Trending

ഹോര്‍മൂസ് കടലിടുക്കില്‍ എണ്ണ ടാങ്കറിന് നേരെ ആക്രമണം; കപ്പലില്‍ 15 ഇന്ത്യക്കാർ

മസ്‌കറ്റ്:ഒമാന്‍ തീരത്തോട് ചേര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന എണ്ണ ടാങ്കറിന് നേരെ ഇറാന്‍ ആക്രമണം. പലാവു പതാക വഹിച്ച എണ്ണ ടാങ്കറിന് നേരെയാണ് ഒമാന്റെ മുസന്ദം ഭാഗത്ത് വച്ച് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ കുറഞ്ഞത് നാല് പേര്‍ക്ക് പരിക്കേറ്റതായി ഒമാന്റെ മാരിടൈം സെക്യൂരിറ്റി സെന്റര്‍ (എംഎസ്സി) പറഞ്ഞു.

15 ഇന്ത്യക്കാരും അഞ്ച് ഇറാനിയന്‍ പൗരന്മാരും ഉള്‍പ്പെടെ 20 പേരടങ്ങുന്ന ജീവനക്കാരാണ് സ്‌കൈലൈറ്റ് എന്ന എണ്ണ ടാങ്കറില്‍ ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. മുസന്ദത്തിലെ ഖസബ് തുറമുഖത്ത് നിന്ന് അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ നടന്ന ആക്രമണത്തിന് പിന്നാലെ കപ്പലിലെ ജീവനക്കാരെ ഒഴിപ്പിച്ചു. എന്നാല്‍, ആക്രമണത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ അധികൃതര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

ഒമാനിലെ ദുക്കം തുറമുഖത്ത് രണ്ട് ഡ്രോണുകള്‍ പതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ജോലിക്കാരുടെ താമസസ്ഥലത്തായാണ് ഡ്രോണുകള്‍ വീണത്. ജനവാസ മേഖലയില്‍ നടന്ന ആക്രമണത്തില്‍ പ്രവാസിയായ ഒരു തൊഴിലാളിക്ക് പരിക്കേറ്റു.
ലോകത്തിലെ ഏറ്റവും സെന്‍സിറ്റീവ് സമുദ്ര ചോക്ക്പോയിന്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആഗോള എണ്ണ കപ്പലുകളുടെ തന്ത്രപ്രധാനമായ പാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഇടുങ്ങിയ ഇടനാഴിയിലൂടെ ഒരു കപ്പലും കടന്നുപോകാന്‍ അനുവദിക്കുന്നില്ലെന്ന് ഇറാന്‍ നാവികസേന അവകാശപ്പെട്ട റേഡിയോ മുന്നറിയിപ്പ് ഇന്നലെ ഒരു മുന്നറിയിപ്പിനായി ഒരുങ്ങി.

ആഗോള എണ്ണ വ്യാപാരത്തില്‍ നിര്‍ണായകമായ ഭാഗമാണ് ഹോര്‍മൂസ് കടലിടുക്ക്. ആഗോള എണ്ണ ഉപഭോഗത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗവും കൈമാറ്റം ചെയ്യപ്പെടുന്ന തന്ത്രപ്രധാനമായ ഒരു സമുദ്രമേഖലയാണിത്. പേര്‍ഷ്യന്‍ ഗള്‍ഫിനെ ഒമാന്‍ ഉള്‍ക്കടലുമായും അറബികടലുമായും ഇന്ത്യന്‍ മഹാ സമുദ്രവുമായും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ സമുദ്ര ഇടനാഴിയാണ് ഹോര്‍മൂസ്. കടലിടുക്കിന്റെ വടക്ക് ഭാഗത്ത് ഇറാനും തെക്ക് ഭാഗത്ത് ഒമാനും യുഎഇയുമാണ്. ഒമാന്‍ ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിച്ചതിന് പിന്നാലെ എണ്ണ, വാതക ടാങ്കറുകള്‍ ഹോര്‍മൂസ് കടലിടുക്ക് വഴിയുള്ള സഞ്ചാരം ഒഴിവാക്കുന്ന നിലയുണ്ട്. തങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് കഴിഞ്ഞ മാസവും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെയാണ് ഇപ്പോഴത്തെ സംഭവങ്ങള്‍.
Previous Post Next Post
3/TECH/col-right