*🟨മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ചു, രണ്ടുപേരെ കാണാതായി*
കൊല്ലം: കൊല്ലത്തു നിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ട് അപകടത്തിൽപ്പെട്ടു. രണ്ടുപേരെ കാണാതായി. ശക്തികുളങ്ങരയിൽ നിന്ന് പോയ സെന്റ് ജോസഫ് എന്ന ബോട്ടാണ് അപകടത്തിൽ പ്പെട്ടത്.
ഹാർബറിൽ നിന്ന് 120 നോട്ടിക്കൽ മൈൽ അകലെ വച്ച് കപ്പലുമായി ഇടിച്ചാണ് അപകടം. ഇടിയിൽ മത്സ്യബന്ധന ബോട്ട് പൂർണമായും മുങ്ങി. കന്യാകുമാരി ഭാഗത്തുവച്ച് വിയറ്റ്നാം കപ്പലുമായി ഇടിച്ചായിരുന്നു അപകടം. ബോട്ടിൽ 11 തൊഴിലാളികൾ ഉണ്ടായിരുന്നു.ഒൻപതുപേരെ രക്ഷപ്പെടുത്തി.
ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെയാണ് കടലിൽ കാണാതായത്. രാജേഷ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ബോട്ട് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കടലിലേക്ക് പോയത്.
*🟨ഇറാന്റെ ശത്രുക്കളെ സഹായിക്കുന്ന ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നത് തുടരും: ഗുലാം ഹുസൈൻ മൊഹ്സെനി*
ടെഹ്റാൻ: ഇറാന്റെ ശത്രുക്കളെ സഹായിക്കുന്ന ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നത് തുടരുമെന്ന് ഇറാന്റെ ജുഡീഷ്യറി മേധാവി ഗുലാം ഹുസൈൻ മൊഹ്സെനി ഇജേയ്. ഇറാന്റെ സായുധ സേനയിൽനിന്നുള്ള തെളിവുകൾ വ്യക്തമാക്കുന്നത്, ഈ മേഖലയിലെ ചില രാജ്യങ്ങളുടെ ഭൂമിശാസ്ത്രം ശത്രുക്കൾക്ക് ഒളിഞ്ഞും തെളിഞ്ഞും ലഭ്യമാണെന്നാണെന്ന് ഇജേയ് പറഞ്ഞു.
ഇറാന്റെ ഇടക്കാല നേതൃകൗൺസിൽ അംഗം കൂടിയാണ് അദ്ദേഹം. ഇത്തരം ലക്ഷ്യങ്ങളെ ഉന്നമിട്ടുള്ള കനത്ത ആക്രമണം തുടരുമെന്നും ഇജേയ് കൂട്ടിച്ചേർത്തു.
അതേസമയം, ഗൾഫ് രാജ്യങ്ങൾ കേന്ദ്രമാക്കി തങ്ങൾക്കു നേരെ ഇനി ആക്രമണം ഉണ്ടാകാത്തപക്ഷം ആ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ശനിയാഴ്ച പറഞ്ഞിരുന്നു. ഗൾഫ് രാജ്യങ്ങൾക്ക് നേർക്ക് നടത്തിയ ആക്രമണങ്ങളിൽ അദ്ദേഹം മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇജേയിയുടെ പ്രസ്താവന.
*🟨സ്വീകരിക്കാൻ മമത എത്തിയില്ല; അതൃപ്തി പരസ്യമാക്കി രാഷ്ട്രപതി; അപമാനകരമെന്ന് പ്രധാനമന്ത്രി*
കോൽക്കത്ത: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ബംഗാള്‍ സന്ദര്‍ശനത്തില്‍ ഗുരുതര പ്രോട്ടോക്കോള്‍ ലംഘനം. സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തിയില്ലെന്ന അമര്‍ഷം പരസ്യമാക്കി രാഷ്ട്രപതി ദ്രൗപതി മുർമു.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തനിക്ക് സഹോദരിയെ പോലെയാണ്. അവർക്ക് തന്നോട് പിണക്കമുണ്ടോ എന്ന് അറിയില്ലെന്നും രാഷ്ട്രപതി പറഞ്ഞു. സിലിഗുഡിയിലെ പരിപാടിയിലാണ് മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്താതിരുന്നത്. രാഷ്ട്രപതി പങ്കെടുക്കാനിരുന്ന അന്താരാഷ്ട്ര സാന്താൾ കോൺഫറൻസ് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പശ്ചിമ ബംഗാളിലെ ബിധാൻനഗറിൽ നിന്ന് ബഗ്ദോഗ്ര വിമാനത്താവളത്തിന് സമീപത്തെ ഗോഷായ്പുറിലെ വേദിയിലേക്ക് മാറ്റിയിരുന്നു.
വേദിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു രാഷ്ട്രപതി അമര്‍ഷം പരസ്യമാക്കിയത്. "രാഷ്ട്രപതി ഒരു സ്ഥലം സന്ദർശിക്കുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും വരണം. എന്നാൽ, അവർ (മമതാ ബാനർജി) വന്നില്ല. ഞാനും ബംഗാളിന്റെ മകളാണ്. മമത എന്റെ സഹോദരിയാണ്, എന്റെ ഇളയ സഹോദരി. അവർക്ക് എന്നോട് ദേഷ്യമായതിനാലാണോ ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ല" ഇങ്ങനെയായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം.
സംഭവത്തിൽ തൃണമൂല്‍ സർക്കാർ എല്ലാ പരിധികളും ലംഘിച്ചുവെന്നും അപമാനകരമായ സംഭവമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. പശ്ചിമ ബംഗാളിലെ ടിഎംസി സർക്കാർ ശരിക്കും എല്ലാ പരിധിയും ലംഘിച്ചിരിക്കുന്നുവെന്നും രാഷ്ട്രപതിക്കുണ്ടായ അപമാനത്തിന് ഉത്തരവാദികൾ ബംഗാൾ സർക്കാരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
*🟨പാചകവാതക ബുക്കിങ്ങിൽ നിയന്ത്രണം; സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ 21 ദിവസത്തെ ഇടവേള*
കോഴിക്കോട്: വിലവർധനവിന് പിന്നാലെ രാജ്യത്ത് പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം. ഇനി മുതൽ ഒരു സിലിണ്ടര്‍ മാത്രമുള്ള ഉപഭോക്താവിന് 21 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. ഇതുവരെ 17 ദിവസം കഴിഞ്ഞാല്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. രണ്ട് സിലിണ്ടര്‍ ഉള്ളവര്‍ക്ക് ഇനി 30 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാന്‍ കഴിയൂ. ഗ്യാസ് സിലിണ്ടറുകളുടെ വിതരണം തടസപ്പെടാനുള്ള സാധ്യതയുമുണ്ട്.
*🟨രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണം; അതിജീവിത സുപ്രീംകോടതിയിൽ*
ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിന് കേരള ഹൈകോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു. ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. രാഹുൽ തന്നെ പലതവണ തന്നെ ബലാത്സംഗം ചെയ്തുവെന്നും ജാമ്യം നല്‍കിയത് തന്റെ ജീവന് ഭീഷണിയാണെന്നും അതിജീവിത സുപ്രീംകോടതിയെ അറിയിച്ചു.
മുൻകൂർ ജാമ്യം അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന് ഇപ്പോഴും കോൺഗ്രസിന്‍റെ പിന്തുണ ലഭിക്കുന്നുണ്ടെന്നും ഹരജിയിൽ അതിജീവിത ആരോപിച്ചു. രാഹുൽ സൈക്കോപാത് ആണെന്നും സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധമുള്ള വ്യക്തി ആണെന്നും ഹരജിയിൽ ആരോപിക്കുന്നു. കാത്തിരിപ്പുകൾക്കും അവഗണകൾക്കും അറുതിയാവുന്നു, കെട്ടിനിന്ന ജീവിതം ഇനി ഒഴുകി തുടങ്ങും' - മമ്മൂട്ടി
ഫെബ്രുവരി 12നാണ് ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈകോടതി ഉത്തരവിട്ടത്. ഇതോടെ മൂന്ന് കേസുകളിലും രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചു. കർശന ഉപാധികളോടെയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ട് പോകരുതെന്നും രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും പാസ്പോർട്ട് നൽകണമെന്നതും ഉൾപ്പെടെയുള്ള കർശന വ്യവസ്ഥകൾ രാഹുലിന് ജാമ്യം നൽകുമ്പോൾ കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.
അതേസമയം, ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം നൽകിയ ഹരജിയിൽ മറുപടി നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സമയം നീട്ടി ആവശ്യപ്പെട്ടു. ഇത് രണ്ടാം തവണയാണ് രാഹുൽ മാങ്കൂട്ടത്തിൽ സമയം നീട്ടി ചോദിക്കുന്നത്. ജാമ്യത്തിലിറങ്ങിയ രാഹുൽ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞ്, രണ്ടാമത് പരാതിനൽകിയ അതിജീവിത അന്വേഷണ സംഘത്തെ സമീപിച്ചിരുന്നു. തന്നെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. ഈ സാഹചര്യത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യവ്യവസ്ഥ ലംഘിച്ചു എന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചത്.
*🟨മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; ആണ്‍സുഹൃത്തിന്റെ മാതാവ് അറസ്റ്റിൽ*
കാസര്‍ഗോഡ് : വ്യാജ മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്തിന്റെ മാതാവ് അറസ്റ്റിൽ.
കാസര്‍കോട് നാലത്തടുക്കയിലെ ജസീലയുടെ ആത്മഹത്യയിലാണ് പൊവ്വല്‍ സ്വദേശി ആയിഷ അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ആയിഷയെ അറസ്റ്റ് ചെയ്തത്. മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്തായിരുന്നു ജസീല ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് മുന്‍പായി തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് ഒരു വീഡിയോ ജസീല പകര്‍ത്തിയിരുന്നു. സുഹൃത്തിന്റെ ഉമ്മയുടെ സ്വര്‍ണം കാണാതായെന്നും താന്‍ എടുത്തുവെന്നാണ് അവര്‍ പറയുന്നതെന്നുമായിരുന്നു ജസീല വീഡിയോയില്‍ പറഞ്ഞത്. താന്‍ അങ്ങനെ ചെയ്തിട്ടില്ല. താന്‍ ഏതൊക്കെയോ ചെക്കന്മാരുടെ കൂടെ കോഴിക്കോട് പോയി റൂമെടുത്തു എന്നൊക്ക അവര്‍ പറഞ്ഞ് നടക്കുകയാണ്. വീട്ടില്‍ ആര്‍ക്കും ഒരു സമാധാനവുമില്ല. താന്‍ മരിച്ചാല്‍ ഇവര്‍ക്ക് ശിക്ഷ കൊടുക്കണം. എടുക്കാത്ത ആഭരണം എങ്ങനെ കൊടുക്കാനാണെന്നും ജസീല വീഡിയോയില്‍ പറഞ്ഞിരുന്നു. ജസീല നേരിട്ടത് കടുത്ത അപമാനമാണെന്ന് മാതാവ് ആരോപിച്ചിരുന്നു. ഒരു പരാതി എഴുതി വാങ്ങാന്‍ പോലും ആദൂര്‍ പൊലീസ് തയ്യാറായില്ല. മാല നഷ്ടപ്പെട്ടവര്‍ക്കൊപ്പാണ് പൊലീസും ഭര്‍തൃവീട്ടുകാരും നിന്നത്. മാല മോഷ്ടിച്ചുവെന്ന് പറഞ്ഞ് അവര്‍ ഇവിടെ വന്ന് പ്രശ്നമുണ്ടാക്കി.
മാല മോഷ്ടിച്ചുവെന്ന് നാട്ടിലാകെ പറഞ്ഞുനടന്നുവെന്നും ജസീലയുടെ മാതാവ് പറഞ്ഞിരുന്നു. വ്യാജ മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്താണ് ജസീല ആത്മഹത്യ ചെയ്തതെന്നും വനിതാ പൊലീസ് ഇല്ലാതെയാണ് ചോദ്യം ചെയ്യല്‍ നടന്നതെന്നും കുടുംബം നേരത്തെ പറഞ്ഞിരുന്നു.
*🟨 വീണവരെ ഉടനെ കയറ്റി കൊണ്ടുപോകുന്നത് അപകടകരം എല്ലാവരും അറിഞ്ഞിരിക്കേണ്ട വിവരം*
വീടിന്റെ മുകളിൽ നിന്നും, കെട്ടിടങ്ങളിൽ നിന്നും, അല്ലെങ്കിൽ റോഡ് അപകടങ്ങളിൽ നിന്നും ആരെങ്കിലും വീണാൽ പലരും ചെയ്യുന്ന വലിയൊരു തെറ്റ് എന്താണെന്നാൽ ഉടനെ പിടിച്ച് ഓട്ടോറിക്ഷയിലോ കാറിലോ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുക എന്നതാണ്.
❗ ഇത് പലപ്പോഴും വലിയ അപകടം ഉണ്ടാക്കാൻ ഇടയാക്കും.
ഇത്തരം വീഴ്ചകളിൽ കഴുത്ത്, പിൻവശം (സ്പൈൻ), എല്ലുകൾ എന്നിവക്ക് പരിക്ക് ഉണ്ടായിരിക്കാം. അപ്പോൾ ആളെ തെറ്റായ രീതിയിൽ നീക്കിയാൽ സ്ഥിരമായ പക്ഷാഘാതം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.
✅ അപകടം സംഭവിച്ചാൽ ആദ്യം ചെയ്യേണ്ടത്:
• ആളെ അനാവശ്യമായി ചലിപ്പിക്കരുത്
• ശ്വാസം ഉണ്ടോ എന്ന് പരിശോധിക്കുക
• രക്തസ്രാവം ഉണ്ടെങ്കിൽ ശുദ്ധമായ തുണി കൊണ്ട് അമർത്തി പിടിക്കുക
• തലയും കഴുത്തും നേരായ നിലയിൽ സ്ഥിരമായി വയ്ക്കുക
• കഴിയുന്നത്ര ആംബുലൻസ് വിളിക്കുക
• മാറ്റേണ്ടിവന്നാൽ 3–4 പേർ ചേർന്ന് ശരീരം വളയ്ക്കാതെ നേരായ നിലയിൽ എടുത്ത് മാറ്റുക
🙏 നമ്മൾ സഹായിക്കുമ്പോൾ ശരിയായ രീതിയിൽ സഹായിക്കുകയാണ് ഏറ്റവും വലിയ ഉത്തരവാദിത്വം.
അറിവില്ലാതെ ചെയ്യുന്ന ചെറിയൊരു തെറ്റു പോലും ഒരാളുടെ ജീവിതം മുഴുവൻ ബാധിക്കാം.
*🟨മൈസൂരിൽ ലോറി മരത്തിലിടിച്ചു തകർന്നു, കാളികാവിലെ രണ്ട് കുടുംബങ്ങളുടെ അത്താണികൾ ഇല്ലാതായി.*
*മൈസൂരിൽ നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ നിലമ്പൂർ കാളികാവ് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കാളികാവ് അഞ്ചച്ചവിടി കുന്നുമ്മലിലെ കുന്നത്ത് അഷ്റഫിന്റെ മകൻ മുഹമ്മദ് അമീൻ (22), ചോക്കാട് മാളിയേക്കൽ തട്ടാരമുണ്ടയിൽ സ്വദേശി പണിക്കരുന്നൻ അബ്ദുല്ലയുടെ മകൻ ഇർഷാദ് അലി (23) എന്നിവരാണ് മരിച്ചത്.*
*ഇന്നലെ ഉച്ചയ്ക്ക് ശേഷം മൈസൂർ മുതൂർ റോഡിലെ തുംകൂറിൽ വെച്ചായിരുന്നു ദുരന്തം നടന്നത്. സേലത്തേക്ക് ടയറുകളുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്*.
*മൈസൂർ തുംകൂറിൽ വെച്ച് ഡ്രൈവർക്ക് ലോറിയുടെ നിയന്ത്രണം നഷ്ടമാവുകയും റോഡരികിലെ മരത്തിലിടിച്ച് ലോറി തലകീഴായി മറിയുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.*
*ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. മരിച്ച യുവാക്കളുടെ മൃതദേഹങ്ങൾ നിലവിൽ തുംകൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്‌മോർട്ടവും പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.*
*🟨ഒരു കോടി നൽകി വീട് വാങ്ങി, പക്ഷേ കയറാനായില്ല; രോഗശയ്യയിലായ പ്രവാസിയെ വഞ്ചിച്ചെന്ന്; സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.*
*ഇരുപത് വർഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്തുനേടിയ സമ്പാദ്യവും ഭാര്യയുടെ സ്വർണ്ണം വിറ്റ പണവും മുടക്കി ഒരു കോടി രൂപയ്ക്ക് വാങ്ങിയ വീടും പറമ്പും മുൻ ഉടമ ഒഴിഞ്ഞുകൊടുക്കാതെ വഞ്ചിച്ചുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് തിരൂർ ആർഡിഒയോടും ഡിവൈഎസ്പിയോടും സംഭവത്തിൽ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടത്.*
*മലപ്പുറം പുന്നക്കാട് കൊളത്തൂർ സ്വദേശിയായ പ്രവാസിയാണ് ഗുരുതരമായ വഞ്ചനയ്ക്ക് ഇരയായത്. ഗുരുതരമായ വൃക്കരോഗം ബാധിച്ച് ആഴ്ചയിൽ നാല് ദിവസം ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുന്ന പരാതിക്കാരൻ, ശസ്ത്രക്രിയയ്ക്ക് പണമില്ലാതെയും താമസിക്കാൻ ഇടമില്ലാതെയും വലിയ ബുദ്ധിമുട്ടിലാണെന്ന് പരാതിയിൽ പറയുന്നു.*
*2020 ഫെബ്രുവരിയിൽ 34 സെന്റ് സ്ഥലവും വീടും തന്റെ പേരിൽ ആധാരം ചെയ്തതാണെങ്കിലും, ആറുമാസത്തെ സാവകാശം ചോദിച്ച മുൻ ഉടമ ആറു വർഷം കഴിഞ്ഞിട്ടും വീട് ഒഴിഞ്ഞുനൽകാൻ തയ്യാറായിട്ടില്ല. പോലീസിനും തഹസിൽദാർക്കും നിരവധി തവണ പരാതി നൽകിയെങ്കിലും തിരുനാവായ ആതവനാട് സ്വദേശിയായ എതിർകക്ഷിയുടെ സ്വാധീനത്തിൽ നടപടിയുണ്ടാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.*
*2025 ജൂണിൽ വീട് ഒഴിഞ്ഞുനൽകാമെന്ന് വളാഞ്ചേരി എസ്‌എച്ച്‌ഒയുടെ സാന്നിധ്യത്തിൽ കരാർ എഴുതിയിരുന്നെങ്കിലും എതിർകക്ഷി ഇത് ലംഘിക്കുകയായിരുന്നു. സ്വന്തം വീട് വിറ്റുകിട്ടുന്ന പണം കൊണ്ട് വേണം പരാതിക്കാരന് തുടർചികിത്സ നടത്താൻ. നേരത്തെ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും വീട് ഒഴിഞ്ഞുകൊടുക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും ഇത് നടപ്പിലായിരുന്നില്ല.*
*ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ കർശനമായി ഇടപെട്ടത്. മാർച്ച് 18-ന് കോഴിക്കോട് വെസ്റ്റ്ഹിൽ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കമ്മീഷൻ കേസ് വീണ്ടും പരിഗണിക്കും.*
*🟨ബദർ ദിനത്തിൽ ആയിരങ്ങൾക്ക് പാചകം ചെയ്തു; സമൂഹ നോമ്പ് തുറയ്ക്കിടെ പാചക തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.*
*സമൂഹ നോമ്പ് തുറ പരിപാടിക്കിടെ പാചക തൊഴിലാളി ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. ചേളാരി മൂന്നിയൂർ കളത്തിങ്ങൽ പാറ ദാറുത്തർബിയ അറബിക് കോളേജിലെ പാചകക്കാരനായ മൂന്നിയൂർ ചിനക്കൽ പുളിച്ചേരി സ്വദേശി കൂനം വീടൻ സൈതലവി (66) ആണ് അന്തരിച്ചത്.*
*കോളേജിൽ നടന്ന സമൂഹ നോമ്പ് തുറയ്ക്കുള്ള ഒരുക്കങ്ങൾക്കിടെയാണ് സംഭവം ഉണ്ടായത്. ദാറുത്തർബിയ അറബിക് കോളേജ് കാന്റീനിൽ കഴിഞ്ഞ 13 വർഷത്തിലേറെയായി പാചകക്കാരനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു സൈതലവി.*
*ബദർ ദിനത്തോടനുബന്ധിച്ച് ആയിരത്തിനടുത്ത് ആളുകൾ പങ്കെടുക്കുന്ന വിപുലമായ സമൂഹ നോമ്പ് തുറയായിരുന്നു കോളേജിൽ സംഘടിപ്പിച്ചിരുന്നത്. മറ്റ് പാചകക്കാർക്കൊപ്പം വിഭവങ്ങൾ തയ്യാറാക്കുന്നതിനിടെയാണ് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.*
*ഖദീജയാണ് പരേതന്റെ ഭാര്യ. റഫീഖ്, അയ്യൂബ് (സൗദി), സാദിഖ്, നസീറ, സുമയ്യ, തസ്ലിയ, സഫ്ന എന്നിവരാണ് മക്കൾ. മയ്യിത്ത് മൂന്നിയൂർ ചിനക്കൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.*
*ദീർഘകാലം ഒരേ സ്ഥാപനത്തിൽ പാചകക്കാരനായിരുന്ന സൈതലവിയുടെ അപ്രതീക്ഷിത വേർപാട് സ്ഥാപന അധികൃതർക്കും നാട്ടുകാർക്കും വലിയ വേദനയായി മാറി.*
*🟨സീനിയേഴ്സിനെ ബഹുമാനിച്ചില്ലെന്ന് ആക്രോശിച്ച് മർദിച്ചു, നിലത്തിട്ട് ചവിട്ടി; എസ്‌എഫ്‌ഐ പ്രവർത്തകനെ എസ്‌എഫ്‌ഐ നേതാവിന്റെ നേതൃത്വത്തിൽ സംഘം ചേർന്ന് മർദിച്ചതായി പരാതി*
*പത്തനംതിട്ട:* കോന്നി എൻഎസ്‌എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ചേർന്ന് ക്രൂരമായി മർദിച്ചുവെന്ന് പരാതി. എസ്‌എഫ്‌ഐ പ്രവർത്തകനായ സോനു സുനിലിനെയാണ് എസ്‌എഫ്‌ഐ നേതാവിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം വിദ്യാർഥികൾ സംഘം ചേർന്ന് മർദിച്ചത്. സീനിയേഴ്‌സിനെ ബഹുമാനിച്ചില്ലെന്ന കാരണം പറഞ്ഞാണ് കോളേജിലെ എസ്‌എഫ്‌ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായ സോനുവിനെ എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് മർദിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്‌ക്കായിരുന്നു സംഭവം. കോളേജിലെ സീനിയർ വിദ്യാർത്ഥിയും എസ്‌എഫ്‌ഐയുടെ യൂണിറ്റ് സെക്രട്ടറിയുമായ ഫിർദൗസും സീനിയർ വിദ്യാർത്ഥിയായ അഭിയാനും ചേർന്നാണ് തന്നെ മർദ്ദിച്ചതെന്നാണ് സോനു പറയുന്നത്. സംഘം ചേർന്നായിരുന്നു ഇവർ സോനുവിനെ മർദിച്ചത്. ആക്രമണത്തിൽ സോനുവിന്റെ കയ്യുടെ ലിഗമെന്റിന് പൊട്ടലുണ്ട്.
ഇരുപതിലധികം പേർ തന്നെ നിലത്തിട്ട് ചവിട്ടുകയായിരുവെന്ന് സോനു പറയുന്നു. ആക്രമണത്തിൽ സോനുവിന്റെ തലയ്ക്കും കൈകൾക്കും പരിക്കേറ്റു. കോളേജിൽ റാഗിംഗ് പതിവായിരുന്നുവെന്നും സോനു പറയുന്നു . ഇത്തരമൊരു സംഭവം ഉണ്ടായിട്ടും കോളേജ് അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും സോനുവിന്റെ കുടുംബം ആരോപിക്കുന്നു. സംഭവം അറിഞ്ഞിട്ടില്ലെന്നാണ് മാനേജ്‌മെന്റിന്റെ പ്രതികരണമെന്നും കുടുംബം പറഞ്ഞു. സംഭവത്തിൽ കുടുംബം പത്തനംതിട്ട എസ്‌പിക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഫിർദൗസ്, അഭിയാൻ എന്നിവരെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
*🟨ദുബായ് വിമാനത്താവളം ഭാഗികമായി തുറന്നു; എമിറേറ്റ്സ് സർവീസുകൾ പുനരാരംഭിച്ചു*
*ദുബായ്:* താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ച ദുബായ് വിമാനത്താവളം ഭാഗികമായി തുറന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്നുള്ള ചില വിമാന സർവീസുകൾ പുനരാരംഭിച്ചുകൊണ്ട് തങ്ങൾ ഭാഗികമായി പ്രവർത്തനം തുടങ്ങിയിരിക്കുന്നതായി എയർപോർട്ട് എക്സ് അക്കൗണ്ടിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടുണ്ട്.
താൽക്കാലികമായി നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ് എയർലൈൻസും അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമുള്ള വിമാനങ്ങളിൽ ടിക്കറ്റ് കൺഫേം ആയ യാത്രക്കാർക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെടാവുന്നതാണെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ദുബായ് വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് അവരുടെ തുടർന്നുള്ള വിമാനങ്ങളും സർവീസ് നടത്തുന്നുണ്ടെങ്കിൽ യാത്ര തുടരാം. നിലവിലെ സാഹചര്യങ്ങൾ എമിറേറ്റ്‌സ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അതനുസരിച്ച് വരും ദിവസങ്ങളിലെ വിമാന ഷെഡ്യൂളുകളിൽ മാറ്റം വരുത്തും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് കമ്പനി പ്രഥമ പരിഗണന നൽകുന്നതെന്നും എയർലൈൻ അറിയിപ്പിൽ വ്യക്തമാക്കി.
അതേസമയം, ഇസ്രായേലും അമേരിക്കയുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ. ഇറാനെ സമീപ രാജ്യങ്ങൾ നേരിട്ട് ആക്രമിക്കാത്ത പക്ഷം അയൽരാജ്യങ്ങളെ ലക്ഷ്യം വെക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. ശനിയാഴ്ച സ്റ്റേറ്റ് ടെലിവിഷൻ വഴി നടത്തിയ പ്രസംഗത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സമീപകാലത്ത് ഇറാന്റെ ആക്രമണത്തിന് ഇരയായ രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും മസൂദ് പെഷസ്കിയാൻ ടെലിവിഷൻ പ്രസ്താവനയിൽ വിശദമാക്കി.
ശുഭദിനം.
Tags:
KERALA