനത്തില്‍ മുതവ്വിഫുമാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സഞ്ചാരാനുമതിയുള്ള ബസുകളിലാണ് ഹാജിമാര്‍ മിനയിലെത്തിയത്. വിവിധ രാജ്യങ്ങള്‍ക്കും സംഘങ്ങള്‍ക്കും പ്രത്യേകം സമയങ്ങളും നല്‍കിയിരുന്നു. ഹാജിമാര്‍ക്കുള്ള ഹജ്ജ് പാസ്സ്, ടെന്റ് നമ്പരുകള്‍  ഭക്ഷണ കൂപ്പണുകള്‍, ബലികൂപ്പണ്‍ വഴികളുടെ വിശദീകരണം നല്‍കുന്ന മാപ്പ്, മശാഇര്‍ ട്രെയിനിന്റെയും ബസ്സിന്റെയും ടിക്കറ്റുകള്‍ തുടങ്ങിയവയുടെ വിതരണം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. ഉത്തര്‍പ്രദേശ് മുന്‍ ആക്റ്റിങ് മുഖ്യ മന്ത്രി ഡോ: സയ്യിദ് മുഹമ്മദ് അമ്മാര്‍ റിസ്‌വിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ഹജ്ജ് സൗഹൃദസംഘമാണ് ഇന്ത്യന്‍ ഹാജിമാരെ നയിക്കുന്നത്.  ബിജെപി നേതാവ് ജമാല്‍ സിദ്ധീഖിയും ഇന്ത്യന്‍ ഹജ്ജ് സൗഹൃദ സംഘത്തിലുണ്ട്.


      ഇന്ന് മിനായില്‍ നെരത്തെയെത്തുന്ന ഹാജിമാര്‍ അഞ്ചു നേരത്തെ നിസ്‌കാരം പൂര്‍ത്തിയാക്കിയ ശേഷം അര്‍ദ്ധ രാത്രിക്കു ശേഷം അറഫ മൈതാനം ലക്ഷ്യമാക്കി നീങ്ങും. തിങ്കളാഴ്ച്ച ഉച്ചയോടെ മുഴുവന്‍ ഹാജിമാരും അറഫയില്‍ എത്തി ചേരും. പ്രത്യേക മശാഇര്‍ ട്രെയിന്‍ സര്‍വ്വീസുകള്‍, ബസ് തുടങ്ങിയവ വഴിയും കാല്‍ നടയുമായാണ് ഹാജിമാര്‍ അറഫയിലേക്ക് നീങ്ങുക. അറഫ സംഗമത്തിന്റെ ഭാഗമായി നാളെ ദുഹ്ര്‍ നിസ്‌കാര ശേഷം അറഫാമൈതാനിയിലെ മസ്ജിദുന്നമിറയില്‍ മസ്ജിദുന്നബവി ഇമാം ശൈഖ് ഡോ: ഹുസൈന്‍ ബിന്‍ അബ്ദുല്‍ അസീസ് ആലുശൈഖ് അറഫ പ്രഭാഷണം നിര്‍വ്വഹിക്കും.


      നാളെ നടക്കുന്ന അറഫാ സംഗമത്തിലേക്ക് രോഗികളായ ഹാജിമാരെയും പ്രായമായവരെയും എത്തിക്കാന്‍ പ്രത്യക സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. ആശുപത്രികളില്‍ അടിയന്തിര ചികിത്സയില്‍ കഴിയുന്നവരെ എത്തിക്കാനും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നാളെ അറഫാ സംഗമത്തിന് ശേഷം ഹാജിമാര്‍ മുസ്ദലിഫ ലക്ഷ്യമാക്കി നീങ്ങും. കനത്ത ചൂട് ഹാജിമാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും വേണ്ട സജ്ജീകരണങ്ങള്‍ കൈക്കൊള്ളണമെന്നും അധികൃതര്‍ ഹാജിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. 42 ഡിഗ്രിക്ക് മുകളിലാണ് പുണ്യ നഗരികളിലെ നിലവിലെ ചൂട്. മിന, അറഫ തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ സൂര്യാഘാതം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും മറ്റു അടിയന്തിര വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ ജാഗരൂകരായി വിവിധ സംഘങ്ങള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.
Previous Post Next Post
3/TECH/col-right