Trending

സായാഹ്ന വാർത്തകൾ

◾  പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ വനത്തിനുള്ളിലെ ബങ്കറിലെന്ന സൂചന. മനുഷ്യസാന്നിധ്യം കണ്ടെത്തുന്ന ഡ്രോണ്‍ പരിശോധന രാത്രിയില്‍ നടത്തിയെങ്കിലും സൂചനകള്‍ ഒന്നും കിട്ടിയില്ല. ഇതോടെയാണ് ഭീകരര്‍ വനത്തിനുള്ളിലെ ബംഗറില്‍ ഒളിച്ചിരിക്കുന്നു എന്ന സംശയം സൈന്യത്തിന് ഉണ്ടായത്. ബങ്കറിനുള്ളില്‍ ആവശ്യമായ ഭക്ഷണം മുന്‍കൂട്ടി കരുതിയിരുന്നു എന്നും സംശയമുണ്ട്. ഭീകരരുടെ ആയുധങ്ങള്‍ വനമേഖലയില്‍ ഉപേക്ഷിച്ചോ എന്നത് സംബന്ധിച്ചും തെരച്ചില്‍ തുടരുകയാണ്. മനുഷ്യ സാമീപ്യം തിരിച്ചറിയാന്‍ കഴിയുന്ന പരിശീലനം നേടിയ നായകളെ അടക്കം സൈന്യം വനത്തിനുള്ളില്‍ തെരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.

◾  പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി തടഞ്ഞ് ഇന്ത്യ. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യത്തിന്റെ സുരക്ഷയെ കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പാകിസ്ഥാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും, പാകിസ്ഥാന്‍ വഴി ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും ഇന്ത്യ വഴി പാക് ഉല്‍പന്നങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്.

◾  ഭീകരവാദ പ്രവര്‍ത്തനത്തില്‍ നടത്തുന്ന ഇടപെടലുകള്‍ തടയാന്‍ പാകിസ്ഥാനെ 'ഗ്രേ പട്ടിക'യില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യ നീക്കം തുടങ്ങി. 2018 മുതല്‍ 2022 വരെ പാകിസ്ഥാന്‍ ഈ പട്ടികയിലായിരുന്നു. പാരിസ് ആസ്ഥാനമായ ആഗോള സാമ്പത്തിക കുറ്റകൃത്യ നിരീക്ഷക സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ 'ഗ്രേ പട്ടിക'യില്‍ ഉള്‍പ്പെട്ടാല്‍ പാകിസ്ഥാന്റെ വിദേശനിക്ഷേപത്തെയും രാജ്യാന്തര ഇടപാടുകളെയുമെല്ലാം ബാധിക്കും.

◾  പാക് അധീന കശ്മീരിലെ ജനങ്ങള്‍ക്ക് യുദ്ധ സാഹചര്യം നേരിടാന്‍ പാകിസ്ഥാന്‍ സൈന്യം പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്. ജനങ്ങളെ സ്‌കൂളുകളിലെ ക്യാംപുകളിലേക്ക് മാറ്റിയാണ് പരിശീലനം നല്‍കുന്നത്. അതിനിടെ കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിന് പാകിസ്ഥാന്‍ തയ്യാറെടുക്കുന്നതായും കേന്ദ്ര സര്‍ക്കാരിന് വിവരം ലഭിച്ചു.

◾  കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്നതിനു പിന്നാലെ അഞ്ച് രോഗികള്‍ മരിച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. ഗോപാലന്‍, ഗംഗാധരന്‍, സുരേന്ദ്രന്‍, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. അഞ്ച് പേരും പുക ശ്വസിച്ചും ശ്വാസം കിട്ടാതെയും മരിച്ചുവെന്ന് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി.

◾  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീപിടിത്തമുണ്ടായതില്‍ വിദഗ്ധ സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ട് ടി സിദ്ദീഖ് എംഎല്‍എ. ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും പിഴവ് വന്നിട്ടുണ്ടെന്നും കാഷ്വാലിറ്റിയില്‍ അടിയന്തര രക്ഷാസംവിധാനം ഉണ്ടായിരുന്നില്ലെന്നും ഇത്തരം വീഴ്ചകളെ തുടര്‍ന്നാണ് രോഗികളുടെ മരണം എന്നും അദ്ദേഹം പറഞ്ഞു.

◾  കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായ ദാരുണമായ ദുരന്തത്തിന് കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. സര്‍ക്കാരിന്റെ തികഞ്ഞ അലംഭാവവും കുറ്റകരമായ അനാസ്ഥയുമാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്നും ഇത് ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചയാണെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

◾  വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗില്‍ ഔദ്യോഗിക പ്രഭാഷകരില്‍ ആരും ഉമ്മന്‍ചാണ്ടിയുടെ പേര് പോലും പരാമര്‍ശിച്ചില്ലെന്നും ഇതില്‍ ലജ്ജിക്കുന്നുവെന്നും ഡോ. ശശി തരൂര്‍ എം.പി. ഉമ്മന്‍ചാണ്ടിയുടെ സംഭാവനകളെക്കുറിച്ച് സംസാരിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നുവെന്നും എന്നാല്‍ തനിക്ക് സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്നും തരൂര്‍ പറഞ്ഞു.

◾  മുഹമ്മദ് റിയാസിനെ പരോഷമായി പരിഹസിച്ച് കൊണ്ട് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍. താന്‍ നേരത്തെ വേദിയില്‍ എത്തിയത് പ്രവര്‍ത്തകരെ കാണാനാണെന്നും അതില്‍ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്‌നമുണ്ടെങ്കില്‍ ഡോക്ടറെ കാണട്ടെ എന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പരിഹാസം. എത്ര വേണമെങ്കിലും ട്രോളിക്കോളൂവെന്നും ഈ ട്രെയിന്‍ വിട്ടുകഴിഞ്ഞുവെന്നും മരുമകന് വേണമെങ്കില്‍ ഈ ട്രെയിനില്‍ കയറാമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

◾  ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഴിഞ്ഞത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത് കേരള സര്‍ക്കാരിന്റെ ഔദാര്യത്തിലല്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേന്ദ്ര സര്‍ക്കാരാണ് അദ്ദേഹത്തെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ചത്, എസ്പിജി പ്രോട്ടോകോള്‍ അനുസരിച്ച് പ്രധാനമന്ത്രി എത്തുന്നതിന് മണിക്കൂര്‍ മുമ്പ് സദസ്സില്‍ എത്തേണ്ടതാണെന്നും അത് മാത്രമേ രാജീവ് ചന്ദ്രശേഖര്‍ ചെയ്തിട്ടുള്ളൂ എന്നും സുരേന്ദ്രന്‍ പറഞ്ഞു.

◾  നട്ടെല്ലുള്ള നേതാവാണ് ഞങ്ങളുടേതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. രാജീവ് ചന്ദ്രശേഖര്‍ കമ്മീഷനിങ് വേദിയിലിരുന്നതിനെ വിമര്‍ശിച്ച മന്ത്രി മുഹമ്മദ് റിയാസിന് മറുപടി നല്‍കിയിരിക്കുകയാണ് ശോഭാ സുരേന്ദ്രന്‍. കാര്യങ്ങള്‍ പറയുന്നത് പോലെ പറയാന്‍ അറിയുന്ന നേതാവാണെന്നും, അദ്ദേഹം പ്രസംഗിക്കാന്‍ വന്നതല്ലെന്നും പ്രവര്‍ത്തിക്കാന്‍ വന്നതാണെന്നും തീരുമാനിക്കേണ്ടവര്‍ തീരുമാനിച്ചത് കൊണ്ടാണ് അദ്ദേഹം വേദിയിലിരുന്നത് എന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. 

◾  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേന്ദ്രത്തിന്റെ കുഞ്ഞ് തന്നെയെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. വിഴിഞ്ഞം കമ്മീഷനിങ്ങിനെ തുടര്‍ന്ന് തുറമുഖത്തിന്റെ ക്രെഡിറ്റ് തങ്ങള്‍ക്കാണെന്നുള്ള അവകാശ വാദങ്ങള്‍ മൂന്ന് മുന്നണികളും ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം.

◾  പുതിയ കെപിസിസി അധ്യക്ഷനെക്കുറിച്ച് ചര്‍ച്ച നടക്കുന്നില്ലെന്ന് കെ. പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കെപിസിസി അധ്യക്ഷന്‍ മാറേണ്ട സാഹചര്യമില്ലെന്നും അക്കാര്യം ഹൈക്കമാന്‍ഡ് ഇതുവരെ സൂചിപ്പിച്ചിട്ടില്ലെന്നും ആരുടെ പേരും നിര്‍ദേശിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് നില്‍ക്കാന്‍ പറഞ്ഞാല്‍ നില്‍ക്കുമെന്നും പോകാന്‍ പറഞ്ഞാല്‍ പോകുമെന്നും ദില്ലിയില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ തൃപ്തനാണെന്നും അദ്ദേഹം വ്യക്തമാക്കി.

◾  യഥാസമയം വാക്സീനെടുത്തിട്ടും പേവിഷ ബാധയേറ്റ കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിയെ എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പാണ് മലപ്പുറം പെരുവള്ളൂര്‍ സ്വദേശി സിയ ഫാരിസ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇതിന് പിന്നാലെയാണ് കൊല്ലത്തും സമാന സംഭവം ആവര്‍ത്തിക്കുന്നത്.

◾  മലയാള സിനിമയിലെ പ്രമുഖ നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്ന് ചലച്ചിത്ര നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ആ നടന്‍ വലിയൊരു മാലപ്പടക്കത്തിന് തിരി കൊളുത്തിയിട്ടുണ്ടെന്നും ആ തെറ്റ് ഇനി ആവര്‍ത്തിക്കരുതെന്നും ആ തെറ്റ് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. താരം ഏതാണെന്ന് വ്യക്തമാക്കാതെയുള്ള ലിസ്റ്റിന്റെ വിമര്‍ശനം ഏറെ വിവാദമായിരിക്കുകയാണ്.

◾  മലയാള സിനിമയിലെ നടന്മാരെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ട് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നടത്തിയ വിമര്‍ശനം അനുചിതവും സംഘടനാചട്ടങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ലിസ്റ്റിന്‍ സ്റ്റീഫനെ അടിയന്തിരമായി പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്റെ ഭാരവാഹിത്വത്തില്‍ നിന്ന് മാത്രമല്ല പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

◾  ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. ജനാധിപത്യത്തിന്റേയും മനുഷ്യാവകാശങ്ങളുടേയും സംരക്ഷകരെന്ന നിലയില്‍ മാധ്യമ സ്വാതന്ത്ര്യം ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാരിനേയും സമൂഹത്തേയും ഓര്‍മിപ്പിക്കുന്ന ദിനം കൂടിയാണിത്. മാധ്യമ സ്വാതന്ത്ര്യത്തില്‍ ലോകത്ത് 151 ആം സ്ഥാനത്താണ് ഇന്ത്യ. 

◾  പാലക്കാട് മലമ്പുഴയില്‍ ട്രെയിന്‍ തട്ടി ഒന്‍പത് പശുക്കള്‍ ചത്തു. മലമ്പുഴ കാഞ്ഞിരക്കടവിലാണ് ദാരുണമായ സംഭവമുണ്ടായത്. ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം. ഹിംസാഗര്‍ എക്‌സ്പ്രസ്, കൊച്ചുവേളി-യശ്വന്ത്പൂര്‍ എക്‌സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം മെയില്‍ എന്നീ ട്രെയിനുകളാണ് ഇടിച്ചത്.

◾  കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇന്ത്യന്‍ വ്യവസായിക്ക് ദുബൈയില്‍ അഞ്ച് വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് ക്രിമിനല്‍ കോടതി. അബു സബാ എന്ന് അറിയപ്പെടുന്ന വ്യവസായി ബല്‍വീന്ദര്‍ സിങ് സാഹ്നിയെയാണ് കോടതി ശിക്ഷിച്ചത്. ഷെല്‍ കമ്പനികളും സംശയകരമായ സാമ്പത്തിക ഇടപാടുകളും നടത്തിയ പ്രതികള്‍ കള്ളപ്പണം വെളുപ്പിക്കല്‍ ശൃംഖല പ്രവര്‍ത്തിപ്പിച്ചിരുന്നതായി കോടതി നിരീക്ഷിച്ചു.

◾  പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബംഗ്ലാദേശ് അധിനിവേശം നടത്തണമെന്ന വിവാദ പ്രസ്താവനയുമായി വിരമിച്ച മേജര്‍ ജനറല്‍ എഎല്‍എം ഫസ്ലുര്‍ റഹ്‌മാന്‍. ഇതിനായി ചൈനയുടെ സഹായം കൂടി ആവശ്യപ്പെടണമെന്നാണ് സമൂഹ മാധ്യമത്തില്‍ കുറിച്ചത്. ബംഗ്ലാദേശ് റൈഫിള്‍സ്  മുന്‍ തലവനാണ് ഫസ്ലുര്‍ റഹ്‌മാന്‍

◾  ബെംഗളൂരുവിലെ സുഹാസ് ഷെട്ടിയുടെ കൊലപാതകം ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായുള്ള പകരം വീട്ടലെന്ന് പൊലീസ്. 2023-ല്‍ സഫ്‌വാന്‍ എന്നയാളെ സുഹാസ് ഷെട്ടിയുടെ സുഹൃത്ത് പ്രശാന്ത് ആക്രമിച്ചിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

◾  ആന്റി കമ്മ്യൂണല്‍ ടാസ്‌ക് ഫോഴ്‌സ് എന്ന പേരില്‍ വര്‍ഗീയ വിരുദ്ധ സേന രൂപീകരിക്കാന്‍ തീരുമാനിച്ച് കര്‍ണാടക സര്‍ക്കാര്‍. വര്‍ഗീയ കലാപങ്ങള്‍ക്ക് വഴിവെക്കുന്ന സംഭവങ്ങള്‍ തടയാനാണ് സര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത്. മലയാളിയായ അഷ്റഫിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊന്നതിന്റെയും സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന്റെയും പശ്ചാത്തലത്തിലാണ് തീരുമാനം.

◾  ഗോവയിലെ ഷിര്‍ഗാവോയില്‍ ദേവി ക്ഷേത്രത്തില്‍ ശ്രീ ലൈരായ് സത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 പേര്‍ക്ക് ദാരുണാന്ത്യം.  അമ്പതില്‍ അധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഗോവ മെഡിക്കല്‍ കോളേജിലും മാപുസയിലെ നോര്‍ത്ത് ഗോവ ജില്ലാ ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

◾  ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ മക്കയിലേക്ക് കടന്നാല്‍ 20,000 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അനുമതി പത്രമില്ലാതെ ഹജ്ജ് പാടില്ല എന്ന കാമ്പയിന്റെ ഭാഗമായാണ് നടപടി. ഏത് തരം സന്ദര്‍ശന വിസകളില്‍ രാജ്യത്ത് എത്തിയവരായാലും ഹജ്ജ് അനുമതിപത്രമില്ലാതെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നത് കുറ്റകരമാണ്.

◾  ലിയോണല്‍ മെസ്സിയും അര്‍ജന്റീന ടീമും ഈ വര്‍ഷം കേരളത്തിലേക്ക് വരുന്ന കാര്യത്തില്‍ വീണ്ടും അനിശ്ചിതത്വം. മെസ്സിയും ടീമും ഏഷ്യയില്‍ വരുമെങ്കിലും, ചൈനയിലും ഖത്തറിലും ആയിരിക്കും മത്സരങ്ങള്‍ എന്നാണ് അര്‍ജന്റീനയിലെ മാധ്യമങ്ങള്‍ പുതുതായി റിപ്പോര്‍ട്ട് ചെയുന്നത്.

◾  പാകിസ്ഥാനില്‍ നിന്നുള്ള എല്ലാത്തരം ഇറക്കുമതിയും നിരോധിച്ച് ഇന്ത്യ. പെഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉത്തരവാദിയായ പാകിസ്ഥാനെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. പാകിസ്ഥാനില്‍ നിന്നും ചില മരുന്നുകള്‍, പഴങ്ങള്‍, എണ്ണക്കുരു തുടങ്ങിയ ഉത്പന്നങ്ങളാണ് ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ 2019ലെ പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യ 200 ശതമാനം തീരുവ ചുമത്തിയതോടെ പാക് ഉത്പന്നങ്ങളുടെ വരവ് കുറഞ്ഞിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ ഇറക്കുമതി ചെയ്ത ആകെ ഉത്പന്നങ്ങളുടെ കേവലം 0.0001 ശതമാനം മാത്രമായിരുന്നു പാകിസ്ഥാനില്‍ നിന്നുള്ളത്. 2019ന് മുമ്പ് 500 മില്യന്‍ ഡോളര്‍ (ഏകദേശം 4,200 കോടി രൂപ) മൂല്യമുള്ള ഉത്പന്നങ്ങളാണ് പാകിസ്ഥാനില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നതെന്നാണ് കണക്ക്. എന്നാല്‍ 2024 ഏപ്രില്‍ മുതല്‍ ജനുവരി 2025 വരെ ഇന്ത്യ ഇറക്കുമതി ചെയ്തത് 4,20,000 ഡോളര്‍ (ഏകദേശം 3.5 കോടി രൂപ) മൂല്യമുള്ള ഉത്പന്നങ്ങള്‍ മാത്രമാണ്. തൊട്ടുമുന്‍വര്‍ഷത്തെ സമാനപാദത്തിലെ ഇറക്കുമതി 2.86 മില്യന്‍ ഡോളര്‍ (24.18 കോടി രൂപ) ആണെന്നും വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. 2024 ഏപ്രില്‍ മുതല്‍ ജനുവരി 2025 വരെയുള്ള കണക്കുകള്‍ അനുസരിച്ച് പാകിസ്ഥാനിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി 447.7 മില്യന്‍ ഡോളര്‍ (3,786 കോടി രൂപ) ആയിരുന്നു. തൊട്ടുമുന്‍വര്‍ഷത്തെ സമാനകാലയളവില്‍ ഇന്ത്യന്‍ കയറ്റുമതി 1.1 ബില്യന്‍ ഡോളറായിരുന്നു (ഏകദേശം 9,303 കോടി രൂപ) എന്നും കണക്കുകള്‍ പറയുന്നു. പാകിസ്ഥാനിലേക്കുള്ള മരുന്നുകള്‍ അടക്കമുള്ളവയുടെ കയറ്റുമതിയാണ് ഇന്ത്യ നിറുത്തലാക്കിയത്.

◾  കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ യുട്യൂബ് ഇന്ത്യന്‍ ക്രിയേറ്റര്‍മാര്‍ക്കായി നല്കിയത് 21,000 കോടി രൂപ. യുട്യൂബ് സി.ഇ.ഒ നീല്‍ മോഹനനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുംബൈയില്‍ നടക്കുന്ന വേവ്ബ്‌സ് സമ്മിറ്റ് 2025ല്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത രണ്ടു വര്‍ഷത്തിനിടെ യുട്യൂബ് ഇന്ത്യയില്‍ 850 കോടി രൂപ നിക്ഷേപിക്കും. വീഡിയോ കണ്ടന്റ് മെച്ചപ്പെടുത്താനും ക്രിയേറ്റേഴ്‌സിനെ സഹായിക്കാനും വേണ്ടിയാകും ഈ തുക. കഴിഞ്ഞ വര്‍ഷം പത്തുകോടി ഇന്ത്യന്‍ ചാനലുകള്‍ വീഡിയോ അപ്ലോഡ് ചെയ്തതായി നീല്‍ മോഹന്‍ വെളിപ്പെടുത്തി. ഇതില്‍ 15,000 ചാനലുകള്‍ക്ക് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തില്‍ ഒരു മില്യണ്‍ കടന്നു. കണ്ടന്റ് ക്രിയേഷന്‍ ഒരു പ്രെഫഷനായി എടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുതിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ കണ്ടന്റുകള്‍ക്ക് വിദേശത്തും പ്രിയമേറെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ ക്രിയേറ്റേഴ്‌സിന്റെ വീഡിയോയ്ക്ക് വിദേശത്ത് 45 ബില്യണ്‍ വാച്ച് അവര്‍ ലഭിച്ചുവെന്ന് യുട്യൂബ് പറയുന്നു. സിനിമയുടെയും സംഗീതത്തിന്റെയും ഹബ് എന്നതിലുപരി ഇന്ത്യയൊരു ക്രിയേറ്റര്‍ രാജ്യമായി മാറിയെന്നും നീല്‍ പറയുന്നു.

◾  ദിലീപ് നായകനായെത്തുന്ന ഫാമിലികോമഡി ചിത്രം 'പ്രിന്‍സ് ആന്‍ഡ് ഫാമിലി' ടീസര്‍ എത്തി. ദിലീപിന്റെ രസകരമായ രംഗങ്ങള്‍ കോര്‍ത്തിണക്കിയ ടീസര്‍ പ്രേക്ഷകരെ കയ്യിലെടുക്കുന്നു. ഈ സിനിമയിലൂടെ ദിലീപ് മലയാള സിനിമയിലേക്ക് ശക്തമായി തിരിച്ചെത്തുമെന്നാണ് ടീസറിനു ലഭിക്കുന്ന കമന്റുകള്‍. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ദിലീപിന്റെ 150-ാം ചിത്രം മേയ് 9നു തിയറ്ററുകളില്‍ എത്തും. നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന 'പ്രിന്‍സ് ആന്‍ഡ് ഫാമിലി' തികച്ചും ഒരു കുടുംബചിത്രമാണ്. ചിത്രത്തില്‍ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാന്‍ ശ്രീനിവാസനും, ജോസ് കുട്ടി ജേക്കബും ആണ്. ഒരു വര്‍ഷത്തിനുശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരില്‍ എത്തുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച  ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടെയാണിത്. ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍, നെയ്മര്‍,ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ  ചിത്രങ്ങള്‍ക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും.

◾  ഫുള്‍ഫില്‍ സിനിമാസ് നിര്‍മ്മാണം നിര്‍വഹിച്ച് നവാഗതനായ റിനോയ് കല്ലൂര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഒരു റൊണാള്‍ഡോ ചിത്രം' എന്ന സിനിമയുടെ മോഷന്‍ ടൈറ്റില്‍ പുറത്തിറക്കി. നോവോര്‍മ്മയുടെ മധുരം, സര്‍ ലഡ്ഡു 2, വരം, റൊമാന്റിക് ഇഡിയറ്റ്, ഡ്രീംസ് ഹാവ് നോ എന്‍ഡ് തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയന്‍ ആണ് റിനോയ് കല്ലൂര്‍. സിനിമ സ്വപ്നം കണ്ട് നടക്കുന്ന ഒരു യുവ സംവിധായകന്റെ ജീവിതം പറയുന്ന സിനിമയാണ്  'ഒരു റൊണാള്‍ഡോ ചിത്രം'. പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. താരങ്ങളുടെ സമൂഹ മാധ്യമ പേജുകളിലൂടെയാണ് ടൈറ്റില്‍ പുറത്തു വിട്ടത്. പി എം ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.   സംഗീതം- ദീപക് രവി, എഡിറ്റിംഗ്- സാഗര്‍ ദാസ്, ഗാന രചന - ജോ പോള്‍, അരുണ്‍ കുമാര്‍ എസ്,  റിനോയ് കല്ലൂര്‍.

◾  മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ കാറായ ആള്‍ട്ടോ കെ10 ന്റെ ഓട്ടോമാറ്റിക് വേരിയന്റില്‍ 67,100 വരെ കിഴിവ് പ്രഖ്യാപിച്ചു. ഈ ഓഫറില്‍ ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, സ്‌ക്രാപ്പേജ് ബോണസ് എന്നിവ ഉള്‍പ്പെടുന്നു. ഈ കാറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 4. 23 ലക്ഷം രൂപയാണ്. എങ്കിലും, ഡീലര്‍ഷിപ്പിനെ ആശ്രയിച്ച് വ്യത്യസ്ത നഗരങ്ങളില്‍ ഈ കിഴിവ് അല്പം വ്യത്യാസപ്പെടാം. ആള്‍ട്ടോ കെ10-നെ എക്കാലത്തേക്കാളും സ്മാര്‍ട്ടും സുരക്ഷിതവുമാക്കുന്ന നിരവധി ആധുനിക സവിശേഷതകള്‍ മാരുതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കാറിന് ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡായി 6 എയര്‍ബാഗുകള്‍ ലഭിക്കുന്നു, ഇത് ഈ ശ്രേണിയിലെ കാറുകളില്‍ വലിയൊരു മാറ്റമാണ്. സ്പീഡി ബ്ലൂ, എര്‍ത്ത് ഗോള്‍ഡ്, സിസ്ലിംഗ് റെഡ്, സില്‍ക്കി വൈറ്റ്, സോളിഡ് വൈറ്റ്, ഗ്രാനൈറ്റ് ഗ്രേ എന്നിവയാണ് ഈ നിറങ്ങള്‍. ഈ കാറില്‍ കെ-സീരീസ് 1.0 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു. ഈ എഞ്ചിന്‍ 66.62 പിഎസ് പവറും 89 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഓട്ടോമാറ്റിക് വേരിയന്റ് ലിറ്ററിന് 24.90 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു, അതേസമയം മാനുവല്‍ വേരിയന്റ് ലിറ്ററിന് 24.39 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്നു. സിഎന്‍ജി വേരിയന്റിനെക്കുറിച്ച് പറയുകയാണെങ്കില്‍, ഇത് കിലോയ്ക്ക് 33.85 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു.

◾https://dailynewslive.in/  ഭാരതീയ കഥാപാരമ്പര്യത്തിലെ തിളക്കമുള്ള കണ്ണിയാണ് ശ്രീബുദ്ധന്റെ പൂര്‍വ്വജന്മങ്ങളിലെ കഥകളെന്നു വിശ്വസിക്കപ്പെടുന്ന ജാതകകഥകള്‍. തന്റെ മുന്‍കാല ജീവിതത്തിലുടനീളം വളര്‍ത്തിയെടുത്തതും ജാതകന്മാര്‍ പഠിപ്പിച്ച വിവിധ ഗുണപാഠങ്ങളുമാണ് ജാതക കഥകളിലൂടെ ആവിഷ്‌കരിക്കുന്നത്. മൂല്യവും ധര്‍മ്മവും സ്നേഹവും വിശ്വാസവും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട വെളിച്ചത്തുണ്ടുകളാണിവ. കുട്ടികള്‍ക്ക് സമ്മാനിക്കാവുന്നതും വരുംതലമുറകള്‍ക്ക് ജീവിതത്തില്‍ പകര്‍ത്താവുന്നതുമായ നന്മയുടെ കഥകള്‍. 'ജാതക കഥകള്‍'. ഡോ.വി ശോഭ. ഗ്രീന്‍ ബുക്സ്. വില 128 രൂപ.

◾  ചൂടുകാലത്ത് കിസ്നി സ്റ്റോണ്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിന്റെ ഒരു പ്രധാന കാരണം നിര്‍ജ്ജലീകരണമാണ്. വിയര്‍ക്കുന്നതിലൂടെ ശരീരത്തില്‍ നിന്നും വലിയൊരു ശതമാനം ജലാംശവും നഷ്ടപ്പെടുന്നു. ഇത് വൃക്കകളില്‍ ലവണങ്ങളും ധാതുക്കളും അടിഞ്ഞു കൂടാനും വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടാനും കാരണാകുന്നു. ധാതുക്കളും ലവണങ്ങളും ശരീരത്തില്‍ വളരെ പ്രധാനമാണ്. ഇത് ശരീരത്തിന് ആവശ്യമുള്ള അളവില്‍ ഉപയോഗിച്ച ശേഷം ബാക്കി വൃക്കകള്‍ അരിച്ചുമാറ്റി മൂത്രത്തിലൂടെ പുറന്തള്ളുന്നതാണ് പതിവ്. ഈ സമയം വൃക്കകളില്‍ കാല്‍സ്യം, ഫോസ്‌ഫേറ്റ്, ഓക്‌സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങളുടെ ചെറിയ തരികള്‍ രൂപപ്പെടാം. ഇവ പതിയെ ഒന്നിച്ചു ചേര്‍ന്ന് വലിപ്പം കൂടാനും കല്ലുകളായി രൂപപ്പെടുകയും ചെയ്യുന്നു. വലിപ്പം കുറഞ്ഞ കല്ലുകളാണെങ്കില്‍ മൂത്രത്തിലൂടെ തന്നെ ഇവ പുറത്തേക്ക് പോകുന്നു. എന്നാല്‍ വലിപ്പം കൂടിയ കല്ലുകള്‍ വൃക്കകളിലോ മൂത്രവാഹിനിക്കുഴലിലോ മൂത്രസഞ്ചിയിലോ കുടുങ്ങിക്കിടക്കും. അപ്പോഴാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. കല്ലിന്റെ വലിപ്പം, ആകൃതി, കല്ലു സ്ഥിതി ചെയ്യുന്ന സ്ഥലം എന്നിവയെ ആശ്രയിച്ച് ലക്ഷണങ്ങളില്‍ വ്യത്യാസം വരാം. അതിവേദനയാണ് കിഡ്നി സ്റ്റോണിന്റെ പ്രധാന ലക്ഷണം. കടുത്ത മഞ്ഞ നിറത്തിലെ മൂത്രം, മൂത്രം കുറയും, രക്തം കലര്‍ന്ന മൂത്രം, ഓക്കാനം, ഛര്‍ദ്ദി എന്നിവയും സാധാരണയായി അനുഭവപ്പെടാറുണ്ട്. വേനല്‍ക്കാലത്ത് കിഡ്നി സ്റ്റോണ്‍ വരാതെ സൂക്ഷിക്കാനുള്ള ഒരു പ്രധാന മാര്‍ഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. ചൂടു കൂടുമ്പോള്‍ മൂത്രത്തിന്റെ അളവ് കുറയുകയും കട്ടി കൂടുകയും ചെയ്യുന്നു. ഇത് കല്ലുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കും. ധാരാളം വെള്ളം കുടിക്കുന്നത് നിര്‍ജ്ജലീകരണം തടാനും കല്ലുകള്‍ രൂപപ്പെടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ചീര, ബീറ്റ്‌റൂട്ട് പോലെ ഓക്‌സലേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ വേനല്‍ക്കാലത്ത് കഴിക്കുന്നത് പരിമിതപ്പെടുത്തുക. കൂടാതെ ഉപ്പിന്റെയും അനിമല്‍ പ്രോട്ടീന്റെയും അമിത ഉപയോഗവും വേനല്‍ക്കാലത്ത് ആരോഗ്യ സങ്കീര്‍ണതകള്‍ക്ക് കാരണമാകും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 84.58, പൗണ്ട് - 112.39, യൂറോ - 95.51, സ്വിസ് ഫ്രാങ്ക് - 102.20, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.48, ബഹറിന്‍ ദിനാര്‍ - 224.41, കുവൈത്ത് ദിനാര്‍ -275.82, ഒമാനി റിയാല്‍ - 219.68, സൗദി റിയാല്‍ - 22.55, യു.എ.ഇ ദിര്‍ഹം - 23.05, ഖത്തര്‍ റിയാല്‍ - 23.17, കനേഡിയന്‍ ഡോളര്‍ - 61.19.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right