പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സൗജന്യ അരി നല്‍കാനാവില്ലെന്നു കേന്ദ്ര ഭക്ഷ്യമന്ത്രാലയം. കേരളം 1,80,000 മെട്രിക്ക് ടണ്‍ അരി സൗജന്യമായി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ അതു നല്‍കാനാവില്ലെന്നും 89,000 മെട്രിക്ക് ടണ്‍ അരി നല്‍കാമെന്നും കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചു. പക്ഷെ ഇതിനായി ഒരു കിലോയ്ക്ക് 25 രൂപ നിരക്കില്‍ കേരളം 228 കോടി രൂപ നല്‍കണമെന്നാണു നിർദേശം.
പണം ഉടന്‍ നല്‍കേണ്ടെന്നൊരു ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും നിശ്ചിത സമയ പരിധിക്കുള്ളില്‍ നല്‍കണം. സംസ്ഥാനം പണം നല്‍കിയില്ലെങ്കില്‍ ദുരന്തനിവാരണ ഫണ്ടില്‍നിന്ന് ഈ തുക കുറച്ചശേഷമെ നല്‍കൂ എന്നും കേന്ദ്ര ഉത്തരവിൽ പറയുന്നു. ഇതോടെ സൗജന്യ അരിപോലുംb ലഭിക്കാതെ പ്രളയ ദുരിതത്തെ നേരിടേണ്ട അവസ്ഥയിലാകുകയാണ് സംസ്ഥാന സര്‍ക്കാരെന്നാണു വിലയിരുത്തൽ.