*🟨വെന്തുരുകി കേരളം; വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു*
തൊടുപുഴ: സംസ്ഥാനത്ത് വേനല്‍ച്ചൂട് വര്‍ധിച്ചതോടെ വൈദ്യുതി ഉപയോഗവും കുതിച്ചുയരുന്നു. ഇന്നലെ 96.324 ദശലക്ഷം യൂണിറ്റായിരുന്നു ഉപഭോഗം. ഫെബ്രുവരി ഒന്നിന് 79.512 ദശലക്ഷം യൂണിറ്റായിരുന്നു. കഴിഞ്ഞ 18 ദിവസത്തിനിടെ 16. 812 ദശലക്ഷം യൂണിറ്റ് അധിക ഉപഭോഗമാണുണ്ടായത്. ചൂട് കൂടുന്നതനുസരിച്ച് എയര്‍കണ്ടീഷണര്‍, ഫാനുകള്‍, ഫ്രീസറുകള്‍ തുടങ്ങിയവയുടെ ഉപയോഗം വര്‍ധിക്കുന്നതാണ് വൈദ്യുതി ഉപയോഗം വര്‍ധിക്കാന്‍ പ്രധാന കാരണം.
ഉപയോഗം വര്‍ധിച്ചതിനെ തുടര്‍ന്നു വൈദ്യുതി ആഭ്യന്തര ഉത്പാദനവും വര്‍ധിപ്പിച്ചു. കളമശേരി ലോഡ് ഡെസ്പാച്ച് സെന്ററിൽ നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് വൈദ്യുതി ഉത്പാദനം ക്രമീകരിച്ചിരിക്കുന്നത്. ഇന്നലെ 20.622 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉത്പാദിപ്പിച്ചു. ഇതില്‍ 7.893 ദശലക്ഷം യൂണിറ്റും ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുതിനിലയത്തില്‍ നിന്നുമാണ്. 75.701 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്നും എത്തിച്ചു.
ഇടുക്കി അണക്കെട്ടില്‍ നിലവില്‍ 2364 അടി വെള്ളമാണുള്ളത്. സംഭരണ ശേഷിയുടെ 59 ശതമാനമാണിത്. സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി നിലവില്‍ 59 ശതമാനം വെള്ളമുണ്ട്. സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കാന്‍ മൂന്നുമാസത്തിലേറെ അവശേഷിക്കെ വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി ഉത്പാദനത്തെ ഗണ്യമായി ബാധിക്കാനിടയുണ്ട്.
ചൂട് കൂടുന്നതനുസരിച്ച് വൈദ്യുതി ഉപയോ ഗത്തിലുണ്ടാകുന്ന വര്‍ധന വൈദ്യുതി ബോര്‍ഡിനു വെല്ലുവിളിയാകും. കഴിഞ്ഞ വേനലില്‍ വൈദ്യുതി ഉപയോഗം പല ദിവസങ്ങളിലും റിക്കാര്‍ഡ് ഭേദിച്ചിരുന്നു. അതിനാല്‍ ഏറെ കരുതലോടെയാണ് ബോര്‍ഡിന്റെ നീക്കം. ഇത്തവണ ഒരുമാസത്തോളം ജനറേറ്ററുകളുടെ അറ്റകുറ്റപണിക്കായി മൂലമറ്റം വൈദ്യുതി നിലയം പൂര്‍ണമായും അടച്ചിരുന്നു. ഈ സമയം ഇവിടെ വൈദ്യുതി ഉത്പാദനം പൂര്‍ണമായും നിര്‍ത്തിവച്ച സാഹചര്യമായിരുന്നു.
പുറത്തുനിന്നും വൈദ്യുതി എത്തിച്ചാണ് സംസ്ഥാനത്തെ വൈദ്യുതി ആവശ്യം അന്നു നിറവേറ്റിയത്. വേനല്‍മഴ ലഭിക്കാതിരിക്കുകയും ചൂട് ഇനിയും വര്‍ധിക്കുകയും ചെയ്താല്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിവാക്കുന്നതിനായി പുറത്തുനിന്നും കൂടുതല്‍ വൈദ്യുതി എത്തിച്ച് പ്രശ്നം പരിഹരിക്കാനാകും വൈദ്യുതി ബോര്‍ഡിന്റെ നീക്കം.
*🟨ഡോക്ടര്‍മാര്‍ തമ്മില്‍ തര്‍ക്കം മൂലം ശസ്ത്രക്രിയ മുടങ്ങി; രണ്ടു ഡോക്ടര്‍മാരെ സ്ഥലം മാറ്റി*
*തിരുവനന്തപുരം* : പേരൂര്‍ക്കട ഇ എസ് ഐ ആശുപത്രിയില്‍ ഇന്നും ശസ്ത്രക്രിയ മുടങ്ങി. കഴിഞ്ഞ ദിവസം ഡോക്ടര്‍മാരുടെ തര്‍ക്കത്തെ തുടര്‍ന്ന് മുടങ്ങിയ അഞ്ചു ശസ്ത്രക്രിയകള്‍ ഇന്ന് നടത്തുമെന്നു പറഞ്ഞെടുങ്കിലും ഇത് മറികടന്ന് രോഗിയെ ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ കിടത്തി അനസ്‌തേഷ്യ ഡോക്ടര്‍മാര്‍ ഇറങ്ങിപ്പോയി.
എല്ലാ തയ്യാറെടുപ്പുകളും ആയി രോഗിയെ തിയറ്ററിനുള്ളില്‍ കയറ്റിയതിനുശേഷം ഡോക്ടര്‍മാര്‍ ഇറങ്ങി പോവുകയായിരുന്നു. അച്ചടക്ക ലംഘനം ആവര്‍ത്തിച്ച സംഭവത്തില്‍ ആശുപത്രിയിലെ സര്‍ജനെയും അനസ്‌തേഷ്യയിലെ ഡോക്ടറെയും എസ് ഐ ഡയറക്ടര്‍ സ്ഥലം മാറ്റി.
തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കായി എത്തിയ രോഗി ബിന്ദു ഇപ്പോഴും ഓപ്പറേഷന്‍ തീയറ്ററിനകത്ത് തുടരുകയാണ്. അനസ്‌തേഷ്യ, സര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍ തമ്മിലുള്ള തമ്മില്‍ തല്ല് ആണ് സര്‍ജറി മുടങ്ങാന്‍ കാരണം. കഴിഞ്ഞദിവസമാണ് ഇ എസ് ഐ ആശുപത്രിയില്‍ ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ വച്ച് അനസ്‌തേഷ്യ, സര്‍ജറി ഡോക്ടര്‍മാര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. സര്‍ജറിക്കായി തീയറ്ററില്‍ എത്തിച്ച രോഗിയടക്കം അഞ്ചു സര്‍ജറികള്‍ ആണ് മുടങ്ങിയത്.
അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാരായ ബിനില്‍, പ്രിയ സര്‍ജറി ഡോക്ടര്‍ ഗണേഷ് എന്നിവര്‍ തമ്മിലാണ് വാക്കേറ്റം ഉണ്ടായത്. ഡോക്ടര്‍മാരുടെ തമ്മില്‍തല്ല് കാരണം സര്‍ജറി മുടങ്ങിയതിനെ തുടര്‍ന്ന് തിയറ്ററിലേക്ക് കയറ്റി രോഗിയെ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യേണ്ടിവന്നിരുന്നു. സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്തുകൊണ്ട് ആശുപത്രി സൂപ്രണ്ട് ഇ എസ് ഐ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മന്ത്രി ശിവന്‍കുട്ടി ഇടപെട്ടിട്ടും അച്ചടക്കം പാലിക്കാന്‍ തയ്യാറാവാത്ത ഡോക്ടര്‍മാര്‍ക്കെതിരെ പരാതി ഉയര്‍ന്നു.
തുടര്‍ന്ന് ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തില്‍ ആശുപത്രിയിലെ സര്‍ജനെയും അനസ്‌തേഷ്യയിലെ ഡോക്ടറെയും സ്ഥലം മാറ്റി. സര്‍ജന്‍ ഡോ. ഗണേഷ് കുമാര്‍, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ബിനില്‍ എന്നവര്‍ക്കാണ് സ്ഥലംമാറ്റം. കോട്ടയം ഇഎസ്‌ഐ ആശുപത്രിയിലേക്ക് മാറ്റി ഇ എസ് ഐ ഡയറക്ടര്‍ ഉത്തരവിറക്കി.
പുതിയ ഡോക്ടര്‍മാര്‍ ഇന്നുതന്നെ ചുമതല ഏറ്റെടുക്കും. ഡോക്ടര്‍മാരുടെ തര്‍ക്കത്തെ തുടര്‍ന്ന് അഞ്ച് ശസ്ത്രക്രിയയായിരുന്നു മുടങ്ങിയിരുന്നത്. ഇ എസ് ഐ ഡയറക്ടര്‍ക്ക് സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.ഇന്ന് രോ?ഗികള്‍ക്ക് വീണ്ടും ശസ്ത്രക്രിയ നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇന്നും സമാന രീതിയില്‍ ഡോക്ടര്‍മാര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. എല്ലാ തയ്യാറെടുപ്പുകളും ആയി രോഗിയെ തിയറ്ററിനുള്ളില്‍ കയറ്റിയതിനുശേഷം ഡോക്ടര്‍മാര്‍ ഇറങ്ങി പോവുകയായിരുന്നു. സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന ആശുപത്രികളില്‍ ഒന്നാണ് പേരൂര്‍ക്കട ഇ എസ് ഐ ആശുപത്രി.
*🟨ചൂട് പൊറോട്ടയും ബീഫും വിളമ്പാന്‍ എസ്എഫ്ഐ; കേരള സ്റ്റോറിക്കെതിരെ എല്ലാ കാംപസുകളിലും ക്യാമ്പയിൻ
*തിരുവനന്തപുരം* : കേരളത്തെ അപകീർത്തിപ്പെടുത്തുന്ന കേരള സ്റ്റോറി 2 സിനിമയ്‌ക്കെതിരെ ക്യാമ്പയിനുമായി എസ്എഫ്ഐ. നാളെ തിരുവനന്തപുരത്തെ മാനവീയം വീഥിയിൽ എസ്എഫ്ഐ പൊറോട്ടയും ബീഫും വിളമ്പും. നല്ല ചൂട് പൊറോട്ടയും ബീഫും എന്ന പേരിലാണ് എസ്എഫ്ഐ പരിപാടി സംഘടിപ്പിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും പരിപാടിയിൽ പങ്കെടുക്കും. പിന്നാലെ എല്ലാ ക്യാമ്പസുകളിലും എസ്എഫ്ഐ പരിപാടി സംഘടിപ്പിക്കും.
*🟨സ്റ്റൈപ്പൻഡ് പരിഷ്കരിക്കാമെന്ന് സർക്കാരിന്റെ ഉറപ്പ്; ഒപി ബഹിഷ്കരണം പിൻവലിച്ച് പി.ജി ഡോക്ടർമാർ*
*തിരുവനന്തപുരം* : സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ പിജി ഡോക്ടർമാർ നടത്തിവന്ന ഒപി ബഹിഷ്കരണം പിൻവലിച്ചു. ആരോഗ്യവകുപ്പുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങളിൽ അനുകൂലമായ ഉറപ്പ് ലഭിച്ചതിനെത്തുടർന്നാണ് തീരുമാനം.
സ്റ്റൈപ്പൻഡ് പരിഷ്കരിക്കാമെന്ന് ആരോഗ്യവകുപ്പ് ചർച്ചയിൽ ഉറപ്പുനൽകി. ഇതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് സർക്കാർ അറിയിച്ചു.
അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ എംഎസ്സി ബയോടെക്നോളജി യോഗ്യത കൂടി ഉൾപ്പെടുത്തിയുള്ള പിഎസ്സി ഉത്തരവ് പിൻവലിക്കാൻ സർക്കാർ കത്ത് നൽകുമെന്നും ഉറപ്പ് ലഭിച്ചു.
ഒപി ബഹിഷ്കരണം പിൻവലിച്ചെങ്കിലും, ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുന്നതുവരെ പ്രതിഷേധങ്ങൾ തുടരും. ഇതിന്റെ ഭാഗമായി നാളെ സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കും.
മെഡിക്കൽ കോളേജ് അധ്യാപകരുടെ സമരത്തെത്തുടർന്ന് ചികിത്സാ ചുമതലകൾ മുഴുവൻ പിജി ഡോക്ടർമാരുടെ ചുമലിലായതും ജോലിഭാരം വർധിച്ചതുമാണ് പെട്ടെന്നുള്ള പ്രതിഷേധത്തിന് കാരണമായത്. 2016 മുതലുള്ള ശമ്പള കുടിശ്ശിക നൽകുക, ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യങ്ങളും ഡോക്ടർമാർ ഉന്നയിക്കുന്നുണ്ട്.
പിജി ഡോക്ടർമാർ ജോലിയിൽ പ്രവേശിക്കുന്നതോടെ മെഡിക്കൽ കോളേജുകളിലെ ഒപി പ്രവർത്തനങ്ങൾ സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
*🟨ആറ്റുകാല്‍ അമ്മയ്ക്കെന്തിനാണ് ഫ്ലക്സ്?"; ബോർഡുകൾ മാറ്റണമെന്ന് ഹൈക്കോടതി*
*കൊച്ചി* : ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ ഉടൻ എടുത്തുമാറ്റണമെന്നു ഹൈക്കോടതി. സ്പോണ്‍സര്‍മാരുടെ മുഖം കാണാനാണു ബോര്‍ഡുകള്‍ വയ്ക്കുന്നതെന്നു നിരീക്ഷിച്ച കോടതി ആറ്റുകാല്‍ അമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്നും ചോദിച്ചു.
അനധികൃത ഫ്ലക്സ് ബോര്‍ഡുകളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ ചോദ്യങ്ങള്‍.
മാർച്ച് മൂന്നിനാണ് ആറ്റുകാൽ പൊങ്കാല. തിരുവനന്തപുരം ജില്ലയിൽ മാർച്ച് 3ന് പ്രാദേശിക അവധിയടക്കം പ്രഖ്യാപിച്ചിട്ടുണ്ട്.
*🟨സര്‍ക്കാര്‍ ബ്രാന്‍ഡിക്ക് പേരായി; 'മലബാര്‍ മിസ്റ്ററി', പ്രഖ്യാപനം ഫെബ്രുവരി 21ന്*
*തിരുവനന്തപുരം* : പേരിലെ സസ്‌പെന്‍സ് അവസാനിച്ചു, സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാന്‍ഡിയുടെ പേര് പുറത്തുവിട്ടു. 'മലബാര്‍ മിസ്റ്ററി' എന്നാണ് പുതിയ ബ്രാന്‍ഡിന് പേര് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 21ന് മന്ത്രി എം ബി രാജേഷ് പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. പാലക്കാട് മലബാര്‍ ഡിസ്റ്റിലറിയില്‍ ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡിക്കാണ് പേരായിരിക്കുന്നത്. പുതിയ ബ്രാന്‍ഡ് കുറഞ്ഞ വിലയില്‍ ഈ മാസം 21ന് വിപണിയിലെത്തും.
അതേസമയം മദ്യത്തിന് ഉചിതമായ പേരും ലോഗോയും നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ നല്‍കുമെന്ന ബെവ്കോ പരസ്യം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ഹര്‍ജി സമര്‍പ്പിച്ചതിന് പിന്നാലെ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു. പാലക്കാട്ടെ മലബാര്‍ ഡിസ്റ്റലറീസില്‍ നിന്നും പുറത്തിറക്കുന്ന ബ്രാന്‍ഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യത്തിനെതിരെയായിരുന്നു ഹൈക്കോടതി നോട്ടീസ് അയച്ചത്. എന്നാല്‍ ഹൈക്കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ പരസ്യം നല്‍കിയത് തങ്ങളല്ലെന്ന് ബെവ്കോ വ്യക്തമാക്കി. തുടർന്ന് മദ്യത്തിന് പേരിടാനുള്ള പരസ്യം കോടതി സ്റ്റേ ചെയ്തു
വിഷയത്തില്‍ കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍(ബെവ്കോ) കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. മദ്യത്തിന് പേരിടല്‍ മത്സരത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവോ വിവരമോ ഇല്ലെന്നാണ് ബെവ്കോ കോടതിയെ അറിയിച്ചത്. ബെവ്കോയുടെ വിശദീകരണത്തിന് പിന്നാലെ ഹൈക്കോടതി മലബാര്‍ ഡിസ്റ്റലറീസിനോട് വിശദീകരണം തേടി. എല്ലാ നിയമനടപടികളും സ്റ്റേ ചെയ്ത കോടതി കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് 12ലേക്ക് മാറ്റിയിരുന്നു.
*🟨"പൗരത്വ ഭേദഗതി നിയമം: അന്തിമവാദം മെയ് 5 മുതൽ; സുപ്രീംകോടതി ടൈംടേബിൾ പുറത്തിറക്കി*
ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ മെയ് അഞ്ചു മുതൽ സുപ്രീംകോടതി അന്തിമവാദം കേൾക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ച് വിശദമായ വാദത്തിനുള്ള തീയതികൾ പ്രഖ്യാപിച്ചത്.
മുസ്ലിം ലീഗ് ഉൾപ്പെടെ സമർപ്പിച്ച 250-ഓളം ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. മെയ് 5 മുതൽ തുടർച്ചയായി വാദം കേൾക്കാനാണ് കോടതിയുടെ തീരുമാനം. മെയ് 5, 6 തീയതികളിൽ ഹർജിക്കാരുടെ വാദം കേൾക്കും. മെയ് 7-ന് കേന്ദ്ര സർക്കാരിന്റെ മറുപടി വാദവും മെയ് 12-ന് മറുപടി വാദങ്ങൾക്ക് മേലുള്ള പ്രതികരണങ്ങളും നടക്കും.
ഇതോടെ മെയ് 12-ന് വാദം പൂർത്തിയാക്കി വിധി പറയാനായി മാറ്റാനാണ് ബെഞ്ചിന്റെ തീരുമാനം. അസം, ത്രിപുര എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക ഹർജികൾ മറ്റ് സംസ്ഥാനങ്ങളിലെ ഹർജികൾക്ക് ശേഷം പ്രത്യേകമായി പരിഗണിക്കും.
അസമിലെ പൗരത്വത്തിനുള്ള കട്ട് ഓഫ് തീയതി വ്യത്യസ്തമായതിനാലാണ് ഈ മാറ്റം. കേസിൽ നാല് ആഴ്ചയ്ക്കകം കൂടുതൽ രേഖകളോ രേഖാമൂലമുള്ള വാദങ്ങളോ ഉണ്ടെങ്കിൽ സമർപ്പിക്കാൻ കക്ഷികൾക്ക് കോടതി നിർദ്ദേശം നൽകി.
മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നാണ് ഹർജിക്കാരുടെ പ്രധാന വാദം. കഴിഞ്ഞ ആറ് വർഷമായി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന ഈ കേസിൽ മെയ് മാസത്തോടെ നിർണ്ണായകമായ വിധി ഉണ്ടായേക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്."
*🟨"പുണെയിൽ നിന്നും പിണങ്ങിയിറങ്ങിയത് എറണാകുളത്തേക്ക്; 11കാരനെ മാതാപിതാക്കൾക്കൊപ്പം വിട്ടു*
കൊച്ചി: മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നും വീട്ടുകാരോട് പിണങ്ങി ട്രെയിൻ കയറി എറണാകുളത്തെത്തിയ 11 വയസ്സുകാരനെ എറണാകുളം ജില്ലാ ശിശുക്ഷേമ സമിതിയുടെ ഇടപെടലിലൂടെ മാതാപിതാക്കൾക്ക് വിട്ടുനൽകി. പൂനെ കൊണ്ട്വ സ്വദേശിയായ ബാലൻ ഫെബ്രുവരി 15നാണ് വീട്ടിൽ നിന്നിറങ്ങിയത്. പൂനെ-എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിൽ കേരളത്തിലെത്തിയ കുട്ടിയെ 16ന് രാത്രി പത്തു മണിയോടെ എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വെച്ച് ചൈൽഡ് ലൈൻ പ്രവർത്തകർ കണ്ടെത്തുകയായിരുന്നു. ഒറ്റപ്പെട്ട നിലയിൽ പ്ലാറ്റ്‌ഫോമിൽ കണ്ട കുട്ടിയെ ഉടൻ തന്നെ സിഡബ്ല്യുസി നിർദ്ദേശപ്രകാരം പള്ളുരുത്തി ബോസ്കോ നിലയം ഓപ്പൺ ഷെൽട്ടർ ഹോമിലേക്ക് മാറ്റി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടിയിൽ നിന്നും നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കി പൂനെ കൊണ്ട്വ പൊലീസ് സ്റ്റേഷനുമായി അധികൃതർ ബന്ധപ്പെട്ടു. ചൈൽഡ് വെൽഫെയർ പൊലീസ് ഓഫീസർ സുകേഷിനിയുടെ സഹായത്തോടെ കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്തുകയും വീഡിയോ കോൺഫറൻസിംഗിലൂടെ തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. വിവരം അറിഞ്ഞ ഉടൻ പൂനെയിൽ നിന്നും പിതാവ് എറണാകുളത്തെത്തി. ആവശ്യമായ കൗൺസിലിംഗിനും നിയമനടപടികൾക്കും ശേഷം വ്യാഴാഴ്ച കുട്ടിയെ പിതാവിനൊപ്പം നാട്ടിലേക്ക് അയച്ചു.
എറണാകുളം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ഉല്ലാസ് മധു, അംഗങ്ങളായ ഡോ. ബിനു സനാതനൻ, അഡ്വ. ശ്രീലക്ഷ്മി എം, സന്ധ്യ വി കെ, ജിൻസി മോൾ കുര്യൻ എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി."
*🟨"രജൗരിയിൽ നിയന്ത്രണ രേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടഞ്ഞു*
ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ നിയന്ത്രണ രേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടഞ്ഞു. ഇന്റലിജൻസ് വിവരങ്ങളുടെയും തുടർച്ചയായ നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് നീക്കം. വ്യാഴാഴ്ച പുലർച്ചെ നിയന്ത്രണ രേഖയോട് ചേർന്നുള്ള സുന്ദർബാനി സെക്ടറിൽ സംശയാസ്പദമായ നീക്കങ്ങൾ കണ്ടെത്തിയതായി സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സ് പറഞ്ഞു.
സൈന്യം വേഗത്തിൽ കൃത്യതയോടെവെടിവയ്പ്പിലൂടെ പ്രതിരോധിച്ച് നുഴഞ്ഞുകയറ്റ ശ്രമം തടയുകയായിരുന്നു. കൃത്യമായ നിരീക്ഷണങ്ങൾക്കായി ഉദ്യോഗസ്ഥരെ ഉചിതമായി സ്ഥാനങ്ങളിലേക്ക് മാറ്റി വിന്യസിച്ചതായി സൈന്യം പറഞ്ഞു. നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതിന് തൊട്ടുപിന്നാലെ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു."
*🟨"ഗാസയ്ക്ക് സഹായവുമായി യുഎഇ*
ദുബായ് : റംസാൻ മാസത്തോടനുബന്ധിച്ച് ഗാസയിലേക്ക് അത്യാവശ്യ സഹായസാമഗ്രികൾ എത്തിക്കാനായി പ്രത്യേക ‘എയർ ബ്രിഡ്ജ്’ ആരംഭിച്ച് യുഎഇ. അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റഷീദ് അൽ നുഐമിയുടെ നിർദേശാനുസരണമാണ് നടപടി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന മനുഷ്യസ്‌നേഹ പദ്ധതി ‘ഓപ്പറേഷൻ ചിവൽറസ് നൈറ്റ്–3’ന്റെ ഭാഗമായാണ് സഹായവിതരണം.
സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതയ്ക്ക് ഭക്ഷ്യകിറ്റുകൾ, ഔഷധങ്ങൾ, അത്യാവശ്യ സാധനങ്ങൾ എന്നിവ ഉൾപ്പെടുന്ന സഹായങ്ങളാണ് വിമാന മാർഗം ഗാസയിലെത്തിക്കുക. എമിറേറ്റിലെ വിവിധ സ്ഥാപനങ്ങൾ സംയുക്തമായി പ്രവർത്തിച്ച് സഹായവസ്തുക്കളുടെ ശേഖരണം, പാക്കിങ്, ഗതാഗത ക്രമീകരണം, സ്ഥലത്തെ വിതരണ സംവിധാനം എന്നിവ ഏകോപിപ്പിക്കും. റംസാൻ മാസത്തിന്റെ കരുണയും ഐക്യവും പ്രതിഫലിപ്പിക്കുന്ന നീക്കം യുഎഇയുടെ ദീർഘകാല മനുഷ്യസ്നേഹ സമീപനത്തിന്റെ ഭാഗമാണെന്ന് ഷെയ്ഖ് ഹുമൈദ് വ്യക്തമാക്കി."
*🟨നാലും ജയിച്ച് ദക്ഷിണാഫ്രിക്ക ; യുഎഇയെ ആറ് വിക്കറ്റിന് തോൽപ്പിച്ചു*
ന്യൂഡൽഹി
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഗ്രൂപ്പിൽ നാല് കളിയും ജയിച്ച് ദക്ഷിണാഫ്രിക്കയുടെ ഉശിരൻ പ്രകടനം. അവസാന കളിയിൽ യുഎഇയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. നാല് ഓവറിൽ 12 റൺ വഴങ്ങി മൂന്ന് വിക്കറ്റെടുത്ത പേസ് ബൗളർ കോർബിൻ ബോഷാണ് കളിയിലെ താരം.
*സ്‌കോർ: യുഎഇ 122/6, ദക്ഷിണാഫ്രിക്ക 123/4(13.2)*
ആദ്യം ബാറ്റ് ചെയ്‌ത യുഎഇക്കായി മലയാളി ബാറ്റർ അലിഷാൻ ഷറഫു 45 റണ്ണോടെ ടോപ് സ്‌കോററായി. ദക്ഷിണാഫ്രിക്ക 6.4 ഓവർ ശേഷിക്കെ ലക്ഷ്യം കണ്ടു. ഡിവാൾഡ് ബ്രെവിസ്(36), റ്യാൻ റിക്കിൾടൺ(30), ക്യാപ്‌റ്റൻ എയ്‌ദൻ മാർക്രം (28) എന്നിവർ വിജയത്തിൽ പങ്കാളികളായി."
*🟨ജയം
ദുബെ ; നാല് കളിയും ജയിച്ച് ഇന്ത്യ*
അഹമ്മദാബാദ്
ഒറ്റക്കളിയും തോൽക്കാതെ ഇന്ത്യൻ കുതിപ്പ്. ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ നാലാമത്തെ ഗ്രൂപ്പ് മത്സരവും ജയിച്ചാണ് സൂപ്പർ എട്ടിലെത്തുന്നത്. നെതലർലൻഡ്‌സിനെ 17 റണ്ണിന് കീഴടക്കി. എട്ട് പോയിന്റോടെ ഗ്രൂപ്പ് ‘എ’യിൽ ഒന്നാമതെത്തി. ശിവം ദുബെയുടെ ഓൾറൗണ്ട് മികവാണ് അനായാസ ജയമൊരുക്കിയത്.
*സ്‌കോർ: ഇന്ത്യ 193/6, നെതർലൻഡ്‌സ് 176/7*
ദുബെ 31 പന്തിൽ 66 റണ്ണെടുത്ത് ‘മാൻ ഓഫ് ദി മാച്ചാ’യി. രണ്ട് വിക്കറ്റും ഒരു ക്യാച്ചുമുണ്ട്. ആറ് സിക്‌സറും നാല് ഫോറുമടിച്ച് സ്‌റ്റേഡിയത്തെ ഇളക്കിമറിച്ചു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യൻ നിരയിൽ ഓപ്പണർമാർ തിളങ്ങിയില്ല. മൂന്നാം പന്തിൽ അഭിഷേക് ശർമ(0) മടങ്ങിയപ്പോൾ ഇഷാൻ കിഷൻ 18 റണ്ണെടുത്ത് പുറത്തായി. രണ്ട് വിക്കറ്റും സ്‌പിന്നർ ആര്യൻ ദത്തിനാണ്. തിലക്‌വർമയും (31) ക്യാപ്‌റ്റൻ സൂര്യാകുമാർ യാദവും(34) രക്ഷാപ്രവർത്തനം നടത്തി. ദുബെയും ഹാർദിക് പാണ്ഡ്യയും ചേർന്നാണ് ഇന്നിങ്‌സിന് ജീവൻ നൽകിയത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 76 റണ്ണെടുത്തു. അവസാന പന്തിൽ പുറത്തായ ഹാർദികിന്റെ സംഭാവന 21 പന്തിൽ 30 റൺ. റിങ്കു സിങ് ആറ് റണ്ണുമായി പുറത്തായില്ല. ഡച്ചുകാർക്കായി പേസർ ലോഗൻ വാൻ ബീക്ക് മൂന്ന് വിക്കറ്റെടുത്തു.
നെതർലൻഡ്‌സിന് ഇരുനൂറിനടുത്ത സ്‌കോർ പിന്തുടരാനുള്ള ശേഷിയില്ലായിരുന്നു. ബാസ് ഡി ലീഡ് 33 റണ്ണുമായി പൊരുതി. ഇന്ത്യക്കായി സ്‌പിന്നർ വരുൺ ചക്രവർത്തി മൂന്ന് ഓവറിൽ 14 റൺ വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ജസ്‌പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, എന്നിവർ ഓരോന്ന് നേടി.
ട്വന്റി20യിൽ ഇന്ത്യയുടെ തുടർച്ചയായ 12–ാം ജയമാണിത്.
സൂപ്പർ എട്ടിൽ ഇന്ത്യയുടെ ആദ്യ കളി
ഞായറാഴ്‌ച ദക്ഷിണാഫ്രിക്കയുമായാണ്. 26ന് സിംബാബ്‌വേയെയും മാർച്ച് ഒന്നിന് വെസ്‌റ്റിൻഡീസിനെയും നേരിടും.
*🟨ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്*
*ഇനി സൂപ്പർ തീ ; സൂപ്പർ 8 മത്സരങ്ങൾ ശനി മുതൽ*
കൊളംബോ
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ സൂപ്പർ എട്ട് പോരാട്ടങ്ങൾക്ക് ടീമുകൾ തയ്യാർ. ഗ്രൂപ്പ് മത്സരങ്ങൾ അവസാനിക്കുംമുമ്പെ എട്ട് ടീമുകളും മുന്നേറി. പാകിസ്ഥാനാണ് യോഗ്യത ഉറപ്പാക്കിയ അവസാന ടീം. നിർണായകമത്സരത്തിൽ നമീബിയയെ 102 റണ്ണിന് തകർത്തു. ഇന്ത്യ, ശ്രീലങ്ക, വെസ്‌റ്റിൻഡീസ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, ന്യൂസിലൻഡ് ടീമുകളും സൂപ്പർ എട്ടിലെത്തി. ഓസ്‌ട്രേലിയ, അയർലൻഡ്, അഫ്‌ഗാനിസ്ഥാൻ, അമേരിക്ക, നെതർലൻഡ്‌സ്, യുഎഇ, കാനഡ, നമീബിയ, ഒമാൻ, സ്‌കോട്‌ലൻഡ്, ഇറ്റലി, നേപ്പാൾ ടീമുകൾ പുറത്തായി.
നാല് ഗ്രൂപ്പ് മത്സരങ്ങൾ ബാക്കിയുണ്ട്. അപ്രസക്തമായ ഇൗ മത്സരങ്ങൾ ഇന്നും നാളെയുമാണ്. 21ന് സൂപ്പർ എട്ടിലെ ആദ്യ കളിയിൽ പാകിസ്ഥാൻ ന്യൂസിലൻഡിനെ നേരിടും.
ഷാഹിബ്‌സദ ഫർഹാന്റെ സെഞ്ചുറിയാണ് പാകിസ്ഥാന് അവസാന കളിയിൽ അനായാസ ജയമൊരുക്കിയത്. ഓപ്പണർ 58 പന്തിൽ 100 റണ്ണുമായി പുറത്താകാതെനിന്നു. 11 ഫോറും ഒരു സിക്‌സറുമടിച്ചാണ് സെഞ്ചുറി.
വിജയം അനിവാര്യമായിരുന്ന പാകിസ്ഥാൻ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തു. ഓപ്പണർ സയിം അയൂബിനെ(14) നേരത്തെ നഷ്‌ടമായെങ്കിലും ഫർഹാൻ അടിച്ചുകയറി. ക്യാപ്‌റ്റൻ സൽമാൻ ആഗയും ഷദാബ്‌ഖാനും പിന്തുണ നൽകി. ക്യാപ്‌റ്റനൊത്ത് 67 റണ്ണിന്റെ കൂട്ടുകെട്ടാണ്. സൽമാൻ ആഗ 23 പന്തിൽ 38 റൺ നേടി. നാലാം വിക്കറ്റിൽ 81 റണ്ണാണ് ഫർഹാനും ഷദാബും ചേർന്നെടുത്തത്. 22 പന്തിൽ 36
റണ്ണുമായി ഷദാബ് കൂട്ടായി. നമീബിയക്ക് ജയിക്കാനുളള ത്രാണിയില്ലായിരുന്നു. ബാറ്റിങ്നിര പാകിസ്ഥാൻ സ്‌പിൻ ആക്രമണത്തിൽ ചിതറിപ്പോയി. ലോറൻ സ്‌റ്റീൻകാംപും (23) അലക്‌സാണ്ടർ വോൾസ് ചെൻകുമാണ്(20) ഇരട്ടയക്കം കടന്നത്. ഉസ്‌മാൻ താരിഖ് 3.3 ഓവറിൽ 16 റൺ വഴങ്ങി നാല് വിക്കറ്റെടുത്തു. ഷദാബ്‌ഖാന് മൂന്ന് വിക്കറ്റുണ്ട്.
ഗ്രൂപ്പ് ‘എ’യിൽ പാകിസ്ഥാന് നാല് കളിയിൽ മൂന്ന് ജയവും ഒരു തോൽവിയുമടക്കം ആറ് പോയിന്റാണ്. ഇന്ത്യക്ക് പിന്നിൽ രണ്ടാമതായാണ് മുന്നേറിയത്. നമീബിയ നാല് കളിയും തോറ്റു.
*സൂപ്പർ എട്ടിൽ എത്തിയവർ*
ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, വെസ്‌റ്റിൻഡീസ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, ന്യൂസിലൻഡ്.
*പുറത്തായവർ*
ഓസ്‌ട്രേലിയ, അയർലൻഡ്, അഫ്‌ഗാനിസ്ഥാൻ, അമേരിക്ക, നെതർലൻഡ്‌സ്, യുഎഇ, കാനഡ, നമീബിയ, ഒമാൻ, സ്‌കോട്‌ലൻഡ്, ഇറ്റലി, നേപ്പാൾ.
*സൂപ്പർ 8 ഒന്നാം ഗ്രൂപ്പ്*
ഇന്ത്യ, വെസ്‌റ്റിൻഡീസ്, ദക്ഷിണാഫ്രിക്ക,
സിംബാബ്‌വേ.
*രണ്ടാം ഗ്രൂപ്പ്*
പാകിസ്ഥാൻ, ഇംഗ്ലണ്ട്, ശ്രീലങ്ക, ന്യൂസിലൻഡ്."
*🟨ഇനിയും അഭിഷേക് തന്നെയാകുമോ ടീമിൽ?; സഞ്ജു വീണ്ടും ചർച്ചയാകുന്നു*
കൊളംബോ: അഭിഷേക് ശർമയ്ക്കു പകരം ഐസിസി പുരുഷ ട്വൻറി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ടിൽ സഞ്ജു സാംസണ് കളിക്കുമോ?. ഓപ്പണിംഗ് ഇറങ്ങി നമീബിയക്കെതിരെ എട്ട് പന്തിൽ 22 റൺസെടുത്ത സഞ്ജു ശേഷമുള്ള കളികളിൽ കളത്തിന് പുറത്തായിരുന്നു. പകരം അഭിഷേക് ശർമ വമ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവെയ്ക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ തുടർച്ചയായി ട്വന്റി -20 ലോകകപ്പില്‍ മൂന്ന് തവണ പൂജ്യത്തിൽ മടങ്ങിയിട്ടും താരത്തെ നിലനിർത്തുക തന്നെയാണോ ചെയ്യുക എന്നാണറിയേണ്ടത്. ഇവിടെയാണ് സഞ്ജു സാംസണിന്റെ പേര് വീണ്ടും ചർച്ചയാകുന്നത്. .
ഈ ലോകകപ്പിൻറെ ഗ്രൂപ്പ് ഘട്ടത്തിൽ സഞ്ജുവും അഭിഷേകും നേരിട്ടത് എട്ട് പന്തുകൾ മാത്രം. എട്ട് പന്ത് നേരിട്ട സഞ്ജു 22 റൺസ് നേടിയപ്പോൾ അഭിഷേക് മൂന്നു തവണ പൂജ്യത്തിനു പുറത്തായി.സഞ്ജു സാംസൺ കളിച്ചത് ഒരു മത്സരത്തിൽ മാത്രം. അഭിഷേക് ശർമ ഉദരസംബന്ധ പ്രശ്നമായി പുറത്തിരുന്നപ്പോഴാണ് നമീബിയയ്ക്ക് എതിരെ സഞ്ജു കളിച്ചത്.സഞ്ജു നമീബിയയ്ക്ക് എതിരേ എട്ട് പന്തിൽ മൂന്നു സിക്സും ഒരു ഫോറും അടക്കം 22 റൺസ് നേടി. 275 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. എന്നാൽ, അഭിഷേക് അമേരിക്കയ്ക്ക് എതിരേ നേരിട്ട ആദ്യ പന്തിൽ പൂജ്യത്തിനു പുറത്ത്.
പാക്കിസ്ഥാന് എതിരേ നാലു പന്തിലും ഇന്നലെ നെതർലൻഡ്‌സിന് എതിരേ മൂന്നു പന്തിലും അക്കൗണ്ട് തുറക്കാതെ മടങ്ങി.സൂപ്പർ എട്ടിൽ ഞായറാഴ്ച്ച നടക്കുന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇറങ്ങുന്നതിന്
മുന്നോടിയായി സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കണം എന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്.സൂപ്പർ 8 ഘട്ട മത്സരങ്ങൾ അടുത്തിരിക്കെ അഭിഷേകിന്റെ ഈ ഫോമില്ലായ്മ ഇന്ത്യൻ ടീമിനും ആരാധകർക്കും ഒരുപോലെ ആശങ്കയാവുകയാണ്.
ബാറ്റിംഗ് നിരയിൽ ഇഷാൻ കിഷൻ മികച്ച ഫോമിൽ തുടരുന്നത് ഇന്ത്യക്ക് വലിയ ആശ്വാസമാണ്. ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് 176 റൺസുമായി റൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ് കിഷൻ. മൂന്നാം നമ്പറിൽ തിലക് വർമയുടെ ഇന്നിംഗ്‌സുകൾക്ക് വേഗത പോരെന്ന വിമർശനമുണ്ടെങ്കിലും ടീം മാനേജ്‌മെന്റ് താരത്തിന് കൂടുതൽ അവസരം നൽകാനാണ് സാധ്യത. മധ്യനിരയിൽ നായകൻ സൂര്യകുമാർ യാദവിന്റെ തകർപ്പൻ ബാറ്റിംഗും ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് പ്രകടനവുമാണ് ടീമിന്റെ കരുത്ത്. കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് അർദ്ധസെഞ്ച്വറി നേടിയ ശിവം ദുബെയും ഫിനിഷർ റോളിൽ റിങ്കു സിംഗും തുടരും.സൂപ്പർ എട്ടിൽ ഇന്ത്യക്ക് സൗത്താഫ്രിക്ക, സിംബാബ് വെ, വെസ്റ്റ് ഇൻഡീസ് വെല്ലുവിളികളാണുള്ളത്."
*🟨അനായാസം വിൻഡീസ്; ഇറ്റലിയെ 42 റണ്ണിന് തോൽപ്പിച്ചു*
കൊൽക്കത്ത: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ വിജയം തുടർന്ന് വെസ്‌റ്റിൻഡീസ്. അവസാന ഗ്രൂപ്പ് മത്സരത്തിൽ ലോകകപ്പിലെ തുടക്കക്കാരായ ഇറ്റലിയെ 42 റൺസിനാണ് മുൻ ചാമ്പ്യന്മാർ തകർത്തത്. വിൻഡീസ് ഉയർത്തിയ 166 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇറ്റലിക്ക് 123 റൺ എടുക്കാനെ കഴിഞ്ഞുള്ളൂ. സ്കോർ: വെസ്‌റ്റിൻഡീസ് 165/6, ഇറ്റലി 123.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് തുടക്കത്തിൽ അപ്രതീക്ഷിത തിരിച്ചടിയാണ് ഉണ്ടായത്. ഓപ്പണർ ബ്രണ്ടൻ കിങും (6 പന്തിൽ 4) ഷിമ്രോൺ ഹെറ്റ്‌മയറും (4 പന്തിൽ 1) പെട്ടെന്ന് കൂടാരം കയറി. അർധസെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്‌റ്റൻ ഷായ് ഹോപാണ് (46 പന്തിൽ 75) ടോപ് സ്കോറർ. ആറ് ഫോറും നാല് സിക്സും പറത്തിയ ക്യാപ്റ്റൻ നടത്തിയ വെടിക്കെട്ടാണ് വിൻഡീസിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
വിൻഡീസ് ഉയർത്തിയ സ്‌കോർ പിന്തുടരാനുള്ള ശേഷി ഇറ്റലിക്ക് ഇല്ലായിരുന്നു. 37 റണ്ണെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റാണ് നഷ്ടമായത്. 26 റൺസ് നേടിയ ബെഞ്ചമിൻ മനെന്റിയാണ് ടോപ്സ്കോറർ. വിൻഡീസിനായി ഷാമർ ജോസഫും നാല് വിക്കറ്റ് നേടി. മാത്യു ഫോർഡും മൂന്നും ഗുഡകേഷ് മോട്ടി രണ്ട് വിക്കറ്റും വീഴ്ത്തി.
ക്രിക്കറ്റ് ലോകകപ്പിൽ ചരിത്രം കുറിച്ചാണ് ഇറ്റലിയുടെ മടക്കം. ആദ്യ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിൽ ഒരു വിജയം സ്വന്തമാക്കിയപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ തോൽവിയറിഞ്ഞു . നേപ്പാളിനെ 10 വിക്കറ്റിന് തരിപ്പണമാക്കിയാണ് ഇറ്റലി ചരിത്രത്തിൽ ഇടം നേടിയത്."
*🟨വയനാട് ദുരിതബാധിതർക്കു വീട്: 26ന് രാഹുൽ ഗാന്ധി തറക്കല്ലിടും*
തൃശൂർ: വയനാട് ദുരിതബാധിതർക്കായി കോണ്‍ഗ്രസ് നിർമിച്ചുനൽകുന്ന വീടുകളുടെ തറക്കല്ലിടൽ 26ന് ഉച്ചയ്ക്കു 2.30നു ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നിർവഹിക്കും. കൽപ്പറ്റ മേപ്പാടിയിൽ 3.24 ഏക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഈയാഴ്ചതന്നെ 2.18 ഏക്കർ സ്ഥലംകൂടി ഏറ്റെടുക്കും.
ആകെ 5.42 ഏക്കറിൽ 1100 ചതുരശ്രയടി വിസ്തീർണമുള്ള 50 വീടുകളുടെ നിർമാണമാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുകയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും.
യൂത്ത് കോണ്‍ഗ്രസ് ഒരുകോടി രൂപ നൽകി. കെപിസിസിയുടെ നേതൃത്വത്തിൽ ജനങ്ങളിൽനിന്നു പിരിച്ചതും എഐസിസി, അധ്യാപക- പെൻഷൻ സംഘടനകൾ എന്നിവർ സ്വരൂപിച്ചതുമായ പണവും നിർമാണത്തിന് ഉപയോഗിക്കും. ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് എന്നിവർ പങ്കെടുക്കും.
മേപ്പാടി കുന്നന്പറ്റയിലാണ് ആദ്യഘട്ടത്തിൽ വീടു നിർമിക്കുക. ഏഴാഞ്ചിറയിൽ അഞ്ച് ഏക്കർകൂടി ഏറ്റെടുത്ത് ബാക്കി അന്‍പതു വീടുകളുടെ നിർമാണം ആരംഭിക്കും. എട്ടു സെന്റിൽ 25 ലക്ഷം രൂപ ചെലവിലാണു വീടുകൾ നിർമിക്കുക. ദുരിതബാധിതരായവർ, പാഡികളിൽ താമസിച്ചിരുന്നവർ, സാങ്കേതികകാരണങ്ങളാൽ സർക്കാർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർ എന്നിവരാണു ഗുണഭോക്താക്കൾ.
മണ്ണിന്റെ ഘടന, നീരൊഴുക്ക്, പാരിസ്ഥിതിക പരിശോധനകൾ പൂർത്തിയാക്കി. ഏറ്റവും മികച്ച സൗകര്യങ്ങളോടെയുള്ള വീടുകളാകും കൈമാറുക. മുണ്ടക്കൈയിലെ ദുരിതബാധിതരുടെ കച്ചവടസ്ഥലങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ കണക്കിലെടുത്ത് 40 വ്യാപാരികൾക്ക് അഞ്ചുലക്ഷം വീതം ചടങ്ങിൽ നൽകും.
ഷാഫി പറമ്പില്‍ എംപി, എ.പി. അനില്‍ കുമാര്‍, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
*🟨പ്ലസ്ടു വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ; ആൺ സുഹൃത്ത് കസ്റ്റഡിയിൽ*
തിരുവല്ല: തിരുവല്ലയിലെ കാവുംഭാഗം പെരിങ്ങോളില്‍ പ്ലസ് ടു വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ. പെരിങ്ങോൾ ചേമ്പാല തെക്കേതിൽ രമേശ് - അമ്പിളി ദമ്പതികളുടെ മകൾ അപർണ രമേശ് ( 17 ) ആണ് മരിച്ചത്.
മോഡൽ പരീക്ഷയ്ക്കുശേഷം വീട്ടിൽ മടങ്ങിയെത്തിയ പെൺകുട്ടിയെ വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.
ആൺസുഹൃത്തിനെ ഫോണിൽ വിളിച്ച് അറിയിച്ചശേഷമാണ് അപർണ ജീവനൊടുക്കിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. മൂന്നോടെ വീട്ടിലെത്തിയ സുഹൃത്ത് ഷാൾ അറുത്ത് അപർണയെ തോളിലെടുത്ത് ഓടുമ്പോൾ ആണ് അയൽവാസികൾ പോലും സംഭവം അറിയുന്നത്. തുടർന്ന് സമീപവാസികൾ ചേർന്ന് പെൺകുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവ സമയം കുട്ടിയുടെ മുത്തശി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ആൺസുഹൃത്ത് വായ്പൂര് സ്വദേശി ജാവേദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരണപ്പെട്ട പെൺകുട്ടിക്കും സഹോദരനും ജാവേദ് മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നു. ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വ്യാഴാഴ്ച ഉച്ചയോടെ കാവുംഭാഗം ജംഗ്ഷനിൽ അപർണയ്ക്ക് വാങ്ങി നൽകിയ ഫോൺ ജാവേദ് എറിഞ്ഞു പൊട്ടിച്ചിരുന്നതായി പറയുന്നു.
തുടർന്ന് സഹോദരന് നൽകിയ ഫോണും ജാവേദ് തിരികെ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടിലെത്തിയ അപർണ ജീവനൊടുക്കിയത്. തിരുവല്ല പോലീസ് മേൽനടപടികൾക്കുശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
*🟨ദൈവം കൂടെയുണ്ടെന്ന വിശ്വാസത്തോടെ ഭയം കൂടാതെ ജീവിക്കുക: മാർ തറയിൽ*
ചാലക്കുടി: ജീവിതപ്രതിസന്ധികളിൽ ദൈവം കൂടെയുണ്ടെന്ന വിശ്വാസത്തോടെ ഭയംകൂടാതെ ജീവിക്കണമെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ഉദ്ബോധിപ്പിച്ചു. പോട്ട ദേശീയ ബൈബിൾ കൺവൻഷന്റെ രണ്ടാംദിവസമായ ഇന്നലെ വചനശുശ്രൂഷ നടത്തുകയായിരുന്നു അദ്ദേഹം.
സുവിശേഷത്തിൽ കൂടുതൽതവണ പറയുന്നത് ഭയപ്പെടേണ്ട എന്ന വചനമാണ്. വിശ്വാസമുള്ളവർ ജീവിതത്തിലെ കുരിശുകളെ ഭയപ്പെടില്ലെന്നും കുരിശെടുക്കുമ്പോൾ ദൈവം കൂടെ ഉണ്ടാകണമേ എന്ന പ്രാർഥനയാണ് വേണ്ടതെന്നും ആർച്ച്ബിഷപ് തുടർന്നുപറഞ്ഞു.
ഫാ. ഷിജൊ നെറ്റിയാങ്കൽ, ഫാ. ആന്റണി പയ്യപ്പിള്ളി, ഫാ. ബിജു കൂനൻ എന്നിവർ വചനശുശൂഷ നയിച്ചു. ആരാധനയ്ക്കു ഫാ. മാത്യു നായ്ക്കംപറമ്പിൽ നേതൃത്വം നൽകി.
*🟨ഓൺലൈൻ സേവനങ്ങൾ ഓരോരുത്തരും അനുഭവിച്ചറിയുന്നെന്ന് മുഖ്യമന്ത്രി*
കണ്ണൂർ: ഓൺലൈൻ സേവനങ്ങൾ യാഥാർഥ്യമാണെന്ന് ഓരോരുത്തരും അനുഭവിച്ചറിയുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാന തദ്ദേശ ദിനാചരണത്തിന്റെ സമാപന സമ്മേളനം മാങ്ങാട്ടുപറമ്പ് കെഎപി ബറ്റാലിയൻ മൈതാനിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ-സ്മാർട്ടിലൂടെ അപേക്ഷ ലഭിച്ച് ഒരു മണിക്കൂറിനകം തീർപ്പാക്കിയ ഫയലുകളുടെ എണ്ണം 10 ലക്ഷത്തിലധികമാണ്.
ഒരു മിനിറ്റിനകം നൽകിയ കെട്ടിട നിർമാണ പെർമിറ്റുകൾ രണ്ടു ലക്ഷത്തിലധികമുണ്ട്. മാലിന്യ നിർമാർജനത്തിനായി 2011 മുതൽ 2016 വരെ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 29,500 കോടി നൽകി.
2016 മുതൽ 2021 വരെ 53,000 കോടി രൂപയായി വർധിച്ചു. 2021 മുതൽ ഇതേ വരെ 70,000 കോടിയിലധികം രൂപ നൽകിയിട്ടുണ്ട്. അഞ്ചു വർഷത്തിൽ റോഡ് പ്രവൃത്തികൾക്കായി തദ്ദേശ സ്ഥാപനങ്ങൾക്ക് 8,867 കോടി ലഭ്യമാക്കി.അങ്കണവാടി കെട്ടിടങ്ങളുടെ നിർമാണത്തിനായി 1,187 കോടി ലഭ്യമാക്കി.
മഞ്ചേശ്വരം മുതൽ പാറശാല വരെയുള്ള എല്ലാ പ്രദേശങ്ങൾക്കും നഗരസ്വഭാവം വന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്വയം ഭരണവകുപ്പിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. അതി ദാരിദ്ര്യനിർമാർജനം, ഡിജി കേരളം പദ്ധതികളുടെ രണ്ടാം ഘട്ടത്തിന്റെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായി.
സ്വരാജ് ട്രോഫി, മഹാത്മാ പുരസ്കാരം, മഹാത്മാ അയ്യങ്കാളി പുരസ്കാരം, സ്വരാജ് മാധ്യമ പുരസ്കാരം, ലൈഫ് മിഷൻ പുരസ്കാരം, ശുചിത്വ ഗ്രേഡിംഗ് പുരസ്കാരം എന്നിവ മുഖ്യമന്ത്രി സമ്മാനിച്ചു. എം.വി. ഗോവിന്ദൻ എംഎൽഎ സ്വാഗതം പറഞ്ഞു.
മൈക്ക് ഞാനുണ്ടാകുമ്പോള്‍
കളിക്കുന്ന കളിയാണ്; നേരത്തേ തുടങ്ങിയതാണെന്നും മുഖ്യമന്ത്രി
മാങ്ങാട്ടുപറമ്പ് കെഎപി ഗ്രൗണ്ടിൽ സംസ്ഥാനതല തദ്ദേശദിനാഘോഷത്തിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനിടെ മൈക്ക് തകരാറിലായപ്പോൾ സംഘാടകർ ഭയന്നു.
എന്നാൽ, മൈക്കിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ കമന്റ് സദസിനെയും സംഘാടകരെയും ചിരിയിലാഴ്ത്തി. ‘മൈക്ക് സാധാരണ ഞാനുണ്ടാകുമ്പോള്‍ കളിക്കുന്ന കളിയാണ്.
നേരത്തേതന്നെ തുടങ്ങിയതാണിത്...’ മുഖ്യമന്ത്രി സദസിനെ അഭിസംബോധന ചെയ്ത് തുടങ്ങുമ്പോള്‍ത്തന്നെ മൈക്കില്‍നിന്ന് അപശബ്ദം ഉയരാന്‍ തുടങ്ങിയിരുന്നു.
*🟨ശബരിമല സ്വർണ്ണകൊള്ള കേസ്; കുറ്റപത്രം മാർച്ച് 31-നകം സമർപ്പിക്കുമെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചു*
*കൊച്ചി* : ശബരിമല സ്വർണ്ണ മോഷണ ക്കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു.
കേസിന്റെ കുറ്റപത്രം മാർച്ച് 31-നകം സമർപ്പിക്കുമെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട 36 സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി ജാംഷെഡ്‌പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
ഈ പരിശോധനകൾ സൗജന്യമായി നടത്തി ഫലം വേഗത്തിൽ ലഭ്യമാക്കാമെന്ന് ലബോറട്ടറി അധികൃതർ ഉറപ്പുനൽകിയതായും അന്വേഷണ സംഘം വ്യക്തമാക്കി.
കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ഈ സാമ്പിളുകൾ പരിശോധനയ്ക്കായി കൈമാറിയത്. കൂടാതെ, പ്രതികളുടെ ഫോൺ കോൾ വിവരങ്ങൾ വിശദമായി പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിക്കുകയും, ഇതിനാവശ്യമായ വിവരങ്ങൾ കൈമാറാൻ മൊബൈൽ സേവനദാതാക്കളോട് ഉത്തരവിടുകയും ചെയ്തു.
*🟨കൈതപ്രത്തിനും വേണുജിക്കും ജയപ്രകാശ് കുളൂരിനും ഫെലോഷിപ്പ്; കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു*
*തൃശൂർ* : കേരള സംഗീത നാടക അക്കാദമിയുടെ 2025 ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൂടിയാട്ടം ആചാര്യന്‍ വേണുജി, സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, നാടക സംവിധായകനും നാടകകൃത്തുമായ ജയപ്രകാശ് കുളൂര്‍ എന്നിവര്‍ക്കാണ് ഫെലോഷിപ്പ്. അക്കാദമിയുടെ പരിധിയില്‍ വരുന്ന വിവിധ കലാ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ പ്രതിഭകള്‍ക്കാണ് ഫെലോഷിപ്പ് നല്‍കുന്നത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് ഫെലോഷിപ്പ്.
2025 ലെ അവാര്‍ഡിന് 18 പ്രതിഭകളെയും ഗുരുപൂജാ പുരസ്‌കാരത്തിന് 22 പ്രതിഭകളെയും തിരഞ്ഞെടുത്തു. ജീവിതം കലാപ്രവര്‍ത്തനത്തിന് സമര്‍പ്പിക്കുകയും പല കലാ തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്ത മുതിര്‍ന്ന കലാപ്രതിഭകളെയാണ് ഗുരുപൂജ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.
അവാര്‍ഡ്, ഗുരുപൂജാ പുരസ്‌കാര ജോതാക്കള്‍ക്ക് 30,000 രൂപ വീതവും പ്രശസ്തിപത്രവും ശില്പവും ലഭിക്കും. പുരസ്‌കാര സമര്‍പ്പണ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി വ്യക്തമാക്കി.
*🟨"പെരുമ്പളം പാലം 3ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും*
ചേർത്തല: ഒരിക്കലും യാഥാർഥ്യമാകില്ലെന്ന് കരുതിയ പെരുമ്പളം പാലവും എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ യാഥാർഥ്യമായി. വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തിൽ നിർമിച്ച പാലം മാർച്ച് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
കായലിനാൽ ചുറ്റപ്പെട്ട പെരുമ്പളം പഞ്ചായത്തിനെ പടിഞ്ഞാറേക്കരയുമായി ബന്ധിപ്പിക്കുന്നതാണ് കിഫ്‌ബിയുടെ 100 കോടിയോളം രൂപ ചെലവിൽ നിർമിച്ച പാലം. ഒറ്റപ്പെടലിന്റെ തീരാദുരിതംപേറിയ ജനതയ്‌ക്ക് പുതുജീവിതം സമ്മാനിക്കുന്നതും പ്രകൃതിരമണീയമായ പെരുമ്പളം ദ്വീപിലും പരിസരത്തും വിനോദസഞ്ചാര വികസനം സാധ്യമാക്കുന്നതാണ് സർക്കാരിന്റെ അഭിമാന പദ്ധതി.
കോടതി വ്യവഹാരം ഉൾപ്പെടെ വെല്ലുവിളി അതിജീവിച്ചാണ് പാലം യാഥാർഥ്യമാക്കിയത്. 10000ൽപ്പരം മാത്രമുള്ള പെരുമ്പളത്തുകാർക്കായി 100 കോടിയിലേറെ ചെലവിട്ട് പാലം നിർമിച്ചത് കേരളവികസന ചരിത്രത്തിൽ സുപ്രധാനമായി. എല്ലാവരിലും വികസനത്തിന്റെ സ്വാദ് എത്തണമെന്ന സർക്കാർനയമാണ് നാടിന് അനുഗ്രഹമായത്.
11 മീറ്റർ വീതിയിൽ അരൂക്കുറ്റി പഞ്ചായത്തിലെ വടുതലയിൽ തുടങ്ങുന്ന പാലം വിസ്‌മയക്കാഴ്‌ചയാണ്. ദേശീയ ജലപാത കടന്നുപോകുന്നയിടത്ത് തൂണുകൾ ഒഴിവാക്കാൻ ബോസ്‌ട്രിങ് ആർച്ച് മാതൃകയിലാണ് നിർമാണം. ഇവിടെ മഴവിൽ വർണത്തിലാണ് പെയിന്റിങ്. ഇരുകരകളിലെയും സമീപനറോഡ് ടാറിങ്ങും പാലത്തിൽ കോൺക്രീറ്റിന് മുകളിലെ ടാറിങ്ങും മാത്രമാണ് പൂർത്തിയാകാനുള്ളത്."
*🟨ആനക്കൊമ്പിനായി സൈനിക ക്യാമ്പിൽ തിരച്ചിൽ തുടങ്ങി*
തിരുവനന്തപുരം : പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഡിജെ പാർട്ടിക്കിടെ മോഷണംപോയ രണ്ട് ആനക്കൊമ്പുകൾ കണ്ടെത്താൻ പൊലീസ് തിരച്ചിൽ തുടങ്ങി. രണ്ടു ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായാണ് പരിശോധന. ക്യാമ്പിലെ കാടുപിടിച്ച സ്ഥലങ്ങളടക്കം പരിശോധിക്കുന്നുണ്ട്. ആനക്കൊമ്പുകൾ ക്യാമ്പിനു പുറത്ത് കൊണ്ടുപോയിട്ടില്ലെന്നാണ് നിഗമനം. 100 കിലോയിലേറെ ഭാരമുള്ളതാണ് കൊമ്പുകൾ. പ്രവേശനകവാടത്തിലെ കർശന പരിശോധനയ്ക്കുശേഷമാണ് വാഹനങ്ങളെല്ലാം പുറത്തേക്ക് വിടുന്നത്.
ഡിജെ പാർട്ടിയിൽ പങ്കെടുത്ത കൂടുതൽപേരെ ചോദ്യംചെയ്തു. സംശയമുള്ളവരുടെ വിരലടയാളങ്ങളും ഫോൺവിളികളും പരിശോധിച്ചു. മോഷണത്തിനും അതിക്രമിച്ചുകടക്കലിനും ഏഴുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മദ്രാസ് റജിമെന്റിന് കരസേനാമേധാവിയുടെ കമൻഡേഷൻ ലഭിച്ചത് ആഘോഷിക്കാൻ കഴിഞ്ഞ 11ന് രാത്രി നടത്തിയ ഡിജെ പാർട്ടിക്കിടെയാണ് മോഷണം."
*🟨"നുണ പറയുന്നതിൽ നൊബേൽ സമ്മാനം ഉണ്ടെങ്കിൽ പ്രതിപക്ഷനേതാവിനു തന്നെ: മന്ത്രി കെ എൻ ബാലഗോപാൽ*
തിരുവനന്തപുരം : ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ തുടർച്ചയായി പറയുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നുണ പറയുന്നതിൽ ഒരു നോബൽ സമ്മാനം ഉണ്ടെങ്കിൽ അത് അദ്ദേഹത്തിന് കൊടുക്കണം. എല്ലാ വകുപ്പുകളെ സംബന്ധിച്ചും വാസ്തവവിരുദ്ധമായ കാര്യങ്ങൾ ദിവസേന പറയുന്നുണ്ടെങ്കിലും ഏറ്റവും കൂടുതൽ പറയുന്നത് ധനവകുപ്പിനെ കുറിച്ചാണ്. കേരളത്തിന്റെ ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയാണ് എന്നതാണ് അദ്ദേഹത്തിന്റെ സ്ഥിരം പ്രയോഗം. കേരളത്തിൽ ഒന്നിനും പണമില്ലത്രെ. ഇത് സംബന്ധിച്ച് നിയമസഭയിൽ ചർച്ച ചെയ്താൽ കള്ളി പൊളിയും എന്നതുകൊണ്ട് ഇത്തവണ ബജറ്റ് സെഷൻ തന്നെ ബഹിഷ്കരിച്ച് ഒളിച്ചോടിയ കൂട്ടരാണ് യുഡിഎഫ്. നിയമസഭയിൽ പറയാതെ നാട്ടിൽ മൈക്ക് വച്ച് നുണ പറഞ്ഞ് ജനങ്ങളെ വിശ്വസിപ്പിക്കാം എന്നാണ് അദ്ദേഹം കരുതുന്നത്. ഒരു നുണ പലയാവർത്തി പറഞ്ഞാൽ സത്യമാക്കാം എന്ന ഹിറ്റ്ലറുടെ പ്രചരണ വിഭാഗം തലവൻ ഗീബൽസിന്റെ തന്ത്രമാണ് പ്രതിപക്ഷ നേതാവിന്റേതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഖജനാവിൽ നിന്ന് ചെലവഴിച്ച പണം ഈ സാമ്പത്തിക വർഷം 2 ലക്ഷം കോടി രൂപ കടക്കാൻ പോകുകയാണ്. 2025- 26 സാമ്പത്തിക വർഷത്തെ കേരള സർക്കാരിന്റെ ആകെ ചിലവ് രണ്ട് ലക്ഷം കോടി രൂപയ്ക്കു മുകളിൽ ആയിരിക്കും. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ശരാശരി 70000 കോടി രൂപയും ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ശരാശരി 1.15 ലക്ഷം കോടി രൂപയും ചെലവഴിച്ചിരുന്നിടത്ത് ഈ സർക്കാരിന്റെ ശരാശരി വാർഷിക ചിലവ് 1.72 ലക്ഷം കോടി രൂപയാണ്. ക്ഷേമ പെൻഷൻ ഇനത്തിൽ മാത്രം സർക്കാർ ജനങ്ങളിലേക്ക് എത്തിച്ചത് 50000 കോടി രൂപയാണ്. സർക്കാരിന്റെ
കാലാവധി പൂർത്തിയാകുമ്പോഴേക്കും ഇത് 54000 കോടി രൂപയെങ്കിലും ആകും. ഉമ്മൻചാണ്ടി സർക്കാർ 10700 കോടി രൂപ നൽകിയ സ്ഥാനത്താണിത്.
സാമൂഹ്യ സുരക്ഷാ പെൻഷനുകളും മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷ പദ്ധതിയും യുവാക്കളുടെ കണക്ട് ടു വർക്ക് സ്കോളർഷിപ്പും ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളും എല്ലാം ഉത്തരവാദിത്വത്തോടെ നടപ്പിലാക്കുന്ന സർക്കാരാണിത്. ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ എൽഡിഎഫ് പറയാറുള്ളൂ. പറഞ്ഞതെല്ലാം ചെയ്യുകയും ചെയ്യും.
കേന്ദ്രം സർവ വിധത്തിലും കേരളത്തിനർഹമായ വിഹിതങ്ങൾ നിഷേധിക്കുമ്പോഴും നമ്മുടെ വരുമാനം വർദ്ധിപ്പിച്ചാണ് പിടിച്ചുനിൽക്കുന്നത്. ചെലവുകൾ വെട്ടിക്കുറക്കാനല്ല, ചെലവുകൾക്ക് അനുസരിച്ച് വരുമാനം വർദ്ധിപ്പിക്കാനാണ് കേരളം ശ്രമിച്ചത്.
കടം കുറയുകയും ചെയ്തു. ആകെ ജിഎസ്ഡിപിയുടെ 39 ശതമാനം വരെയുണ്ടായിരുന്ന സംസ്ഥാനത്തിന്റെ കടം ഇപ്പോൾ 34 ശതമാനത്തിന് താഴേക്ക് എത്തിയിരിക്കുന്നു. ഇതൊന്നും പ്രതിപക്ഷ നേതാവിന് അറിയാത്തതല്ല. യാഥാർഥ്യം തുറന്നു പറഞ്ഞാൽ എൽഡിഎഫ് ഗവൺമെന്റിനെ പ്രകീർത്തിക്കേണ്ടി വരും എന്നതുകൊണ്ട് നുണയുടെ പുകമറ ഉണ്ടാക്കുന്നതാണ്. പ്രതിപക്ഷ നേതാവിന്റെ പൂച്ചകൾ ഏതായാലും ഭാഗ്യം ചെയ്തവരാണ്. രണ്ട് ലക്ഷം കോടി രൂപ വരവ് ചെലവുള്ള ട്രഷറിയിൽ ജീവിക്കാനുള്ള ഭാഗ്യം അവർക്ക് കിട്ടിയല്ലോയെന്നും മന്ത്രി പരിഹസിച്ചു."
*🟨"പോക്‌സോ കേസ്: യുവാവിന് 28 വർഷം തടവ്*
തിരുവനന്തപുരം : വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച കേസിൽ യുവാവിന് 28 വർഷം കഠിന തടവും 28,000 രൂപ പിഴയും. ഒറ്റശേഖരമംഗലം ആറ്റൂർ സ്വദേശിയായ സുബിനെ (37) യാണ് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി 1 ജഡ്ജി കെ എം സുജ ശിക്ഷിച്ചത്. 2011ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചശേഷം പിറ്റേന്ന് കാട്ടാക്കട ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു പ്രതി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ് വിനോദ്, വി ആർ മായാദേവി എന്നിവർ ഹാജരായി. ആര്യങ്കോട് സർക്കിൾ ഇൻസ്പെക്ടറായിരുന്ന ജെ മോഹൻദാസാണ് കുറ്റപത്രം സമർപ്പിച്ചത്."
*🟨പോണ്ടിച്ചേരിയിൽ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞു; ഒരാൾ മരിച്ചു*
പോണ്ടിച്ചേരി: പോണ്ടിച്ചേരിയിൽ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് യുവതി മരിച്ചു. ബംഗളൂരു സ്വദേശി സുനിത (33) ആണ് മരിച്ചത്. രക്ഷപ്പെടുത്തിയ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോണ്ടിച്ചേരി വീരംപട്ടണത്താണ് അപകടം. സുനിത, ഭർത്താവ് വിജയ്, കുട്ടികൾ, സുഹൃത്തുക്കൾ എന്നിവരുൾപ്പെടെ എട്ട് പേരടങ്ങുന്ന സംഘമാണ് പോണ്ടിച്ചേരിയിൽ വിനോദയാത്രയ്ക്ക് പോയത്. ഗ്രീക്കോ-റോമൻ വ്യാപാര തുറമുഖമായ അരികമേടിൽ നിന്ന് ബോട്ടിൽ മടങ്ങുമ്പോഴാണ് അപകടം.
പ്രാദേശിക മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. എല്ലാവരെയും മറ്റൊരു ബോട്ടിൽ രക്ഷപ്പെടുത്തി ഇന്ദിരാഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സുനിത മരിച്ചു. രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവരെ ഡിസ്ചാർജ് ചെയ്തു.
ബോട്ട് ഡ്രൈവർ തങ്കമണി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബോട്ട് ഉടമ സതീഷിനെ അരിയൻകുപ്പം പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്."
*🟨"അമേരിക്കൻ ജനത കൈവിടുന്നു; ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായി ട്രംപ്, സർവേ ഫലം പുറത്ത്*
വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയും കുടിയേറ്റവിരുദ്ധ നയങ്ങളും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിയിക്കുന്നു. 40 ശതമാനം അമേരിക്കക്കാരും ട്രംപിനെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായി കണക്കാക്കുന്നുവെന്ന് വ്യക്തമാക്കുന്ന യാഹൂ/യൂഗവ് സർവേ ഫലം പുറത്തുവന്നു.
ട്രംപിനെ അംഗീകരിക്കുന്നവരുടെ എണ്ണം റെക്കോർഡ് താഴ്ചയിലേക്കും എതിർക്കുന്നവരുടെ എണ്ണം എക്കാലത്തെയും ഉയർന്ന നിലയിലേക്കും മാറിയെന്നാണ് റിപ്പോർട്ട്. താങ്ങാനാവാത്ത ജീവിതച്ചെലവ്, കുടിയേറ്റക്കാർക്കെതിരായ അതിക്രമങ്ങൾ, ഭരണകൂടം സ്പോൺസർ ചെയ്യുന്ന അക്രമങ്ങൾ എന്നിവയാണ് ട്രംപിനെതിരായ ജനവികാരം ശക്തമാക്കിയത്.
സർവേയിൽ പങ്കെടുത്ത മൂന്നിൽ ഒരാൾക്ക് മാത്രമാണ് പ്രസിഡന്റിനോട് അനുകൂല നിലപാടുള്ളത്. കേവലം 12 ശതമാനം പേർ മാത്രമാണ് ട്രംപിനെ മികച്ച നേതാവായി കാണുന്നത്. മൊത്തത്തിൽ 53 ശതമാനം അമേരിക്കക്കാരും ട്രംപിനെ പരാജയപ്പെട്ട പ്രസിഡന്റായി മുദ്രകുത്തുന്നു.
2026-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി വൻ തിരിച്ചടി നേരിടുമെന്ന ഭീതിയിലാണ് ട്രംപ് ക്യാമ്പ്. കോൺഗ്രസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാൽ ട്രംപ് ഇംപീച്ച് ചെയ്യപ്പെടുമെന്ന് പാർട്ടി അനുയായികൾക്ക് ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജനരോഷം തണുപ്പിക്കാനായി മിനിസോട്ടയിലെ കുടിയേറ്റ വിരുദ്ധ നടപടികൾ അവസാനിപ്പിക്കാനും ഡെമോക്രാറ്റിക് നഗരങ്ങളിൽ നിന്ന് നാഷണൽ ഗാർഡിനെ പിൻവലിക്കാനും ട്രംപ് തയ്യാറായെങ്കിലും ഇതൊന്നും ഫലം കണ്ടിട്ടില്ലെന്നാണ് സർവേ വ്യക്തമാക്കുന്നത്.
38 ശതമാനം എന്ന എക്കാലത്തെയും താഴ്ന്ന അംഗീകാര നിരക്കിൽ ട്രംപ് നിൽക്കുമ്പോൾ, 58
ശതമാനം പേരും അദ്ദേഹത്തെ ശക്തമായി എതിർക്കുന്നു. ഡെമോക്രാറ്റുകൾ സെനറ്റ്
പിടിച്ചെടുത്താൽ ട്രംപിന്റെ ഏകാധിപത്യ അജണ്ടകൾക്ക് അന്ത്യമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ
വിലയിരുത്തുന്നത്.
ശുഭദിനം.
Tags:
KERALA