Trending

സായാഹ്ന വാർത്തകൾ.

04-12-2024

◾ ഉത്തര്‍പ്രദേശിലെ സംഘര്‍ഷബാധിത പ്രദേശമായ സംഭലിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് തടഞ്ഞു. ഗാസിപുര്‍ അതിര്‍ത്തിയില്‍ ബാരിക്കേഡ് വെച്ചും പൊലീസ് ബസ് കുറുകെയിട്ടുമാണ് യാത്ര തടഞ്ഞത്. പൊലീസ് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് രണ്ട് മണിക്കൂറിലധികം അതിര്‍ത്തിയില്‍ കാത്തുനിന്നശേഷം രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ അതിര്‍ത്തിയില്‍ നിന്ന് മടങ്ങി. പ്രതിപക്ഷ നേതാവിന്റെ അവകാശങ്ങള്‍ പോലും ലംഘിക്കപ്പെട്ടു എന്ന് രാഹുല്‍ ഗാന്ധിയും ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും പോരാട്ടം തുടരുമെന്നും പ്രിയങ്കാ ഗാന്ധിയും പറഞ്ഞു.

◾ അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിനുനേരെ വധശ്രമം. അതീവ സുരക്ഷ മേഖലയായ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിനുള്ളില്‍ വെച്ചാണ് വെടിവെയ്പ്പുണ്ടായത്. അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിലെ പ്രവേശനകവാടത്തിന് സമീപത്ത് വെച്ച് രണ്ടു തവണയാണ് സുഖ്ബീര്‍ സിങ് ബാദലിനുനേരെ അക്രമി വെടിയുതിര്‍ത്തത്. ഖലിസ്താന്‍ അനുകൂല സംഘടനാ അംഗം നാരായണ്‍ സിങ് ചൗരയാണ് അക്രമി. സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇയാളെ കീഴ്പ്പെടുത്തി.

◾ സംസ്ഥാനത്തെ പൂജാ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 12 കോടി രൂപ JC 325526 നമ്പര്‍ ടിക്കറ്റിന്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന നറുക്കെടുപ്പിലാണ് ഇത്തവണത്തെ പൂജാ ബമ്പര്‍ ഭാഗ്യശാലിയെ തിരഞ്ഞെടുത്തത്. ഈ ടിക്കറ്റ് വിറ്റിരിക്കുന്നത് ആലപ്പുഴ ജില്ലയിലെ കായംകുളത്തുള്ള ലയ എസ് വിജയന്‍ എന്ന ഏജന്റ് ആണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

◾ കേരളത്തിന്റെ റെയില്‍വേ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ  സഹകരണം കുറവെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്. ഭീമമായ തുകയാണ് കേരളത്തിനായി മാറ്റി വച്ചിരിക്കുന്നതെന്നും എന്നാല്‍ സ്ഥലമേറ്റെടുപ്പില്‍ പുരോഗതിയില്ലെന്നും എംപിമാരും ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ലോക്സഭയിലെ  ചോദ്യോത്തരവേളയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

◾ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് അവരുടെ അക്കൗണ്ടുകളില്‍ നാല് നോമിനികള്‍ വരെ ഉണ്ടായിരിക്കാന്‍ അനുവദിക്കുന്ന ബാങ്കിംഗ് നിയമ  ബില്‍, ലോക്‌സഭ പാസാക്കി. ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബില്‍ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്ക് മറുപടിയായി, നിക്ഷേപകര്‍ക്ക് തുടര്‍ച്ചയായി അല്ലെങ്കില്‍ ഒരേസമയം നാല് നോമിനികളെ വരെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

◾ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായുള്ള മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് സിഎംആര്‍എല്‍ ദില്ലി ഹൈക്കോടതിയില്‍. ആദായ നികുതി സെറ്റില്‍മെന്റ് കമ്മിഷന്‍ തീര്‍പ്പാക്കിയ കേസില്‍ രണ്ടാമതൊരു അന്വേഷണം പാടില്ലെന്നും കമ്മിഷന്‍ ചട്ടപ്രകാരം നടപടികള്‍ രഹസ്യസ്വഭാവത്തിലായിരിക്കണമെന്നും പറഞ്ഞ സിഎംആര്‍എല്‍ കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷിയായ ഷോണ്‍ ജോര്‍ജിന് രഹസ്യ രേഖകള്‍ എങ്ങനെ കിട്ടിയെന്നും ചോദിച്ചു. ഷോണിന്റെ പരാതിയിലാണ് കമ്പനി രജിസ്ട്രാര്‍ അന്വേഷണം നടത്തുന്നത്.

◾ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കര നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎമ്മിന്റെ യുആര്‍ പ്രദീപ് എന്നിവര്‍ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നിയമസഭ സ്പീക്കര്‍ എഎന്‍ ഷംസീര്‍ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ള നേതാക്കള്‍ സംബന്ധിച്ചു. രാഹുല്‍ ആദ്യമായും  യുആര്‍ പ്രദീപ് രണ്ടാം തവണയുമാണ് എംഎല്‍എയാകുന്നത്.

◾ മധു മുല്ലശേരിയും മകന്‍ മിഥുന്‍ മുല്ലശേരിയും ബിജെപില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇരുവര്‍ക്കും അംഗത്വം നല്‍കി. പാര്‍ട്ടിയില്‍ ചേരുന്നവരെ ബിജെപി സംരക്ഷിക്കുമെന്നും പി എഫ് ഐ നിരോധനത്തിന് ശേഷം പി എഫ് ഐ ക്കാരെ  സി പി എം പാര്‍ട്ടിയിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കേരളത്തില്‍ അസ്തമിക്കാന്‍ പോവുകയാണെന്നും  പിണറായി വിജയന്റെ  കാലത്ത് തന്നെ ഉദകക്രിയ നടക്കുമെന്നും  പല ജില്ലകളില്‍ നിന്നായി സിപിഎം നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

◾ ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസ്സുകാരിയെ ആയമാര്‍ ക്രൂരമായി ഉപദ്രവിച്ച സംഭവത്തില്‍ കുറ്റം തെളിയാതിരിക്കാന്‍ ആയമാര്‍ തെളിവ് നശിപ്പിക്കാനും ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ നഖം വെട്ടിയാണ് മൂന്ന് ആയമാരും ഹാജരായത്. മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി ശാസ്ത്രീയ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.

◾ തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുകാരിക്ക് നേരെയുള്ള ശാരീരിക പീഡനത്തില്‍ വെളിപ്പെടുത്തലുമായി മുന്‍ ആയ. ഉറക്കത്തില്‍ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാര്‍ സ്ഥിരമായി ഉപദ്രവിക്കുമെന്നും ജനനേന്ദ്രിയത്തില്‍ ഉപദ്രവിക്കുന്നത് പതിവ് കാഴ്ചയാണെന്നും അവര്‍ പറഞ്ഞു. പരാതി പറയുന്ന ആയമാര്‍ ഒറ്റപ്പെടുന്ന അവസ്ഥയാണെന്നും അധികാരികളോട് പ്രശ്‌നം പറഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും അവര്‍ വ്യക്തമാക്കി.

◾ പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പത്രപരസ്യത്തില്‍ സുപ്രഭാതത്തിന് വലിയ വീഴ്ചയും ശ്രദ്ധക്കുറവുമുണ്ടായെന്ന് സമസ്ത പ്രസിഡന്റ്  ജിഫ്രിമുത്തുക്കോയ തങ്ങള്‍. നവംബര്‍ 19ന്പത്രത്തില്‍ വന്ന  പരസ്യം സുപ്രഭാതത്തിന്റെ നയനിലപാടുകള്‍ക്ക് നിരാക്കാത്തതാണെന്നും ജീവനക്കാര്‍ക്ക് ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.

◾ കെഎസ്ഇബി സര്‍ക്കാരിന് നല്‍കാനുണ്ടായിരുന്ന വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കി നല്‍കിയതിന്റെ ഭാഗമായി സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതു മേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സര്‍ക്കാര്‍ എഴുതിതള്ളി. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് സാധ്യമായ എല്ലാ വഴികളും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളിയതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

◾ എഡിജിപി എംആര്‍ അജിത് കുമാറിനെ ആറ് മണിക്കൂര്‍ ചോദ്യം ചെയ്ത് വിജിലന്‍സ്. വിജിലന്‍സ് എസ് പി കെ എല്‍ ജോണിക്കുട്ടി, ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ആഢംബര വീട് നിര്‍മാണം, കള്ളക്കടത്ത് സ്വര്‍ണം തിരിമറി, മലപ്പുറം എസ്പിയുടെ വസതിയിലെ മരംമുറി ഉള്‍പ്പെടെയുള്ള പരാതികളിലാണ് അന്വേഷണം. രണ്ടാഴ്ചക്കുള്ളില്‍ വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

◾ വയനാട് ചുണ്ടേലില്‍ വാഹനാപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ഓട്ടോറിക്ഷ ഡ്രൈവറെ വാഹനമിടിച്ച് കൊലപ്പെടുത്തിയതാണെന്നാണ്  വിവരം.  കേസില്‍ സഹോദരങ്ങളായ പുത്തൂര്‍ വയല്‍ കോഴി കാരാട്ടില്‍ വീട്ടില്‍ സുമില്‍ഷാദ്, അജിന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ചയാണ് ഥാര്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചിട്ടുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവറായ നവാസ് മരിച്ചത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.

◾ എറണാകുളം ജില്ലയില്‍ മഞ്ഞപ്പിത്ത രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍  പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍  കൂടുതല്‍ ശ്രദ്ധിക്കണമെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ വര്‍ഷം നവംബര്‍ 20 വരെയുള്ള 324 ദിവസങ്ങളില്‍ ജില്ലയില്‍ 722 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു.

◾ യുവതിയെ തടഞ്ഞുനിര്‍ത്തി അശ്ലീലം പറഞ്ഞെന്നും തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയില്‍ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കേസ്. സി.പി.എം. ഇടുക്കി പോത്തിന്‍കണ്ടം ബ്രാഞ്ച് സെക്രട്ടറി ബിജു ബാബുവിനെതിരേയാണ് വണ്ടന്മേട് പോലീസ് കേസെടുത്തത്. പോലീസ് കേസെടുത്തതിന് പിന്നാലെ ബിജുവിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതായി സി.പി.എം. അറിയിച്ചു.

◾ അച്ചടക്കലംഘനത്തിന്റെ പേരില്‍ എടത്വ സെയ്ന്റ് അലോഷ്യസ് കോളേജില്‍നിന്ന് പുറത്താക്കിയ എസ്.എഫ്.ഐ.നേതാവ് ശ്രീജിത്ത് സുഭാഷിന് ബി.എസ്.സി ബിരുദകോഴ്‌സിന്റെ അഞ്ചും ആറും സെമസ്റ്ററിന്റെ ഇന്റേണല്‍ പരീക്ഷ എഴുതാനും പ്രോജക്ട് വൈവയ്ക്ക് അവസരം നല്‍കാനും എം.ജി. വൈസ് ചാന്‍സലറുടെ ഉത്തരവ്. കോളേജില്‍നിന്ന് നിര്‍ബന്ധ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി പുറത്താക്കിയ വിദ്യാര്‍ഥിയെ സര്‍വകലാശാല റെഗുലേഷന്‍പ്രകാരം പരീക്ഷയ്ക്ക് രജിസ്റ്റര്‍ചെയ്യാന്‍ അനുവദിക്കാനാകില്ലെന്ന് യൂണിവേഴ്‌സിറ്റിയെ പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു.

◾ എം.സി റോഡില്‍ ചടയമംഗലത്ത് കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. കൊല്ലം നിലമേല്‍ വെള്ളാമ്പാറ സ്വദേശി ശ്യാമള കുമാരിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾ പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ തമിഴ്നാട് മന്ത്രി പൊന്മുടിക്ക് നേരേ ചെളിയെറിഞ്ഞത് വിഴുപ്പുറത്തെ ബിജെപി പ്രവര്‍ത്തകരായ വിജയറാണിയും രാമകൃഷ്ണനുമാണെന്ന് പൊലീസ് പറഞ്ഞു . എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുത്ത് വിഷയം വഷളാക്കേണ്ടെന്നാണ് ഡിഎംകെയിലെ അഭിപ്രായം .

◾ ടിവികെ അധ്യക്ഷനും നടനുമായ  വിജയ്ക്ക് എതിരെ രൂക്ഷവിമര്‍ശനം. ചെന്നൈയിലെ പ്രളയദുരന്തബാധിതരെ പാര്‍ട്ടി ഓഫീസിലെത്തിച്ച് സഹായം നല്‍കിയ സംഭവത്തിലാണ് ഡിഎംകെ-ബിജെപി സൈബര്‍ ഹാന്‍ഡിലുകള്‍ വിജയ്ക്ക് എതിരെ വിമര്‍ശനം ശക്തമായിരിക്കുന്നത്. എന്നാല്‍, ആളുകളുടെ സൗകര്യം പരിഗണിച്ചാണ് പാര്‍ട്ടി ഓഫീസില്‍ പരിപാടി നടത്തിയതെന്ന് ടിവികെ അറിയിച്ചു. 300 കുടുംബങ്ങള്‍ക്കാണ് വിജയ് കിറ്റ് നല്‍കിയത്.

◾ തമിഴ് നടന്‍ മന്‍സൂര്‍ അലി ഖാന്റെ മകന്‍ അലിഖാന്‍ തുഗ്ലക്കിനെ ലഹരിക്കേസില്‍ തിരുമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. അടുത്തിടെ പിടിയിലായ 10 കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്നാണ് തുഗ്ലക്കിന് ലഹരിക്കടത്തില്‍ പങ്കുളള വിവരം പൊലീസിന് ലഭിച്ചത്. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത തുഗ്ലക്കിനെ 12 മണിക്കൂര്‍  ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

◾ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ഫഡ്നാവിസിനെ ബിജെപി നിയമസഭ കക്ഷി യോഗത്തില്‍ നേതാവായി തെരഞ്ഞെടുത്തു. നാളെ വൈകിട്ട് അഞ്ചിന് മുബൈ ആസാദ് മൈതാനത്ത് ഫഡ്നാവിസിന്റെ സത്യപ്രതിജ്ഞ നടക്കും. നിയമസഭ കക്ഷി യോഗത്തില്‍ ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണി ആണ് ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

◾ ആറ് വനിതാ സിവില്‍ ജഡ്ജുമാരെ പിരിച്ചുവിട്ട സംഭവത്തില്‍ മധ്യപ്രദേശ് ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. വനിതാ സിവില്‍ ജഡ്ജിമാര്‍ കേസ് തീര്‍പ്പാക്കിയത് കുറവായിരുന്നു എന്ന് കാണിച്ചു പിരിച്ചുവിട്ടതിനെ രൂക്ഷഭാഷയില്‍ കോടതി വിമര്‍ശിച്ചു. അതിലൊരാള്‍ ഗര്‍ഭം അലസിയതിനെ തുടര്‍ന്ന് അനുഭവിച്ച ശാരീരികവും മാനസികവുമായ ആഘാതത്തെ മധ്യപ്രദേശ് കോടതി അവഗണിക്കുകയായിരുന്നു എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

◾ ഡിജിറ്റല്‍ അറസ്റ്റ് എന്ന വ്യാജേനയുള്ള തട്ടിപ്പുകളടക്കമുള്ള എല്ലാത്തരത്തിലുള്ള ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കെതിരെയും കര്‍ശന നടപടിയുമായി കേന്ദ്രം. ഡിജിറ്റല്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെയായി 59000 വാട്സ്ആപ്പ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തെന്ന് കേന്ദ്രം അറിയിച്ചു. 1700 സ്‌കൈപ്പ് അക്കൗണ്ടുകള്‍ക്കെതിരെയും ഇതുവരെ നടപടിയെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം നവംബര്‍ 15വരെ തട്ടിപ്പില്‍ ഏര്‍പ്പെട്ട 6.69 ലക്ഷം മൊബൈല്‍ സിം കാര്‍ഡുകള്‍ റദ്ദാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

◾ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഇരട്ട സാറ്റ്‌ലൈറ്റ് ദൗത്യമായ പ്രോബ-3, ഐ.എസ്.ആര്‍.ഒ ഇന്ന് വിക്ഷേപിക്കും. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് 4.08 നാണ് പിഎസ്എല്‍വി-സി59 റോക്കറ്റില്‍ പ്രോബ-3 വിക്ഷേപിക്കുക. ഐഎസ്ആര്‍ഒയുടെ യൂട്യൂബ് ചാനല്‍ വഴി തത്സമയം പ്രോബ-3 ലോഞ്ച് ഉച്ചകഴിഞ്ഞ് 3.30 മുതല്‍ കാണാം.

◾ മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തണമെന്ന് ആഹ്വാനം ചെയ്ത് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. അറബിയില്‍ സലാത് അല്‍ ഇസ്തിസ്ഖ എന്ന് അറിയപ്പെടുന്ന മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന ഡിസംബര്‍ ഏഴിന് രാവിലെ 11 മണിക്ക് നടത്തും.

◾ അഫ്ഗാനിസ്ഥാനില്‍ നഴ്‌സിംഗ്, മിഡൈ്വഫറി കോഴ്‌സുകളില്‍ ചേരുന്നതില്‍ സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ താലിബാന്‍ ഭരണകൂടം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. താലിബാന്‍ പരമോന്നത നേതാവിന്റെ ഉത്തരവിനെ തുടര്‍ന്നാണ് തീരുമാനമെന്നും റിപ്പോര്‍ട്ടുണ്ട്.

◾ ബാങ്കിങ് നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികളെ വരെ വെക്കാന്‍ വ്യവസ്ഥചെയ്യുന്നത് അടക്കമുള്ള ഭേദഗതികളാണ് ലോക്‌സഭ അംഗീകരിച്ചത്. നിലവില്‍ നിക്ഷേപകര്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ ഒരാളെയാണ് നോമിനായി ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നത്. ഇത് നാലായി ഉയര്‍ത്തുന്നതിലൂടെ നിക്ഷേപം സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. കോവിഡ് കാലത്ത് ബാങ്ക് അക്കൗണ്ട് ഉടമകളും നോമിനിയും മരിച്ചതോടെ നിക്ഷേപം പിന്‍വലിക്കുന്നതു സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തിരുന്നു. അക്കൗണ്ട് ഉടമകള്‍ക്ക് നോമിനിയെ വെക്കുന്നതോടൊപ്പം ഇവര്‍ക്കുള്ള പങ്കാളിത്തം തീരുമാനിക്കാന്‍ കൂടി അനുമതി നല്‍കുന്നതാണ് പുതിയ ബില്‍. അവകാശിയില്ലാത്ത ലാഭവിഹിതം, ഓഹരികള്‍, പലിശ, ബോണ്ട് എന്നിവ ഇനി നിക്ഷേപകരുടെ വിദ്യാഭ്യാസ സംരക്ഷണ ഫണ്ടിലേക്ക് മാറ്റാന്‍ ബില്‍ അനുമതി നല്‍കുന്നു. തര്‍ക്കമുള്ളവര്‍ക്ക് അവകാശമുന്നയിച്ച് ബോര്‍ഡിനെ സമീപിക്കാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ ബില്‍. ബാങ്കുകളില്‍ നിക്ഷേപമുള്ള ഡയറക്ടര്‍മാരുടെ ലാഭവരുമാനം നിലവിലെ അഞ്ചുലക്ഷത്തില്‍ നിന്ന് രണ്ടുകോടിയായി ഉയര്‍ത്താനും പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നു.

◾ ഇന്ത്യയിലെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ കുറഞ്ഞത് 20 ശതമാനം ഡാര്‍ക്ക് വെബ് ഉപയോഗിച്ചുള്ള ആക്രമണങ്ങളെന്ന് റിപ്പോര്‍ട്ട്. ഡാറ്റാ ലംഘനങ്ങള്‍, ഹാക്കിങ്, ഫിഷിങ്, ഐഡന്റിറ്റി മോഷണം, മയക്കുമരുന്ന്, ആയുധങ്ങള്‍ തുടങ്ങിയ നിരോധിത ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും വാങ്ങലും തുടങ്ങിയവയ്ക്കാണ് പ്രധാനമായി സൈബര്‍ ക്രിമിനലുകള്‍ ഡാര്‍ക്ക് വെബ് ഉപയോഗിക്കുന്നതെന്നും സൈബര്‍ സുരക്ഷാ സ്ഥാപനമായ ലിസിയാന്‍തസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌പെഷ്യല്‍ ടൂളുകള്‍ ഉപയോഗിച്ച് ആക്‌സസ് ചെയ്യാന്‍ കഴിയുന്ന ഇന്റര്‍നെറ്റിലെ പ്ലാറ്റ്‌ഫോമാണ് ഡാര്‍ക്ക് വെബ്. ഒരു ഡാര്‍ക്ക് വെബ് ഉപയോക്താവിന്റെ ഐഡന്റിറ്റിയും ലൊക്കേഷനും കണ്ടെത്തുന്നത് സാധാരണഗതിയില്‍ വളരെ ബുദ്ധിമുട്ടാണ്. സംസ്ഥാന പൊലീസ്, നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ, സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റ് പ്രസക്തമായ പോര്‍ട്ടലുകള്‍ എന്നിവയില്‍ നിന്ന് എടുത്ത ക്രൈം ഡാറ്റയുടെ നിരവധി സാമ്പിളുകള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. കഴിഞ്ഞ ദശകത്തില്‍ ഡാര്‍ക്ക് വെബിന്റെ ഉപയോഗം ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ അവരുടെ ഫോണ്‍ ബുക്കിലേക്കും മറ്റ് ആപ്ലിക്കേഷനുകളിലേക്കും പ്രവേശന അനുമതി തേടുന്ന ഓണ്‍ലൈന്‍ നോട്ടിഫിക്കേഷനുകള്‍ക്ക് അനുവാദം നല്‍കരുതെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

◾ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയ താരമാണ് കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. ഇപ്പോഴിതാ ആരാധകര്‍ക്ക് ഒരു സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് ഋഷഭ് ഷെട്ടി. താരത്തിന്റെ പുതിയ സിനിമ വിശേഷമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. 'ദ് പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവജി മഹാരാജി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ റിലീസ് തീയതിയും പുറത്തുവിട്ടിട്ടുണ്ട്. 2027 ജനുവരി 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. സന്ദീപ് സിങ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂപ്പര്‍ ഹിറ്റായി മാറിയ 'കാന്താരയുടെ പ്രീക്വലിന്റെ തിരക്കിലാണിപ്പോള്‍ ഋഷഭ്. അടുത്തിടെ സിനിമയുടെ ആദ്യ ട്രെയ്‌ലറും റിലീസ് ചെയ്തിരുന്നു.

◾ ഭ്രമയുഗം, ഭൂതകാലം എന്നീ ഹിറ്റ് ഹൊറര്‍ ചിത്രങ്ങള്‍ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നു. വിവിധ ട്രാക്കര്‍ ഹാന്‍ഡിലുകളാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. 2025 ജനുവരിയിലോ ഫെബ്രുവരിയിലോ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൊറര്‍ ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രം രാഹുല്‍ സദാശിവനും വൈ നോട്ട് ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 40 ദിവസത്തെ ഷൂട്ടിംഗാണ് നിലവില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. റെഡ് റെയിന്‍ എന്ന ആദ്യ സിനിമയ്ക്ക് ശേഷം രാഹുല്‍ ഒരുക്കിയ ചിത്രമാണ് ഭൂതകാലം. ഇതിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഭ്രമയുഗം വലിയ വിജയമായിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമിലെത്തിയ ചിത്രം 50 കോടി ക്ലബ്ബില്‍ കയറിയിരുന്നു.

◾ അക്കിനേനി കുടുംബത്തിലെ വിവാഹ ആഘോഷങ്ങള്‍ കളറാക്കാന്‍ ആഡംബര വാഹനം സ്വന്തമാക്കി പിതാവ് നാഗാര്‍ജുന. നാഗചൈതന്യക്കു പുറമെ ഇളയ മകന്‍ അഖില്‍ അക്കിനേനിയും വിവാഹത്തിനൊരുങ്ങുകയാണ്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നടപടകള്‍ക്കായി ആര്‍ ടി ഒ ഓഫീസിലെത്തിയ നാഗാര്‍ജുനയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിലും വൈറലാണ്. ഏകദേശം 2.5 കോടിയോളം രൂപ വില വരുന്ന ലെക്സസിന്റെ  അത്യാഡംബര വേരിയന്റ് ആയ എല്‍ എം 350 എച്ച് 4 സീറ്റര്‍ ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. സോണിക് അഗാറ്റെ എന്ന നിറമാണ് വാഹനത്തിന്. രാജ്യത്തെ ഏറ്റവും വിലകൂടിയ വാഹനങ്ങളില്‍ ഒന്നാണ് ലെക്സസ്സ് എല്‍ എം 350 എച്ച്. ടൊയോട്ട വെല്‍ഫെയറിന്റെ അതേ പ്ലാറ്റ്ഫോമില്‍ തന്നെ നിര്‍മിക്കുന്ന ഈ വാഹനം ആകാരഭംഗിയില്‍ വെല്‍ഫെയറില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. നാല്-ഏഴ് സീറ്റ് കോണ്‍ഫിഗറേഷനില്‍ വാഹനം ലഭ്യമാണ്. 48 ഇഞ്ച് ടിവി, എയര്‍ലൈന്‍ സ്റ്റൈല്‍ റീക്ലൈനര്‍ സീറ്റുകള്‍, ഫോള്‍ഡ് ഔട്ട് ടേബിളുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ തുടങ്ങി സൗകര്യങ്ങള്‍ ഏറെയുണ്ട് ഈ എംപിവിയില്‍. നാല് സിലിണ്ടര്‍, 2.5 ലീറ്റര്‍ ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനു കരുത്തു പകരുന്നത്. 250 പിഎസ് പവറും 239 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കും ഈ എന്‍ജിന്‍. ഇ-സിവിടി ഗിയര്‍ബോക്‌സാണ്.

◾ ഒരു സ്‌കൂളില്‍ നടക്കുന്ന സീരിയല്‍ മോഷണങ്ങള്‍ അവിടെ പുതിയതായി എത്തുന്ന പ്രിന്‍സിപ്പാളിന് തലവേദനയാകുന്നു. മുന്‍കൂട്ടി അറിയിപ്പു നല്‍കി വെല്ലുവിളിച്ചുകൊണ്ട് കൃത്യമായ ഇടവേളകളില്‍ നടത്തുന്ന മോഷണങ്ങള്‍ ആ സ്‌കൂളിനെയും പരിസരവാസികളെയും ഭയപ്പെടുത്തുന്നു. ഒടുവില്‍ മോഷണങ്ങള്‍ക്കു പിന്നിലെ കുറ്റവാളിയെ കണ്ടെത്താന്‍ സ്‌കൂളിലെ ഏറ്റവും മിടുക്കിയായ വിദ്യാര്‍ത്ഥിയെത്തന്നെ പ്രിന്‍സിപ്പാള്‍ ചുമതലപ്പെടുത്തുന്നു. ബാലസാഹിത്യകൃതികളുടെ ലാളിത്യത്തിനൊപ്പം ത്രില്ലര്‍ നോവലുകളുടെ ആകാംക്ഷയും കൂടിച്ചേരുന്ന മികച്ച വായനാനുഭവം. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരെയും ത്രസിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന, സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചുവെച്ച രചനാശൈലി. ദിയ എന്ന വിദ്യാര്‍ത്ഥിയുടെ കുറ്റാന്വേഷണത്തിലൂടെ ചുരുളഴിയുന്ന കഥാരഹസ്യങ്ങള്‍ ഈ പുസ്തകത്തെ വേറിട്ടതാക്കുന്നു. വായനക്കാരെ കഥയുടെ വിസ്മയത്തുമ്പത്തുകൂടി നടത്തുന്ന കൊച്ചു ഡിറ്റക്ടീവ് നോവല്‍. 'ദിയ ഢട വിഐപി'. പ്രദീപ് പേരശ്ശന്നൂര്‍. മാതൃഭൂമി. വില 102 രൂപ.

◾ ചര്‍മസംരക്ഷണം പോലെ തന്നെ മഞ്ഞുകാലത്ത് മുടിയുടെ സംരക്ഷണവും പ്രധാനമാണ്. തണുപ്പ് കൂടുമ്പോള്‍ തലയോട്ടിയിലെ ഈര്‍പ്പം നഷ്ടമാവുകയും സ്‌കാല്‍പ്പും മുടിയും വരണ്ടതാവുകയും ചെയ്യുന്നു. സാധാരണ ചെയ്യുന്ന കേശസംരക്ഷണ രീതികള്‍ തണുപ്പു സമയത്ത് ഗുണം നല്‍കണമെന്നില്ല. തണുപ്പ് കാലത്ത് ചൂടുവെള്ളത്തില്‍ മുടി കഴുകരുത്. തണുപ്പായതു കൊണ്ട് തന്നെ കുളിക്കാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത് സ്‌കാല്‍പ് കൂടുതല്‍ ഡ്രൈ ആവാന്‍ കാരണമാകും. ഇത് മുടി കൊഴിച്ചില്‍ അധികമാകാന്‍ കാരണമായേക്കും. ശൈത്യകാലത്ത് ഹെയര്‍ ഡ്രയറുകള്‍, സ്‌ട്രൈറ്റ്‌നര്‍, കേളിങ് അയണ്‍ തുടങ്ങിയ ഉപകരണങ്ങള്‍ മുടിയുടെ ഈര്‍പം നഷ്ടമാക്കാന്‍ കാരണമാകും. ഇത് മുടിയുടെ കട്ടികുറയ്ക്കാനും പെട്ടെന്ന് പൊട്ടിപോകുന്നതിലേക്കും നയിക്കാം. ആഴ്ചയില്‍ ഒരിക്കലെങ്കിലും എണ്ണ തേച്ച് തലമുടി മസാജ് ചെയ്യേണ്ടത് പ്രധാനമാണ്. വെളിച്ചെണ്ണയും ഒലിവെണ്ണയും മുടിയുടെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. എണ്ണ ചൂടാക്കി തലയില്‍ മസാജ് ചെയ്യുന്നത് മുടി വളരാന്‍ സഹായിക്കും. ശൈത്യകാലത്ത് മുടി വരണ്ടു പോകുന്നതിനാല്‍ ആഴ്ചയില്‍ ഒരിക്കല്‍ ആഴത്തിലുള്ള കണ്ടീഷനിങ് ചെയ്യുന്നത് മുടിയുടെ ഈര്‍പ്പം ലോക്ക് ചെയ്യാന്‍ സഹായിക്കും. ഇത് മുടി പൊട്ടിപോകുന്നത് തടയും. വേനല്‍കാലത്തെ പോലെ ശൈത്യകാലത്ത് ദിവസവും മുടി കഴുകേണ്ട ആവശ്യമില്ല. ശൈത്യകാലത്ത് ദിവസവും മുടി കഴികുന്നത് മുടിക്ക് കേടുപാടുകള്‍ ഉണ്ടാവാന്‍ കാരണമാകും. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഹയര്‍വാഷ് ചെയ്യുന്നതാണ് നല്ലത്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 84.70, പൗണ്ട് - 107.40. യൂറോ - 89.02, സ്വിസ് ഫ്രാങ്ക് - 95.54, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.54, ബഹറിന്‍ ദിനാര്‍ - 224.69, കുവൈത്ത് ദിനാര്‍ -275.43, ഒമാനി റിയാല്‍ - 220.00, സൗദി റിയാല്‍ - 22.54, യു.എ.ഇ ദിര്‍ഹം - 23.06, ഖത്തര്‍ റിയാല്‍ - 23.19, കനേഡിയന്‍ ഡോളര്‍ - 60.24.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right