Trending

പ്രഭാത വാർത്തകൾ.

2026 ജൂലൈ 30, വ്യാഴം 
1201 കര്‍ക്കടകം 14, തിരുവോണം
1448 സ്വഫർ 15

◾ പ്രതിപക്ഷ പ്രതിഷേധത്തിനും ബഹളത്തിനുമിടെ പരീക്ഷാ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. പരീക്ഷ ക്രമക്കേടുകളില്‍ ശിക്ഷയും പിഴയും വര്‍ധിപ്പിക്കുന്ന ബില്ല് ശബ്ദവോട്ടോടെയാണ് പാസാക്കിയത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെയാണു സഭ ബില്‍ പാസാക്കിയത്. ഇഡിയറ്റ് തുടങ്ങി അമിത് ഷാക്കെതിരേ രാഹുല്‍ഗാന്ധി നടത്തിയ പരാമര്‍ശങ്ങളെച്ചൊല്ലി ലോക്സഭയില്‍ ബഹളമുണ്ടായി.

പി എസ് സി പരീക്ഷാ ക്രമക്കേടില്‍ ഉദ്യോഗസ്ഥരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതിപ്പട്ടികയില്‍ ആരുടേയും പേരില്ല. ആസൂത്രണബോര്‍ഡിലെ പരീക്ഷ ക്രമകേടിലാണ് ആദ്യ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നിയമന രേഖകള്‍ ക്രൈംബ്രാഞ്ചിന് പി എസ് സി കൈമാറിയിരുന്നു.

സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ഓഗസ്റ്റ് 22 മുതല്‍ 30 വരെ ഓണാവധി. എല്‍ പി, യു പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകള്‍ ഓഗസ്റ്റ് 13-ന് ആരംഭിച്ച് 20 ന് കഴിയും. ഹയര്‍ സെക്കന്ററി ഓണപ്പരീക്ഷകള്‍ ഓഗസ്റ്റ് 14നാണ് തുടങ്ങുക. പരീക്ഷകള്‍ക്ക് ശേഷം ഓഗസ്റ്റ് 21-ന് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും. അന്ന് ഓണാവധി ആരംഭിക്കും. ഓഗസ്റ്റ് 31 ന് വിദ്യാലയങ്ങള്‍ തുറക്കും.



കനത്ത മഴമൂലം വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സ്ഥിതി ദയനീയമാണെന്നും മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ആത്മഹത്യാ പ്രവണതയുള്ള രോഗികളെ ഇത്തരം സെല്ലുകളില്‍ പാര്‍പ്പിക്കുന്നത് അപകടകരമാണ്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്തു ചെയ്യാമെന്നു സര്‍ക്കാര്‍ നാലു മാസത്തിനകം റിപ്പോര്‍ട്ടു നല്‍കണമെന്നു കോടതി ഉത്തരവിട്ടു.

ശബരിമലയിലേക്കുള്ള മില്‍മ നെയ്യ് മറിച്ചുവിറ്റതില്‍ അന്വേഷണം ദേവസ്വം ബോര്‍ഡിലേക്കും. നെയ്യ് തട്ടിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി എന്ന് പറഞ്ഞ ദേവസ്വം മന്ത്രി കെ മുരളീധരന്‍ ദേവസ്വം കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി. മില്‍മ നെയ്യ് മറിച്ചുവിറ്റ് പകരം നിലവാരമില്ലാത്ത നെയ് ശബരിമലയില്‍ ഉപയോഗിച്ചെന്നാണു കേസ്.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ 'കോടതി വിളക്ക്' ആഘോഷത്തിന്റെ പേരുമാറ്റം സംബന്ധിച്ച് മൂന്നു മാസത്തിനകം തീരുമാനമെടുക്കാന്‍ ഗുരുവായൂര്‍ ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. മതേതര സ്ഥാപനമായ കോടതിയെ മതപരമായ ചടങ്ങുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്ന നിലപാടിനെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം.

സംസ്ഥാനത്തു വന്‍കിട നിക്ഷേപങ്ങളുമായി ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ബാങ്ക് അധികൃതര്‍ മിഷന്‍ സമുദ്ര, ബ്ലൂ ഇക്കോണമി, ഊര്‍ജ്ജം, ആരോഗ്യം തുടങ്ങിയ പുതിയ മേഖലകളില്‍ സഹകരിക്കുമെന്ന് അറിയിച്ചു.



സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് 'സ്നേഹാലയം' എന്ന് മാറ്റി സര്‍ക്കാര്‍. ഉത്തരവുപ്രകാരം ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ എല്ലാ രേഖകളിലും പുതിയ പേര് രേഖപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കൂടാതെ, 'വൃദ്ധസദനം' എന്ന പേര് പൊതുപ്രയോഗത്തില്‍ നിന്നും ഒഴിവാക്കുന്നതിനായി ആവശ്യമായ ബോധവല്‍ക്കരണം നല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടു.

മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുമായി ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും. 854 രൂപ ചെലവ് വരുന്ന 16 ഇനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ഓഗസ്റ്റ് 10 മുതല്‍ 20 വരെ വിതരണം ചെയ്യും.

ഭരണ പരിഷ്‌കാരങ്ങളുടെ ഭാഗമായി പദ്ധതികള്‍ വൈകുന്നതുമൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കുന്നതിന് ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അസറ്റ് മാനേജ്‌മെന്റ് പ്ലാറ്റ്ഫോം, പ്ലാന്‍ സ്പേസ് 2 രജിസ്റ്റര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ രജിസ്ട്രി, കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി ഉള്‍പ്പെടെ അഞ്ച് പ്രധാന പരിഷ്‌കാരങ്ങള്‍ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

മരുന്നുകള്‍ വാങ്ങാന്‍ ആരോഗ്യ വകുപ്പിന് 500 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍. ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി പോലുള്ള മാരകരോഗങ്ങള്‍ എത്രയും വേഗം കണ്ടെത്താനും വാക്‌സിനേഷന്‍ വ്യാപകമാക്കാനും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നടന്‍ നിവിന്‍ പോളിയെ സംസ്ഥാനത്തെ ആദ്യത്തെ വിജിലന്‍സ് കമാന്‍ഡോ ആയി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. അഴിമതിക്കെതിരായ പോരാട്ടം സ്‌കൂളുകളിലും കോളേജുകളിലുംനിന്നു തന്നെ ആരംഭിക്കണമെന്ന് നടന്‍ നിവിന്‍ പോളി അഭിപ്രായപ്പെട്ടു. സംസ്ഥാന വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പ്രോജക്ട് സീറോ - വിജിലന്‍സ് കമാന്‍ഡോ യുവജന ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.



മതേതരനിലപാട് സി.പി.എം. കളഞ്ഞുകുളിച്ചെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റിയും ശരിവച്ചെന്ന് മുഖ്യമന്ത്രി. വി.ഡി. സതീശന്‍. ആഗോള അയ്യപ്പസംഗമത്തില്‍ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കത്ത് വായിച്ചത് ആരെ സന്തോഷിപ്പിക്കാനായിരുന്നെന്ന് പിണറായി വിജയന്‍ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റേഷന്‍ വിതരണത്തിനുള്ള ഇ-പോസ് മെഷീന്‍ സംവിധാനത്തിലെ സാങ്കേതിക തടസങ്ങള്‍ പരിഹരിക്കാന്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നിര്‍ദേശം നല്‍കി. ഓണക്കാലത്ത് ഇ പോസ് മെഷീന്‍ തടസമില്ലാതെ പ്രവര്‍ത്തിക്കാന്‍ ജാഗ്രത വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഓണക്കാലത്തെ തിരക്ക് കുറയ്ക്കാനായി ഹുബ്ബള്ളി - കോട്ടയം - ഹുബ്ബള്ളി റൂട്ടില്‍ പ്രഖ്യാപിച്ച രണ്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ഇന്ന് ആരംഭിക്കും. ഹുബ്ബള്ളി - കോട്ടയം റൂട്ടില്‍ ഓഗസ്റ്റ് 25, 29 തീയതികളിലും കോട്ടയം - ഹുബ്ബള്ളി റൂട്ടില്‍ ഓഗസ്റ്റ് 26, 30 തീയതികളിലുമാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തുക.

കുണ്ടറയില്‍ കസ്റ്റഡി മര്‍ദനത്തെത്തുടര്‍ന്നു സിയാദ് മരിച്ച സംഭവത്തില്‍ സിപിഒ എസ് ശ്രീജിത്തിന് സസ്പെന്‍ഷന്‍. സിയാദിനെ കസ്റ്റഡിയില്‍ എടുത്തതിന്റെ നടപടി ക്രമങ്ങളില്‍ വീഴ്ച സംഭവിച്ചെന്നും സ്പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. ജൂണ്‍ 16 നു കസ്റ്റഡിയിലെടുത്ത സിയാദിനെ പിറ്റേന്നു വിട്ടയച്ചിരുന്നു. ജൂലൈ 25 നാണു മരിച്ചത്.

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ നിര്‍മ്മിക്കാനിരുന്ന പാര്‍ട്ടി ഓഫീസിനായുള്ള ഫണ്ട് തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ കണ്ണൂര്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി ഇ. രമേശിനെ പാര്‍ട്ടി സ്ഥാനത്തുനിന്ന് നീക്കം ചെയ്തു.



കൊച്ചി കോര്‍പറേഷന്റെ ഡെപ്യൂട്ടി മേയറായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി ആര്‍ സുധീര്‍ അധികാരമേറ്റു. ഡെപ്യൂട്ടി മേയറായിരുന്ന ദീപക് ജോയ് എംഎല്‍എയായതിനെ തുടര്‍ന്നാണ് പദവിയില്‍ ഒഴിവുവന്നത്. എളമക്കര സൗത്ത് ഡിവിഷന്‍ കൗണ്‍സിലറാണ് വി ആര്‍ സുധീര്‍.

അമ്മയിലെ അഡ്ഹോക് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് നടി അന്‍സിബ നല്‍കിയ ഹര്‍ജിക്കെതിരെ ശ്വേത മേനോന്‍ കോടതിയില്‍. അന്‍സിബ അഡ്ഹോക് കമ്മിറ്റി അംഗമല്ലെന്നും പ്രതികാരം ചെയ്യാനാണ് തന്റെ പരാതിയില്‍ കക്ഷി ചേരാന്‍ ശ്രമിക്കുന്നതെന്നും ശ്വേത സത്യവാങ്മൂലത്തില്‍ പറഞ്ഞു.

സമൂഹമാധ്യമത്തിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ നടി ലക്ഷ്മി പ്രിയയ്ക്ക് എതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് അന്‍സിബ ഹസന്‍ ഹൈക്കോടതിയെ സമീപിച്ചു.

തിരുവനന്തപുരം പാറ്റൂരില്‍ നിയന്ത്രണം വിട്ട കാര്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ ഉണ്ടായിരുന്നവരെ വഞ്ചിയൂര്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വീട്ടില്‍ അതിക്രമിച്ച് കയറി റീത്തുവച്ച ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്ഐ പാലക്കുഴ മേഖലാ പ്രസിഡന്റ് എല്‍ദോസ് സണ്ണി ആണ് അറസ്റ്റിലായത്. കൂത്താട്ടുകുളം സ്വദേശി പികെ ജോണിന്റെ വീട്ടില്‍ ശനിയാഴ്ചയാണ് എല്‍ദോസ് റീത്ത് വച്ചത്.

കുറ്റിപ്പുറം ദേശീയപാതയിലൂടെ മൊബൈല്‍ ഫോണ്‍ വിളിച്ച് ബസ് ഓടിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മനുഷ്യജീവന് അപകടം വരുത്തുന്ന വിധം വാഹനമോടിച്ചതിനും, ഫോണ്‍ വിളിച്ചുള്ള ഡ്രൈവിങ്ങിനുമാണ് കേസ്.

കാണാതായ മലപ്പുറം ചേലേമ്പ്ര സ്വദേശി വ്ളോഗര്‍ ദില്‍ഷാദ് ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍. വനമേഖലയോടു ചേര്‍ന്ന ഭാഗത്തുനിന്നാണ് കണ്ടെത്തിയത്.

തുലാഭാര ത്രാസ് പൊട്ടിവീണ് ബിജെപി നേതാവ് വി മുരളീധരന്‍ എംഎല്‍എയ്ക്കു പരിക്ക്. തിരുവനന്തപുരത്തെ പൗര്‍ണമി കാവില്‍ തുലാഭാരത്തിനിടെയാണ് ത്രാസിന്റെ കയര്‍ പൊട്ടി വീണു കാലിനു പരിക്കേറ്റത്.

സംസ്ഥാന സര്‍ക്കാരിനെതിരെ ഫെയ്സ്ബുക്കില്‍ ലൈവ് ഇട്ട രോഗിയ്ക്ക് പോലീസിന്റെ മര്‍ദനം. പത്തനംതിട്ട ആങ്ങമൂഴി സ്വദേശി കെഎസ് അനില്‍കുമാര്‍ (46)നെ മൂഴിയാര്‍ സ്റ്റേഷനിലെ എഎസ്‌ഐയും ഡ്രൈവറും ചേര്‍ന്ന് വീട്ടില്‍ കയറി മര്‍ദിച്ചതായാണ് പരാതി.

വിദ്യാര്‍ത്ഥികള്‍ക്കുനേരെ വെടിവയ്ക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവിട്ടന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച വിരുദ്ധ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് ആരോപണം ഉന്നയിച്ചത്. അമിത്ഷാ പാര്‍ലമെന്റിലെത്താന്‍ ഭയക്കുന്നു. സര്‍വകലാശാലകളുടെ തലപ്പത്ത് ആര്‍എസ്എസുകാരാണ്. അവര്‍ പരീക്ഷകളെ അട്ടിമറിക്കുന്നു. യുവാക്കളെ എല്ലാ രാഷ്ടീയ പാര്‍ട്ടികളും ബഹുമാനിക്കണമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

പുതിയ പിഎഫ് പെന്‍ഷന്‍ സ്‌കീം അനുസരിച്ച് പെന്‍ഷന്‍ കുത്തനെ കുറയുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം പി. നേരത്തെ അവസാന ശമ്പളത്തിന്റെ 40 ശതമാനം പെന്‍ഷന്‍ കിട്ടുമായിരുന്നെങ്കില്‍ ഇപ്പോള്‍ 10 ശതമാനം മാത്രമേ ലഭിക്കൂ. പദ്ധതി ഇല്ലാതാക്കാനുള്ള നീക്കമാണെന്നും തൊഴിലാളി വിരുദ്ധ സ്ഥാപനമായി ഇ പി എഫ് ഒ മാറിയെന്നും പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു.

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഉള്‍പ്പെട്ട കല്‍ക്കരി കുംഭകോണ കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു. ഒഡീഷയിലെ താലാബീര-കക കല്‍ക്കരിപ്പാടം സ്വകാര്യ കമ്പനിക്ക് അനുവദിച്ചതില്‍ വന്‍ അഴിമതിയുണ്ടെന്ന ആരോപണത്തിനു തെളിവില്ലെന്നാണു സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്. സിബിഐ നല്‍കിയ ക്ലോഷര്‍ റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് അവസാനിപ്പിക്കുകയായിരുന്നു.  

ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിനുനേരെ വെടിവയ്പ് നടന്നിട്ടില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. വെടിവയ്പു നടന്നിട്ടില്ലാത്തതിനാല്‍ വെടിവെക്കാന്‍ ആര് ഉത്തരവിട്ടുവെന്നും ആരു വെടിവെച്ചെന്നുമുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേയും 'ഇഡിയറ്റ്' പരാമര്‍ശമുള്ളതുമായ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഭാഗങ്ങള്‍ ലോക്സഭാ രേഖകളില്‍നിന്ന് സ്പീക്കര്‍ നീക്കം ചെയ്തു. വിദ്യാര്‍ത്ഥി സമരത്തില്‍ പോലീസ് അതിക്രമങ്ങള്‍ക്കെതിരേയാണു രാഹുല്‍ ഗാന്ധി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് കോക്റോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജിത്ത് ദീപ്കെ. വിദ്യാര്‍ത്ഥികള്‍ ഭീകരവാദികളല്ല, രാജ്യത്തിന്റെ ഭാവിയാണ്. പ്രതിഷേധം അവസാനിച്ചിട്ടും പൊലീസ് വിദ്യാര്‍ത്ഥികളെ വേട്ടയാടുകയാണെന്നും ദീപ്കെ പറഞ്ഞു.

എസ്.എഫ്.ഐ. നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റുകള്‍ ഡല്‍ഹി പാട്യാല ഹൗസ് കോടതിയിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി സ്റ്റേ ചെയ്തു. 2021 ല്‍ ഡല്‍ഹിയിലെ ബംഗാ ഭവനില്‍ നടന്ന പ്രതിഷേധങ്ങളുടെയും പ്രകടനങ്ങളുടെയും പേരിലുള്ളതാണ് കേസ്.  

എസ്.എഫ്.ഐ. നേതാവ് ഐഷി ഘോഷിനെ അറസ്റ്റുചെയ്യാന്‍ സി.പി.എം. ആസ്ഥാനമന്ദിരമായ എ.കെ.ജി. ഭവനില്‍ ഡല്‍ഹി പോലീസ് എത്തിയതു സാധാരണ നടപടിയെന്ന് കേന്ദ്രമന്ത്രി ജെ പി നദ്ദ. സിപിഎം എംപി ജോണ്‍ ബ്രിട്ടാസും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വിഷയം രാജ്യസഭയില്‍ ഉയര്‍ത്തിയപ്പോഴാണ് ഈ പ്രതികരണം.

തന്റെ ഫോണ്‍ പൊലീസ് ട്രാക്ക് ചെയ്യുന്നുവെന്നും എവിടെയുണ്ട് എന്ന് കണ്ടെത്തി കൃത്യമായി ഫോളോ ചെയ്യുന്നുവെന്നും എസ്എഫ്ഐ നേതാവ് ഐഷി ഘോഷ്.

തമിഴ്നാട്ടിലെ പൊതു വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തിന് ആഴ്ചയിലൊരിക്കല്‍ ചിക്കന്‍ ബിരിയാണി ഉള്‍പ്പെടുത്തുന്നത് തമിഴ്നാട് സര്‍ക്കാരിന്റെ പരിഗണനയില്‍. സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി എ. രാജ്മോഹനാണ് ഇക്കാര്യം വ്യക്തമാക്കിയത്.  

ഡല്‍ഹിയില്‍ ഇന്ന് ആരംഭിക്കുന്ന കന്‍വര്‍ യാത്ര (കാവടി യാത്ര) പ്രമാണിച്ച് ഇറച്ചിക്കടകള്‍ അടച്ചുപൂട്ടാന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നിര്‍ദേശം നല്‍കി. കന്‍വര്‍ യാത്ര കടന്നുപോകുന്ന റൂട്ടുകളിലെ അനധികൃത ഇറച്ചിക്കടകള്‍ അടച്ചുപൂട്ടാനാണ് നിര്‍ദേശം.

260 പേരുടെ മരണത്തിന് ഇടയാക്കിയ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാന അപകടത്തില്‍ വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ച് ലോക്കിങ് സംവിധാനത്തില്‍ അസ്വാഭാവികതകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.  

ദേശീയപാതകള്‍ തകര്‍ന്നതിന് ഒമ്പത് ഉദ്യോഗസ്ഥരെ പുറത്താക്കിയെന്നും 11 ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടികളെടുത്തെന്നും ഗതാഗത മന്ത്രി നിധിന്‍ ഗഡ്ഗരി. ലോക്സഭയില്‍ നല്‍കിയ മറുപടിയിലാണ് ഈ വിശദീകരണം.  

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ പങ്കെടുത്തിന്റെ പേരില്‍ റഷ്യയിലുള്ള തനിക്കെതിരെ പൊലീസ് കേസെടുത്തെന്ന ആരോപണവുമായി യുവാവിന്റെ വീഡിയോ. ബിഹാറിലെ കിഷന്‍ഗഞ്ച് സ്വദേശിയായ മുഹമ്മദ് സദഖത്ത് ആണ് വീഡിയോയിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

തമിഴ്നാടിന് കാവേരിയിലെ വെളളം നല്‍കണമെന്ന നിര്‍ദേശം അംഗീകരിക്കില്ലെന്നു കര്‍ണാടക. തമിഴ്നാടിന് വെള്ളം നല്‍കണമെന്ന കാവേരി വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റി (സി ഡബ്ല്യു ആര്‍ സി) യുടെ ഉത്തരവ് നടപ്പാക്കില്ലെന്നാണു കര്‍ണാടകയുടെ നിലപാട്.

വധശിക്ഷാ വിധി കാത്തിരിക്കുന്നുണ്ടെങ്കിലും ഈ വര്‍ഷം ഡിസംബറോടെ സ്വന്തം രാജ്യമായ ബംഗ്ലാദേശിലേക്ക് തിരികെ മടങ്ങുമെന്ന് പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. 2024 ഓഗസ്റ്റില്‍ ഉണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് 15 വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ചാണ് ഹസീന ഇന്ത്യയിലേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം രക്ഷപ്പെട്ടത്.

സൗദി അറേബ്യയുടെ കിഴക്കന്‍ മേഖലയിലുള്ള എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാഖില്‍ നിന്ന് ഡ്രോണ്‍-ആക്രമണം. ആക്രമണങ്ങളെ ഖത്തറും ബഹ്റൈനും ശക്തമായി അപലപിച്ചു.

ടെലഗ്രാം സ്ഥാപകന്‍ പാവേല്‍ ദുറോവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് റഷ്യ. ഭീകരവാദത്തെ സഹായിച്ചുവെന്നാണ് ആരോപണം. യുക്രൈന്‍ സുരക്ഷാ സൈന്യം ഉപയോഗിക്കുന്ന ഗ്രൂപ്പുകളും ബോട്ടുകളും നീക്കം ചെയ്തില്ലെന്നാരോപിച്ചാണ് നീക്കം.

ഇറാന്‍ ചൈനയില്‍ നിന്ന് ആയുധം വാങ്ങുന്നതായി റിപ്പോര്‍ട്ട്. ചൈനീസ് നിര്‍മ്മിത വ്യോമ പ്രതിരോധ മിസൈല്‍ ലോഞ്ചറുകള്‍ പാക്കിസ്ഥാന്‍ വഴി ഇറാനില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചൈന ഇക്കാര്യം നിഷേധിച്ചു.

മലയാളി താരം മുരളി ശ്രീശങ്കറിന് ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ലോങ് ജമ്പില്‍ വെള്ളി മെഡല്‍. 7.97 മീറ്റര്‍ ദൂരം താണ്ടിയാണ് ശ്രീശങ്കര്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയത്. ജമൈക്കയുടെ താജയ് ഗെയ്‌ലിനാണ് ഈ ഇനത്തില്‍ സ്വര്‍ണം.പാരാ അത്‌ലറ്റിക്സില്‍ മിന്നുംപ്രകടനവുമായി ഇന്ത്യന്‍ താരങ്ങള്‍. പുരുഷന്മാരുടെ 100 മീറ്റര്‍ ടി47 ഫൈനലില്‍ ഇന്ത്യയുടെ ദിലീപ് ഗാവിത്തും മുഹമ്മദ് ബാസിലും യഥാക്രമം സ്വര്‍ണവും വെള്ളിയും നേടി.

ലോകകപ്പ് ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളുടെ നടത്തിപ്പിന് സ്വകാര്യ നിക്ഷേപകരെ ഉള്‍ക്കൊള്ളിച്ച് പുതിയ കമ്പനി രൂപീകരിക്കാന്‍ ഫിഫ. 2000 കോടി യുഎസ് ഡോളര്‍ ആസ്ഥിയുള്ള കമ്പനിയുടെ രൂപീകരണമാണ് ഫിഫയുടെ ലക്ഷ്യം. പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ഇതിനുള്ള നടപടികള്‍ ആരംഭിച്ചു.

ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് വിപണിയില്‍ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി പ്രമുഖ ബ്രാന്‍ഡായ ഒനിഡ. ടെലിവിഷന്‍, എയര്‍ കണ്ടീഷണര്‍ തുടങ്ങിയ പരമ്പരാഗത മേഖലകളില്‍ നിന്ന് മാറിചിന്തിക്കാനാണ് കമ്പനി ശ്രമം നടത്തുന്നത്. പുതിയ വിഭാഗങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതോടെ അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ വില്‍പന ആറു മടങ്ങുവരെ ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു. കമ്പനിയുടെ ഫ്ളാഗ്ഷിപ്പ് ഉല്‍പന്നമായ 100 ഇഞ്ച് ക്യുഡി മിനി എല്‍ഇഡി ടെലിവിഷന്‍ അവതരിപ്പിച്ചു കൊണ്ടാണ് പുതിയ വളര്‍ച്ചാ പദ്ധതികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. 1980കളിലും 1990കളിലും ഒനിഡയെ ജനപ്രിയമാക്കിയ കൊമ്പുകളുള്ള രാക്ഷസന്റെ പരസ്യ കഥാപാത്രമായ 'ഒനിഡ ഡെവിള്‍' പുതിയ രൂപത്തിലും ഭാവത്തിലും തിരിച്ചെത്തും. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഒനിഡ 671 കോടി വരുമാനം നേടിയെങ്കിലും 74 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. കമ്പനി അടുത്തിടെ 149 കോടി നിക്ഷേപം സമാഹരിച്ചിരുന്നു. നിലവില്‍ വിപണിയിലെ ശരാശരി വിലയേക്കാള്‍ അഞ്ച് മുതല്‍ 10 ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് ഒനിഡയുടെ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നത്.

ആന്ത്രോപ്പിക്കിന്റെ ക്ലോഡ് ചാറ്റ്‌ബോട്ടുമായി ഉപയോക്താക്കള്‍ നടത്തിയ സ്വകാര്യ സംഭാഷണങ്ങള്‍ ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടില്‍ പ്രത്യക്ഷപ്പെട്ടതില്‍ ആശങ്ക. ക്രിപ്റ്റോ കറന്‍സി വാലറ്റ് കീകള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന വിവരങ്ങള്‍ പുറത്തായതാണ് ഉപയോക്താക്കള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചത്. ഗൂഗിളില്‍ ചില സെര്‍ച്ച് വേഡുകള്‍ ടൈപ്പ് ചെയ്തപ്പോഴാണ് ക്ലോഡുമായി നടത്തിയ സംഭാഷണങ്ങളടക്കം ലഭിച്ചതെന്ന് റെഡ്ഡിറ്റ് ഉപയോക്താക്കള്‍ അവകാശപ്പെടുന്നു. ക്ലോഡിന്റെ 'ഷെയര്‍' ഫീച്ചറാണ് പ്രശ്‌നത്തിന് പിന്നിലെന്ന് ഫോര്‍ച്യൂണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റുള്ളവര്‍ക്ക് സംഭാഷണങ്ങള്‍ അയയ്ക്കാന്‍ ഉപയോക്താക്കള്‍ക്ക് സൗകര്യം ഒരുക്കുന്നതാണ് ഈ ഫീച്ചര്‍. അതിനിടെ, സംഭവത്തില്‍ പ്രതികരണവുമായി മുന്‍നിര എഐ കമ്പനിയായ ആന്ത്രോപിക് തന്നെ രംഗത്തെത്തി. ചാറ്റുകള്‍ തിരഞ്ഞ് കണ്ടെത്താന്‍ സാധ്യമല്ലെന്നും, ലിങ്കുകള്‍ പങ്കിടുന്ന രീതിയാണ് ഈ പ്രശ്‌നത്തിന് കാരണമെന്നും ആന്ത്രോപിക് പറയുന്നു. ലിങ്കുകള്‍ ഉപയോക്താക്കള്‍ പങ്കുവെച്ചാല്‍ മാത്രമേ മറ്റുള്ളവര്‍ക്ക് ലഭ്യമാകൂ. എന്നാല്‍ ഒരിക്കല്‍ പങ്കുവെച്ചാല്‍, അവ മൂന്നാം കക്ഷികള്‍വഴി ശേഖരിക്കപ്പെടാം എന്നും ആന്ത്രോപിക് പറയുന്നു.

ഇന്ദ്രജിത്ത് സുകുമാരന്‍ നായകനായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ സിനിമ 'നായകന്‍' റീ റിലീസ് ചെയ്യുന്നു. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം 4കെ ദൃശ്യമികവില്‍ സെപ്റ്റംബര്‍ 4 ന് ആണ് ചിത്രം തിയറ്ററുകളിലെത്തുക. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആദ്യ ചിത്രം കൂടിയാണിത്. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാന്‍ എത്തുന്ന, വരദനുണ്ണി എന്ന കഥകളി കലാകാരനെയാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചത്. പിഎസ് റഫീക്കിന്റെ രചനയില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഇന്ദ്രജിത്തിന് പുറമെ തിലകന്‍, ജഗതി ശ്രീകുമാര്‍, ധന്യ മേരി വര്‍ഗീസ്, സിദ്ദിഖ്, വിജയരാഘവന്‍, ലാലു അലക്‌സ്, കലാശാല ബാബു, ചെമ്പന്‍ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനില്‍ മുരളി, സാലു കെ ജോര്‍ജ്ജ്, ശിവജ്, കിരണ്‍രാജ്, ടോഷ് ക്രിസ്റ്റി, മജീദ്, രാജീവ് കളമശ്ശേരി, അംബികാ മോഹന്‍ എന്നിവരും നായകനില്‍ ഒന്നിച്ചു.

ദേശീയ അവാര്‍ഡ് ജേതാവ് മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ 'ദായ്‌റ'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സെപ്റ്റംബര്‍ 18-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ കരീന കപൂര്‍ ഖാനും പൃഥ്വിരാജ് സുകുമാരനും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യഥാര്‍ഥ സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചിത്രമാണ് 'ദായ്‌റ'. യാഷ് കെസ്വാനി, സീമ അഗര്‍വാള്‍, മേഘ്ന ഗുല്‍സാര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജംഗിള്‍ പിക്ചേഴ്‌സും പെന്‍ സ്റ്റുഡിയോസും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണിത്. വിതരണം പെന്‍ മരുധര്‍. 'തല്‍വാര്‍', 'റാസി' എന്നീ നിരൂപക- വാണിജ്യ വിജയങ്ങള്‍ക്ക് ശേഷം മേഘ്ന ഗുല്‍സാര്‍ ജംഗിള്‍ പിക്ചേഴ്‌സിനൊപ്പം ഒരുക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് 'ദായ്‌റ'. പോലീസ് ബാരിക്കേഡിന്റെ ഇരുവശങ്ങളിലായി നില്‍ക്കുന്ന രണ്ട് പ്രധാന കഥാപാത്രങ്ങളെയാണ് പുതിയ പോസ്റ്ററില്‍ കാണുന്നത്.

അടുത്തിടെ ഹോണ്ട പുറത്തിറക്കിയ സിബി500 റെട്രോ റോഡ്സ്റ്ററിന്റെ ബുക്കിങ് ആരംഭിച്ചു. രാജ്യത്തുടനീളമുള്ള ഹോണ്ട ബിഗ്വിംഗ് ഡീലര്‍ഷിപ്പുകള്‍ വഴി ഈ ബൈക്ക് ബുക്ക് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഈ ബൈക്ക് ഉടന്‍ തന്നെ വില്‍പ്പനയ്ക്ക് എത്തും. ഹോണ്ട സിബി350 നിരയ്ക്ക് മുകളിലാണ് ഈ ബൈക്കിന്റെ സ്ഥാനം. 27.76 ബിഎച്ച്പി കരുത്തും 43.3 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന 501 സിസി, എയര്‍/ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. ഫൈവ് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്. ഇതില്‍ അസിസ്റ്റ്/ സ്ലിപ്പര്‍ ക്ലച്ചും നല്‍കിയിട്ടുണ്ട്. മികച്ച ബില്‍ഡ് ക്വാളിറ്റി, ട്യൂബ് ലെസ് വയര്‍- സ്‌പോക്ക് വീലുകള്‍ അടക്കം നിരവധി ഫീച്ചറുകളുമാണ് ബൈക്ക് വില്‍പ്പനയ്ക്ക് എത്തുക.

മലയാളികളുടെ യാത്രാ വായനയില്‍ അധികം കടന്നുവന്നിട്ടില്ലാത്ത ഒരു രാജ്യം, അവിടുത്തെ മൂന്ന് പ്രസിദ്ധമായ നഗരങ്ങള്‍ -ഹെറാത്ത്, കാണ്ഡഹാര്‍, കാബൂള്‍. നാമിന്നുവരെ കണ്ടിട്ടില്ലാത്ത ആ നഗരത്തിന്റെ ഭംഗിയെക്കുറിച്ച് വെറുതെ പറഞ്ഞുപോവുക എന്നതിനപ്പുറം, സോവിയറ്റ് - അമേരിക്കന്‍ കാലഘട്ടം മുതല്‍ നജീബുള്ളയും താലിബാനും വരെയുള്ള അഫ്ഗാന്‍ ചരിത്രവും പറഞ്ഞുവെക്കുന്നു എന്നത് ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. 'ദി റോഡ് ടു കാബൂള്‍'. മുഹമ്മദ് ഫഹീം ടി.സി. ബിബ്ളോഫിലിക് ഇന്‍സാനിറ്റീസ്. വില 285 രൂപ.

നേച്ചര്‍ ജേണലില്‍ അടുത്തിനിടെ പ്രസിദ്ധീകരിച്ച പഠനത്തില്‍ കാപ്പി, ചായ പോലുള്ള പാനീയങ്ങളില്‍ അടങ്ങിയ കഫീന്റെ ഉപഭോഗം പിസിഒഎസ് ലക്ഷണങ്ങളെ നിയന്ത്രിക്കുമെന്ന് കണ്ടെത്തി. അമിത ശരീരഭാരമുള്ള എലികളില്‍ പിസിഒഎസ് ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ കഫീന്‍ ഉപഭോഗം സഹായിച്ചുവെന്നാണ് കണ്ടെത്തല്‍. എലികളുടെ അണ്ഡാശയ കലകളിലെ കഫീന്‍ ശരീരഭാരത്തില്‍ ഉണ്ടാക്കിയ സ്വാധീനം, ഈസ്ട്രസ് സൈക്കിള്‍, അണ്ഡാശയ രോഗാവസ്ഥ, സെറം ഇന്‍സുലിന്‍ സാന്ദ്രത, ഇന്‍സുലിന്‍ പ്രതിരോധ സൂചിക, ട്രാന്‍സ്പോര്‍ട്ടര്‍ ജീന്‍ എക്സ്പ്രഷന്‍ എന്നിവ നിരീക്ഷിച്ചു. മിതമായ അളവിലുള്ള കഫീന്‍ ഉപഭോഗം ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും മെറ്റബോളിസത്തെ പിന്തുണയ്ക്കുന്നതിലൂടെയും പിസിഒഎസ് മാനേജ്മെന്റ് മികച്ചതാക്കുമെന്നും പൊണ്ണത്തടിയുള്ള സ്ത്രീകളില്‍ ഇത് ഗുണം ചെയ്യാം. സ്ത്രീകളില്‍ ശരീരത്തിലെ ചില ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ ഫലമായി ഉണ്ടാകുന്ന അവസ്ഥയാണ് പിസിഒഎസ്. ഇത് പലപ്പോഴും ക്രമരഹിതമായ ആര്‍ത്തവം, അമിതമായ ആന്‍ഡ്രോജന്‍ ഉല്‍പാദനം, അമിതമായ രോമവളര്‍ച്ച അല്ലെങ്കില്‍ മുടി കൊഴിച്ചില്‍, മുഖക്കുരു, ശരീരഭാരം വര്‍ധിക്കുക, ചര്‍മത്തിന്റെ കറുപ്പ്, പോളിസിസ്റ്റിക് അണ്ഡാശയങ്ങള്‍, ഗര്‍ഭം അലസല്‍, വന്ധ്യത എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ, പിസിഒഎസ് ഉള്ള ആളുകള്‍ക്ക് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഉത്കണ്ഠ, വിഷാദം, എന്‍ഡോമെട്രിയല്‍ കാന്‍സര്‍ തുടങ്ങിയ ചില ആരോഗ്യ അവസ്ഥകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നഗരവല്‍ക്കരണം, ഉദാസീനമായ ജീവിത ശൈലി, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയാണ് ഇന്ത്യയില്‍ സ്ത്രീകളില്‍ പിസിഒഎസ് വര്‍ധിക്കാനുള്ള കാരണമെന്ന് ഐസിഎംആര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ശുഭദിനം
കവിത കണ്ണന്‍
ഗ്രാമത്തിനടുത്തുള്ള ക്ഷേത്രത്തിലെ ആല്‍മരത്തില്‍ ധാരാളം കുരങ്ങുകള്‍ താമസിച്ചിരുന്നു. ഭക്തര്‍ കൊണ്ടുവരുന്ന തേങ്ങയും പഴങ്ങളും പ്രസാദവും കഴിച്ച് അവര്‍ സന്തോഷത്തോടെ ജീവിച്ചു. ഒരു ദിവസം ക്ഷേത്രത്തില്‍ വിശേഷപൂജയുണ്ടെന്നും, അന്ന് പകല്‍ മുഴുവന്‍ ഉപവസിച്ചാല്‍ ഈശ്വരാനുഗ്രഹവും ഐശ്വര്യവും ലഭിക്കുമെന്നുമുള്ള സംസാരം അവര്‍ കേട്ടു. അങ്ങനെ എല്ലാ കുരങ്ങുകളും ഉപവസിക്കാന്‍ തീരുമാനിച്ചു. രാവിലെ മുതല്‍ ഉപവാസം തുടങ്ങി. അല്‍പസമയത്തിനുശേഷം ഒരാള്‍ ഒരു കുട്ട നിറയെ പഴുത്ത മാമ്പഴങ്ങള്‍ ആല്‍മരച്ചുവട്ടില്‍ വെച്ചു. എല്ലാ കുരങ്ങുകളും ഓരോ മാമ്പഴം എടുത്തു. ഉപവാസം കഴിയട്ടെ... അപ്പോള്‍ കഴിക്കാം. ഉച്ചയായപ്പോഴേക്കും വിശപ്പ് കഠിനമായി. അപ്പോള്‍ കൂട്ടത്തിലെ പ്രായം ചെന്ന കുരങ്ങന്‍ പറഞ്ഞു: എനിക്ക് ഇനി അധികകാലം ജീവിക്കാനില്ല. പ്രത്യേക അനുഗ്രഹം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. ഞാന്‍ ഈ മാമ്പഴം കഴിക്കുകയാണ്. അത് കണ്ട മറ്റുള്ളവരും ഓരോരോ ന്യായങ്ങള്‍ പറഞ്ഞ് മാമ്പഴങ്ങള്‍ കഴിച്ചുതീര്‍ത്തു. കാരണം, ഉപവസിക്കാമെന്ന തീരുമാനമെടുത്ത നിമിഷം മുതല്‍ അവരുടെ മനസ്സ് ദൈവത്തിലായിരുന്നില്ല... ഭക്ഷണത്തിലായിരുന്നു. ഒരു ദുശ്ശീലം ഉപേക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നത് മാത്രം പോര... അതിന് മനസ്സിനെയും സാഹചര്യങ്ങളെയും തയ്യാറാക്കണം. ശീലങ്ങള്‍ മാറ്റുന്ന വഴിയില്‍ ഏറ്റവും വലിയ ശത്രു, പഴയ ശീലങ്ങളുടെ പിന്‍വിളിയാണ്. ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ ഏറ്റവും പ്രയാസകരമായിരിക്കും. ആ പ്രയാസത്തെ അതിജീവിക്കുന്നവരാണ് യഥാര്‍ത്ഥ വിജയികള്‍.
Previous Post Next Post
3/TECH/col-right