*🟨മണ്ണാർക്കാട്ട് ഭീതി പരത്തിയ പുലി കുടുങ്ങി; അകപ്പെട്ടത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ*
പാലക്കാട്: മണ്ണാർക്കാട് പാലക്കയത്ത് ഭീതി പരത്തിയ പുലി കുടുങ്ങി. പാലക്കയം നിരവിൽ ആക്കമറ്റം തങ്കച്ചന്റെ പറമ്പിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി അകപ്പെട്ടത്. ഈ മാസം 20ന് പാലക്കയത്ത് ആക്കമറ്റത്തിൽ ജോർജ് ജോസഫ് എന്നയാളുടെ ആറ് ആടുകളെ കടിച്ചു കൊന്നത് പുലി ആണെന്ന് പറഞ്ഞ് പ്രദേശവാസികൾ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ വനം വകുപ്പ് നടപടിയെടുക്കുകയായിരുന്നു. അതിന്റെ ഭാഗമായാണ് ഫെബ്രുവരി 21 ന് വനംവകുപ്പ് കൂട് സ്ഥാപിച്ചത്.
ഇപ്പോൾ കൂട്ടിലായ പുലിയെ നീരീക്ഷണത്തിൽ വച്ച് ആരോഗ്യ പരിശോധനകൾ നടത്തും. അടുത്ത ദിവസം ഉൾക്കാട്ടിലെത്തിച്ച് തുറന്ന് വിടുന്നതുൾപ്പെടെയുള്ള നടപടികളിലേയ്ക്ക് കടക്കും.
*🟨കൈവശഭൂമിക്കു പട്ടയം; വിലക്ക് നീക്കി ഹൈക്കോടതി*
കൊച്ചി: 1964ലെ കേരള ഭൂപതിവ് ചട്ടപ്രകാരം അര്‍ഹരായവര്‍ക്കു പട്ടയ വിതരണം തുടരാന്‍ ഹൈക്കോടതിയുടെ അനുമതി. പട്ടയവിതരണ നടപടികള്‍ സ്റ്റേ ചെയ്തുകൊണ്ടുള്ള 2024ലെ ഹൈക്കോടതി ഉത്തരവിൽ ഭേദഗതി വരുത്തിയാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീകൃഷ്ണന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ഇടുക്കിയില്‍ ദേവികുളം, ഉടുമ്പഞ്ചോല, പീരുമേട് താലൂക്കുകളില്‍ ചട്ടം ലംഘിച്ചു പട്ടയം വിതരണം ചെയ്യുന്നതും ഭൂപതിവ് ചട്ടത്തിന്റെ നിയമസാധുതയുമടക്കം വണ്‍ എര്‍ത്ത് വണ്‍ ലൈഫ് നല്കിയ ഹര്‍ജിയിലാണു നേരത്തേ പട്ടയ വിതരണം തടഞ്ഞത്. അനുവദനീയമായതിലപ്പുറം ഭൂമി കൈവശമുള്ളവര്‍ക്കു പട്ടയം അനുവദിക്കരുതെന്നായിരുന്നു നിര്‍ദേശം.
പട്ടയത്തിന് 1971 വരെ കൈവശാവകാശം നിയമവിധേയമാക്കിയത് കൈയേറ്റങ്ങള്‍ക്കും നിയമസാധുത നല്‍കാനാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. 1964ലെ ചട്ടമനുസരിച്ച് 1971 വരെ ഭൂമി കൈവശം വച്ചവര്‍ക്ക് എങ്ങനെയാണു പട്ടയത്തിന് അര്‍ഹത എന്ന സംശയമുന്നയിച്ചായിരുന്നു കോടതിയുടെ സ്റ്റേ.
എന്നാല്‍, പട്ടയം അനുവദിക്കാന്‍ അര്‍ഹത നല്കുന്ന കൈവശാവകാശത്തിന്റെ കാലയളവ് സംബന്ധിച്ച് 1964ലെ ചട്ടത്തില്‍ വ്യക്തമാക്കിയിരുന്നില്ലെന്നും പിന്നീട് 1971ല്‍ ഇതു ഭേദഗതി വരുത്തുകയായിരുന്നെന്നും റവന്യു വകുപ്പ് കോടതിയെ അറിയിച്ചു.
1971 വരെ കൈവശമോ കുടികിടപ്പോ ഉള്ളവര്‍ക്കു പട്ടയം നല്‍കാമെന്നാണു ചട്ടത്തില്‍ ഭേദഗതി വരുത്തിയത്. ഇതു രേഖപ്പെടുത്തിയാണ് പട്ടയം നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കു നീക്കിയത്.
*🟨വലിയങ്ങാടി ദുരന്തം; നാലു ജീവൻ കുരുതികൊടുത്തത് കോര്‍പറേഷന്റെ അനാസ്ഥ*
കോഴിക്കോട്: വലിയങ്ങാടിയില്‍ നാലുപേരുടെ ദാരുണ മരണത്തിനിടയാക്കിയതിനു പിന്നില്‍ കോര്പറേഷന് അധികൃതരുടെ കുറ്റകരമായ അനാസ്ഥ. 50 വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതില്‍ കോര്‍പറേഷന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് നാലു ജീവനുകള്‍ പൊലിയാന്‍ കാരണം.
പഴയ പാസ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ സണ്‍ഷെയ്ഡാണ് തകര്‍ന്നു വീണത്. അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റാന്‍ കോര്പറേഷന് രണ്ടു വര്‍ഷം മുമ്പ് തീരുമാനിക്കുകയും പുതിയ കെട്ടിടത്തിനുള്ള ഡിപിആര്‍ തയാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വ്യാപാരികളെ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കാതെ മാസവാടക വാങ്ങി കച്ചവടം നടത്താന്‍ അനുവദിച്ചു. രണ്ടുമാസം മുമ്പും ഇവിടെ പുതിയ ഷോപ്പ് തുറന്നു.
ഇടയ്ക്ക് കോര്പറേഷന് കെട്ടിടത്തില്‍ ചില്ലറ അറ്റകുറ്റപ്പണികള്‍ നടത്തി. കെട്ടിടത്തിന് രൂപമാറ്റം വരുത്താനും കോര്പറേഷന് അധികൃതര്‍ കൂട്ടുനിന്നു. ഷട്ടര്‍ മാറ്റി പകരം ജനല്‍ സ്ഥാപിച്ചതടക്കമുള്ള രൂപമാറ്റവും അപകടകരമായ കെട്ടിടത്തില്‍ നടത്തിയിട്ടുണ്ട്. കെട്ടിടം അപകടാവസ്ഥയിലാണെന്ന് ബോധ്യമുണ്ടായിട്ടും ഇവിടെ കച്ചവടം നടത്താന്‍ ഒത്താശ ചെയ്തതിനു പിന്നില്‍ ലക്ഷക്കണക്കിനു രൂപയുടെ അഴിമതിയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
ഇന്നലെ തകര്‍ന്നു വീണ കെട്ടിടം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി 2014 ഫെബ്രുവരിയില്‍ കോര്പറേഷന് എന്‍ജിനീയറിംഗ് വിഭാഗം കോര്പറേഷന് ധനകാര്യ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ജൂണിൽ ഈ വിഷയം കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായി ചര്‍ച്ച ചെയ്തു.
കെട്ടിടത്തില്‍ കച്ചവടം അനുവദിക്കരുതെന്ന് അന്ന് തീരുമാനമെടുത്തിരുന്നുവെന്ന് അക്കാലയളവിലെയും നിലവിലെയും കോണ്‍ഗ്രസ് കൗണ്‍സിലറായ കെ.സി.ശോഭിത ചൂണ്ടിക്കാട്ടി. കെട്ടിടം അപകടാവസ്ഥയിലായതിനാല്‍ കടമുറികള്‍ പുനര്‍ലേലം ചെയ്യരുതെന്നും കെട്ടിടം പൊളിച്ചുനീക്കണമെന്നുമാണ് എന്‍ജിനീയറിംഗ് വിഭാഗം ശിപാര്‍ശ ചെയ്തിരുന്നത്.
അതേസമയം കെട്ടിടം ഒഴിയണമെന്നാവശ്യപ്പെട്ട് തങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അപകടമുണ്ടായ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗാമ ട്രേഡേഴ്സ് ഉടമ അസ്ലം പറഞ്ഞു.
*🟨തകര്‍ന്ന കെട്ടിടത്തില്‍ രണ്ടു മാസം മുമ്പും പുതിയ സ്ഥാപനം!*
കോഴിക്കോട്: വലിയങ്ങാടിയില്‍ സണ്‍ഷെയ്ഡ് തകര്‍ന്നു വീണ കെട്ടിടത്തില്‍ രണ്ടു മാസം മുമ്പും പുതിയ സ്ഥാപനം ആരംഭിച്ചതായി പ്രദേശവാസികള്‍.
അപകടാവസ്ഥയിലായതിനാല്‍ പൊളിച്ചുനീക്കണമെന്ന് എന്‍ജിനീയറിംഗ് വിഭാഗം ശിപാര്‍ശ ചെയ്ത കെട്ടിടത്തില്‍ പുതിയ സ്ഥാപനം തുടങ്ങാന്‍ അനുമതി നല്കിയതാകട്ടെ കോര്പറേഷന് അധികൃതര്‍ തന്നെ.
12 വ്യാപാര സ്ഥാപനങ്ങളുടെ ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ നിലവില്‍ ആറ് സ്ഥാപനങ്ങളുടെ ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ നാലു ഷോപ്പുകളുടെ സണ്‍ഷെയ്ഡാണ് തകര്‍ന്നുവീണത്.
കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ഏതാനും ആഴ്ചകള്‍ക്കുമുമ്പ് വരെ ജിം അടക്കമുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. കെട്ടിടത്തിന്റെ എതിര്‍വശത്ത് അഞ്ചുവര്‍ഷം മുമ്പ് കെട്ടിടം തകര്‍ന്നു വീണിരുന്നു.
അന്ന് ഭാഗ്യത്തിനാണ് തൊഴിലാളികള്‍ രക്ഷപ്പെട്ടത്. ചാക്ക് അട്ടികള്ക്കു മുകളിലാണ് അന്ന് സ്ലാബ് പതിച്ചത്. അതിനാല്‍ തൊഴിലാളികള്‍ രക്ഷപ്പെടുകയായിരുന്നു. വലിയങ്ങാടിയിലെ ഭൂരിഭാഗം കെട്ടിടങ്ങളും കാലപ്പഴക്കം ചെന്നവയാണ്.
*🟨"കുഞ്ഞ് മരിച്ച വിവരം മറച്ചുവച്ചു, രക്ഷിതാക്കളെ ആംബുലൻസിൽ കയറ്റിയില്ല; കോൺഗ്രസ് നേതാവിന്റെ ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ ഗുരുതര പരാതി*
കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയിൽ കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിലെ ചികിത്സാപ്പിഴവുമൂലം രണ്ടര വയസ്സുള്ള കുഞ്ഞ് മരിച്ചതിൽ ഗുരുതര പരാതിയുമായി ബന്ധുക്കൾ. ആര്യനാട് പുനലാൽ ചക്കിപ്പാറ ഷാനിമാ മൻസിൽ സിദ്ദിഖ്–ഫൈസലത്ത് ദമ്പതികളുടെ മകൾ വയസ്സുകാരി ഐഷ ഫാത്തിമയാണ് ഞായറാഴ്‌ച മരിച്ചത്.
ബുധൻ പകൽ രണ്ടോടെ കുഞ്ഞിന് തളർച്ചയും ശ്വസതടസ്സവും കൺപോളയിൽ തടിപ്പുമുണ്ടായപ്പോൾ ആര്യനാട് സർക്കാർ ആശുപത്രിയിലും പിറ്റേന്ന് പനിയും തളർച്ചയും ഉണ്ടായപ്പോൾ കാട്ടാക്കട മമൽ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. കൺപോളയിലെ തടിപ്പിന് വെള്ളിയാഴ്ച കാട്ടാക്കട ശ്രീനേത്ര ആശുപത്രിയിലുമെത്തി. ഞായർ പകൽ പതിനൊന്നോടെ വീണ്ടും തളർച്ചയും ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടർന്ന് മമൽ ആശുപത്രിയിൽ എത്തിച്ചു.
മമൽ ആശുപത്രിയിൽ ടെസ്‌റ്റ് ഡോസ് നൽകാതെ കുഞ്ഞിന് കുത്തിവയ്‌പെടുത്തെന്ന് ബന്ധുക്കൾ ആരോപിച്ചു. ആദ്യ കുത്തിവയ്‌പിനുശേഷം കുഞ്ഞിന്റെ വായ ഒരു വശത്തേക്ക് കോടുകയും ശ്വാസംമുട്ടൽ കൂടുകയും ചെയ്‌തു. രണ്ടാമത്തെ കുത്തിവയ്‌പോടെ കുഞ്ഞ് ബോധരഹിതയായി. ഗുരുതരമായിട്ടും മറ്റേതെങ്കിലും ആശുപത്രിയിലേക്ക് റഫർ ചെയ്യാതെ വൈകിപ്പിച്ചു. പിന്നീട് ആശുപത്രി അധികൃതർ ആംബുലൻസിൽ കുഞ്ഞിനെ നെയ്യാർ മെഡിസിറ്റിയിലേക്ക് മാറ്റി. ഒപ്പം വാഹനത്തിൽ കയറിയ രക്ഷിതാക്കളെ അധികൃതർ ഇറക്കിവിടുകയും ചെയ്തു. കുഞ്ഞ് മരിച്ച വിവരം തങ്ങളിൽനിന്ന് മറച്ചുവച്ചുവെന്ന് കുടുംബം ആരോപിച്ചു.
രക്ഷിതാക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന്
ആര്യനാട് പൊലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നാലേ മരണകാരണം വ്യക്തമാവുകയുള്ളൂ. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മെഡിക്കൽ അസോസിയേഷൻ, ബാലാവകാശ കമീഷൻ എന്നിവർക്ക് പരാതി നൽകുമെന്നും കുടുംബം പറഞ്ഞു.
കേരള പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റായ എൽ വി അജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണ് മമൽ. മുൻപും ഇവിടെ ചികിത്സാപ്പിഴവിൽ കുട്ടികൾ മരിച്ചിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്."
*🟨"വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്തെ ഇറച്ചി വിൽപന കുട്ടികളിൽ അക്രമവാസനയുണ്ടാക്കുന്നു; വിചിത്രവാദവുമായി ബിഹാർ ഉപമുഖ്യമന്ത്രി*
പട്‌ന: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം മാംസം വിൽക്കുന്നത് കുട്ടികളിൽ അക്രമവാസന വളരാൻ കാരണമാകുമെന്ന് ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ. സ്‌കൂളുകൾക്കും കോളേജുകൾക്കും പരിസരത്തുള്ള ഇറച്ചിക്കടകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി നേതാവ് കൂടിയായ ഉപമുഖ്യമന്ത്രി രംഗത്തെത്തിയത്.
ഇറച്ചി വെട്ടുന്നതും വിൽക്കുന്നതും കാണുന്നത് കുട്ടികളുടെ മാനസികാവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ഇത് അവരിൽ അക്രമാസക്തമായ പ്രവണതകൾ ഉണ്ടാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇത്തരം കടകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിശ്ചിത ദൂരപരിധിക്ക് പുറത്തേക്ക് മാറ്റാൻ അധികൃതർക്ക് നിർദ്ദേശം നൽകുമെന്നും അദ്ദേഹം പട്‌നയിൽ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
എന്നാൽ, ഉപമുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ലാത്ത ഇത്തരം പ്രസ്താവനകൾ ജനങ്ങളെ ഭിന്നിപ്പിക്കാനാണെന്ന് വിമർശനമുയരുന്നുണ്ട്.
ഭക്ഷണ ശീലങ്ങളെ അക്രമവാസനയുമായി ബന്ധിപ്പിക്കുന്നത് അസംബന്ധമാണെന്നും യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ആർജെഡി ഉൾപ്പെടെയുള്ള പാർട്ടികൾ പ്രതികരിച്ചു. ഇതിന് മുൻപും സമാനമായ രീതിയിൽ മാംസാഹാരത്തിനെതിരെ ബിഹാർ ഭരണകൂടത്തിലെ ചിലർ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു."
*🟨ഉപഭോക്താക്കളുടെ വിവരങ്ങൾ കൈമാറുന്നില്ല; സുപ്രീംകോടതിയിൽ നിലപാടറിയിച്ച് വാട്‌സാപ്പ്*
ന്യൂഡൽഹി: ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ മറ്റ് പ്ലാറ്റ്‌ഫോമുകളുമായി പങ്കുവെക്കുന്നില്ലെന്ന് വാട്‌സാപ്പ് സുപ്രീംകോടതിയെ അറിയിച്ചു. മെറ്റയുടെ മറ്റ് പ്ലാറ്റ്‌ഫോമുകളുമായി വിവരങ്ങൾ പങ്കുവെക്കുന്നു എന്ന ആരോപണം ശരിയല്ലെന്നും സ്വകാര്യതയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും വാട്‌സാപ്പിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വ്യക്തമാക്കി.
വാട്‌സാപ്പിന്റെ 2021-ലെ പരിഷ്‌കരിച്ച സ്വകാര്യതാ നയം വിപണിയിലെ തങ്ങളുടെ ആധിപത്യം ദുരുപയോഗം ചെയ്യുന്നതാണെന്ന് കണ്ടെത്തി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 213.14 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ വാട്‌സാപ്പ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്.
ഡാറ്റാ ഷെയറിംഗുമായി ബന്ധപ്പെട്ട ദേശീയ കമ്പനി നിയമ അപ്പീൽ ട്രൈബ്യൂണലിന്റെ നിർദ്ദേശങ്ങൾ 2026 മാർച്ച് 16-നകം പൂർണ്ണമായും പാലിക്കുമെന്നും വാട്‌സാപ്പ് കോടതിയിൽ ഉറപ്പുനൽകി. ഉപഭോക്താക്കളുടെ അനുമതിയില്ലാതെ വിവരങ്ങൾ കൈമാറുന്നത് 'മാന്യമായ രീതിയിലുള്ള മോഷണം' ആണെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി നിരീക്ഷിച്ചിരുന്നു.
കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിക്കാൻ മെറ്റയെയും വാട്‌സാപ്പിനെയും അനുവദിക്കില്ലെന്നും കോടതി ആവർത്തിച്ചു. ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം വിപണിയിലെ മത്സരസാധ്യതകൾ കൂടി കണക്കിലെടുക്കണമെന്ന് സിസിഐ കോടതിയിൽ ആവശ്യപ്പെട്ടു."
*🟨സുപ്രീംകോടതിയുടേത് 'വിഡ്ഢിത്തം നിറഞ്ഞ വിധി'; കടുത്ത ഭാഷയിൽ വിമർശിച്ച് ഡൊണാൾഡ് ട്രംപ്*
വാഷിംഗ്ടൺ: ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള നീക്കത്തിന് തിരിച്ചടിയേറ്റതിന് പിന്നാലെ യുഎസ് സുപ്രീംകോടതിയെ കടന്നാക്രമിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് സുപ്രീംകോടതി വിധിയെ 'വിഡ്ഢിത്തം' എന്നും 'ഹാസ്യാസ്പദം' എന്നും വിശേഷിപ്പിച്ചത്.
സുപ്രീംകോടതിയോടുള്ള കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കാൻ ചെറിയ അക്ഷരത്തിൽ 'സുപ്രീം കോർട്ട്' മാത്രമേ ഇനി ഉപയോഗിക്കൂ എന്നും അദ്ദേഹം പരിഹാസപൂർവ്വം പറഞ്ഞു. തന്റെ ഭരണകൂടം ഏർപ്പെടുത്തിയ തീരുവകൾ റദ്ദാക്കിയ കോടതി നടപടി രാജ്യത്തെ വിഭജിക്കുന്നതാണെന്നും വിദേശ രാജ്യങ്ങൾക്ക് അമേരിക്കയെ കൊള്ളയടിക്കാൻ ഇത് അവസരം നൽകുമെന്നുമാണ് ട്രംപിന്റെ വാദം.
എന്നാൽ ഈ വിധി തനിക്ക് കൂടുതൽ കരുത്താണ് നൽകിയതെന്നും, ലൈസൻസിംഗ് അധികാരം ഉപയോഗിച്ച് വിദേശ രാജ്യങ്ങൾക്ക് 'ഭീകരമായ' തിരിച്ചടി നൽകാൻ തനിക്ക് സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ലൈസൻസ് ഫീ ഈടാക്കാൻ കഴിയില്ലെന്ന കോടതി നിരീക്ഷണം അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതിയിലെ ഒൻപത് ജഡ്ജിമാരിൽ തന്റെ നയങ്ങളെ പിന്തുണച്ച മൂന്ന് കൺസർവേറ്റീവ് ജഡ്ജിമാരെ മാത്രം 'മഹാൻമാർ' എന്ന് വിശേഷിപ്പിച്ച ട്രംപ്, ബാക്കിയുള്ളവർ അയോഗ്യരാണെന്ന് ആക്ഷേപിച്ചു.
ജനാധിപത്യപരമായ സുപ്രീംകോടതിയുടെ വിധിയോട് അങ്ങേയറ്റം അധിക്ഷേപകരമായ പ്രതികരണമാണ് ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. കോടതി വിധി മറികടന്ന് തീരുവകൾ 15 ശതമാനമായി ഉയർത്തുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു."
*🟨"നിയമസഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്തെ മുന്നൊരുക്കങ്ങൾ വിലയിരുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ*
തിരുവനന്തപുരം: 2026-ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിന്റെ മുന്നൊരുക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉന്നതതല സംഘം വിലയിരുത്തി. തിരുവനന്തപുരത്ത് നടന്ന വിവിധ യോഗങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, ജില്ലാ കളക്ടർമാർ, പൊലീസ് മേധാവികൾ എന്നിവരുമായി കമ്മീഷൻ അംഗങ്ങൾ കൂടിക്കാഴ്ച നടത്തി.
സീനിയർ ഡെപ്യൂട്ടി കമ്മീഷണർമാരായ ഡോ പവൻ കുമാർ ശർമ, മനീഷ് ഗാർഗ്, ഡെപ്യൂട്ടി കമ്മീഷണർ സഞ്ജയ് കുമാർ എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്. വോട്ടർപട്ടിക പുതുക്കൽ, ക്രമസമാധാന പാലനം, സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.
സമാധാനപരമായ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ കേരളത്തിനുള്ള മാതൃകാപരമായ പാരമ്പര്യം തുടരണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ലഹരിമരുന്ന്, വ്യാജമദ്യം, കണക്കിൽപ്പെടാത്ത പണം എന്നിവയുടെ ഒഴുക്ക് തടയാൻ കർശന നടപടികൾ സ്വീകരിക്കാൻ എൻഫോഴ്സ്‌മെന്റ് ഏജൻസികൾക്ക് നിർദ്ദേശം നൽകി.
പിടിച്ചെടുക്കുന്ന വസ്തുക്കളുടെ വിവരങ്ങൾ ഇ.എസ്.എം.എസ് പോർട്ടലിൽ തത്സമയം രേഖപ്പെടുത്തണം. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരുമായുള്ള കൂടിക്കാഴ്ചയോടെയാണ് കമ്മീഷന്റെ സന്ദർശനം സമാപിച്ചത്."
*🟨ഡൽഹിയിലെ വായുമലിനീകരണം; കൽക്കരി ഉപയോഗിക്കുന്ന വ്യവസായങ്ങൾ മാറ്റാൻ സുപ്രീംകോടതി നിർദ്ദേശം*
ന്യൂഡൽഹി: ദേശീയ തലസ്ഥാന മേഖലയിലെ വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി കൽക്കരി ഉപയോഗിക്കുന്ന എല്ലാ വ്യവസായ സ്ഥാപനങ്ങളും ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി വിശദീകരണം തേടി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് മലിനീകരണ നിയന്ത്രണത്തിനായുള്ള സുപ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്. ഡൽഹിയുടെ 300 കിലോമീറ്റർ ചുറ്റളവിൽ പുതിയ കൽക്കരി താപനിലയങ്ങൾ സ്ഥാപിക്കരുതെന്ന നിർദ്ദേശത്തിൽ പരിസ്ഥിതി, പെട്രോളിയം, ഊർജ്ജ മന്ത്രാലയങ്ങളോടാണ് കോടതി മറുപടി ആവശ്യപ്പെട്ടത്.
കൽക്കരിക്ക് പകരം ഉപയോഗിക്കാൻ കഴിയുന്ന മറ്റ് ഇന്ധനങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രാലയങ്ങളോട് കോടതി നിർദ്ദേശിച്ചു. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ കൽക്കരി അധിഷ്ഠിത വ്യവസായങ്ങളിൽ നിന്നുള്ള അഭിപ്രായങ്ങളും ആക്ഷേപങ്ങളും സ്വീകരിച്ച് തുടർനടപടി പ്ലാൻ സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നുള്ള പൊടിപടലങ്ങളും വാഹനങ്ങളിൽ നിന്നുള്ള പുകയും നിയന്ത്രിക്കുന്നതിനെക്കുറിച്ച് മാർച്ച് 12-ന് കോടതി വീണ്ടും വാദം കേൾക്കും. വായുനിലവാര പരിപാലന കമ്മീഷൻ ശുപാർശ ചെയ്ത ദീർഘകാല പരിഹാരങ്ങൾ നടപ്പിലാക്കാൻ ഡൽഹി സർക്കാരിനോട് പ്രത്യേക കർമ്മപദ്ധതി ആവശ്യപ്പെട്ടിട്ടുണ്ട്. തലസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന കർശന നിലപാടിലാണ് കോടതി.
*🟨"വെറുതെ രണ്ട് ജയം മാത്രം പോരാ; സെമിയിൽ കടക്കണമെങ്കിൽ ഇന്ത്യയ്ക്ക് അതികഠിനം*
മുംബൈ: ദക്ഷിണാഫ്രിക്കയോട് സൂപ്പർ എട്ട് ഘട്ടത്തിൽ ഏറ്റുവാങ്ങിയ കനത്ത തോൽവി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് വൻ തിരിച്ചടിയാണ്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺ ലക്ഷ്യത്തിലേക്ക് ബാറ്റുയർത്താൻ പോലുമാകാതെയാണ് നിലവിലെ ചാമ്പ്യന്മാർ കീഴടങ്ങിയത്. 76 റണ്ണിന്റെ തോൽവി. എട്ട് ബാറ്റർമാരുമായി ഇറങ്ങിയ ഇന്ത്യൻ ടീം പേസിനെതിരെയും സ്‌പിന്നിനെതിരെയും ഒരുപോലെ പരുങ്ങുന്ന ദയനീയ കാഴ്‌ചയായിരുന്നു അഹമ്മദാബാദിൽ കണ്ടത്. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യൻ ബാറ്റർമാരുടെ പോരായ്‌മ നിഴലിച്ചുകണ്ടു.
ഇതോടെ ഇന്ത്യയുടെ സെമി സാധ്യതകളെക്കുറിച്ച് കടുത്ത ആശങ്കയിലാണ് ആരാധകർ. ഇനി ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ജയിച്ചാൽ പോലും ഇന്ത്യക്ക് സെമി ഫൈനൽ ഉറപ്പിക്കാൻ കഴിയില്ല എന്ന അവസ്ഥയാണിപ്പോൾ. ദക്ഷിണാഫ്രിക്കയോട് ഏറ്റ തോൽവിയോടെ സൂപ്പർ 8 ഗ്രൂപ്പ് എ പോയിന്റ് പട്ടികയിൽ ഇന്ത്യ ഏറ്റവും അവസാന സ്ഥാനത്തായി. എയ്‌ദൻ മാർക്രവും സംഘവും ഒന്നാമതെത്തുകയും ചെയ്തു.
ഇന്ത്യയുടെ നെറ്റ് റൺ റേറ്റ് -3.800 എന്ന ആശങ്കാജനകമായ നിലയിലേക്ക് കൂപ്പുകുത്തി. ഇന്ത്യയുടെ ഗ്രൂപ്പിലുള്ള മറ്റെല്ലാ ടീമുകളും അതത് ഗ്രൂപ്പുകളിൽ ഒന്നാമതെത്തി വന്നവരായതിനാൽ, ആദ്യ രണ്ട് സ്ഥാനങ്ങൾക്കായുള്ള പോരാട്ടം അതികഠിനമായിരിക്കും.
*രണ്ട് മത്സരങ്ങൾ ജയിച്ചാലും ഇന്ത്യ എങ്ങനെ പുറത്തായേക്കാം?*
ഇന്ത്യ വെസ്റ്റ് ഇൻഡീസിനെയും സിംബാബ്‌വെയും പരാജയപ്പെടുത്തിയാൽ ഇന്ത്യക്ക് 4 പോയിന്റ് ലഭിക്കും. ദക്ഷിണാഫ്രിക്കയ്ക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒന്നിൽ തോറ്റാൽ അവർക്കും 4 പോയിന്റ് തന്നെയാകും. വെസ്റ്റ് ഇൻഡീസോ സിംബാബ്‌വെയോ 4 പോയിന്റിൽ എത്തുകയാണെങ്കിൽ, ആദ്യ രണ്ട് സ്ഥാനങ്ങൾക്കായി മൂന്ന് ടീമുകൾക്കിടയിൽ ടൈ വരും.
അങ്ങനെയൊരു സാഹചര്യത്തിൽ നെറ്റ് റൺ റേറ്റ് ആയിരിക്കും സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. ഇവിടെയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് പിഴവ് സംഭവിച്ചത്. മത്സരത്തിൽ തോൽക്കുമെന്ന് ഉറപ്പായ ഘട്ടത്തിൽ പോലും, പരമാവധി ഓവറുകൾ ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്കയുടെ സ്കോറിനോട് അടുത്തെത്താൻ ഇന്ത്യ ശ്രമിക്കേണ്ടതായിരുന്നു. എന്നാൽ 76 റൺസിന്റെ വമ്പൻ തോൽവിയിലേക്കും കുറഞ്ഞ റൺ റേറ്റിലേക്കും ഇന്ത്യ കൂപ്പുകുത്തി.
ചുരുക്കത്തിൽ, ഇന്ത്യക്ക് ഇനി ജയിക്കുക മാത്രമല്ല വേണ്ടത്, മറിച്ച് ദക്ഷിണാഫ്രിക്കയോ വെസ്റ്റ് ഇൻഡീസോ ഏതെങ്കിലും മത്സരങ്ങളിൽ പരാജയപ്പെടുകയും വേണം. ദക്ഷിണാഫ്രിക്ക തങ്ങളുടെ എല്ലാ മത്സരങ്ങളും ജയിക്കുകയാണെങ്കിൽ അവർ സുഗമമായി സെമിയിലെത്തും. അപ്പോൾ രണ്ടാം സ്ഥാനത്തിനായി വെസ്റ്റ് ഇൻഡീസിനോടും സിംബാബ്‌വെയോടും ഇന്ത്യക്ക് നന്നായി പൊരുതേണ്ടി വരും."
*🟨എയർ ആംബുലൻസ് തകർന്നുവീണ് രോഗി ഉൾപ്പെടെ ഏഴുപേർ മരിച്ചു*
റാഞ്ചി: ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽനിന്നു പുറപ്പെട്ട എയർ ആംബുലൻസ് തകർന്നുവീണ് ഏഴുപേർ മരിച്ചു.
എയർ ആംബുലൻസിലുണ്ടായിരുന്ന രോഗി സഞ്ജയ്കുമാർ, നഴ്സുമാരായ അർച്ചനാദേവി, ധുരു കുമാർ, പരിചരിച്ച ഡോക്ടർ വികാസ് കുമാർ, പാരാമെഡിക്കൽ ജീവനക്കാരൻ സച്ചിൻകുമാർ മിശ്ര, പൈലറ്റ് ഇൻ കമാൻഡ് ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്, സഹപൈലറ്റ് ക്യാപ്റ്റൻ സാവ്രജ്ദീപ് സിംഗ് എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി 7.34 ഓടെ ജാർഖണ്ഡിലെ ഛാത്ര ജില്ലയിലെ സിമാരിയയ്ക്കു സമീപം ബാരിയാതുവിലായിരുന്നു സംഭവം. റെഡ്ബേർഡ് എയർവേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബീച്ച്ക്രാഫ്റ്റ് കിംഗ് എയർ ബെൽ 9എൽ വിടി-എജെവി വിമാനമാണു അപകടത്തിൽപ്പെട്ടത്.
രാത്രി 7.11ന് റാഞ്ചിയിൽനിന്നു പുറപ്പെട്ട എയർ ആംബുലൻസിന് 7.34 ഓടെ കൊൽക്കത്ത വിമാനത്താവളുമായുള്ള റഡാർ ബന്ധം നഷ്ടമായെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) അറിയിച്ചു.
ഗുരുതരമായി പൊള്ളലേറ്റ സഞ്ജയ്കുമാറിനെ വിദഗ്ധചികിത്സയ്ക്കായി ഡൽഹിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്പോഴായിരുന്നു അപകടം.
'ശുഭദിനം.
Tags:
KERALA