പേരാമ്പ്ര: പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു.കൂത്താളിയിലെ തൈപറമ്പിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ പദ്മാവതി അമ്മയുടെ( 71) യുടെ മരണത്തിലാണ് മകൻ ലിനീഷ് (47) അറസ്റ്റിലായത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്.
കഴിഞ്ഞ ചൊവ്വഴ്ചയാണ് സംഭവം. പത്മാവതിയെ വീട്ടു മുറ്റത്ത് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മരണത്തിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ ലിനീഷ് അമ്മയെ മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. സ്വത്ത് തർക്കമാണ് കൊലപാതകത്തിനു കാരണമെന്നും പോലീസ് പറയുന്നു.
പേരാമ്പ്ര ഡി വൈ എസ് പി സുനിൽ കുമാറിന്റെ നേതൃത്വത്തിൽ ഉള്ള സ്കോഡും, പേരാമ്പ്ര സി ഐ. പി. ജംഷിദിന്റെ നേതൃത്വത്തിൽ ഉള്ള സംഘവും നടത്തിയ പഴുതടച്ച ചോദ്യം ചെയ്യലിൽ ലിനീഷ് കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മ ജേഷ്ഠനെ സാമ്പത്തികമായി സഹായിക്കുകയും വീടും സ്ഥലവും സ്വന്തമായി നൽകാൻ തയ്യാറാവത്തതുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
അന്വേഷണ സംഘത്തിൽ പ്രദീപ് പി, ജിതിൻ വാസ്, അതുൽ ഘോഷ്, സുജില എന്നിവരുമുണ്ടായിരുന്നു.
Tags:
KOZHIKODE